നന്മയുടെ ഓർമ്മമരം മുക്കാളിയിൽ തലമുറകൾക്ക് കുഞ്ഞിരാമേട്ടൻറെ ഓർമ്മത്തണൽ : ദിവാകരൻ ചോമ്പാല

നന്മയുടെ ഓർമ്മമരം മുക്കാളിയിൽ തലമുറകൾക്ക് കുഞ്ഞിരാമേട്ടൻറെ ഓർമ്മത്തണൽ : ദിവാകരൻ ചോമ്പാല
നന്മയുടെ ഓർമ്മമരം മുക്കാളിയിൽ തലമുറകൾക്ക് കുഞ്ഞിരാമേട്ടൻറെ ഓർമ്മത്തണൽ : ദിവാകരൻ ചോമ്പാല
Share  
2024 Jun 04, 07:26 PM
VASTHU
MANNAN

നന്മയുടെ ഓർമ്മമരം മുക്കാളിയിൽ

തലമുറകൾക്ക് കുഞ്ഞിരാമേട്ടൻറെ

ഓർമ്മത്തണൽ !

: ദിവാകരൻ ചോമ്പാല 


ഭൂമിയുടെ ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ടുകൊണ്ട് ജൂൺ 5 ന് വിശ്വവ്യാപകമായ നിലയിൽ പരിസ്ഥിതി ദിനാചരണം നടക്കുന്നു .

അറുപതിലേറെ വർഷങ്ങൾക്ക് മുൻപ് സെന്റർ മുക്കാളിയിലെ കാപ്പിനരികിൽ കൊയിലോത്ത് കൃഷ്ണക്കുറുപ്പിൻറെ വാടകക്കെട്ടിടത്തിൽ രമാ ഹോട്ടൽ എന്ന പേരിൽ ഭക്ഷണശാല നടത്തിയിരുന്ന

ഈരായിക്കണ്ടി കുഞ്ഞിരാമൻ അഥവാ കെ .ഇ .കുഞ്ഞിരാമൻ ഓർമ്മയായിട്ട് എത്രയോ വർഷങ്ങളായി .

നാടെങ്ങും വൃക്ഷതൈകൾ നട്ടുപിടിപ്പിക്കുന്ന നാളെത്തെ മഹോത്സവദിനത്തിൽ കുഞ്ഞിരാമേട്ടനെക്കുറിച്ച് പുതു തലമുറക്കാർക്കായി നല്ല നാലുവാക്ക്.


മുക്കാളി റയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പറിച്ചുകൊണ്ടുവന്ന അറബിപ്പുളി എന്ന് പേരുള്ള വൃക്ഷതൈ രമാഹോട്ടലിൻറെ മുറ്റത്തിന്റെ ഒരരുകിൽ കാപ്പിനോട് ചേർന്ന മണ്ണിൽ കെ. ഇ .കുഞ്ഞിരാമേട്ടൻ കുഴിയെടുത്ത് നടുന്ന രംഗം നോക്കിക്കണ്ട കാഴ്ച്ച അശേഷം വിസ്‌മൃതി തീണ്ടാതെ എന്റെ മനസ്സിലിപ്പോഴുമുണ്ട് .

cvbn

അറുപത് വർഷങ്ങൾക്ക് മുൻപ് .

മുഖ്യ സഹകാരികളെപ്പോലെ കളരിക്കുന്നുമ്മൽ ആണ്ടിഏട്ടൻ ,എം .ഒ .കൃഷ്‌ണൻ , കാരോക്കിയിൽ കടുങ്ങോൻ മാസ്റ്റർ ,സി .പി .മഹമൂദ് ഹാജി , ധേബാർ കണാരൻ , കെ എ നാരായണൻ അങ്ങിനെ കുറേപ്പേരുടെ നിറസാന്നിധ്യത്തിലായിരുന്നു കെ. ഇ .കുഞ്ഞിരാമേട്ടന്റെ വൃക്ഷതൈ നടൽ കർമ്മം അക്കാലത്ത് നടന്നത് .  


ഇക്കൂട്ടത്തിലുമുള്ള ആരുംതന്നെ ഇന്ന് ജീവിച്ചിരിപ്പുമില്ല .

കുഞ്ഞിരാമേട്ടനുമില്ല . രമാ ഹോട്ടലുമില്ല .

