വി.വി.പാറ്റും ഒരു പിടി
കോടതി കേസുകളും
: സി.വി. ജോയി
(സംസ്ഥാന ശുചിത്വ മിഷൻ മുൻ ഡയറക്റ്റർ )
ഇന്ത്യയിലെ വിവിധ കോടതികളിലും സുപ്രീം കോടതിയിലുമായി ഏറ്റുവും കൂടുതല്‍ തവണ വിചാരണയ്ക്കും വ്യവഹാരങ്ങള്‍ക്കും വിധേയമായ തിരഞ്ഞെടുപ്പ് കഥാപാത്രം ഒരു പക്ഷെ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ ആയിരിക്കും.
അതിന്റെ കൂടെ ഇപ്പോള്‍ വിവി പാറ്റ് എന്ന് ചുരുക്കത്തില്‍ വിളിക്കുന്ന വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ അഡിറ്റ് സംവിധാനവും സ്ഥാനം പിടിച്ചിട്ടുണ്ട്.
1982-ല്‍ ആദ്യമായി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയായ ഇലക്‌ട്രോണിക് വോട്ടിങ്ങ് മെഷീന്‍ അന്നു മുതല്‍ കഴിഞ്ഞ നാല്പത്തിരണ്ട് വര്‍ഷമായി നിരന്തരം വിചാരണ നേരിട്ടുക്കൊണ്ടിരിക്കുകയാണ്.
പക്ഷെ 2024 ഏപ്രിലില്‍ തിരഞ്ഞെടുപ്പുപ്രക്രിയ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സുപ്രീകോടതി നടത്തിയ സുപ്രധാന വിധിയടക്കം എല്ലാവിധികളും ഇ.വി.എം ന് അനുകൂലമായിരുന്നു.
എന്നാലും 2024 ജൂണ്‍ നാലിന് ലോകസഭാ തിരഞ്ഞൈടുപ്പിന്റെ ഫലം വരുമ്പോള്‍ പുതിയ കേസുകളുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ഇത്തരമൊരു മെഷീന്റെ ആവശ്യകതയെക്കുറിച്ച് 1970 കളുടെ ആരംഭത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചന തുടങ്ങിയത്.
അതിനു പ്രേരണയായത് അക്കാലത്ത് കൂടികൂടി വന്ന ബൂത്ത് പിടുത്തവും കള്ളവോട്ട് രേഖപ്പെടു ത്തലുമായിരുന്നു.
വോട്ടെടുപ്പ് തുടങ്ങി ഒന്നോ രണ്ടോ മണിക്കൂര്‍ കഴിയുമ്പോള്‍ ഗുണ്ടകളുടെ നേതൃത്വത്തില്‍ കുറച്ചുപേര്‍ തോക്കും കത്തികളുമായി വന്ന് പോളിങ്ങ് ബൂത്ത് കയ്യേറും.
വോട്ടുചെയ്യാന്‍ വരിനില്ക്കുന്നവരെതല്ലിയോടിക്കും. ഉദ്യോഗസ്ഥമാരില്‍ നിന്നും ബാലറ്റ് പേപ്പറുകള്‍ പിടിച്ചുവാങ്ങി താത്പര്യമുള്ള സ്ഥാനാര്‍ത്ഥികളുടെ ചിഹ്നത്തില്‍ സീല്‍ പതിപ്പിച്ച് ബാലറ്റ് ബോക്‌സില്‍ നിക്ഷേപിച്ച ശേഷം വേഗം അവര്‍ സ്ഥലം വിടും.
ഒരു അര മണിക്കൂര്‍ക്കൊണ്ട് എല്ലാം തീര്‍ക്കും. ആരും കാര്യമായി പരാതിപ്പെടാറില്ല. ബൂത്ത് പിടിക്കാന്‍ വരുന്നവര്‍ സ്ഥലത്തെ ജന്മിയുടേയോ ഗുണ്ടാത്തലവന്റെയോ ഒക്കെ ആളുകളായിരിക്കും അവര്‍ക്കെതിരെ പരാതി പറഞ്ഞിട്ട്രുകാര്യവുമില്ല.
