
ഇസ്ലാമാബാദ്: ഏതാനും ദിവസമായി സംഘർഷഭരിതമായ അഫ്ഗാനിസ്താൻ-പാകിസ്‌താൻ അതിർത്തിയിൽ ബുധനാഴ്‌ച നാൽപ്പതിലേറെ അഫ്ഗാൻ താലിബാൻകാരെ വധിച്ചതായി പാക് സൈന്യം പറഞ്ഞു. ഇരുപതോളം അഫ്ഗാൻ താലിബാൻകാർക്ക് പരിക്കേറ്റുവെന്നും അറിയിച്ചു.
ബലൂചിസ്‌താൻ പ്രവിശ്യയിലെ സ്‌പിൻ ബോൽഡാക് പ്രദേശത്തെ നാലിടങ്ങളിൽ ഇവർ നടത്തിയ ആക്രമണത്തിനാണ് പാക് സൈന്യം തിരിച്ചടിനൽകിയത്. ഇതിനുപിന്നാലെ അതിർത്തിയിൽ പാകിസ്‌താൻ 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചു. വെടിനിർത്തലിന് അഫ്ഗാനിസ്‌താൻ സമ്മതിച്ചെന്നും പറഞ്ഞു. ബുധനാഴ്ച വൈകീട്ട് ആറോടെ വെടിനിർത്തൽ നിലവിൽവന്നു. എന്നാൽ, ഇക്കാര്യം അഫ്ഗാൻ സർക്കാർ സ്ഥിരീകരിച്ചിട്ടില്ല.
അഫ്ഗാനിസ്താനിലെ കാണ്ഡഹാർ പ്രവിശ്യയിലും തലസ്ഥാനമായ കാബൂളിലും പാക് സേന കൃത്യതയാർന്ന ആക്രമണം നടത്തിയെന്ന് പാകിസ്താൻ ടിവി ചാനലായ പിടിവി ന്യൂസ് റിപ്പോർട്ടുചെയ്തു.
ശനിയാഴ്ചയാണ് പാകിസ്‌താൻ്റെയും അഫ്‌ഗാനിസ്‌താൻ്റെയും അതിർത്തിയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരസംഘടനയായ തെഹ് രീകെ താലിബാൻ പാകിസ്താൻ (ടിടിപി) പാകിസ്‌താനിൽ ആക്രമണങ്ങൾ നടത്തുന്നതിൻ്റെ പേരിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യമാണ് ഏറ്റുമുട്ടലിന് അടിസ്ഥാനം.
അൽ ഖായിദയുമായി ബന്ധമുള്ള ഭീകരർക്കുനേരേ പാകിസ്‌താൻ സൈനികനടപടി ആരംഭിച്ചതിനെത്തുടർന്ന് 2007-ലാണ് ടിടിപി രൂപംകൊണ്ടത്. ഒരുകാലത്ത് വടക്കുപടിഞ്ഞാറൻ പാകിസ്‌താനിൽ ശക്തമായിരുന്ന ടിടിപിയുടെ ശക്തി അഫ്ഗാനിസ്‌താനിൽ നാറ്റോസേനയുടെ സാന്നിധ്യമുണ്ടായിരുന്ന കാലത്ത് ക്ഷയിച്ചിരുന്നു. എന്നാൽ, 2021 ഓഗസ്റ്റിൽ നാറ്റോ സേന പിൻവാങ്ങി താലിബാൻ വീണ്ടും അധികാരത്തിലെത്തിയതോടെ ടിടിപി ശക്തിപ്പെട്ടു. ടിടിപിക്ക് അഫ്ഗാനിസ്‌താൻ അഭയം നൽകുന്നുവെന്നാണ് പാകിസ്താന്റെ ആരോപണം. ടിടിപിയുടെ താവളങ്ങളെന്നു പറഞ്ഞ് അടുത്തിടെ അഫ്ഗാനിസ്താനിലെ പലയിടങ്ങളിലും പാക് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിർത്തിയിൽ സംഘർഷം മുറുകിയത്.
അഫ്ഗാനിസ്താൻ്റെ ഭരണാധികാരികളായ താലിബാനും ഇന്ത്യയുമാണ് ഇതിനുപിന്നിലെന്നാണ് പാക് സൈന്യത്തിന്റെ ആരോപണം. അതിർത്തിസംഘർഷവേളയിലായിരുന്നു അഫ്‌ഗാനിസ്‌താൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയുടെ ഇന്ത്യാസന്ദർശനം.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group