'മരിച്ചവരെ പുനര്‍ജീവിപ്പിക്കും', 100 കോടി ആസ്തി; കോട്ടിട്ട ബാബയെ രാഷ്ട്രീയക്കാര്‍ ഭയക്കുന്നതെന്തിന്?
'
'ഭോലെ ബാബ'യെ കാണാനും അദ്ദേഹത്തെ കേള്‍ക്കാനുമാണ് ജൂലായ് രണ്ടിന് ഉത്തര്‍പ്രദേശിലെ ഫുലരി ഗ്രാമത്തിലെ സികന്ദര്‍ റാവു മേഖലയില്‍ അനുയായികള്‍ തടിച്ചുകൂടിയത്.
അവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. വെളുത്ത കോട്ടും പാന്റും ഷൂസും കൂളിങ് ഗ്ലാസും ധരിച്ചാണ് സാധാരണ അദ്ദേഹം അനുയായികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുള്ളത്.
വയലിന് സമീപമൊരുക്കിയ താത്കാലിക പന്തലില്‍ അനുയായികള്‍ക്ക് മുന്നില്‍ അന്നും അദ്ദേഹം ആധ്യാത്മിക പ്രഭാഷണം ചൊരിഞ്ഞു. പ്രാര്‍ഥനയ്ക്ക് ശേഷം കാറില്‍ മടങ്ങിയ 'ബാബ'യെ സ്വകാര്യസുരക്ഷാ സംഘവും അനുഗമിച്ചു.
അദ്ദേഹത്തിന്റെ പാദത്തിനടിയിലെ മണ്ണ് പോലും വിശുദ്ധമായി കരുതുന്ന ഒരു വലിയ ജനക്കൂട്ടം പിന്തുടര്‍ന്നു.
അനുഗ്രഹം വാങ്ങാനും കാര്‍ കടന്നുപോയ വഴിയിലെ മണ്ണ് ശേഖരിക്കാനും അനുയായികള്‍ തിക്കും തിരക്കുംകൂട്ടി.
വാഹനത്തിനടുത്തേക്ക് എത്താന്‍ ജനക്കൂട്ടം ശ്രമിച്ചതോടെ തിരക്ക് അനിയന്ത്രിതമായി. ആ തിക്കിലും തിരക്കിലുംപെട്ട് ജീവന്‍ നഷ്ടപ്പെട്ടത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 121 പേര്‍ക്കാണ്.
ഭോലെ ബാബ' എന്ന സൂരജ് പാലിന്റെ പ്രഭാഷണം കേള്‍ക്കാനാണ് പതിനായിരങ്ങള്‍ ഫുലരി ഗ്രാമത്തിലേക്ക് എത്തിയത്. ദുരന്തത്തിനു പിന്നാലെ ഒളിവില്‍പ്പോയ ഇയാളെ കണ്ടെത്താനായിട്ടില്ല.
ബാബയുടെ അടുത്ത അനുയായിയും പരിപാടിയുടെ മുഖ്യസംഘാടകനുമായ ദേവ്പ്രകാശ് മധുകറിന്റെയും മറ്റു സംഘാടകരുടെയും പേരില്‍ കേസെടുത്തെങ്കിലും ആള്‍ദൈവത്തിന്റെ പേര് എഫ്.ഐ.ആറിലില്ല. പരാതിയില്‍ ബാബയുടെ പേരുണ്ടായിട്ടും പോലീസ് മനഃപൂര്‍വം എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയെന്നാണ് ആക്ഷേപം. പിന്നാലെ രണ്ട് സ്ത്രീകളുള്‍പ്പെടെ ആറുപേരെ അറസ്റ്റുചെയ്തു. മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തില്‍ യു.പി. മുഖ്യമന്ത്രി യോഗി അദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചു. പക്ഷേ, ആരാണ് ഭോലെ ബാബ? എങ്ങനെയാണ് അയാള്‍ ഉത്തര്‍പ്രദേശില്‍ വലിയ സ്വാധീനം നേടിയത്? എന്തുകൊണ്ടാണ് രാഷ്ട്രീയക്കാര്‍ പോലും അദ്ദേഹത്തെ തൊടാന്‍ ഭയക്കുന്നത്?