മുക്കാളിയുടെ 'ലാൻഡ്‌മാർക്ക്' എന്ന നിലയിൽ തലയെടുപ്പോടെ വളർന്നുയർന്ന് പടർന്നുപന്തലിച്ച് തണലും കുളിരും ഭൂമിക്ക് ജൈവാംശവും പ്രദാനം ചെയ്യുന്ന ഈ വൻമരം വരുംതലമുറയുടെ കരുതലിൽ മുക്കാളിയുടെ ഹരിതകാന്തിയായി നിലനിൽക്കുമെന്നാഗ്രഹിക്കാം  .


ഈ മരത്തിന് ചുറ്റും അൽപ്പം ഉയരത്തിൽ ഒരു തറകെട്ടി ഗ്രാനേറ്റ് പതിച്ചു മനോഹരമാക്കിയാൽ വിശ്രമിക്കാൻ നല്ലൊരിടമാക്കി മാറ്റാനാകും .

തൊട്ടടുത്ത കാപ്പിലെ വെള്ളത്തിൽ താമരയും ആമ്പലും നട്ടുവളർത്താൻ ഏറെ അനുയോജ്യമായ മറ്റൊരിടം .


എന്റെ കുട്ടിക്കാലത്ത് ഏകദേശം 70 വർഷങ്ങൾക്ക് മുൻപ് എന്റെ അച്ഛൻ എവിടെനിന്നോ ശേഖരിച്ചുകൊണ്ടുവന്ന പിങ്ക് നിറത്തിലുള്ള വലിയ പൂക്കളുണ്ടാകുന്ന സ്‌പെഷ്യൽ ആമ്പൽ ചെടിയുടെ കിഴങ്ങ് ഒരു കല്ലിൽ കെട്ടി കാപ്പിലെ വെള്ളത്തിൽ നടീൽ വസ്‌തുവായി നിക്ഷേപിച്ചതും എന്റെ ഓർമ്മക്കാഴ്ച്ച  .

പിൽക്കാലങ്ങളിൽ അതിമനോഹരമായ പിങ്ക് വർണ്ണത്തിലുള്ള ആമ്പൽ പൂക്കൾ കാപ്പിലെ വെള്ളത്തിൽ വിടർന്നുനിന്നതും അക്കാലത്തുള്ളവർ മറന്നു കാണില്ല . 

ഇതേ ദിവസം തന്നെ കണ്ണോത്ത് കുളത്തിൻറെ എതിർ വശത്ത് മൂശാരിപ്പണിയിലേർപ്പെട്ട ദാസന്റെ വീടിനോട് ചേർന്ന് വെള്ളക്കെട്ടിലും അച്ഛൻ ഇതേ ആമ്പൽ നട്ടിരുന്നു. 

അക്കാലങ്ങളിൽ തോട്ടുവക്കിലൂടെ നടന്നുപോകുമ്പോൾ ഇവിടെ വിടർന്നു നിൽക്കുന്ന പിങ്ക് ആമ്പൽ പൂക്കൾ എന്റെ കുഞ്ഞുമനസ്സിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു.

ഇന്ന് അച്ഛനുമില്ല ഇവിടെങ്ങും അത്തരം ആമ്പലുകളുമില്ല . 

ഇത്തരം വലിയ പിങ്ക് ആമ്പൽ പൂവ് പിന്നീട് ഞാൻ കണ്ടത് തലശ്ശേരിയിൽ ജോസ്‌ഗിരി ഹോസ്പ്പിറ്റലിനടുത്ത്  മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ അരമനയുടെ മുറ്റത്തെ കുത്രിമ കുളത്തിൽ .ഇന്നതവിടെ ഉണ്ടോ എന്തോ ?  

 

മുക്കാളിയിലും പരിസരങ്ങളിലുമുള്ള നാട്ടുകാർക്ക് മുക്കാളിയുടെ ഓർമ്മത്തണലായ കുഞ്ഞിരാമേട്ടനെ

 ഈ പരിസ്ഥിതി ദിനത്തിൽ കൃതജ്ഞതാനിർഭരമായ മനസ്സോടെ സ്‌മരിക്കാം .

ഇതുപോലൊരു തണൽമരം മീത്തലെ മുക്കാളിയിൽ ഹാർബ്ബർ റോഡ് തുടങ്ങുന്നിടത്തുണ്ടായിരുന്നു  .

