
കാഠ്‌മണ്ഡു: സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതിന്റെയും അഴിമതിപടരുന്നതിൻ്റെയും പേരിൽ യുവാക്കളുടെ നേതൃത്വത്തിൽ 'ജെൻ സീ വിപ്ലവം' ആളുന്ന നേപ്പാളിൽ രാഷ്ട്രീയ അനിശ്ചിതത്വത്തിന് തിരികൊളുത്തി പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവെച്ചു. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ-യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റിൻ്റെ (സിപിഎൻ-യുഎംഎൽ) ചെയർമാൻകൂടിയായ ഒലി ചൊവ്വാഴ്‌ചയാണ് രാജിനൽകിയത്. പ്രസിഡന്റ്റ് രാമചന്ദ്ര പൗഡേൽ രാജി സ്വീകരിച്ചു.
രാജ്യത്ത് നിലനിൽക്കുന്ന പ്രതിസന്ധിക്ക് ഭരണഘടനാപരവും രാഷ്ട്രീയവുമായ പരിഹാരം കാണുന്നതിനാണ് രാജിയെന്ന് എഴുപത്തിമൂന്നുകാരനായ ഒലി അറിയിച്ചു. ഒലിസർക്കാരിൽ കൂട്ടുകക്ഷിയായ പീപ്പിൾസ് സോഷ്യലിസ്റ്റ് പാർട്ടിയിൽനിന്നുള്ള ജലവിതരണമന്ത്രി പ്രദീപ് യാദവ് ജനകീയപ്രക്ഷോഭം (ക്രൂരമായി അടിച്ചമർത്തിയ സർക്കാർനടപടിയിൽ പ്രത്യേിധിച്ച് രാജിനൽകി. സർക്കാരിലെ പ്രധാനകൂട്ടുകക്ഷിയായ നേപ്പാളി കോൺഗ്രസിൽനിന്നുള്ള കൃഷി മൃഗക്ഷേമ വകുപ്പുമന്ത്രി രാം നാഥ് അധികാരി, ആഭ്യന്തരമന്ത്രി രമേഷ് ലേഖക് എന്നിവർ നേരത്തേ രാജിവെച്ചിരുന്നു.
പ്രക്ഷോഭത്തിൻറെ പശ്ചാത്തലത്തിൽ കാഠ്‌മണ്ഡുവിലെ പ്രധാന വിമാനത്താവളമായ ത്രിഭുവൻ അനിശ്ചിതകാലത്തേക്ക് ഭാഗികമായി അടച്ചു.
പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വീടുകൾക്ക് തീയിട്ടു
രോഷാകുലരായ പ്രക്ഷോഭകർ ചൊവ്വാഴ്‌ച പാർലമെൻ്റ് മന്ദിരം ആക്രമിച്ചു. ഒലി രാജിവെച്ച് മണിക്കൂറുകൾക്കം പ്രക്ഷോഭകർ ബാൽകോട്ടിലെ അദ്ദേഹത്തിന്റെ സ്വകാര്യവസതിക്ക് തീയിട്ടു. പ്രസിഡൻ്റ് രാമചന്ദ്ര പൗഡേൽ, മുൻ പ്രധാനമന്ത്രിമാരായ ഷേർ ബഹാദൂർ ദുബ, പുഷ്‌പ കമൽ ദഹൽ പ്രചണ്ഡ), വാർത്താവിനിമയമന്ത്രി പൃഥ്വി സുബ്ബ ഗുരുങ്, മുൻ ആഭ്യന്തരമന്ത്രി രമേഷ് ലേഖക് എന്നിവരുടെ സ്വകാര്യവസതികളും വസ്‌തുവകകളും ആക്രമിച്ചു. ചൊരയൊലിപ്പിച്ച് വീട്ടുവളപ്പിലിരിക്കുന്ന ദുബയുടെ ദൃശ്യം പുറത്തുവന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും വിദേശകാര്യമന്ത്രിയുമായ അർസു റാണ ദുബയെ പ്രക്ഷോഭകാരികൾ മർദിച്ചു.
ഭരണകക്ഷിയായ സിപിഎൻ-യുഎംഎലിൻ്റെ ആസ്ഥാനം ജനക്‌പുർ, പ്യാസൽ, ലളിത്പുർ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകൾ എന്നിവ പ്രതിഷേധക്കാർ കത്തിച്ചു നേപ്പാളി കോൺഗ്രസിൻ്റെ സനേപായിലെ കേന്ദ്രഒാഫീസും ആക്രമണത്തിനിരയായി. ചൊവ്വാഴ്‌ചത്തെ അക്രമസംഭവങ്ങളിൽ മൂന്നുപേർ മരിച്ചു. തിങ്കളാഴ്‌ച പാർലമെൻ്റ് മന്ദിരത്തിനുമുന്നിൽ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായതോടെ പോലീസ് നടത്തിയ വെടിവെപ്പിൽ 19 പേർ കൊല്ലപ്പെടുകയും നാനൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തലസ്ഥാനത്ത് സർക്കാർ സൈന്യത്തെ ഇറക്കിയിരിക്കുകയാണ്. എല്ലാവരും സംയമനം പാലിക്കണമെന്ന് സേനാമേധാവികൾ സംയുക്തപ്രസ്‌താനവയിറക്കി.
മുൻ പ്രധാനമന്ത്രിയുടെ ഭാര്യയെ തീയിട്ടുകൊന്നു
മുൻ പ്രധാനമന്ത്രി ഝലാൽനാഥ് ഖനാലിൻ്റെ ഭാര്യ റബി രാജ്യലക്ഷ്മി ചിത്രാകറിനെ പ്രക്ഷോഭകാരികൾ തീയിട്ടുകൊന്നു. കാഠ്‌മണ്ഡുവിലെ ഡല്ലുവിലുള്ള വസതിക്ക് തീയിട്ടപ്പോൾ രാജ്യലക്ഷ്‌മി അതിനുള്ളിൽ കുടുങ്ങിപ്പോവുകയായിരുന്നു. പൊള്ളലേറ്റയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കുടുംബം പറഞ്ഞു. തീയിടുംമുൻപ് രാജ്യലക്ഷ്‌മിയെ പ്രതിഷേധക്കാർ ബലംപ്രയോഗിച്ച് വീടിനകത്തുകയറ്റുകയായിരുന്നെന്നും ആരോപണമുണ്ട്. 2011 ഫെബ്രുവരിമുതൽ ഓഗസ്റ്റ്‌വരെ അധികാരത്തിലിരുന്ന ഝലാൽനാഥ് നേപ്പാളിന്റെ 35-ാം പ്രധാനമന്ത്രിയാണ്.
ജാഗ്രതാനിർദേശം നൽകി ഇന്ത്യ
നേപ്പാളിലെ ഇന്ത്യൻ പൗരർ സംഘർഷബാധിതമേഖലകളിലേക്ക് സഞ്ചരിക്കരുതെന്നും നിലവിലുള്ള സ്ഥലത്ത് തുടരണമെന്നും വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. അടിയന്തരസാഹചര്യമുണ്ടായാൽ നേപ്പാളിലെ +977 - 980 860 2881, +977 - 981 032 6134 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
കാഠ്മണ്ഡുവിലേക്കുള്ള നാല് വിമാനസർവീസുകൾ എയർ ഇന്ത്യ ചൊവ്വാഴ് റദ്ദാക്കി. നേപ്പാൾ എയർലൈൻസും ഇൻഡിഗോയും ഡൽഹി-കാഠ്‌മണ്ഡു സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ നേപ്പാളിനോടുചേർന്ന 1751 കിലോമീറ്റർ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group