പോലീസ് ജോലി ഉപേക്ഷിച്ച് അധ്യാത്മിക ജീവിതം
ഉത്തരേന്ത്യയില്‍ പരക്കെ ആരാധകരുടെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ഭോലെ ബാബ.
ഉത്തര്‍പ്രദേശിലെ കാസഗഞ്ച് ജില്ലയിലെ പട്യാലിയില്‍ ബഹാദൂര്‍ നഗരി ഗ്രാമത്തിലാണ് ഭോലെ ബാബ ജനിച്ചത്.
സൂരജ് പാല്‍ എന്നായിരുന്നു യഥാര്‍ഥ പേര്. സാമാന്യം ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കര്‍ഷക കുടുംബത്തിലാണ് സൂരജ് പാല്‍ ജനിച്ചത്. കുടുംബത്തിലെ മൂന്നു മക്കളില്‍ രണ്ടാമനായിരുന്നു സൂരജ്. ഗ്രാമത്തില്‍ തന്നെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം പോലീസ് സേനയുടെ ഭാഗമായി. 18 വര്‍ഷക്കാലം ഉത്തര്‍പ്രദേശ് പോലീസില്‍ ജോലി ചെയ്തു.
മുന്‍ ഇന്റലിജന്‍സ് ബ്യൂറോ ജീവനക്കാരൻ ആയിരുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. 1990-ല്‍ ഹെഡ് കോണ്‍സ്റ്റബിളായി ജോലി ചെയ്തിരുന്ന സമയത്താണ് സര്‍വീസില്‍നിന്ന് സ്വയംവിരമിക്കുന്നത്. ജോലി ഉപേക്ഷിച്ച ശേഷം കാസഗഞ്ച് ജില്ലയിലെ തന്റെ ഗ്രാമത്തില്‍ ഒരു കുടിലില്‍ താമസം തുടങ്ങി.
പിന്നാലെ തനിക്ക് ദൈവികദര്‍ശനം ലഭിച്ചതായി സൂരജ് പാല്‍ അവകാശപ്പെട്ടു. ആധ്യാത്മികജീവിതം തിരഞ്ഞെടുത്ത സൂരജ് പാല്‍ സത്സംഗങ്ങള്‍ സംഘടിപ്പിച്ചാണ് പ്രബോധനങ്ങള്‍ ആരംഭിച്ചത്.
ഇത് വലിയ തോതിലാണ് അനുയായികളെ ആകര്‍ഷിച്ചത്. ഇതിനിടെ, ഇയാള്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായി. 1997-ലാണ് ലൈംഗികാതിക്രമ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കേസുണ്ടാകുന്നത്. പിന്നാലെ ജയില്‍വാസവും അനുഭവിച്ചു.
ജയില്‍മോചിതനായശേഷം സൂരജ് പാല്‍ സ്വയം 'സാഗര്‍ വിശ്വ ഹരി ബാബ' എന്ന പേര് സ്വീകരിച്ചു.
ജന്മഗ്രാമത്തിലെ ആശ്രമത്തിലേക്ക് ഭക്തരെ ആകര്‍ഷിച്ചു. അനുയായികള്‍ ഇയാളെ ഭോലെ ബാബ എന്ന് വിളിച്ചു.
പടിപടിയായി അനുയായികളുടെ എണ്ണം കൂടിവന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ് എന്നിവയുള്‍പ്പെടെ വടക്കേ ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് അനുയായികളാണ് ഇയാള്‍ക്കുള്ളത്.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും യു.പി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങളിലുമാണ് കൂടുതല്‍ അനുയായികളുള്ളത്.
രിദ്ര-മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നു ഇയാളുടെ അനുയായികളില്‍ ഭൂരിഭാഗവും.
