മാഹി: കടുത്ത പ്രചാരണ നിയന്ത്രണങ്ങൾക്കൊടുവിൽ, ഇന്നലെ വൈകീട്ട് മാഹിയിൽ ഇന്ത്യാ മുന്നണിയുടേയും എൻ.ഡി.എയുടേയും പ്രചാരണങ്ങൾക്ക് സമാധാനപരമായ പരിസമാപ്തി. പരമാവധി
നൂറ് പേർ മാത്രമേ റോഡ് ഷോയിൽ ഉണ്ടാകാൻ പാടുള്ളു വെന്ന നിബന്ധന ഇരുമുന്നണികളും പാലിച്ചു അഞ്ച് മണിക്കു തന്നെ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു.
മൂലക്കടവിൽ നിന്ന് ആരംഭിച്ച ഇന്ത്യ മുന്നണിയുടെ റോഡ് ഷോയ്ക്ക് മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, രമേശ് പറമ്പത്ത് എം എൽ എ, ബ്ലോക്ക് പ്രസിഡണ്ട് കെ.മോഹനൻ, ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മുസ്ലിം ലീഗ് നേതാവ് റഷീദ്, പി.യൂസഫ്, എ.വി.യൂസഫ്, കെ.കെ.അനിൽകുമാർ, ആശാലത ,നളിനി ചാത്തു, കാഞ്ചന നാണു നേതൃത്വം നൽകി. മയ്യഴിയുടെ ഉൾനാടൻ പ്രദേശങ്ങളിലൂടെ കടന്നുപോയ റോഡ് ഷോ മാഹി മുൻസിപ്പൽ മൈതാനത്ത് സമാപിച്ചു.രമേശ് പറമ്പത്ത് എംഎൽഎ പ്രസംഗിച്ചു.
മാഹി നിയമസഭാ മണ്ഡലം എൻ ഡി എ യുടെ റോഡ് ഷോ പന്തക്കൽ മൂലക്കടവിൽ നിന്നും ബിജെപി മാഹി മണ്ഡലം പ്രസിഡണ്ട് എ ദിനേശൻ ഉദ്ഘാടനം ചെയ്തു.
മാഹി പ്രഭാരി രവിചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.
മൂലക്കടവിൽ നിന്നാരംഭിച്ച റോഡ് ഷോ പന്തക്കൽ പള്ളൂർ , പാറാൽ , ചെമ്പ്ര , ചാലക്കര ,മാഹി പ്രദേശങ്ങളിലൂടെ സഞ്ചരിച്ച ശേഷം പെരിങ്ങാടി ,ചൊക്ളി വഴി ഇരട്ടപ്പിലാക്കൂലിൽ സമാപിച്ചു.
റോഡ് ഷോയ്ക്ക് മഗ്നേഷ് മഠത്തിൽ, പ്രബീഷ് ബി , രജീഷ് കുട്ടാമ്പള്ളി, കെ.എം തൃജേഷ് നേതൃത്വം നല്കി.
നാളെ കാലത്ത് 7 മണിക്ക് തുടങ്ങുന്ന പോളിങ്ങ് വൈകീട്ട് 6 മണിക്ക് അവസാനിക്കും. ആകെയുള്ള 31 ബൂത്തുകളുടേയും നിയന്ത്രണം ഇത്തവണ സമ്പൂർണ്ണമായി വനിത ഓഫീസർമാരിൽ നിക്ഷിപ്തമാണ്. ഇതിൽ ഒരു മാതൃകാ ബൂത്തും, 28 വയസ്സിൽ കുറഞ്ഞ ഓഫീസർമാർ മാത്രമുള്ള മറ്റൊരു യുവ ബൂത്തും ഉൾപ്പെടും. മാഹിയിൽ ഏഴ് പ്രശ്നബാധിത ബൂത്തുകളുണ്ട്. എല്ലാ ബൂത്തുകളും സി.സി.ടി.വി. കേമറകളുടെ നിരീക്ഷണത്തിലായിരിക്കും.
