മുക്കാളിക്കടുത്ത് വെള്ളക്കെട്ടിൽ കാർ കുടുങ്ങി ; നാട്ടുകാർ കാറിലുള്ളവരെ സുരക്ഷിതമായി പുറത്തിറക്കി
: ദിവാകരൻ ചോമ്പാല
ചോമ്പാല: മുക്കാളി ടൗണിൽ നിന്നും നോക്കിയാൽ കാണുന്ന ദൂരത്തിലുള്ള പട്യാട്ട് റെയിവേ അടിപ്പാതയിൽ പതിവുപോലെ ഇത്തവണയും കനത്ത വെള്ളക്കെട്ടും യാത്രാദുരിതവും.
മഴക്കാലം തുടങ്ങിയാൽ നാടിന് തീരാശാപമാത്തീരുന്ന ഈ അടിപ്പാതയിലൂടെ ഇന്നലെ കടന്നുപോയ കാർ മുക്കാൽ ഭാഗവും വെള്ളത്തിൽ മുങ്ങി .
കാറിൻ്റെ ഉള്ളിലും വെള്ളം കയറി ഉയർന്നപ്പോൾ പ്രാണഭയത്തിൽ കാറിനുള്ളിലെ യാത്രക്കാർ നിലവിളിക്കുന്ന കാഴ്ച കണ്ട വഴിയാത്രക്കാരിൽ ചിലർ കാറിലുള്ളവരെ സുരക്ഷിതമായി പുറത്തേക്കിറക്കുകയാണുണ്ടായത് .
മലോൽ കുട്ടിച്ചാത്തൻ ക്ഷേത്രത്തിൽ കുട്ടികളടക്കം കുടുംബസമേതം ദർശനത്തിന് പോയി മടങ്ങുകയായിരുന്ന കുടുംബം അടിപ്പാതയുടെ തുടക്കത്തിൽ കണ്ട നേരിയ വെള്ളക്കെട്ടിനെ കാര്യമാക്കാതെ മുന്നോട്ട് പോയപ്പോഴാണ് കാർ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായത് .
ആളേക്കാൾ ഉയരത്തിലുള്ള വെള്ളക്കെട്ട് .
നാട്ടുകാർ ഇവിടുത്തെ അടിപ്പാത വാഹനയാത്രക്കായി ഉപേക്ഷിച്ച നിലയിലാണിപ്പോൾ .
അപരിചിതരാണ് കൂടുതലുംഇവിടെ കെണിയിൽപ്പെടുന്നത് .
അടിപ്പാതയിൽ നിശ്ചിത മീറ്റർ ഉയരത്തിൽ വെള്ളം കയറിയാൽ വാഹനം കടന്നുപോകരുതെന്ന ബോർഡ് സ്ഥാപിച്ചിരുന്നു .
തട്ടോളിക്കര കുന്നുമ്മക്കര ഒഞ്ചിയം തുടങ്ങിയ നിരവധി സ്ഥലങ്ങളിലുള്ളവർക്ക് മുക്കാളി ടൗണിൽ എത്തിച്ചേരണമെങ്കിൽ ഈ റെയിൽവേ അടിപ്പാതയല്ലാതെ മറ്റുവഴികളില്ല .
പണ്ടുകാലങ്ങളിൽ റയിൽ മുറിച്ചുകടന്ന് മറുകരയിലെത്താൻ അളവക്കൻ വായനശാലക്കു തൊട്ടടുത്ത് പട്യാട്ട് ഗേറ്റ് എന്നപേരിൽ റയിലരികിൽ ഇരുമ്പ് തൂണുകൾ നാട്ടി വഴിയൊരുക്കിയിരുന്നു .
.
സെക്കൻഡ് റയിൽ പ്രാബല്യത്തിൽ വന്നതോടെ ഈ വഴിയും അടഞ്ഞു.
പകരം കിട്ടിയ പട്യാട്ട് റെയിവേ അടിപ്പാതയാകട്ടെ ആസൂത്രണത്തിൽ പറ്റിയ പിശകുകൊണ്ടോ സാങ്കേതികത്തികവിൻ്റെ സൂക്ഷ്‌മത ക്കുറവുകൊണ്ടോ എന്തോ ഉപകാരം എന്നതിലുപരി നാട്ടുകാർക്ക് ഉപദ്രവമായിത്തീർന്നതായാണ് അനുഭവം സാക്ഷ്യപ്പെടുത്തുന്നത് .
നാട്ടുകാർ കടുത്ത യാത്രാദുരിതം അനുഭവിക്കുന്നത് ഇവിടുത്തെ പതിവ്‌കാഴ്ച്ച .