ഉത്തര്‍പ്രദേശില്‍ തന്നെ ജാതവ്, വാല്‍മീകി ദളിതര്‍ക്കിടയിലാണ് ഇയാള്‍ക്ക് സ്വാധീനം കൂടുതലുള്ളത്. ഉത്തര്‍പ്രദേശില്‍ മാസത്തിലെ എല്ലാ ആദ്യ ചൊവ്വാഴ്ചകളിലും ഇയാള്‍ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
ലക്ഷക്കണക്കിനാളുകള്‍ ഇത്തരം സത്സംഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ് കണക്കുകള്‍. വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന ഈ ഒത്തുചേരലുകള്‍ നഗരത്തില്‍നിന്ന് മാറി കാര്‍ഷിക വയലുകളിലാണ് സംഘടിപ്പിച്ചിരുന്നത്. ഇത്തരം പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നവർക്ക് അവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാറുണ്ട്.
30 ഏക്കറില്‍ ആശ്രമം, കാവി ധരിക്കാത്ത ബാബ
കാവി വസ്ത്രധാരികളായ ആത്മീയനേതാക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു ഭോലെ ബാബ.
കാവി വസ്ത്രം ഒഴിവാക്കി സാധാരണയായി കോട്ടും പാന്റും ഷൂസുമാണ് ഇയാള്‍ ധരിച്ചിരുന്നത്.
വെളുത്ത സ്യൂട്ടും ടൈയും അല്ലെങ്കില്‍ പ്ലെയിന്‍ കുര്‍ത്ത പൈജാമയും ധരിച്ചാണ് അനുയായികള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഒപ്പം വ്യത്യസ്ത നിറങ്ങളിലുള്ള സണ്‍ഗ്ലാസുകളും ധരിച്ചിരുന്നു. അത്മീയയോഗങ്ങളില്‍ ഭാര്യയും സ്ഥിരമായി ഒപ്പമുണ്ടാകാറുണ്ട്. അനുയായികള്‍ അവരെ 'മാതാശ്രീ' എന്നാണ് വിളിച്ചിരുന്നത്.
യു.പിയിലെ മെയിന്‍പുരിയിലെ ബിച്ചുവയിലാണ് ഇയാളുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം.
30 ഏക്കറില്‍ പരന്നുകിടക്കുന്ന കൊട്ടാരസമാനമായ ഈ ആശ്രമത്തിലായിരുന്നു ബാബയുടെ ജീവിതം.
ഇതില്‍ ആറ് മുറികൾ ബാബയ്ക്കും ഭാര്യക്കും വേണ്ടി മാറ്റിവെച്ചിരുന്നു.
ഈ ആശ്രമത്തില്‍ ഫോട്ടോകളും വീഡിയോയും എടുക്കുന്നതും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതിനും നിരോധനമുണ്ട്. ആശ്രമത്തിന്റെ കവാടത്തില്‍ വലിയ സംഭാവന നല്‍കിയ ഇരുനൂറോളം പേരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.
ഓരോ വട്ടവും 15 മുതല്‍ 30 വരെ വാഹനങ്ങളുടെ അകമ്പടിയിലാണ് ഭോലെ ബാബ ആധ്യാത്മിക സമ്മേളനങ്ങള്‍ക്ക് എത്തിയിരുന്നത്.
കൂടാതെ അദ്ദേഹത്തിന് സ്വന്തമായി ഒരു സുരക്ഷാ സേനയുമുണ്ടായിരുന്നു. കറുത്ത വസ്ത്രം ധരിച്ച 16 പേരാണ് മോട്ടോര്‍ ബൈക്കില്‍ ഇയാളെ അനുഗമിച്ചിരുന്നത്.
ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് ബാബ ഓടിച്ചിരുന്നത്.
വെളുത്ത നിറത്തിലുള്ള അത്യാഡംബര ഇന്റീരിയറായിരുന്നു അതിന്റെ സവിശേഷത.
'നാരായണി സേന' എന്നാണ് അദ്ദേഹത്തിന്റെ ആശ്രമത്തിലെ സന്നദ്ധപ്രവർത്തകർ പരക്കെ അറിയപ്പെട്ടത്.
ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളും വെള്ള തൊപ്പികളുമാണ് അവര്‍ ധരിച്ചിരുന്നത്.