പോലീസുകാരടക്കം ആരുംഇടപെടില്ല. പരാതിപ്പെട്ടാല്‍ സ്ഥലം വിടാന്‍ അനുവദിക്കില്ലായെന്ന ഭീഷണിക്കു മുന്നില്‍ പോളിങ്ങ് ഉദ്യോഗസ്ഥന്മാരും മൗനം പാലിക്കും.
ഓരോ പൊതു തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഈ പ്രവണത കൂടികൂടി വന്നു.
മാധ്യമങ്ങളുടെ ശ്രദ്ധയെത്താത്ത ഉത്തരേന്ത്യയിലെ വിദൂരപ്രദേശങ്ങളില്‍ ഇതൊരു നാട്ടുനടപ്പായി മാറി. തിരഞ്ഞെടുപ്പ് ഒരു പ്രഹസനമായി തീര്‍ന്നു.
ഇതിനൊരു അറുതി വരുത്തണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചനയാണ് ഇ.വി.എം ന്റെ പിറവിക്ക് കാരണമായത്.
അധര്‍മ്മം പെരുകുമ്പോള്‍ അവതാര പുരുഷന്മാര്‍ ജന്മമെടുക്കുമെന്നാണല്ലോ വിശ്വാസം.
ബോംബെ ഐ.ഐ.ടി യാണ് തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഇ.വി.എം രൂപകല്പന ചെയ്തത്.
ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭരായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരില്‍ ഒരാളായ എസ്.എല്‍. ശാക്ധറായിരുന്നു ഐ.ഐ.ടിയെ ഈ ചുമതലയേല്പിച്ചത്.
ഒട്ടേറെ പരീക്ഷണങ്ങള്‍ക്കും പരിശോധന കള്‍ക്കും പരിഷ്‌ക്കാരങ്ങള്‍ക്കും ശേഷം ഐ.ഐ.ടി രൂപകല്പനചെയ്ത വോട്ടിങ് യന്ത്രം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുകയും അതിന്റെ നിര്‍മ്മിതി ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, ഭാരതി ഇലക്‌ട്രോണിക്‌സ് കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖല സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്തു.
ഇതിന്റെ പ്രായോഗിക പരീക്ഷണത്തിന് കേരളമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുത്തത്.
1982 ലെ പറവൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇലക്‌ട്രേണിക്ക് വോട്ടിങ്ങ് മെഷിന്‍ ആദ്യമായി ബാലറ്റ് പേപ്പറിനു പകരം ഉപയോഗിച്ചു.
പരീക്ഷണം വന്‍ വിജയമായിരുന്നു.
പക്ഷെ ഇ.വി.എം ന്റെ ദുരിതകാലം വരാനിരിക്കുന്നതേയുണ്ടായിരു ന്നുള്ളൂ. സംസ്ഥാന നിയമസഭയിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലത്തെക്കുറിച്ച് ആര്‍ക്കും സംശയമൊന്നുമില്ലായിരുന്നു.
ഇ.വി.എം ആണ് തോല്പിച്ചതെന്ന് തോറ്റയാളും പരാതി പറഞ്ഞില്ല.
പക്ഷെ മറ്റു പല കാരണങ്ങളാല്‍ വോട്ടിങ്ങ് യന്ത്രത്തിനെതിരെ ഇന്ത്യയിലെ വിവിധ കോടതികളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. സുപ്രീം കോടതി ഇതിന്റെ ഉപയോഗം സ്റ്റേ ചെയ്തു.ചില രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പുകൂടിയായതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നോട്ടുപോയി.
അതിന്റെ ഫലമായി അടുത്ത 16 വര്‍ഷം ഒരു തിരഞ്ഞെടുപ്പിലും വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചില്ല.
ടി.എന്‍. ശേഷന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയതോടെയാണ് വീണ്ടും ഇ.വി.എം. എന്ന ആശയത്തിന് ജീവന്‍ വെച്ചത്.