കൂവ്വച്ചാലിലെ കെ .സി ,പ്രഭാകരൻ നട്ടുവളർത്തിയത് .

കോട്ടായിബാലൻ ,പുനത്തിൽ കൃഷ്ണേട്ടൻ ,മാരാം വീട്ടിൽ ഗോവിന്ദൻ .പട്ടയാട്ട് ഗംഗാധരൻ പണിക്കർ തുടങ്ങിയ ചിലരും ഒത്താശ്ശക്കാരായി ചുറ്റിലും നിന്നുകൊണ്ടായിരുന്നു എന്റെ മാന്യസുഹൃത്തുകൂടിയായ കെ സി പ്രഭാകരൻ അരനൂറ്റാണ്ടിന് മുൻപ് ഈ പുണ്യകർമ്മം അന്ന് നടത്തിയത് .

മീത്തലെ മുക്കാളിയിലെത്തുന്നവർക്ക് വ്യാപകമായ നിലയിൽ തണലും കുളിരും നൽകി പടർന്ന് പന്തലിച്ച  ഈ വന്മരം ദേശീയപാതാ നിർമ്മാണ സമയത്ത് വെട്ടിമാറ്റുകയാണുണ്ടായത്.

വൃക്ഷ തൈ നാടിനു സമർപ്പിച്ച കെ .സി .പ്രഭാകരനും കൂട്ടത്തിൽ ചുറ്റിലുമുണ്ടായിരുന്ന ആരുംതന്നെ ഇന്ന് ജീവിച്ചിരിപ്പുമില്ല .മരവുമില്ല ,നന്മയുടെ നേർക്കാഴ്ചയായി ഒരോർമ്മ മാത്രം .

തികഞ്ഞ ഉദ്ദേശശുദ്ധിയോടെ സദുദ്ദേശപരമായ നിലയിൽ സദ്‌കർമ്മം ചെയ്തവരെ കാലം ഓർമ്മിപ്പിക്കുമെന്ന തെളിവുകൂടിയാണ് എന്റെ ഈ ഓർമ്മപ്പെടുത്തൽ .

ഇതുപോല ഓരോ പ്രദേശത്തുമുണ്ട് വൻമരങ്ങൾ ഭൂമിക്ക് സമ്മാനിച്ചുകൊണ്ട് വിട്ടകന്നുപോയവർ ,മണ്മറഞ്ഞുപോയവർ .ലോക പരിസ്ഥിതിദിനത്തിൽ അവരെക്കൂടി ഈ ദിനത്തിൽ സ്മരിക്കുമെങ്കിൽ ഏറെ നല്ലത് .


ചുറ്റുപാടിലെവിടെയും കൃത്യമായ നിലയിൽ ഹോട്ടലുകൾ ഇല്ലാത്ത ആകാലത്ത് സാമാന്യം ഭേധപ്പെട്ടനിലയിൽ ഹോട്ടൽ ഭക്ഷണം ലഭിക്കുന്ന ഒരിടമായിരുന്നു കുഞ്ഞിരാമേട്ടൻറെ രമാഹോട്ടൽ .

ജോലിക്കാര്യത്തിൽ സഹായികളായി ബഹുഭൂരിഭാഗവും സ്വന്തക്കാരും വേണ്ടപ്പെട്ടവരും .

ബ്ലോക്ക് ഓഫീസ് ജീവനക്കാർ ,പോസ്റ്റ് ഓഫീസ് ,മറ്റ് ഓഫീസുകൾ ,സ്ഥാപനങ്ങൾ ,സ്‌കൂളുകളിലെ അധ്യാപകർ തുടങ്ങി കടൽത്തൊഴിലാളികൾ ,നെയ്ത്തു തൊഴിലാളികൾക്കൊപ്പം നാട്ടുകാരിൽപലരും ഇവിടുത്തെ പതിവുകാർ .

മുക്കാളിയിൽ ബാപ്പു അച്ഛനും ഭാര്യ ചീരു അമ്മയും നടത്തിയിരുന്ന ഹോട്ടലിന്റെ തനിയാവർത്തനമായിരുന്നു കുഞ്ഞിരാമേട്ടന്റെ രമാഹോട്ടൽ .