ബാറ്റണ്‍ വഹിച്ചുകൊണ്ട് ബാബയുടെ പരിപാടികളില്‍ ഗതാഗതം ക്രമീകരിക്കുകയും തിരക്ക് നിയന്തിക്കുകയും ചെയ്യുന്ന അവര്‍ സത്സംഗങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു.
ബാബയ്ക്ക് സുഗമമായ വഴിയൊരുക്കിയിരുന്ന ഇവര്‍, ഇദ്ദേഹത്തിന്റെ ഫോട്ടോ പകര്‍ത്തുന്നതും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതും വിലക്കിയിരുന്നു.
യു.പിയില്‍മാത്രം ഇറ്റാ, മെയിന്‍പുരി, കനൗജ്, ഇറ്റാവ തുടങ്ങിയ ജില്ലകളിലായി ആശ്രമങ്ങള്‍ അദ്ദേഹത്തിനുണ്ട്.
ഇതിന് പുറമേ ഹരിയാന, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭോലെ ബാബയ്ക്ക് ആശ്രമങ്ങളുണ്ട്.
ആകെ 24 ആശ്രമങ്ങള്‍ ഇയാള്‍ക്കുണ്ടെന്നാണ് വിവരം. ശ്രീ നാരായണ്‍ ഹരി സാകര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്. ആധ്യാത്മികപ്രഭാഷണങ്ങള്‍ നടത്തുന്ന മറ്റുള്ള വ്യക്തികളില്‍നിന്നു വ്യത്യസ്തനാണ് ഭോലെ ബാബ.
സമൂഹമാധ്യമങ്ങളില്‍നിന്ന് അദ്ദേഹം പൂര്‍ണമായും വിട്ടുനിന്നിരുന്നു. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിന് ഔദ്യോഗിക അക്കൗണ്ടുകളൊന്നുമില്ല. പക്ഷേ, ഫേസ്ബുക്കിലും യൂട്യൂബിലും അനുയായികള്‍ പോസ്റ്റ് ചെയ്തിരുന്ന അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് കാഴ്ചക്കാരേറെയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍, വരാനിരിക്കുന്ന സമ്മേളനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍, ഉപകാരസ്മരണ എന്നിവ അനുയായികള്‍ സ്ഥിരമായി പോസ്റ്റ് ചെയ്തിരുന്നു.
മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ച അദ്ദേഹത്തിന് ഗ്രാമങ്ങളില്‍ വലിയ തോതില്‍ അനുയായികളുണ്ട്.
ആള്‍ദൈവമല്ല, ദൈവമെന്ന് പ്രഖ്യാപനം
വിശ്വാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്ന അറുപതുകാരനായ ബാബയെ ദൈവത്തിന്റെ മറ്റൊരു രൂപമായാണ് ഉത്തരേന്ത്യക്കാര്‍ കണ്ടത്. അനുയായികളെ സംബന്ധിച്ചിടത്തോളം ഭോലെ ബാബ ഒരു ആള്‍ദൈവമോ ഗുരുവോ അല്ല, മറിച്ച് ഒരു ദൈവം തന്നെയാണ്.
ഹരിയുടെ ശിഷ്യനാണെന്നാണ് സൂരജ് പാല്‍ സ്വയം അവകാശപ്പെട്ടിരുന്നത്. താന്‍ പ്രപഞ്ചത്തിന്റെ മുഴുവന്‍ നാഥനാണെന്ന് പ്രഭാഷണങ്ങളില്‍ക്കൂടി ഇയാള്‍ പ്രഖ്യാപിച്ചു. എന്നാല്‍, ഇയാളുടെ ആശ്രമത്തില്‍ വിഗ്രഹങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏതെങ്കിലും പ്രത്യേക ദൈവത്തെയോ മതവിഭാഗത്തെയോ കുറിച്ചല്ല, മനുഷ്യത്വത്തെക്കുറിച്ചാണ് ബാബ സംസാരിച്ചിരുന്നതെന്നാണ് അനുയായികളുടെ പക്ഷം.
