പാരീസ്: ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ എഴുതിച്ചേർത്ത ലോകത്തിലെ ആദ്യ രാജ്യമായി ഫ്രാൻസ് മാറി. 1958 ലെ ഭരണഘടന ഭേതഗതി ചെയ്യാൻ പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും വോട്ടുചെയ്തു. പാര്‍ലമെന്റിന്റെ ഇരു സഭകളും സംയുക്ത സമ്മേളനം ചേർന്ന് നടത്തിയ വോട്ടെടുപ്പിൽ 72 നെതിരെ 780 വോട്ടുകൾക്കാണ് പാസാക്കിയത്.
'ഫ്രഞ്ച് അഭിമാനം' എന്നാണ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ബിൽ പാസായതോടെ 'എന്റെ ശരീരം, എന്റെ തീരുമാനം' എന്ന മുദ്രാവാക്യം ഉയർത്തി ഈഫൽ ടവറിലും പരിസരത്തും ആഘോഷങ്ങളും തുടങ്ങി.
1975 മുതൽ ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമവിധേയമാണ്, എന്നാൽ 85 ശതമാനം പൊതുജനങ്ങളും ഗർഭച്ഛിദ്രം അവകാശമായി സംരക്ഷിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യുന്നതിനെ പിന്തുണച്ചതായി സർവേകൾ വ്യക്തമാക്കുന്നു. യു.എസിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഗർഭച്ഛിദ്രത്തിനുള്ള നിയമപരമായ പരിരക്ഷ എടുത്തുകളയാൻ നീക്കം നടക്കുന്നതിനിടെയാണ് ഫ്രാൻസിന്റെ നീക്കം.
2022-ൽ സുപ്രീം കോടതി ഗർഭച്ഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്ത യു.എസിലെ സമീപകാല സംഭവവികാസങ്ങളാണ് ഫ്രാൻസിലെ ഭരണഘടനാ മാറ്റത്തിന് കാരണമായത്.
ഫ്രാൻസിന്റെ നീക്കത്തിന് വ്യാപകമായി കൈയടി നേടുമ്പോഴും വത്തിക്കാൻ എതിർപ്പ് ആവർത്തിച്ചു. മനുഷ്യന്റെ ജീവനെടുക്കാൻ ആർക്കും അവകാശമില്ല വത്തിക്കാൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
(വാർത്ത കടപ്പാട്: മാധ്യമം)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group