ഓസ്‌ലോ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിക്കുന്ന കാർട്ടൂൺ പ്രസിദ്ധീകരിച്ച് പ്രമുഖ നോർവീജിയൻ ദിനപത്രമായ 'ആഫ്റ്റർപോസ്റ്റൺ'. പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനത്തിനിടയിൽ ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ വിവാദ കാർട്ടൂൺ പുറത്തുവന്നത്. പാശ്ചാത്യ മാധ്യമത്തിന്റെ ഈ നടപടി വംശീയ അധിക്ഷേപമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ഇപ്പോൾ കടുത്ത വിമർശനമാണ് ഉയരുന്നത്.
നരേന്ദ്ര മോദി നോർവീജിയൻ തലസ്ഥാനമായ ഓസ്‌ലോയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപാണ് പത്രത്തിൽ ഈ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്. ഇതിനൊപ്പം മോദിയെ 'ബുദ്ധിമാനായ, ലേശം ശല്യപ്പെടുത്തുന്ന മനുഷ്യൻ' എന്നും പത്രം വിശേഷിപ്പിച്ചിട്ടുണ്ട്. കാർട്ടൂണിൽ പാമ്പിന്റെ സ്ഥാനത്ത് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന പൈപ്പാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇന്ധന ആവശ്യങ്ങൾക്കായി ഇന്ത്യ നോർവേയെ ലക്ഷ്യമിടുന്നു എന്ന് സൂചിപ്പിക്കാനാണ് കാർട്ടൂൺ ശ്രമിച്ചതെന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തൽ.
എന്നാൽ, ഇന്ത്യ അന്ധവിശ്വാസങ്ങൾ നിറഞ്ഞ പാമ്പാട്ടികളുടെ നാടാണെന്ന പഴയകാല പാശ്ചാത്യ ചിന്താഗതികളുടെ തുടർച്ചയാണ് ഈ ചിത്രീകരണമെന്ന് നെറ്റിസൺസ് വിമർശിക്കുന്നു. മുൻപും പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ അധിക്ഷേപിക്കാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിച്ച് വിവാദത്തിലായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് നേരെയുള്ള വെറുപ്പും വംശീയതയും പ്രകടിപ്പിക്കുന്ന ഇത്തരം രീതികൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
നോർവേ പ്രധാനമന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകയായ ഹെല്ലി ലിങ്ങിന്റെ ചോദ്യത്തിന് മോദി മറുപടി നൽകിയിരുന്നില്ല. മാധ്യമസ്വാതന്ത്ര്യത്തിൽ മുന്നിൽ നിൽക്കുന്ന നോർവേയിൽ നിന്നുള്ള ചോദ്യത്തിന് എന്തുകൊണ്ട് ഉത്തരം നൽകുന്നില്ലെന്ന് ചോദിച്ച് അവർ എക്സിൽ (ട്വിറ്റർ) പോസ്റ്റിടുകയും ചെയ്തു. ഈ വിവാദങ്ങൾക്ക് പിന്നാലെയാണ് കാർട്ടൂൺ പുറത്തുവന്നത്. അതേസമയം, പിന്നീട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ വാർത്താ സമ്മേളനത്തിൽ ഈ മാധ്യമപ്രവർത്തകയ്ക്ക് കൃത്യമായ മറുപടി നൽകിയിരുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