ഇ.വി.എം ഒരു വലിയ ഇലക്‌ട്രോണിക് കാല്‍ക്കുലേറ്റര്‍ മാത്രമാണെന്നും ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത അത് ഹാക്ക് ചെയ്യാനോ, റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിലൂടെ ക്രിത്രിമം നടത്താനോ സാധ്യമല്ലെന്ന് സുപ്രീം കോടതിയെ ബോദ്ധ്യപ്പെടുത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനായി.
സ
ുപ്രീകോടതി ജഡ്ജിമാരുടെ സാന്നിദ്ധ്യത്തില്‍ നടന്ന പരീക്ഷണങ്ങളില്‍ ഇ.വി. എമ്മില്‍ ക്രിത്രിമം നടത്താനാകുമെന്ന് പരാതിക്കാരുടെ വിദഗ്ദ്ധന്മാര്‍ക്കും തെളിയിക്കാന്‍ കഴിഞ്ഞില്ല.
അതോടെ സുപ്രീം കോടതിയുടെ വിധി ഇ.വി.എമ്മിന് അനുകൂലമായി.
ഇതേ തുടര്‍ന്ന് 1998 മുതല്‍ വിവിധ തിരഞ്ഞെടുപ്പുകളില്‍ വീണ്ടും വോട്ടിങ്ങ് യന്ത്രം ഉപയോഗിക്കുവാന്‍ തുടങ്ങി.
കേരളം, തമിഴ്‌നാട്,പുതുശ്ശേരി, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാന നിയമസഭകളിലേക്ക് 2001-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ചു.
അത് വിജയിച്ചതോടെ 2004 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാജ്യത്തെ 543 ലോക്‌സഭ മണ്ഡലങ്ങളിലും ഇ.വി.എം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. അതിനുശേഷം കഴിഞ്ഞ ഇരുപത് വര്‍ഷമായി ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും നടത്തിയ എല്ലാ തിരഞ്ഞെടുപ്പുകളും വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്.
2004-ല്‍ എന്‍.ഡി.എ അധികാരത്തിരിക്കുമ്പോഴാണ് ലോക്‌സഭ തിരഞ്ഞെടുപ്പ് നടന്നത്.
പക്ഷെ ജയിച്ചത് യു.പി.എ ആയിരുന്നു. 2009 ലും അവര്‍ തന്നെ ജയിച്ചു. 2014 ലെ തിരഞ്ഞെടുപ്പ് സമയത്ത് മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാരാണ് കേന്ദ്രം ഭരിച്ചിരുന്നത്.
പക്ഷെ ജയിച്ചത് എന്‍.ഡി.എ ആയിരുന്നു.
2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം കയ്യാളിയിരുന്നത് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിമാരായിരുന്നു.
എന്നാല്‍ ഫലം വന്നപ്പോള്‍ കേവലം ഓലോ സീറ്റുമാത്രമാണ് അവിടെ കോണ്‍ഗ്രസ്സ് നേതൃത്വത്തിലുളള യു.പി.എ സഖ്യത്തിന് ലഭിച്ചത്.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഭരണത്തിലിരിക്കു ന്നവര്‍ക്ക് വോട്ടിങ്ങ് യന്ത്രത്തില്‍ തിരിമറി നടത്തി തിരഞ്ഞെടുപ്പുഫലം അവര്‍ക്ക് അനുകൂലമാക്കാന്‍ സാധ്യമല്ലായെന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായിരിന്നു ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍.
പക്ഷെ വോട്ടിങ്ങ് യന്ത്രത്തിനെതിരെയുള്ള കേസുകള്‍ക്ക് ഇതൊന്നും തടസ്സമായില്ല.
