കേരളം വീണ്ടുമൊരു പ്രകൃതിദുരന്തത്തിനുമുന്നിൽ ഞെട്ടിത്തകർന്നുനിൽക്കുകയാണ്.
മനുഷ്യനിസ്സഹായതയുടെ കരളലിയിക്കുന്ന ദൃഷ്ടാന്തങ്ങൾക്ക് ഇത്തവണ വേദിയായത് വയനാടാണ്. 2018-ലെ പ്രളയത്തിനുശേഷം കേരളത്തിനേൽക്കുന്ന ഏറ്റവുംവലിയ ആഘാതമാണിത്. 2019-ൽ മലപ്പുറം നിലമ്പൂരിലെ കവളപ്പാറയിലും 2020-ൽ ഇടുക്കിയിലെ പെട്ടിമുടിയിലും 2021-ൽ കോട്ടയത്തെ കൂട്ടിക്കലിലുമുണ്ടായ ഉരുൾപൊട്ടലുകൾ നമുക്കു മറക്കാനാകില്ല. പക്ഷേ, അവയെയൊക്കെ പിന്നിലാക്കാൻപോന്ന അഭിശപ്തതയാണ് വയനാട്ടിൽ ചുരുൾനിവർത്തിയത്. ചൊവ്വാഴ്ച പുലർച്ചെ ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുൾപൊട്ടലുകൾ സൃഷ്ടിച്ച നാശം വിവരണാതീതമാണ്. ദുരന്തം ബാക്കിയാക്കിയ യാഥാർഥ്യങ്ങളെ നേരിടാൻ ഒരു നാടിന്റെ സംവിധാനങ്ങളാകെ പെടാപ്പാടുതുടരുകയാണ്. അതിതീവ്രമഴയിൽ രക്ഷാപ്രവർത്തനം അത്യന്തം ദുഷ്കരമായി.
ഉരുൾപൊട്ടലിൽപ്പെട്ട ഒട്ടേറെപ്പേരുടെ മൃതദേഹങ്ങൾ കിലോമീറ്ററുകൾക്കപ്പുറം മലപ്പുറം നിലമ്പൂരിലെ പോത്തുകൽഭാഗത്ത് ഒഴുകിയെത്തിയെന്നതുതന്നെ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
പശ്ചിമഘട്ടത്തിലെ 1848 ചതുരശ്രകിലോമീറ്റർപ്രദേശം ഉരുൾപൊട്ടലിനോ മണ്ണിടിച്ചിലിനോ സാധ്യതയുള്ളതാണെന്നു പഠനറിപ്പോർട്ടുകളുണ്ട്. എന്താണതിനു കാരണം എന്നു ചോദിച്ചാൽ, ഉരുൾപൊട്ടൽസാധ്യത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ മലകളിൽ നടക്കുന്നുണ്ട് എന്നതുമാത്രമാണ് ഉത്തരം.
മല തുരന്നു പാറമടയുണ്ടാക്കുക, വശങ്ങൾ ഇടിച്ച് റോഡും കെട്ടിടങ്ങളും പണിയുക, വൻമരങ്ങൾ വെട്ടി കൃഷിചെയ്യുക തുടങ്ങിയവയൊക്കെയാണ് ഈ പ്രവർത്തനങ്ങൾ.
‘അറിയുവിൻ, മുറിവേറ്റ ശൈലങ്ങൾ നമ്മൾക്ക്/വറുതിയും മൃതിയും വിധിക്കുമല്ലോ’ എന്നു കവയിത്രി സുഗതകുമാരി പണ്ടു നൊന്തുപാടിയത് വെറുതേയല്ല.
പ്രകൃതിയെ ഹനിക്കാതെയുള്ള വികസനമെന്നത് നമുക്കിപ്പോഴുമൊരു അപരിചിത ആശയമായതിനാൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമെന്നേ കരുതാനാകൂ.
തുടർച്ചയായി മഴപെയ്യുകയും മലയിൽ വെള്ളമിറങ്ങിനിറയുകയുംചെയ്താൽപ്പിന്നെ ഉരുൾപൊട്ടാൻ അധികം സമയംവേണ്ടാ.
