റിയാദ്: സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 19 വർഷമായി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീം ഒടുവിൽ മോചിതനാകുന്നു. കോടതി വിധിച്ച ശിക്ഷാകാലാവധി ഇന്ന് അവസാനിക്കുന്നതോടെ, ജയിൽ മോചനത്തിനായുള്ള തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കി റഹീമിന് ഉടൻ തന്നെ ജന്മനാട്ടിലേക്ക് മടങ്ങാൻ സാധിക്കും.
2006 നവംബറിലായിരുന്നു സൗദി ബാലനായ അനസിന്റെ മരണത്തെ തുടർന്ന് അബ്ദുൽ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ഭക്ഷണം നൽകിയിരുന്നത്. ഒരിക്കൽ ഷോപ്പിംഗിനായി പുറത്തുപോയപ്പോൾ ട്രാഫിക് സിഗ്നൽ ലംഘിച്ച് മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിടുകയും മുഖത്ത് പലതവണ തുപ്പുകയും ചെയ്തു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനായി മരണപ്പെടുകയുമായിരുന്നു. തുടർന്ന് കൊലക്കുറ്റം ചുമത്തപ്പെട്ട റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചു.
എന്നാൽ ലോകമെമ്പാടുമുള്ള മലയാളികൾ ഒന്നടങ്കം കൈകോർത്ത് സമാഹരിച്ച 1.5 കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദയാധനമായി (ബ്ലഡ് മണി) നൽകിയതോടെയാണ് റഹീമിന്റെ വധശിക്ഷ റിയാദ് കോടതി റദ്ദാക്കിയത്. വധശിക്ഷ ഒഴിവാക്കിയ കോടതി, റഹീമിന് 20 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വർഷം മെയ് 26-നായിരുന്നു ഈ വിധി വന്നത്. അപ്പോഴേക്കും 19 വർഷത്തോളം ജയിൽവാസം അനുഭവിച്ചു കഴിഞ്ഞിരുന്നതിനാൽ റഹീമിന് ഇനി ഒരു വർഷം കൂടി മാത്രമേ ശിക്ഷ പൂർത്തിയാക്കാൻ ഉണ്ടായിരുന്നുള്ളൂ. ആ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ റഹീം നാട്ടിലേക്ക് മടങ്ങിയെത്തുന്ന വാർത്ത ഏറെ ആശ്വാസത്തോടെയാണ് കേരളക്കരയും പ്രവാസി സമൂഹവും നോക്കിക്കാണുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















