
ന്യൂഡല്‍ഹി: ചൈനയിലേക്ക് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ചൈനയില്‍നിന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന സ്ഥിതിയില്‍നിന്ന് ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറിയതിന് പിന്നില്‍ ആപ്പിള്‍ കമ്പനിയുടെ സാന്നിധ്യമാണ്. ചൈനയെ മാത്രം ആശ്രയിക്കാതെ മറ്റ് രാജ്യങ്ങളെക്കൂടി വിതരണ- നിര്‍മാണ ശൃംഖലയുടെ ഭാഗമാക്കാനുള്ള ആപ്പിളിന്റെ തീരുമാനം വിജയകരമായി വിനിയോഗിച്ചതാണ് ഇന്ത്യയ്ക്ക് ഗുണമായി മാറിയത്. ആപ്പിള്‍ മാക്ബുക്ക്, എയര്‍പോഡ്, ആപ്പിള്‍ വാച്ച്, ഐഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ ഘടകങ്ങളാണ് ചൈനയിലേക്ക് ഇന്ത്യയില്‍നിന്ന് കയറ്റുമതി ചെയ്തത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകള്‍ വരെ ഇന്ത്യയിലെ ഇലക്ട്രോണിക് വ്യവസായ മേഖല ചൈനയെ അമിതമായി ആശ്രയിച്ചിരുന്നു. ചൈനയില്‍നിന്ന് ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന രീതിയാണ് തുടര്‍ന്നുപോയത്. എന്നാല്‍, ഇന്ത്യയില്‍തന്നെ ഇലക്ട്രോണിക് നിര്‍മാണ മേഖല വളര്‍ത്തിയെടുക്കാനുള്ള ശ്രമം വിജയിച്ചതിന്റെ സൂചനയാണ് ചൈനയിലേക്കുള്ള കയറ്റുമതി. ആപ്പിളിന് ആവശ്യമായ ഘടകങ്ങള്‍ ഇന്ത്യയില്‍തന്നെ നിര്‍മിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നുണ്ട്. ഇന്ത്യന്‍ ഇലക്ട്രോണിക് മേഖലയുടെ വളര്‍ച്ച കയറ്റുമതിയില്‍ നേട്ടമുണ്ടാക്കും. 2030 ആകുമ്പോഴേക്കും 3500 മുതല്‍ 4000 കോടി ഡോളറിന്റെ ഇലക്ട്രോണിക് ഉത്പന്ന കയറ്റുമതി നടക്കുമെന്നാണ് കണക്കുകള്‍.
ഇന്ത്യയില്‍ ഇലക്ട്രോണിക് ഉത്പന്ന നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 300 കോടി ഡോളറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഇതിലൂടെ ആപ്പിള്‍ കമ്പനിയുടെ പ്രധാന നിര്‍മാണകേന്ദ്രമായി ഇന്ത്യ ഉയര്‍ന്നുവന്നു. മുമ്പ് ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍നിന്ന് ഇവ ഇറക്കുമതി ചെയ്ത സ്ഥാനത്ത് ആ രാജ്യങ്ങളിലേക്ക് അവ കയറ്റുമതി ചെയ്യുന്ന തരത്തിലേക്ക് ഇന്ത്യ വളര്‍ന്നു.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ഘടകങ്ങള്‍ ചൈന, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്ത് അവിടെ കൂട്ടിയോജിപ്പിക്കുന്ന നീക്കവും ആപ്പിള്‍ നടത്തുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഏറ്റവും നേട്ടമുണ്ടാക്കിയ മേഖലകളിലൊന്നാണ് ഇലക്ട്രോണിക്‌സ് രംഗം. ഈ സ്ഥാനത്തേക്ക് കൂടുതല്‍ കമ്പനികള്‍ വരുമെന്നാണ് സൂചന.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group