മാനവികത, സാഹോദര്യം, സകലജീവജാലങ്ങളോടുമുള്ള ബഹുമാനം, അഹിംസ തുടങ്ങിയ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നതെന്നാണ് അനുയായികള്‍ പറയുന്നത്.
ബാബ രോഗങ്ങള്‍ സുഖപ്പെടുത്തുമെന്നും ബാധകള്‍ ഒഴിപ്പിക്കുമെന്നുമെല്ലാമാണ് അനുയായികള്‍ വിശ്വസിച്ചിരുന്നത്.
സമൂഹമാധ്യമങ്ങളില്‍ ഒരു വലിയ വിഭാഗം ബാബയേയും ഇയാളുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് തുടര്‍ച്ചയായി പോസ്റ്റുകള്‍ ചെയ്തിരുന്നു.
ഒരു വിഭാഗം ഭക്തി പരത്തുന്ന വീഡിയോകള്‍ സൃഷ്ടിക്കുമ്പോള്‍ മറ്റൊരുവിഭാഗം അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോഗ്രാമുകളെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കുകയും ബുക്കിങ് എങ്ങനെ സുരക്ഷിതമാക്കാം എന്നിങ്ങനെ ഇയാളുടെ പരിപാടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിശദീകരിച്ചത്.
ഉള്ളടക്കം വ്യത്യസ്തമാണെങ്കിലും പ്രധാനലക്ഷ്യം ഒന്നുതന്നെയായിരുന്നു; ബാബയെ എല്ലാം അറിയുന്നവനും എല്ലാവരോടും കരുതലുള്ളവനമായി ചിത്രീകരിക്കുക.
ഭോലെ ബാബ സമ്പത്ത് സൂക്ഷിക്കുന്നില്ലെന്നാണ് അനുയായികള്‍ പറയുന്നത്.
വലിയ തോതിലുള്ള സംഭാവനകള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നുവെന്നാണ് അനുയായികള്‍ പറയുന്നത്.
പക്ഷേ ഇയാളുടെ അനുയായികളിലധികവും അതിദരിദ്രരായിരുന്നുവെന്നതാണ് മറ്റൊരു യാഥാർഥ്യം. സത്സംഗങ്ങളില്‍നിന്ന് ലഭിക്കുന്ന പണം ബാബ വ്യക്തിപരമായി സൂക്ഷിക്കാറില്ലെന്നും അത് ജനങ്ങള്‍ക്ക് തന്നെ വിതരണം ചെയ്യുകയായിരുന്നുവെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്.
പക്ഷേ, ഇയാള്‍ക്ക് നൂറ് കോടിയിലധികം സ്വത്തുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേസുകൾ, ആരോപണങ്ങൾ; എന്നും വിവാദങ്ങളുടെ തോഴന്‍
അനുയായികള്‍ ഏറെയുണ്ടെങ്കിലും വിവാദങ്ങളുടെ തോഴനാണ് ഭോലെ ബാബ.
ബാബയുടെ 'സത്സംഗ്' ഇതിനു മുന്‍പും വിവാദങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും രാജസ്ഥാനിലും ബാബയ്ക്കെതിരേ കേസുകളുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
1997-ലാണ് ഇയാള്‍ക്കെതിരേ ലൈംഗികാതിക്രമക്കേസ് എടുത്തെന്നും ഇതില്‍ ശിക്ഷ അനുഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന് പുറമേ അഞ്ച് ലൈംഗികാതിക്രമക്കേസുകള്‍ ഇയാള്‍ക്കെതിരേ ഉണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കസഗഞ്ച് ജില്ലയിലെ ബഹദൂര്‍ നഗര്‍ ഗ്രാമത്തിലെ അദ്ദേഹത്തിന്റെ ആശ്രമം 'ബഹാദൂര്‍ നഗരി ധാം' എന്നാണ് അറിയപ്പെടുന്നത്.
പിന്നീട് പ്രധാന ആശ്രമം ബഹാദൂര്‍ നഗറില്‍ നിന്ന് മെയിന്‍പുരിയിലെ ബിച്ച്വയിലേക്ക് മാറ്റി.