ബാലറ്റ് പെട്ടികൾ ജൂൺ 3ന് ഫലപ്രഖ്യാപനം വരും വരെ മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കൻഡറി സ്കൂളിൽ സൂക്ഷിക്കും.
ക്രമസമാധാന ചുമതലക്ക് നേതൃത്വം നൽകാൻ പുതുച്ചേരിയിൽ നിന്ന് സീനിയർ പൊലീസ് സൂപ്രണ്ടും, പൊലീസ് സൂപ്രണ്ടും മാഹിയിലെത്തും. രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയും, പുതുച്ചേരിയിൽ നിന്ന് കുടുതൽ വനിതാ പൊലീസുകാരും കണ്ണൂരിൽ നിന്ന് മാഹി പൊലീസിനെ സഹായിക്കാൻ 25 അംഗ വനിതാ പൊലീസ് സംഘവും മാഹിയിലെത്തും.കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് ബൂത്തുകൾ പരിശോധിക്കും.
ചിത്രവിവരണം
-ഇന്ത്യ മുന്നണിയുടെ റോഡ് ഷോ മുൻസിപ്പൽ മൈതാനത്ത് സമാപിച്ചപ്പോൾ
-എൻ.ഡി.എ.റോഡ് ഷോയിൽ മൂലക്കടവിൽ മാഹി പ്രഭാരി രവിചന്ദർ പ്രസംഗിക്കുന്നു
കലന്തൻ ഹാജിയില്ലാത്ത
ഒരു തെരഞ്ഞെടുപ്പ് കൂടി ..
തലശ്ശേരി:തെരഞ്ഞെടുപ്പുകളിലെല്ലാം മത്സരിക്കുകയും, മറ്റാരും നൽകാത്ത സ്വപ്ന വാഗ്ദാനങ്ങൾ നൽകുകയും, ഒരിക്കൽ പോലും ജയത്തിൻ്റെ ആത്മനിർവൃതിയറിയാതിരിക്കുകയും ചെയ്ത കലന്തൻ ഹാജി മരണമടയും വരെ ബാലറ്റ് പേപ്പറിലെ 'നിറസാന്നിദ്ധ്യമായിരുന്നു
കലന്തന്‍ ഹാജിയുടെ ചില പൊടിക്കൈകള്‍ വോട്ടര്‍മാരില്‍ കൗതുകത്തോടൊപ്പം ചിന്തയുമുയര്‍ത്തുന്നതായിരുന്നു.
വടകര ലോക്സഭാ മണ്ഡലത്തില്‍ മല്‍സരനാളുകളില്‍ ,മൈക്ക് കെട്ടിയ ഓട്ടോയുമായി മൂപ്പര്‍ ചോറോട് ഗെയിറ്റ് വഴി യാത്ര ചെയ്യുന്നു ,അനൗൺസ്മെൻറും ഹാജി തന്നെ.തീ വണ്ടി പോകാനായി ചോറോട് ഗെയിറ്റടച്ചു.
ഗെയിറ്റ് തുറന്നപ്പോള്‍ പിന്നില്‍ നിര നിരയായി വാഹനങ്ങള്‍..
കലന്തന്‍ ഹാജിയുടെ ഓട്ടോയില്‍ നിന്ന് അനൗണ്‍സ്മെന്‍റ് 'പ്രിയപ്പെട്ട വോട്ടര്‍മാരേ,നിങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥിയിതാ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഈ വഴി കടന്നു വരുന്നു,ആശീര്‍വദിക്കുക,അനുഗ്രഹിക്കുക''....