ഭക്ഷണ വ്യാപാരത്തിൽ 'മായവും മറിമായ' വുമില്ലാത്ത പഴയകാലം . വിശക്കുന്നവന് ഭക്ഷണം നൽകുന്നത് ശുദ്ധമായ നിലയിലാവണമെന്ന പൊതുധാരണയും നീതിബോധവുമുള്ള ആ കാലത്ത് ഉച്ചനേരങ്ങളിൽ രമാ ഹോട്ടലിലെ ബെഞ്ചിലിടം കിട്ടാൻ കാത്തു നിൽക്കുന്നവരുടെ എണ്ണവും കുറവായിരുന്നില്ല .

ഭക്ഷണം കഴിച്ചിറങ്ങുന്നവർക്ക് കൈകഴുകാൻ ഹോട്ടലിന്റെ മുൻപിൽ ഒരു സിമൻറ് പാത്രത്തിൽ നിറയെ വെള്ളവും തൊട്ടരികിൽ ഒരു മരക്കുറ്റിയിൽ കമഴ്ത്തിവെച്ചനിലയിൽ ഒരു അലൂമിനിയം പാട്ടയും .

കൈ കഴുകിയ വെള്ളം ഒലിച്ചിറങ്ങുന്ന സ്ഥലത്തായിരുന്നു കുഞ്ഞിരാമേട്ടൻ ഈ അറബിപ്പുളിമരം നട്ടുപിടിപ്പിച്ചത് .അറിഞ്ഞോ അറിയാതെയോ അനുദിനം നാട്ടുകാരുടെ കൈക്കക്കുടന്നയിൽ നിന്നും വാർന്നു വാണിരുന്ന ജലത്തുള്ളികൾ ഇതൊരു വന്മരമാകൻ പോഷകവസ്‌തുവായെന്നുവേണം പറയാൻ

bop

ഈ മരത്തിനു സമീപം ഇന്ന് കാണുന്ന ഫൈക്കസ് ഇലാസ്റ്റിക്ക എന്ന അരയാൽ വർഗ്ഗത്തിലുള്ള മരം 32 വർഷങ്ങൾക്ക് മുൻപ് ഞാൻ നട്ടുപിടിപ്പിച്ചതാണ് .

കോഴിക്കോട് കോളിയോട്ട് നേഴ്സറിയിൽ നിന്നും ഞാൻ വാങ്ങിയ ഈ ചെടി അക്കാലത്ത് ഏറെ വിശേഷപ്പെട്ടതായിരുന്നു .ഏതാനും വർഷങ്ങൾ എന്റെ വീട്ടിൽ പൂച്ചട്ടിയിൽ വളർത്തിയതായിരുന്നു ആ ചെടി

ചെടി നടാൻ  ഇടവലക്കണ്ടി ഭാർഗ്ഗവനും പവിത്രനും എനിക്ക് സഹായികൾ.

ആത്മസുഹൃത്തുകൂടിയായ ഭാർഗ്ഗവൻ ഓർമ്മയായിട്ട് രണ്ടുവർഷം തികയുന്നു .  

ദേശീയപാതയയോട് ചേർന്ന് കിടക്കുന്ന മുക്കാളി ടൗൺ പാരിസ്ഥിതിക മനോഹാരിതയുടെ കാര്യത്തിലും ഒട്ടും പുറകിലല്ലെന്ന കാര്യം ഇവിടെ വന്നു നോക്കിയാൽ ആർക്കും മനസ്സി ലാക്കും .

മുൻകേന്ദ്രമന്ത്രിയും നാട്ടുകാരനുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ വീടിന് എതിർ വശത്തായുള്ള അയ്യപ്പ ക്ഷേത്രത്തിനടുത്തു നിന്നും മുക്കാളി കാപ്പുവരെ റോഡ് വിട്ട് നീണ്ടുപരന്നു കിടക്കുന്ന സ്ഥലത്ത് അവിടവിടെയായി വന്മരങ്ങൾ പടർന്നു പന്തലിച്ച് ശാഖകൾ തമ്മിൽ കെട്ടിപ്പുണരുന്ന തോതിൽ ഹരിതശോഭയുമായി ചന്തം കൂട്ടുന്നു .

 ഒരു മനുഷ്യൻ നിവർന്നുനിന്നുകൊണ്ട് കൈകളുയർത്തിയാൽ എങ്ങിനെയിരിക്കും ?

 അതെ ദൃശ്യ ബോധമാണ് ഇവിടെ വളർന്നുയർന്ന ചില മരങ്ങൾ നമ്മളിലുണ്ടാക്കുന്നത് . 