എന്നാൽ, കൃത്യമായി ഇന്നദിവസം, ഇന്നയിടത്ത് ഉരുൾപൊട്ടും എന്നു മുൻകൂട്ടി പ്രവചിക്കാൻമാത്രം ശാസ്ത്രം വളർന്നിട്ടില്ലെന്ന് ദുരന്തനിവാരണരംഗത്തെ വിദഗ്ധർ പറയുന്നു.
ഈ തുറയിലെ പരിമിതസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനാകട്ടെ കേരളത്തിലെ സാഹചര്യത്തിൽ വൈഷമ്യവുമുണ്ട്.
ഇവിടത്തെ ഓരോ ഭൂപ്രദേശത്തെയുംപറ്റിയുള്ള വിശദമായ വിവരങ്ങളുടെ അഭാവമാണു തടസ്സം.
അതുകൊണ്ടുതന്നെ, ഉരുൾപൊട്ടലിനുകാരണമാകുന്ന പ്രവർത്തനങ്ങൾ പരമാവധി ചുരുക്കുക എന്നതുമാത്രമാണ് സുസ്ഥിരപോംവഴി.
വികസനഭ്രാന്തിന്റെയും ധനമോഹത്തിന്റേതുമായ സവിശേഷ കേരളീയസാഹചര്യത്തിൽ അതിനും പരിമിതികളുണ്ട് എന്നു പറയാതെവയ്യാ.
മഴ കനക്കുന്ന സന്ദർഭങ്ങളിൽ മലയോരവാസികളോടു സുരക്ഷിതസ്ഥാനങ്ങളിലേക്കുമാറണമെന്ന മുന്നറിയിപ്പുനൽകുകമാത്രമാണു സാധ്യമായ മാർഗം. ചൂരൽമലയ്ക്കുസമീപം പുഞ്ചിരിമട്ടംഭാഗത്ത് അധികൃതർ ഉരുൾപൊട്ടൽമുന്നറിയിപ്പുനൽകുകയും കുറെയാളുകൾ മാറിത്താമസിക്കുകയുംചെയ്തിരുന്നു.
പക്ഷേ, അപ്പോഴും സ്വന്തം കിടപ്പാടം വിട്ടുപോകാൻ വൈകാരികമായി തയ്യാറാകാത്തവരുമുണ്ടായിരുന്നു.
ഇത്തരം സാഹചര്യങ്ങൾ അധികാരികൾക്കുമുന്നിൽ വലിയ വെല്ലുവിളിതന്നെയാണ്.
ദുരന്തശേഷം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സംസ്ഥാനഭരണകൂടം സ്തുത്യർഹമായരീതിയിലാണു പ്രവർത്തിച്ചത്. നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സി(എൻ.ഡി.ആർ.എഫ്.)ന്റെ മാതൃകയിലൊരു ദുരന്തനിവാരണസേന സ്വന്തംനിലയിൽ കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയാണ് ഇനി കേരളത്തിന് ആലോചിക്കാനുള്ളത്.
മനുഷ്യൻ പ്രകൃതിയെ മനസ്സിലാക്കാതെ പ്രവർത്തിക്കുന്നിടത്തോളം ഉരുൾപൊട്ടൽപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുമെന്നതാണ് സങ്കടകരമായ യാഥാർഥ്യം.
കാലാവസ്ഥാവ്യതിയാനം ഈ സാധ്യതയെ കൂടുതൽ പ്രബലമാക്കുകയുംചെയ്യും.
ഈ പോക്കുപോയാൽ, നമുക്കു പരിചിതമല്ലാത്ത പ്രകൃതിദുരന്തങ്ങൾപോലും വിദൂരമല്ലാത്ത ഭാവിയിൽ ഇവിടെ സംഭവിച്ചേക്കുമെന്നു മുന്നറിയിപ്പുനൽകുന്നവരുണ്ട്. ഏതു വിപദ്‌സാധ്യതയെയും നേരിടാൻ നാം സജ്ജരായിരിക്കണം എന്നർഥം. ഒപ്പം, ദുരകൾ മാറ്റിവെച്ച്, പ്രകൃതിയോടു നീതിപുലർത്താൻ സന്നദ്ധത കാണിക്കുകകൂടിയായാൽ നന്നായി.( കടപ്പാട് ; മാതൃഭൂമി )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group