
മുസാഫറാബാദ്: പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാക് അധീന കശ്മീരില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നാലുദിവസമായി തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതുവരെ 200-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സമീപ വര്‍ഷങ്ങളിലെ വലിയ പ്രക്ഷോഭങ്ങളിലൊന്നിനാണ് പാക് അധീന കശ്മീര്‍ സാക്ഷ്യം വഹിക്കുന്നത്. 38 പ്രധാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധങ്ങള്‍, മേഖലയിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരായ വലിയ പ്രക്ഷോഭമായി വളര്‍ന്നിരിക്കുന്നു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ സൈന്യത്തിനെ ഉള്‍പ്പെടെ വിന്യസിച്ചതോടെയാണ് ഇത് പാക് സൈന്യത്തിനെതിരായ പ്രതിഷേധമായി വളരാന്‍ തുടങ്ങിയത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുസാഫറാബാദില്‍ അഞ്ച് പ്രതിഷേധക്കാരും ധീര്‍ക്കോട്ടില്‍ അഞ്ചുപേരും ദദ്യാളില്‍ രണ്ടുപേരും വെടിയേറ്റ് മരിച്ചു. മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതുകൂടാതെ, 200-ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. മിക്കവര്‍ക്കും വെടിയേറ്റാണ് പരിക്ക്. പ്രക്ഷോഭം അടിച്ചമര്‍ത്താനായി പഞ്ചാബില്‍നിന്നും ഇസ്ലാമാബാദില്‍നിന്നും ആയിരക്കണക്കിന് അധിക സൈനികരെയും എത്തിച്ചിട്ടുണ്ട്.
ജമ്മു കശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (AAC) നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ജനജീവിതം സ്തംഭിപ്പിച്ചു. പാകിസ്താനില്‍ താമസിക്കുന്ന കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള പാക് അധീന കശ്മീരിലെ 12 നിയമസഭാ സീറ്റുകള്‍ നിര്‍ത്തലാക്കണമെന്നതാണ് പ്രക്ഷോഭത്തിന്റെ പ്രധാന ആവശ്യം. സെപ്റ്റംബര്‍ 29-ന് പ്രതിഷേധം ആരംഭിച്ചത് മുതല്‍ വിപണികളും കടകളും മറ്റ് വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. പ്രതിഷേധം തടയാന്‍ മൊബൈല്‍, ഇന്റര്‍നെറ്റ്, ലാന്‍ഡ്ലൈന്‍ സേവനങ്ങളും പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്.
അതേസമയം, യുണൈറ്റഡ് കശ്മീര്‍ പീപ്പിള്‍സ് നാഷണല്‍ പാര്‍ട്ടിയുടെ (UKPNP) വക്താവായ നാസിര്‍ അസീസ് ഖാന്‍, വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭയോടും (UN) അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിച്ചു. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 60-ാം സെഷനില്‍ സംസാരിക്കവെ, പാക് അധീന കശ്മീരില്‍ ഒരു മാനുഷിക പ്രതിസന്ധി ഉണ്ടാകുമെന്ന് ഖാന്‍ മുന്നറിയിപ്പ് നല്‍കുകയും അന്താരാഷ്ട്ര ഉടമ്പടികള്‍ പ്രകാരമുള്ള തങ്ങളുടെ കടമകളെക്കുറിച്ച് അംഗരാജ്യങ്ങളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group