ഈ മരത്തിന്റെ ഇരുവശങ്ങളിലുമുള്ള ഒരേ അളവിലുള്ള രണ്ടു കവരങ്ങൾ പ്രകൃതിയുടെ വരദാനമാണ് .

ഇതിനിടയിൽ ഒരൂഞ്ഞാലുകെട്ടി ആടാൻ മനസ്സുകൊതിക്കുന്നതും സഭാവികം .

ഇവിടം മനോഹരമായ , എന്നാൽ എളിയതോതിലുള്ള ഒരു വിശ്രമകേന്ദ്രമുണ്ടായെങ്കിൽ എന്ന്  ആഗ്രഹിച്ചാൽ തെറ്റാവുമോ ?

ഈ സങ്കല്പം എന്നെങ്കിലും യാഥാർഥ്യമാവുകയാണെങ്കിൽ വൈകുന്നേരങ്ങളിൽ ഇത്തിരി കാറ്റും വെളിച്ചവും കൂട്ടായ്മയും ആഗ്രഹിക്കുന്ന പ്രായമായവർക്കും മറ്റുള്ളവർക്കും ഇവിടം ഒരനുഗ്രഹ തീരമാവും തീർച്ച .

നാദാപുരം റോഡിലെ വാഗ്ഭടാനന്ദ പാർക്കിന്റെ ഒരു മിനിയേച്ചർ പതിപ്പ് .

ഇവിടെക്കാണുന്ന മരങ്ങൾക്ക് ചുറ്റും കലാമേന്മയോടെ ചുറ്റിക്കെട്ടലുകൾ നടത്തി ഇരിപ്പിടമൊരുക്കി ചുറ്റുപാടിലുള്ള ഇടങ്ങളിൽ അൽപ്പം മണ്ണിട്ടുയർത്തി  സിമന്റ് കട്ടകൾ പാകി സാധ്യതയുള്ള ഇടങ്ങളിൽ തണലിടങ്ങളിൽ വളരുന്ന അലങ്കാരചെടികളും വള്ളിപ്പടർപ്പുകളും ഇടയിൽ പാഷൻ ഫ്രൂട്ട് .മുന്തിരി തുടങ്ങിയവ പടർന്നു കയറിയ ഇരുമ്പ് കാലുള്ള പന്തലുകളും അത്യാവശ്യം ചിലേടങ്ങളിൽ കാസ്റ്റ് അയേണിൽ നിർമ്മിച്ച ചാരു ബെഞ്ചുകളും ചെറിയനിലയിൽ ഒരു ലഘു ഭക്ഷണശാല ,ടോയിലറ്റ് സൗകര്യം തുടങ്ങിയവ ഇവിടെ സ്ഥാപിക്കാൻ പഞ്ചായത്ത് മുൻകൈയ്യെടുക്കുമെങ്കിൽ ഏറെ നല്ലത് .

പ്രകൃതി അനുഗ്രഹിക്കപ്പെട്ട ഇടമാണ് മുക്കാളിയിലെ ഈ വേറിട്ട സ്ഥലമെന്ന കാര്യം മറന്നുകൂടാ .

വിദഗ്ധനായ ഏതെങ്കിലുംഒരു ചിത്രകാരൻ രൂപരേഖ ഉണ്ടാക്കുമെങ്കിൽ നല്ലത് .അല്ലെങ്കിൽ വിദഗ്ദ്ധനായ ഏതെങ്കിലും ഇന്റീരിയർ / എക്സ്സ്റ്റീരിയർ ഡിസൈനർ മാരുടെ  സാങ്കേതികത്തികവിൽ ഏറെ മനോഹരമായ നിലയിൽ രൂപകൽപ്പന നിർവ്വഹിക്കാവുന്ന ഒരിടം കൂടിയാണിവിടം .

കൂട്ടത്തിൽ ഈ ഏരിയയിൽ ക്ലോസ് സർക്യുട്ട് ക്യാമറകളും അനിവാര്യം .

നിലവിൽ ഇന്നിവിടെയുള്ള ചുറ്റുമതിലുകൾ നിലനിർത്തിയോ പുതുതായി നിർമ്മിച്ചോ അതിന്റെ മുകളിൽ ശില്പചാരുതയോടെ റിലീഫ് വർക്കുകളും മറ്റും ചെയ്യാനും അലങ്കാരവിളക്കുകൾ സ്ഥാപിക്കാനും ഇത്രയേറെ അനുയോജ്യമായ മറ്റൊരിടം അടുത്തൊന്നും ചൂണ്ടിക്കാണിക്കാനുമില്ല.