മറ്റൊരു വെടിക്കെട്ട്--
വടകര ജയഭാരതി തിയേറ്ററില്‍ മാറ്റിനിഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ കാത്തുനിന്ന ഹാജിയും കൂട്ടരും ,ഷോ കഴിഞ്ഞിറങ്ങി നടക്കുന്നവരുടെ മുന്നില്‍ നിന്ന് മുദ്റാവാക്യം വിളി തുടങ്ങി ''കലന്തന്‍ ഹാജി നേതാവേ,ധീരതയോടെ നയിച്ചോളൂ ലക്ഷം ലക്ഷം പിന്നാലേ...''(സൂപ്പര്‍ സ്റ്റാര്‍ സിനിമ റിലീസ് ദിവസമായതിനാല്‍ ജാഥ ഒരു പോയന്‍റ് കടക്കാന്‍ മണിക്കൂറുകളെടുത്തുവത്രെ.. ഒരു കാലത്ത് കലന്തൻ ഹാജിയില്ലാത്ത ഒരു തെരഞ്ഞെടുപ്പ് വടകരക്കാർക്ക് ആലോചിക്കാൻ പോലുമാവില്ലായിരുന്നു. നടക്കാത്ത മോഹന വാഗ്ദാനങ്ങൾ സ്വന്തം മാനി ഫെസ്റ്റോയിലൂടെ പ്രഖ്യാപിക്കുന്ന അദ്ദേഹം ഒരർത്ഥത്തിൽ മുഖ്യധാരാ രാഷ്ട്രീയ പാർടികളെ നിരുപദ്രവകരമായി ആക്ഷേപഹാസ്യം വഴി വിമർശിക്കുകയായിരുന്നു.കലന്തൻ ഹാജിയില്ലാത്ത ഒരു തെരഞ്ഞെടുപ്പ് കൂടി കടന്നു പോവുകയാണ്.
സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ തനിക്ക് വോട്ട് ചെയ്യും
തലശ്ശേരി:സാധാരണക്കാരുടെ ജീവിതത്തെ പറ്റി ചിന്തിക്കുന്നവർ തനിക്ക് വോട്ട് ചെയ്യുവെന്ന് വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിൽ പറഞ്ഞു.
ഒരു ലിറ്റര്‍ പെട്രോളിന് പൈസ കൊടുക്കുന്നവര്‍ 40 രൂപയും നല്‍കുന്നത് നികുതിയാണ്. നികുതിയുടെ ഊറ്റലാണ് ഇവിടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ നടത്തുന്നതെന്നും, അദ്ദേഹം വ്യക്തമാക്കി തലശ്ശേരി നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലൊന്നായ മഞ്ഞോടിയിലെ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് പെന്‍ഷന്‍ അവകാശമല്ല ഔദ്യാര്യമാണെന്നാണ്. പെന്‍ഷന്‍ ഔദ്യാര്യമാണെന്ന് പറഞ്ഞവരെ ഇനിയും ജനങ്ങള്‍ നെഞ്ചേറ്റണമോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഷാഫി പറമ്പില്‍ ചോദിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഇകഴ്ത്തിയെന്ന് പറഞ്ഞ് പാവപ്പെട്ട തൊഴിലാളികളെ തനിക്ക് നേരെ ഇറക്കിയവര്‍ ആദ്യം പാവപ്പെട്ടവര്‍ക്ക് നല്‍കേണ്ട കുടിശ്ശികയുള്ള പെന്‍ഷന്‍ കൊടുത്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