ബഹാദൂര്‍ നഗരി ആശ്രമത്തിന്റെ നിയന്ത്രണം പ്രദേശത്തുള്ള മറ്റൊരാള്‍ക്ക് വിട്ടുകൊടുത്തു.
ചൊവ്വാഴ്ചകളില്‍ മുന്‍നിശ്ചയിച്ച പ്രദേശത്ത് സത്സംഗങ്ങള്‍ തുടര്‍ന്നു.'
ബാബ ഇല്ലെങ്കിലും ബഹാദൂര്‍ നഗരി ആശ്രമത്തില്‍ പ്രതിദിനം പതിനായിരക്കണക്കിനാളുകള്‍ എത്തിയിരുന്നു.
പക്ഷേ ഇവിടങ്ങളില്‍ കെടുകാര്യസ്ഥത സാധാരണമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഒപ്പം ഭരണകൂടം ആശ്രമത്തോട് മൃദുസമീപനം കാണിച്ചുവെന്നും ആരോപണമുണ്ട്.
കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് പോലും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ആശ്രമത്തില്‍ ആരാധന നടത്താന്‍ അനുവാദം നല്‍കിയെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.
ഇയാള്‍ക്കെതിരേ വേറെയും ആരോപണങ്ങളുണ്ടായിരുന്നു.
മൃതദേഹം തട്ടിയെടുത്തതിന് 2000-ല്‍ ആഗ്ര പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു.
ദിവ്യശക്തിയുണ്ടെന്നും മരിച്ചയാളെ ജീവിപ്പിക്കാമെന്നും പറഞ്ഞ് 16-കാരിയുടെ മൃതദേഹം കൈക്കലാക്കിയെന്നുമാണ് കേസ്.
എന്നാല്‍ ഈ പെണ്‍കുട്ടിയെ ബാബ ദത്ത് എടുത്തിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ക്യാന്‍സര്‍ ബാധിച്ച് മരിച്ച ഈ പെണ്‍കുട്ടിയെ പുനര്‍ജീവിപ്പിക്കുമെന്ന് അവകാശപ്പെട്ടതായാണ് വാര്‍ത്തകര്‍. എന്നാല്‍, പിന്നീട് കേസന്വേഷണം മുന്നോട്ടു പോയില്ല.
കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ അദ്ദേഹം സംഘടിപ്പിച്ച ആധ്യാത്മിക സമ്മേളനം വലിയ വിവാദമായിരുന്നു.
2022-ല്‍ ഫറൂഖാബാദ് ജില്ലയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ 50,000-ത്തിലധികം ആളുകളെ പങ്കെടുപ്പിച്ചതാണ് വിവാദമായത്.
50 പേര്‍ക്ക് മാത്രം പങ്കെടുക്കാനായിരുന്നു അനുമതി.
കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും വലിയ ജനക്കൂട്ടം അദ്ദേഹത്തെ തേടിയെത്തിയത് സാധാരണക്കാര്‍ക്കിടയില്‍ അദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകാന്‍ കാരണമായി.
ആത്മീയതയ്ക്കപ്പുറം രാഷ്ട്രീയത്തിലും ബാബയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനപ്രീതിയും ആത്മീയ സമ്മേളനങ്ങളിലെ ജനപങ്കാളിത്വവും രാഷ്ട്രീയനേതാക്കളെ ആകര്‍ഷിച്ചിരുന്നു. മന്ത്രിമാരും രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന വലിയ വിഭാഗം ബാബയെ കാണാനെത്തി.
മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് മുതല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി പ്രേംചന്ദ് ബൈര്‍വ വരെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ അദ്ദേഹത്തിന്റെ പരിപാടികളില്‍ പങ്കെടുത്തിരുന്നു.
എ
ന്തുകൊണ്ട് രാഷ്ട്രീക്കാര്‍ക്ക് പ്രിയങ്കരന്‍?
