ചക്ക പാഴാകുന്നത് തടയാനും ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനും ജനകീയ കർമ്മപദ്ധതി
തിരുവനന്തപുരം: കേരളത്തിൽ ആശങ്കാജനകമായി വർദ്ധിച്ചുവരുന്ന ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിനും, ചക്ക പാഴാകുന്നത് വഴിയുള്ള സാമ്പത്തിക നഷ്ടം ഒഴിവാക്കി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുന്നതിനുമായി ബൃഹത്തായ ജനകീയ കർമ്മപദ്ധതിക്ക് രൂപരേഖയായി. പദ്ധതിയുടെ ഭാഗമായി ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (JPC) ആഭിമുഖ്യത്തിൽ ജൂൺ 23-ന് തിരുവനന്തപുരത്ത് സംസ്ഥാനതല സെമിനാറും നിയമസഭയിൽ പ്രത്യേക ചക്കവിരുന്നും സംഘടിപ്പിക്കുന്നു.
സംസ്ഥാനത്ത് പ്രതിവർഷം ഉത്പാദിപ്പിക്കുന്ന 5 മുതൽ 12 ലക്ഷം ടൺ ചക്കയിൽ ഭൂരിഭാഗവും പാഴാകുന്നത് ഒഴിവാക്കി, കർഷകർക്കും സംരംഭകർക്കുമായി ആയിരം കോടി രൂപയിലധികം അധിക വരുമാനം ലഭ്യമാക്കുകയാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കർമ്മപദ്ധതിയുടെ പ്രധാന നിർദ്ദേശങ്ങളും ലക്ഷ്യങ്ങളും:
2027-നെ "കേരള ജാക്ക്ഫ്രൂട്ട് വർഷം" ആയി പ്രഖ്യാപിക്കുക.
വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് "കേരള ജാക്ക്ഫ്രൂട്ട് ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ മിഷൻ" രൂപീകരിക്കുക.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം കുടുംബങ്ങളിൽ പച്ചച്ചക്ക ഉപയോഗം വർദ്ധിപ്പിക്കുകയും ഒരു ലക്ഷം കർഷകരെ പങ്കാളികളാക്കുകയും ചെയ്യുക.
ഒരു ചക്ക പോലും പാഴാകാത്ത സാഹചര്യം സൃഷ്ടിക്കാൻ ഓരോ ബ്ലോക്കിലും ചക്ക ഉണക്കൽ-സംസ്‌കരണ യൂണിറ്റുകൾ സ്ഥാപിക്കുക.
സംസ്ഥാനതല സെമിനാർ
"പച്ചച്ചക്കയുടെ ഔഷധഗുണങ്ങൾ: ഗവേഷണ കണ്ടെത്തലുകളും സാദ്ധ്യതകളും" എന്ന വിഷയത്തിൽ പടിഞ്ഞാറെക്കോട്ടയിലുള്ള മിത്രനികേതൻ സിറ്റി സെന്ററിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 2.00 വരെയാണ് സംസ്ഥാനതല സെമിനാർ നടക്കുക. കൃഷി മന്ത്രി അഡ്വ. ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും.
മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണവും സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ ആമുഖ പ്രഭാഷണവും നടത്തും. JPC ചെയർപേഴ്സൺ റൂഫസ് ഡാനിയേൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, ഡോ. രഘുരാമദാസ് എന്നിവർ ആശംസകൾ അർപ്പിക്കും.
മാധ്യമപ്രവർത്തകൻ എസ്.ഡി. വേണുകുമാർ മോഡറേറ്ററാകുന്ന സാങ്കേതിക സെഷനിൽ ഡോ. ബി. പദ്മകുമാർ, ജെയിംസ് ജോസഫ്, ഒങ്കോളജിസ്റ്റ് ഡോ. തോമസ് വർഗീസ്, ഐ.സി.എ.ആർ കൃഷിവിജ്ഞാന കേന്ദ്രത്തിലെ ജിസ്സി ജോർജ് എന്നിവർ ചക്കയുടെ ഔഷധഗുണങ്ങളെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തെയും കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് പി.എം. ജോയിയുടെ നേതൃത്വത്തിൽ പൊതുചർച്ചയും നടക്കും.
നിയമസഭയിൽ ചക്കവിരുന്ന്
സെമിനാറിന് ശേഷം ഉച്ചകഴിഞ്ഞ് 2.30-ന് നിയമസഭാ കോഫി ഹൗസിൽ വെച്ച് മന്ത്രിമാർക്കും എം.എൽ.എമാർക്കുമായി വിപുലമായ ചക്കവിരുന്ന് ഒരുക്കിയിട്ടുണ്ട്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും മറ്റ് ജനപ്രതിനിധി കളും പങ്കെടുക്കുന്ന ഈ ചടങ്ങിൽ വെച്ച് പുതിയ ചക്ക കാമ്പയിൻ പദ്ധതി രേഖ (നിവേദനം) സർക്കാരിന് സമർപ്പിക്കുമെന്ന് JPC ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ബിജു കാരക്കോണം
മലയാളിയുടെ ചക്ക ചില്ലറക്കാരനല്ല;
പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കും,
ചക്ക ഇനി 'സൂപ്പർ ഫുഡ്'!
തുടർന്ന് വായിക്കുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്‌താലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