ചിത്രവിവരണം: യു.ഡി.എഫ്.സ്ഥാനാർത്ഥി മഞ്ഞോടിയിൽ പ്രസംഗിക്കുന്നു
കലാജാഥ പ്രയാണം തുടങ്ങി
ന്യൂമാഹി : മതേതര ഇന്ത്യ വീണ്ടെടുക്കാൻ എൽ ഡി എഫിനൊപ്പം അണിചേരണമെന്ന ആഹ്വാനവുമായി കലാജാഥ പര്യടനം തുടങ്ങി തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമന കലാസാഹിത്യ സംഘമാണ് " ചെങ്കനൽ " കലാ ട്രൂപ്പ് ഒരുക്കിയത് നൃത്ത ശിൽപ്പം , നാടകം, സംഗീതശിൽപ്പം, തെരഞ്ഞെടുപ്പ് ഗാനങ്ങൾ എന്നിവ ഉൾപ്പെടെ കലാ ട്രൂപ്പിൽ 34 കലാകാരൻമാർ അണിനിരക്കുന്നു. യു ബ്രിജേഷ് ട്രൂപ്പ് മാനേജർ, ബബിത പൊന്ന്യം, കെ പ്രവീണ, പി വിനീത , സുരാജ് ചിറക്കര , എ കെ രമ്യ , കെ ബൈജു എന്നിവരാണ് കോ ഓഡിനേറ്റർമാർ, മൂന്ന് ദിവസം മണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിക്കും 23 ന് ജാഥ സമാപിക്കും
ചിത്രവിവരണം: കലാജാഥ പരിപാടികളവതരിപ്പിക്കുന്നു
ആയില്യംനാൾ ആഘോഷിച്ചു
ന്യൂ മാഹിഃ പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമസങ്കീർത്തനം ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്രമേൽ ശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. അടുത്ത ആയില്യം നാൾ ആഘോഷം മെയ് 15 ന് എന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു
ഫുട്ബാൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു
ചൊക്ലി :യുവചേതന കലാ -കായിക വേദി പെട്ടിപ്പാലം ഫുട്ബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു.
മലപ്പുറം ,കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ 18 വയസ്സിന് താഴെയുള്ളവരുടെ മത്സരത്തിൽ 16 ടീമുകൾ പങ്കെടുത്തു .
മത്സരത്തിൽ കെ.എസ്.എസ്.കെ. ഉക്കാസ് മൊട്ട കതിരൂർ ഒന്നാംസ്ഥാനവും ,
എ സ്റ്റാർ കണ്ണൂർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ബെസ്റ്റ് പ്ലെയർ ആയി വിശ്വജിത്ത് കതിരൂരും , ബെസ്റ്റ് ഗോൾകീപ്പറായി അനഘ് കതിരൂരും അംഗീകാരം നേടി.
വിജയികൾക്കുള്ള ട്രോഫിയും കേഷ് പ്രൈസും ടി.ടികെ ശശി വിതരണം ചെയ്തു.
ടൂർണമെന്റിന്റെ ഉദ്ഘാടനം ടി .ഷാജൻ നിർവ്വഹിച്ചു.
സങ്കീർത്ത് അധ്യക്ഷത വഹിച്ചു.
സിദ്ധാർത്ഥ് സ്വാഗതവും
ആദിത്യൻ നന്ദിയും പറഞ്ഞു.
ചിത്രവിവരണം:ടി. ടി.കെ.ശശി ട്രോഫി സമ്മാനിക്കന്നു.