കേസുകള്‍ കൂടി വന്നതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2017 ജൂണില്‍ ഒരു ഇ.വി.എം ഹാക്ക്‌ത്തോണ്‍ നടത്തി, ആര്‍ക്കുവേണമെങ്കിലും വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യാനോ, അതില്‍ കൃത്രിമം നടത്താനോ കഴിയുമെന്ന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ തെളിയിക്കുവാനുള്ള അവസരം ഹാക്ക്‌ത്തോണിലൂടെ നല്‍കി. ആര്‍ക്ക് വേണമെങ്കിലും ശ്രമിക്കാമായിരുന്നു. സുപ്രീംകോടതിയില്‍ പരാതി കൊടുത്തവരാരും അതിന് ശ്രമിച്ചില്ല. ശ്രമിച്ചവര്‍ക്കാകട്ടെ ഒട്ടും കഴിഞ്ഞുമില്ല.
അതോടെ കേസ്സുകളുടെ സ്വഭാവം മാറി. ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് മനസ്സിലാക്കാന്‍ ഒരു സമ്മതിദായകന് കഴിയുന്നില്ലെന്നും അതിനു പരിഹാരം വേണമെന്നുമായിരിന്നു പുതിയ പരാതി.
സുപ്രീം കോടതിക്ക് അതില്‍ കഴമ്പുണ്ടെന്ന് തോന്നി. ഇക്കാര്യത്തില്‍ ഇടപ്പെട്ടു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്‍ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ആഡിറ്റ് ട്രയല്‍ സംവിധാനം രൂപകല്പന ചെയ്തു.
ഇതു പ്രകാരം ഒരു വോട്ടര്‍ക്ക് അയാള്‍ വോട്ടുചെയ്ത സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഒരു സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.
ഇത് ഒരു ചെറിയ പേപ്പര്‍ സ്ലിപ്പില്‍ രേഖപ്പെടുത്തുകയും ചെയ്യും.
അതോടെ കേസുകള്‍ വിവിപാറ്റിന് എതിരെയായി.
വോട്ടിങ്ങ് യന്ത്രം പുറത്തുവിടുന്ന കണക്കുകള്‍ ശരിയാണോയെന്നു ഉറപ്പുവരുത്താന്‍ മുഴുവന്‍ വിപിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്നായിരുന്നു പുതിയ ഹര്‍ജി.
സുപ്രീംകോടതി ഇത് ഭാഗികമായി അംഗീകരിച്ച് 2 ശതമാനം സ്ലിപ്പുകള്‍ എണ്ണാന്‍ നിര്‍ദ്ദേശം നല്‍കി. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് നടപ്പില്‍ വരുത്തി.
എന്നാലും വ്യവഹാരങ്ങള്‍ അവസാനിച്ചില്ല. മുഴുവന്‍ വിപിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന പൊതു താത്പര്യഹര്‍ജി വീണ്ടും സുപ്രീംകോടതിയിലെത്തി.
അതാണ് 2024 ഏപ്രില്‍ മാസത്തെ വിധിയിലൂടെ സുപ്രീം കോടതി തള്ളിക്കളഞ്ഞത്.
അന്തിമവിധി പുറപ്പെടുവിച്ച്‌കൊണ്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ വളരെ പ്രസക്തമാണ്.
താന്‍ പരാജയപ്പെട്ടത് വോട്ടിങ്ങ് യന്ത്രത്തില്‍ തിരിമറി നടന്നതു കൊണ്ടാണ് എന്നു പറഞ്ഞ് സ്ഥാനാര്‍ത്ഥികളല്ല, കോടതിയെ സമീപിക്കുന്നത്, മറിച്ച് വോട്ടിങ്ങ് യന്ത്രത്തിന്റെ സുതാര്യത ചോദ്യം ചെയ്ത് പൊതു താത്പര്യ ഹര്‍ജികളാണ് നല്‍കുന്നത്.
ഏതു നിയോജകമണ്ഡലത്തില്‍, ഏതു പോളിങ്ങ് ബൂത്തില്‍ യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്നു പറയാതെ പൊതു ജനങ്ങളുടെ പേരില്‍ സംശയങ്ങളും ആശങ്കകളും കോടതിയില്‍ ഹര്‍ജിയായി നല്‍കുകകയാണ്.
