
ടിയാൻജിൻ: കഴിഞ്ഞവർഷം റഷ്യയിലെ കസാനിൽ തങ്ങൾ നേരിട്ടുനടത്തിയ ചർച്ചയ്ക്കുശേഷം ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ സ്ഥിരതയുള്ള പുരോഗതിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സ്വാഗതംചെയ്തു.
അതിർത്തിപ്രദേശങ്ങളിൽ സമാധാനം പുനഃസ്ഥാപിക്കേണ്ടത് ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണെന്ന് ഞായറാഴ്ച ചൈനയിലെ ടിൻജിയാനിൽ നടന്ന കൂടിക്കാഴ്‌ചയ്ക്കിടെ മോദി ഷിയോട് പറഞ്ഞു. കിഴക്കൻ ലഡാക്കിൽനിന്നുള്ള സേനാപിന്മാറ്റം സംബന്ധിച്ച് പരസ്‌പരധാരണയിലെത്തിയതിലെ സംതൃപ്‌തിയും നേതാക്കൾ പ്രകടിപ്പിച്ചു. അതിർത്തിപ്രശ്നം പരിഹരിക്കുന്ന കാര്യത്തിൽ കഴിഞ്ഞമാസം ഇന്ത്യയിൽനടന്ന ഇന്ത്യ-ചൈന പ്രത്യേക പ്രതിനിധിതല യോഗത്തിലെ തീരുമാനങ്ങൾ അംഗീകരിക്കുന്നെന്നും അവരുടെ തുടർശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്നും ഇരുനേതാക്കളും സംയുക്തപ്രസ്‌താവനയിൽ പറഞ്ഞു. തർക്കമുള്ള ഹിമാലയൻ അതിർത്തിയിൽ സമാധാനവും സ്ഥിരതയും സൃഷ്ടിക്കാനുതകുന്ന അന്തരീക്ഷം രൂപപ്പെട്ടെന്ന് മോദി പറഞ്ഞു.
കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിച്ചതിനെയും വിനോദസഞ്ചാര വിസ പുനഃസ്ഥാപിച്ചതിനെയും കുറിച്ച് മോദി സംസാരിച്ചു. കൈലാസിലേക്കും മാനസസരോവർ തടാകത്തിലേക്കുമുള്ള തീർഥാടനം ഈക്കൊല്ലമാദ്യം ഇരുരാജ്യങ്ങളും പുനഃസ്ഥാപിച്ചിരുന്നു.
280 കോടി ജനങ്ങളുടെ ക്ഷേമം ഇന്ത്യ-ചൈന സഹകരണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെയും ചൈനയിലെയും ആകെ ജനസംഖ്യയാണ് ഇത്രയും. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ അധ്യക്ഷത ചൈന വിജയകരമായി വഹിച്ചതിന് ഷിയെ അദ്ദേഹം അഭിനന്ദിച്ചു.
കിഴക്കൻ ലഡാക്കിലെ സൈനികസംഘർഷം അവസാനിച്ച് സൈനികപിന്മാറ്റത്തിന് ധാരണയായശേഷം മോദി നടത്തുന്ന ആദ്യ ചൈനാ സന്ദർശനമാണിത്. 2024 ഒക്ടോബറിൽ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായാണ് കസാനിൽ മോദി-ഷി ചർച്ചയുണ്ടായത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group