മനോജ് നിര്യാതനായി
തലശ്ശേരി:എരഞ്ഞോളി പാലം വനരാഗിൽ പരേതനായ രാഘവൻ്റെ മകൻ മനോജ് നിര്യാതനായി. അമ്മ പരേതയായ വനജ സഹോദരി :പരേതയായ ഷീജ
ചോര കുഞ്ഞിന്റെ ശരീരം പോസ്റ്റ് മോർട്ടം നടത്തി
തലശ്ശേരി :പിറക്കും മുൻപേ ഗർഭപാത്രത്തിൽ മരണപ്പെട്ട് പള്ളി പറമ്പിൽ മറവ് ചെയ്ത കുഞ്ഞിനെ ഖബറിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു - ഗോപാൽപേട്ടയിലെ നൌഷാദ്, സാഹിറ ദമ്പതികളുടെ ഗർഭസ്ഥ ശിശുവിന്റെ ശരീരമാണ് കേസന്വേഷണത്തിന്റെ ഭാഗമായി പരിയാരം മെഡിക്കൽ കോളേജിലെ പൊലീസ് സർജൻ ഡോ. സന്തോഷ് ജോയിയുടെ നേതൃത്വത്തിൽ സൈദാർ പള്ളി ഖബർസ്ഥാനിൽ വച്ച് പോസ്റ്റ് മോർട്ടം ചെയ്തത്.. തലശ്ശേരി സി. ഐ. ബിജു ആന്റണിയുടെ നേതൃത്വത്തിൽ പൊലീസും എക്സിക്യൂട്ടിവ് മജിസ്ട്രേട്ടായി തഹസിൽദാർ ജിസാ തോമസുമുണ്ടായി. കൌൺസിലർമാരായ അബ്ദുൾ ഖിലാബ്, അജേഷ്, അൻസാരി, പള്ളിക്കമ്മിറ്റി ഭാരവാഹിയായ റഹിം കൂവേരിയും ' നാട്ടുകാരും കുഞ്ഞിന്റെ പിതാവ് നൌഷാദും സ്ഥലത്തുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂർ നീണ്ടു നിന്ന പോസ്റ്റ് മോർട്ടത്തിന് ശേഷം മറവ് ചെയ്തു.. 2014-ൽ വിവാഹിതയായ സാഹിറ പത്ത് വർഷത്തെ കാത്തിരിപ്പിലാണ് ഗർഭിണിയായത്. മിഷ്യൻ ആശുപത്രിയിലെ ഡോ.വേണു ഗോപാലിന്റെ ചികിത്സയിലായിരുന്നു. പ്രസവ തീയ്യതി അടുത്തപ്പോൾ ഇക്കഴിഞ്ഞ മാർച്ച് 18 ന് മിഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാം നോർമ്മലാണെന്ന് ആദ്യം പറഞ്ഞ ഡോക്ടർപിന്നീട് മാറ്റി പറഞ്ഞു. സംശയത്തെ തുടർന്ന് സ്കാനിങ്ങ് നടത്തി. ഇതിന്റെ റിപ്പോർട്ട് പ്രകാരം പ്രത്യേക മരുന്ന് കുത്തിവച്ചു. ഇതിൽ പിന്നീടാണ് കുഞ്ഞ് ഗർഭപാത്രത്തിൽ തന്നെ മരിച്ചുവെന്ന് ദമ്പതികളെ അറിയിച്ചത്. ഇതിനായി ചില കാരണങ്ങളും പറഞ്ഞു. എന്നാൽ ചികിൽസിച്ച ഡോക്ടർമാരുടെപിഴവ് കാരണമാണ് കുഞ്ഞ് ഗർഭപാത്രത്തിൽ മരിക്കാനിടയായതെന്നാണ് ദമ്പതികൾ ആരോപിക്കുന്നത്. ഉത്തരവാദികളായ രണ്ട് ഡോക്ടർമാർക്കും എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം - ഇത് ഉന്നയിച്ച് നൽകിയ പരാതിയിൽ കേസെടുത്ത തലശേരി പോലീസാണ് പോസ്റ്റ് മോർട്ടം നടത്താൻ തീരുമാനിച്ചത്.- തലശ്ശേരി എ.സി.പി. കെ.എസ്. ഷഹൻഷ സൈദാർ പള്ളിയിലെത്തി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഡിസ്ചാർജ് ചെയ്തിട്ടും വീട്ടിലേക്ക് പോവില്ലെന്ന് പറഞ്ഞ്സമ സമരം ചെയ്യുന്ന നൌഷാദും സാഹിറ യും കഴിഞ്ഞ ഒരു മാസമായി ആശുപത്രിയിൽ തന്നെകഴിയുകയാണ്. .