വസ്തുതകളും തെളിവുകളുമില്ലാതെ കേവലം ഊഹപോഹങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം വേണ്ടെന്നു വെക്കാന്‍ കഴിയില്ലെന്ന് വിധിയില്‍ സുപ്രിംകോടതി ഊന്നി പറഞ്ഞത് അതുകൊണ്ടാണ്.
വിവിപാറ്റ് സ്ലിപ്പുകള്‍ എല്ലാം എണ്ണണമെന്ന ആവശ്യം പഴയ ബാലറ്റ് പേപ്പര്‍കാലത്തേയ്ക്ക് തിരഞ്ഞെടുപ്പുപ്രക്രിയയെ കൊണ്ടുപോവുക യെന്നതാണെന്ന് സുപ്രീം കോടതി നീരീക്ഷിച്ചു.
വന്‍ തുക ചിലവാക്കി വോട്ടിങ്ങ് യന്ത്രവും വിവിപാറ്റ് സംവിധാനവും ഏര്‍പ്പെടുത്തിയശേഷം ഇന്ത്യയിലെ 543 ലോക്‌സഭാ മണ്ഡലങ്ങളിലെയും മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണി തിട്ടപ്പെടുത്തണമെന്ന് പറയുന്നത് യുക്തിസഹമല്ല.
മാത്രമല്ല അതിനെക്കാള്‍ ചെലവുകുറവ് ബാലറ്റ് പേപ്പര്‍ സമ്പ്രായത്തിലേക്ക് തിരിച്ചു പോകുന്നതായിരിക്കും.
പരാതിക്കാര്‍ക്ക് ഇതു സമ്മതമായി രുന്നു. പക്ഷെ സുപ്രീം കോടതി വഴങ്ങിയില്ല.
മുബൈ ഐ.ഐ.ടി തയ്യാറാക്കിയ ഒരു ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ഒരേസമയം 16 സ്ഥാനാര്‍ത്ഥികളുടെ വരെ പേര് ഉള്‍ക്കൊള്ളിപ്പിക്കുന്നതിനും 3840 വോട്ടുകള്‍ രേഖപ്പെടുത്തുന്നതിനും സൗകര്യമുണ്ട്.
ഒരു മിനിറ്റില്‍ 5 പേര്‍ക്ക് വോട്ടുരേഖ പ്പെടുത്താമായിരുന്നു. വിവിപാറ്റ് വന്നതോടെ അത് മിനില്‍ രണ്ടായി കുറഞ്ഞു. വിവിപാറ്റ് സ്ലിപ്പുകള്‍ തയ്യാറാക്കുന്നതിന് ഒരു പ്രിന്റര്‍ കൂടി അറ്റാച്ചു ചെയ്തതോടെ ഒരു വോട്ട് രേഖപ്പെടുത്തുന്നതിന് ഒരു മിനിലിറ്റിലധികം എടുക്കുന്ന സാഹചര്യമായി. കടുത്ത മത്സരം നടന്ന നിയോജക മണ്ഡലങ്ങളില്‍ പോളിങ്ങ് രാത്രി 11 മണിവരെ നീണ്ടതിന്റെ പ്രധാനകാരണം ഇതാണ്.
വോട്ടിങ്ങ് യന്ത്രങ്ങള്‍ തട്ടികൊണ്ടുപോകുന്നുവെന്ന പ്രചാരണം ശക്തമായതോടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇ.വി.എം ട്രാക്കിങ്ങ് സോഫ്റ്റ് വെയര്‍ (ഇ.റ്റി.എസ്സ്) സംവിധാനം ഏര്‍പ്പെടുത്തി ഇതിലൂടെ ഓലോ വോട്ടിങ്ങ് യന്ത്രവും എവിടെയാണെന്ന് ട്രാക്ക് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു കഴിഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും സജിവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് ഇന്ത്യയുടേതെന്ന് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.
വോട്ടര്‍മാരുടെ എണ്ണം പരിഗണിക്കുമ്പോള്‍ അത് കാര്യക്ഷമതയില്‍ പാശ്ചാത്യ രാജ്യങ്ങളെ തികച്ചും ആതിശയിപ്പിക്കുന്നുണ്ട്.
