ഒമാനിലെ ഇന്ത്യൻ അംബാസഡർക്ക് നിവേദനം നൽകി
മസ്ക്കറ്റ്: പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സർവ്വകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ. കുറുപ്പ് ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ. ജി.വി. ശ്രീനിവാസനെ സന്ദർശിച്ചു. മസ്ക്കറ്റിലെ ഇന്ത്യൻ എംബസിയിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ, കോഴിക്കോട് ബേപ്പൂരിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഉരു നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നും ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം അദ്ദേഹം സമർപ്പിച്ചു.
കേരള സർക്കാറിൻ്റെ സെൻറർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് മുൻ ഡയറക്ടർ കൂടിയായ ഡോ. കുറുപ്പ്, ബേപ്പൂരിലെ ഉരു നിർമ്മാണത്തിൻ്റെ സാദ്ധ്യതകൾ അംബാസഡറുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ ആശാരിമൂപ്പൻ ശ്രീ. സത്യൻ്റെ മേൽനോട്ടത്തിൽ ഗൾഫിലേക്ക് അയക്കാനായി മൂന്നു കോടി രൂപ വിലമതിക്കുന്ന ഒരു ഉരുവിൻ്റെ നിർമ്മാണം ബേപ്പൂരിൽ പൂർത്തിയായി വരികയാണ്.
ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ആവശ്യക്കാരെ കണ്ടെത്തുന്നതിലൂടെ ബേപ്പൂരിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനും രാജ്യത്തിന് കൂടുതൽ വിദേശനാണ്യം നേടിയെടുക്കാനും സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സുമായും സഹകരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് അംബാസഡർ ശ്രീ. ജി.വി. ശ്രീനിവാസൻ ഉറപ്പുനൽകി.
സന്ദർശന വേളയിൽ ഡോ. കെ.കെ.എൻ. കുറുപ്പ് താൻ രചിച്ച 'Abudhabi and Other Poems', 'Ezhimala and Other Poems' എന്നീ ഇംഗ്ലീഷ് കവിതാ സമാഹാരങ്ങൾ എംബസിക്ക് ഉപഹാരമായി നൽകി. വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, എക്സിക്യൂട്ടീവ് അംഗം ശ്രീ. സുധീർ ചന്ദ്രോത്ത് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹൃസ്വസന്ദർശനാർത്ഥമാണ് ഡോ. കുറുപ്പ് മസ്ക്കറ്റിലെത്തിയത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