യു.ഡി.എഫ്.സ്ഥാനാർത്ഥിയെ പിന്തുണക്കും, :
വെൽഫെയർ പാർട്ടി
തലശ്ശേരി: ലോക് സഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ .നയപരിപാടികൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത തലശ്ശേരി മുനിസിപ്പൽ പ്രവർത്തക കൺവൻഷൻ സർഗ്ഗം ഓഡിറ്റോറിയത്തിൽ നടന്നു,, കൺവൻഷൻ ജില്ലാ പ്രസിഡൻ്റ് സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്തു,, യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ വിജയത്തിനായുള്ള ബൂത്ത് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. കൺവൻഷനിൽ മണ്ഡലം സെക്രട്ടറി സീനത്ത് അബ്ദുസലാം അധ്യക്ഷത വഹിച്ചു,,മുനിസിപ്പൽ പ്രസിഡൻ്റ് സാജിദ് കോമത്ത് സംസാരിച്ചു,,
വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
മാഹി: ദേശീയ പാതയിൽ പാറക്കലിനും ആശുപത്രിക്കവലക്കുമിടയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് നേരെ മുന്നിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിന് പിറകിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മടപ്പള്ളി കോഴിക്കോത്ത് രയരങ്ങോത്ത്
ഷിബിൻ (30), ഇരിങ്ങലിലെ
നിതേഷ് (39)എന്നിവർക്കാണ്
പരിക്കേറ്റത്. അബോധാവസ്ഥയിലായതുംമൂക്കിൽ നിന്ന് രക്തം വന്നതിനെ
തുടർന്നും ഷിബിനെ സ്കാനിങ്ങിനും വിദഗ്ദ ചികിത്സക്കുമായി മാഹി ഗവ. ജനറൽ ആശുപത്രിയിൽ നിന്നുള്ള പ്രാഥമിക ചികിത്സക്ക് ശേഷം തലശേരിയിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. നിതേഷിൻ്റെ പരിക്ക് സാരമുള്ളതല്ല. അഞ്ചു ദിവസമായി നീക്കാതെ റോഡിൽ കേടായിക്കിടക്കുന്ന ലോറിക്ക് സമീപത്തായാണ് അപകടം സംഭവിച്ചത്.
ഉത്തര മേഖലാ അന്തർ ജില്ലാ ടൂർണമെന്റ് : അദ്നാൻ ഇബ്നു ഷമീറിന് 8 വിക്കറ്റ്, കോഴിക്കോടിന് ഇന്നിങ്ങ്സ് ലീഡ്
തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പതിനാറ് വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ ഉത്തര മേഖല അന്തർ ജില്ലാ ടൂർണമെന്റിൽ അദ്നാൻ ഇബ്നു ഷമീറിൻറെ മികച്ച ബൗളിങ്ങ് പ്രകടന മികവിൽ ആതിഥേയരായ കണ്ണൂരിനെതിരെ കോഴിക്കോട് 53 റൺസിൻറെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് നേടി.അദ്നാൻ ഇബ്നു ഷമീർ 8.5 ഓവറിൽ 2 മെയ്ഡനട്ക്കം 12 റൺസിന് 8 വിക്കറ്റ് വീഴ്ത്തി. കണ്ണൂർ ആദ്യ ഇന്നിങ്ങ്സിൽ 30.5 ഓവറിൽ 85 റൺസിന് ഓൾഔട്ടായി. ശ്രീഹരി രൺധീർ 39 റൺസും കാർത്തിക് പ്രസാദ് 20 റൺസുമെടുത്തു.
മറുപടിയായി കോഴിക്കോട് ആദ്യ ഇന്നിങ്ങ്സിൽ 55.4 ഓവറിൽ 138 റൺസിന് ഓൾഔട്ടായി. തേജസ് കുമാർ 52 റൺസും ഹംദാൻ ഇബ്നു ഷമീർ 20 റൺസുമെടുത്തു.കണ്ണൂരിന് വേണ്ടി എ.കെ താരീഖ് 33 റൺസിന് 4 വിക്കറ്റും ടി.പി മുഹമ്മദ് നസൽ 28 റൺസിന് 2 വിക്കറ്റും വീഴ്ത്തി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group