ഇതിനു നമ്മെ പ്രാപ്തരാക്കിയത് ഭരണഘടനയും തികഞ്ഞ ജനാധിപത്യവാദികളായ ഭരണകര്‍ത്താക്കളുമാണ്. ജനപ്രാതിനിധ്യനിയമത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വോട്ടിങ്ങ് യന്ത്രത്തിന്റെ ഉപയോഗം ഭരണഘടനാനുസൃതമാക്കി തീര്‍ത്തത് ക്രാന്തദര്‍ശികളായ ഭരണകര്‍ത്താക്കളാണ്. കാലത്തിന് ഒരു ചുവടുമുന്നെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ചങ്കൂറ്റം കാണിച്ച ഒരു പിടി തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ ഉണ്ടായത് നേട്ടമായി പരിണമിച്ചു. ഏറെക്കുറെ കുറ്റമറ്റ ഒരു സാങ്കേതികവിദ്യ തദ്ദേശീയമായി ലഭ്യമാക്കുന്നതിന് നമ്മുടെ ഐ.ഐ.ടികള്‍ക്ക് കഴിഞ്ഞു. അവരുണ്ടാക്കിയ രൂപകല്പന പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരാന്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്കായി.
കെനിയ, നമീബിയ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളില്‍ നമ്മുടെ ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രമാണ് ഉപയോഗിക്കുന്നത്.
ഇലക്‌ട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രത്തിനെതിരായ നിഴല്‍ യുദ്ധങ്ങള്‍ 1980 കളിലെ സംവിധാനത്തിലേക്ക് തിരഞ്ഞെടുപ്പു പ്രക്രിയയെ മടക്കികൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നാം തിരിച്ചറിയണം.
സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വ്യാജവിഡിയോകളും കള്ള വാര്‍ത്തകളും ഊഹപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ളവയുമാണ്. അറിഞ്ഞോ അറിയാതയോ ഈ പ്രചരണത്തില്‍ പങ്കാളികളാവുന്നവര്‍ക്കും കഴിഞ്ഞ ഇരുപതുവര്‍ഷമായി അവരവരുടെ പോളിങ്ങ് ബൂത്തിലോ, നിയോജകമണ്ഡലത്തിലോ, വോട്ടിങ്ങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതിന്റെ നേരനുഭവങ്ങള്‍ ഇല്ലായെന്നതാണ് കൗതുകകരം. കേട്ടുകേള്‍വിയോ തങ്ങളുടെ സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിലുള്ള നിരാശയോ ഒക്കെയാണ് പലരേയും ഇതില്‍ പങ്കാളികളാക്കുന്നത്.
ബാലറ്റ് പേപ്പര്‍ സംവിധാനത്തിലേക്ക് മാറുന്നത് ഏറ്റവും കുറഞ്ഞത് നാല്പത് വര്‍ഷങ്ങള്‍ക്കു പിറകിലേക്കുള്ള പിന്‍നടത്തമാണെന്ന് ബോധ്യമാണന്ന ജനാധിപത്യ വിശ്വാസികളായ ഓരോ വോട്ടര്‍മാര്‍ക്കും ഉണ്ടാകേണ്ടത്. (ചിത്രങ്ങൾ : പ്രതീകാത്മകം)
വാല്‍കഷണം: ഇലക്‌ട്രോണിക്‌സ് വോട്ടിങ്ങ് യന്ത്രത്തിനെതിരായി നിരന്തരം നടക്കുന്ന പ്രചരണങ്ങളും വ്യവഹാരങ്ങളുമാണ് ലോകത്താകമാനം പരന്നു കിടക്കുന്ന പ്രവാസികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ വോട്ടിങ്ങ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടി.
---സി.വി. ജോയി
(സംസ്ഥാന ശുചിത്വ മിഷൻ മുൻ ഡയറക്റ്റർ)
ഫോൺ 9747521165 -
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group