വാഹനമുള്ളവർ പലരും കുഞ്ഞിപ്പള്ളി വഴിയോ മുക്കാളി റെയിവേ ഗേറ്റ് കടന്നോ ബഹുദൂരം താണ്ടി മറുകരക്കെത്തേണ്ടിവരുന്ന ഗുരുതരമായ അവസ്ഥയാണിപ്പോൾ ഇവിടെ കാണുന്നത് .
ബന്ധപ്പെട്ട അധികൃതരുടെ അലംഭാവത്തിൽ ഇവിടുത്തെ നാട്ടുകാർ ഒന്നടങ്കം കക്ഷിരാഷ്ട്രീയ ഭേ ധമെന്യേ രോഷാകുലരാണ് .
മുഖ്യകാരണമായി നാട്ടുകാർക്ക് ചൂണ്ടിക്കാണിക്കാനുള്ളത് റയലിന് സമാമാന്തര വടക്കോട്ട്
ഒ ഴുകിയിരുന്ന ചെറിയാണ്ടി തോടിൻ്റെ അഭാവമാണ്.
കാലാകാലമായി വെള്ളം കുത്തിയൊഴുകിയ വിശാലമായ തോട് അപ്രത്യക്ഷമായിട്ട് വർഷങ്ങളായി .അതിരളവുകളില്ലാതെ .
തോട് കരയായതോ കര തോടിനെ വിഴുങ്ങിയതോ ?
ബന്ധപ്പെട്ടപഞ്ചായത്ത് അധികൃതർ റീ സർവ്വേ ചെയ്ത് തോട് പുനഃസ്ഥാപിക്കാൻ മുന്നിട്ടിറങ്ങുമെങ്കിൽ പട്യാട്ട് റെയിവേ അടിപ്പാതയിയിൽ വെള്ളക്കെട്ട് അശേഷം ഉണ്ടാകില്ലെന്ന് ഉറപ്പിച്ചുപറയാൻ എൻജിനീയറിങ് പഠനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നുമില്ല .
റയിൽവേ ബി ക്ലാസ്സ് സ്ഥലത്തിനോട് ചേർന്ന ഭുമിയിലൂടെയായിരുന്ന നാലും അഞ്ചും മീറ്റർ വീതിയിലുള്ള ചെറിയാണ്ടിത്തോട് ,അനങ്ങാറത്ത് താഴ റോഡ് ഒഴിക്കിരുന്നത് .
ഞങ്ങളൊക്കെ കുട്ടിക്കാലങ്ങളിൽ നീന്തൽ പഠിച്ചതും നീന്തിക്കളിച്ചതും ഈ തോട്ടിലായിരുന്നു .
ആ തോട് ഇന്ന് കാണാനില്ല .മെലിഞ്ഞുണങ്ങി ശോഷിച്ച നിലയിൽ കാടുമൂടിയും കരയായും അനാഥമായ നിലയിൽ കാണാൻ തുടങ്ങിയിട്ട് കാലമേറെയായി .
കുന്നുമ്മക്കരയിലും തട്ടോളിക്കരയിലുമുള്ള റേഷൻ കടകളിലേയ്ക്കുള്ള ഭാരമുള്ള അരിച്ചാക്കുകൾ ഒന്നിനുമുകളിൽ ഒന്നുകൂടെ വെച്ച് തലച്ചുമടായി പട്യാട്ട് ഗേറ്റ് കടന്നു തട്ടോളിക്കര ഭാഗത്തേയ്ക്ക് വഴിനടന്നുപോയ സ്ത്രീകൾ ജീവിച്ചിരുന്ന പഴയകാലത്തേക്കാളും അധഃപതിച്ച നിലയിലാണ് ഇവിടുത്തെ ഇപ്പോഴത്തെ യാത്രാദുരിതം,
ആവാസവ്യവസ്ഥകളുടെ സുസ്ഥിരതക്കും നീർത്തട സംരക്ഷണത്തിനുമായി വിട്ടുവീഴ്ചയില്ലാതെ പ്രവർത്തിക്കുന്ന ഇവിടങ്ങളിലെ പരിസ്ഥിതി പ്രവർത്തകരുടേയും സംഘടനകളുടേയും ബഹുമാനപ്പെട്ട ജനപ്രധിതികളുടെയും അടിയന്തിര ശ്രദ്ധപതിയേണ്ട വിഷയമാണിത് .
മഴക്കാലമായാൽ പട്ടിയാട്ട്
അണ്ടർ ബ്രിഡ്‌ജ് നാട്ടുകാർക്ക് തീരാശാപം !
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group