പ്രഭാഷണങ്ങളും പ്രസംഗങ്ങളും അത്മീയജീവിതത്തിന്റെ വലിയ പ്രതിച്ഛായയും മാത്രമാണോ ഭോലെ ബാബയെ രാഷ്ട്രീയക്കാര്‍ക്കിടയില്‍ പ്രിയങ്കരനാക്കിയത് ?
അല്ലെന്ന് വേണംകരുതാന്‍. അത് അദ്ദേഹത്തിന്റെ അനുയായികളെന്ന വോട്ട് ബാങ്ക് തന്നെയാണ്.
പശ്ചിമയുപിയിലെ ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കിടയില്‍ സൂരജ് പാലിന് വലിയ സ്വാധീനമുണ്ട്.
രണ്ടായിരത്തിന്റെ തുടക്കത്തില്‍ ബാബയുടെ പ്രഭാഷണങ്ങളും പ്രസംഗങ്ങളും കേള്‍ക്കാന്‍ അധികവും സ്ത്രീകളാണ് എത്തിയിരുന്നത്. കാലംചെല്ലുംതോറും ഇത് വര്‍ധിച്ചുവന്നു.
കാലക്രമേണ, അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനം പടിഞ്ഞാറന്‍ യുപിയില്‍ മാത്രമല്ല, സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു.
തുടക്കത്തില്‍ ആത്മീയ മാര്‍ഗനിര്‍ദേശത്തില്‍ വേരൂന്നിയ അദ്ദേഹത്തിന്റെ സ്വാധീനം പിന്നീട് അനുയായികള്‍ക്കിടയില്‍ രാഷ്ട്രീയ സ്വാധീനമായി വളര്‍ന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഭോലെ ബാബയുടെ ആശ്രമത്തിന് പുറത്ത് രാഷ്ട്രീയക്കാരുടെ നീണ്ട നിര രൂപപ്പെട്ടു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ 30 ജില്ലകളിലും 25 ലോക്സഭാ മണ്ഡലങ്ങളിലും 130-ലധികം നിയമസഭാ സീറ്റുകളിലും ആധിപത്യം പുലര്‍ത്തുന്ന ദളിത് വിഭാഗത്തിന്റെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും മേലുള്ള അദ്ദേഹത്തിന്റെ സ്വാധീനമാണ് രാഷ്ട്രീയക്കാരെ ബാബയോട് അടുപ്പിക്കുന്നത്.
അതുതന്നെയാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.
ഒരു 'നിയമവിരുദ്ധ'പരിപാടിയില്‍ 113 സ്ത്രീകളും ഏഴ് കുട്ടികളും മൂന്ന് പുരുഷന്മാരും ഉള്‍പ്പെടെ 123 പേര്‍ കൊല്ലപ്പെട്ടിട്ടും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഭോലെ ബാബ ഇപ്പോഴും ഒളിവിലാണ്.
പിന്നാലെ ബി.ജെ.പി.യും സമാജ്‍വാദി പാർട്ടിയും തമ്മിൽ രാഷ്ട്രീയപ്പോര് രൂക്ഷമായി.
ദുരന്തം കൈകാര്യം ചെയ്യുന്നതിൽ യു.പി. സർക്കാർ അങ്ങേയറ്റം വീഴ്ച വരുത്തിയെന്ന് എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. എന്നാൽ കുറ്റം ചെയ്ത് മറ്റുള്ളവരുടെ മേൽ കുറ്റമാരോപിക്കുന്ന സ്വഭാവമാണ് ചിലർക്കെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിരിച്ചടിച്ചു.
യുപി സര്‍ക്കാരിനെതിരേ 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം ആഞ്ഞടിച്ച പ്രതിപക്ഷം പക്ഷേ വിഷയത്തില്‍ കാര്യമായൊന്നും പറയുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ഭരണപക്ഷത്തുള്ളവരും ഭോലെ ബാബയുടെ പേര് പരാമര്‍ശിക്കുന്നത് ഒഴിവാക്കുന്നു.
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ദളിതര്‍ക്കിടയിലെ ശക്തമായ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
എഴുത്ത് :അഖില്‍ ശിവാനന്ദ്. കടപ്പാട് : മാതൃഭൂമി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group