
കാഠ്‌മണ്ഡു: ഫെയ്‌സ്‌ബുക്ക്, വാട്‌സാപ്പ്. ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെ 26 സാമൂഹികമാധ്യമങ്ങൾ നിരോധിച്ച നേപ്പാൾ സർക്കാരിനെതിരേ 'ജെൻ സീ വിപ്ലവം' എന്നപേരിൽ യുവാക്കളുടെ പ്രതിഷേധം ആളുന്നു. വെള്ളിയാഴ്ച തലസ്ഥാനമായ കാഠ്‌മണ്ഡുവിൽ ആരംഭിച്ച് പൊഖറ, ബട്യാൾ, ഭൈരഹവ ഭരത്പുർ, ഇതാഹരി, ഡമകക് എന്നിവടങ്ങളിലേക്കു വ്യാപിച്ച പ്രക്ഷോഭത്തെ തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമർത്താൻ തുടങ്ങിയതോടെയുണ്ടായ അക്രമസംഭവങ്ങളിൽ 19 പേർ മരിച്ചു. 347 പേർക്ക് പരിക്കേറ്റു.
കാഠ്‌മണ്ഡുവിൽ 17 പേരും ഇതാഹരിയിൽ രണ്ടുപേരുമാണ് മരിച്ചത്. പാർലമെന്റ് മന്ദിരമുൾപ്പെടെയുള്ള നിയന്ത്രിതമേഖലകളിലേക്ക് ബാരിക്കേഡുകൾ മറികടന്ന് പ്രക്ഷോഭകർ പ്രവേശിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു ലാത്തിവീശുകയും റബ്ബർ ബുള്ളറ്റും കണ്ണീർവാതകവും പ്രയോഗിക്കുകയും ചെയ്തു. പ്രക്ഷോഭകർ പാർലമെൻ്റിൻ്റെ പ്രവേശനകവാടം തകർക്കുകയും വളപ്പിൽ തീയിടുകയും ചെയ്‌തതിനാലാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു, കാഠ്മണ്ഡുവിൽ സർക്കാർ സൈന്യത്തെയിറക്കി, ജില്ലാഭരണകൂടം ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പോലീസ് നടപടിയിൽ ജീവൻപൊലിഞ്ഞതിന്റെ ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രമേഷ് ലേഖക് രാജിവെച്ചു.
സാമൂഹികമാധ്യമങ്ങൾ ലഭ്യമല്ലാതായതോടെ വെള്ളിയാഴ്ച്‌ചയാണ് 'ജെൻ സീ വിപ്ലവം' എന്നപേരിൽ സ്‌കൂൾ, കോളേജ് യൂണിഫോമുകൾ ധരിച്ച് പതിനായിരക്കണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. 1996-നും 2010-നും ഇടയിൽ ജനിച്ചവരെയാണ് ജെൻ സീ തലമുറയെന്നു വിളിക്കുന്നത്.
പ്രക്ഷോഭകരുടെ ആവശ്യം
അഭിപ്രായസ്വാതന്ത്ര്യം തങ്ങളുടെ അവകാശമാണെന്ന മുദ്രാവാക്യമുയർത്തിയാണ് പ്രക്ഷോഭം.
സാമൂഹികമാധ്യമങ്ങൾക്കേർപ്പെടുത്തിയ നിരോധനം പിൻവലിക്കുക എന്ന ആവശ്യത്തിനൊപ്പം അഴിമതി തടയുക, സാമ്പത്തിക അസമത്വം ഇല്ലായ്മചെയ്യുക എന്നീ ആവശ്യങ്ങളും പ്രക്ഷോഭകർ ഉന്നയിക്കുന്നുണ്ട്.
ജെൻ സി വിപ്ലവത്തിന് വഴിവെച്ചത്
ഐടി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന നിർദേശം പാലിക്കാത്ത മാധ്യമങ്ങളാണ് സർക്കാർ നിരോധിച്ചത്. നേപ്പാളിൽ സ്ഥിരമായി പ്രശ്നപരിഹാര ഓഫീസറെയും കംപ്ലയൻസ് ഓഫീസറെയും നിയമിക്കണമെന്ന് കഴിഞ്ഞവർഷം സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഓഗസ്റ്റ് 28 മുതൽ ഒരാഴ്‌ച ഇതിനു സമയം നൽകിയെങ്കിലും 26 സാമൂഹികമാധ്യമങ്ങൾ വഴങ്ങിയില്ല. സർക്കാർ നിർദേശം പാലിച്ച ടിക്ടോക്, വൈബർ, വിറ്റ്ക്, നിംബസ്, പോപോ ലൈവ് എന്നിവയ്ക്ക് നിരോധനമില്ല. ഇവയിലൂടെയാണ് ജെൻ സീക്കാർ പ്രക്ഷോഭത്തിന് ആളെക്കൂട്ടുന്നത്. പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് സർക്കാർ ഇന്റർനെറ്റ് വിച്ഛേദിച്ചിരുന്നു.
അതേസമയം, രാജ്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം പൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി കെ.പി. ശർമ ഒലി പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group