
ധാക്ക: ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലനവിമാനം തിങ്കളാഴ്ച സ്കൂൾകെട്ടിടത്തിനുമേൽ തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 31 ആയി. അതിൽ 25 പേരും കുട്ടികളാണ്. 12-ൽ താഴെയാണ് മിക്കവരുടെയും പ്രായം. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പൈലറ്റ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് മുഹമ്മദ് തൗകിർ ഇസ്‌ലാമും ചൊവ്വാഴ്‌ച മരണത്തിനു കീഴടങ്ങി.
പരിക്കേറ്റ 165 പേർ 10 ആശുപത്രികളിലായി ചികിത്സയിലാണ്. അതിൽ അൻപതോളംപേരുടെ നില ഗുരുതരമായി തുടരുന്നു. തിരിച്ചറിഞ്ഞ 20 മൃതദേഹങ്ങൾ കുടുംബങ്ങൾക്ക് കൈമാറി.
ചൊവ്വാഴ്ച രാവിലെ ബംഗ്ലാദേശ് ഇടക്കാലസർക്കാരിലെ നേതാക്കൾ ഉത്തരമേഖലയിലെ അപകടസ്ഥലം സന്ദർശിക്കുന്പോൾ ആയിരത്തിലേറെ വിദ്യാർഥികൾ പ്രതിഷേധിച്ചു. വിമാനം തകർന്നുവീണ ദിയാബാരിയിലെ മൈൽസ്റ്റോൺ സ്‌കൂൾ ആൻഡ് കോളേജിലെയും സമീപപ്രദേശത്തെ മറ്റു സ്കൂളുകളിലെയും വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ വിശദാംശങ്ങൾ പുറത്തുവിടണം, ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം, ബംഗ്ലാദേശ് വ്യോമസേനയിലെ പഴക്കമേറിയ വിമാനങ്ങൾ ഡീകമ്മിഷൻ ചെയ്യണം എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഇത്.
പ്രതിഷേധം കനത്തതോടെ സർക്കാർ പ്രതിനിധിസംഘത്തെ സ്‌കൂളിലെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി, ചിലർ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ ആശങ്കയുണ്ടെന്നും മരിച്ചവരുടെ എണ്ണം സർക്കാർ മറച്ചുവെക്കുന്നില്ലെന്നും യൂനുസിന്റെ ഒഫീസ് പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, ഒട്ടേറെ കുട്ടികളെ കാണാതായിട്ടുണ്ടെന്നും രക്ഷിതാക്കൾ അവർക്കായി ആശുപത്രി വാർഡുകളിൽ തിരയുകയാണെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ചൈനീസ് നിർമിത എഫ്-6 ബിജിഐ വിമാനം മൈൽസ്റ്റോൺ സ്കൂളിലെ നാലുനിലക്കെട്ടിടത്തിൽ വീണത്. കുർമിട്ടോലയിലുള്ള വ്യോമസേനാ താവളത്തിൽനിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകമായിരുന്നു അപകടം. സാങ്കേതികത്തകരാറാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ ബംഗ്ലാദേശ് വ്യോമസേന ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group