പ്രാദേശിക പ്രാതിനിധ്യത്തിനു പുറമെ വ്യക്തികൾ സംഘടനകൾ സ്ഥാപനങ്ങൾ വ്യാപാരവ്യവസായസമിതി തുടങ്ങിയവരുടെയും സഹകരണം ഈ സദുദ്യമത്തിൽ പ്രതീക്ഷിക്കാവുന്നതുമാണ് . 

bus-stop-rajendran-mod

ഈ അടുത്ത ദിവസം വടക്കേ മുക്കാളിയിൽ കണ്ട കാഴ്ചയാണ് എന്നെ ഇതെഴുതാൻ പ്രേരിപ്പിച്ചത് ,

പതിവായി വൈകുന്നേരങ്ങളിൽ മുക്കാളിവരെ വെറുതെ ഒരു വ്യായാമം എന്ന നിലയിൽ നടക്കുന്ന ചിലരുണ്ട് .

അവർക്കാർക്കും തന്നെ ഒരു പത്തുനിമിഷം വിശ്രമിക്കാനോ ഒന്ന് മൂത്രമൊഴിക്കാനോ ഒരു സാധ്യതയുമില്ലാത്ത തികച്ചും പ്രാകൃതമായ ഒരവസ്ഥയാണ് അഴിയൂർ പഞ്ചായത്തിൽ പ്പെട്ട മുക്കാളി ടൗണിൽ ഇന്നുള്ളത്.

ഇക്കൂട്ടത്തിൽ പെടുന്ന ചിലർ ഇരിക്കാനിടമില്ലാതെ വടക്കേമുക്കാളിയിലെ ബസ്‌സ്റ്റോപ്പിൽ സ്ഥാപിച്ച ബെഞ്ചിൽ പതിവായി ഇടം നേടുന്നത് ഇവിടുത്തെ പതിവ് കാഴ്‌ച്ച .

തൊട്ടുപുറകിലെ സ്വർണ്ണക്കടയുടമയും സാമൂഹ്യ പ്രവർത്തകനുമായ രാജേന്ദ്രൻ പകർത്തിയതാണ് ബസ്‌സ്റ്റോപ്പിലെ ഈ നേർക്കാഴ്ച്ച.   

 എത്രയോ പീടികത്തൊഴിലാളികൾ ,വഴിയാത്രക്കാർ ,ടാക്സി-ഓട്ടോറിക്ഷ തൊഴിലാളികൾ ഇവരൊക്കെ എവിടെപ്പോയി മൂത്രമൊഴിക്കും ?

ഈ അടുത്തദിവസം കൊട്ടിയൂരിൽ നിന്നും മടങ്ങിവരുന്ന ഒരുകുടുംബം കാറിൽ മുക്കാളി ടൗണിൽ .

അതിൽ ഒരു പ്രായം ചെന്ന സ്ത്രീക്ക് അത്യാവശ്യമായി കക്കൂസിൽ പോണം 

.കാറ് നിർത്തിയ ഇടത്ത് ഞങ്ങൾ രണ്ടുമൂന്നുപേർ .

ആവശ്യം കേട്ടറിഞ്ഞ ഞങ്ങൾ ചൂണ്ടിക്കാട്ടിയത് നേരെ സമുദ്ര ആയുവ്വേദ ഗവേഷണകേന്ദ്രത്തിലേക്ക് .

മറ്റെവിവിടെ ചൂണ്ടിക്കാട്ടാൻ ?

അങ്ങിനെ ചൂണ്ടിക്കാട്ടാൻ ഒരിടമില്ലായിരുന്നെങ്കിൽ ഏതെങ്കിലും പീടികയുടെ പുറകിൽ കാടുമൂടിയ ഇടം ചൂണ്ടിക്കാണിച്ചുകൊടുക്കേണ്ടി വരുമായിരുന്നു തീർച്ച . 

ഇതിൽപ്പരം നാണക്കേടെന്തുണ്ട് ? 

പൊതുവേദികളിൽ തൊണ്ടകീറി പ്രസംഗിക്കാൻ നമുക്ക് എല്ലാകക്ഷികളിലും നേതാക്കളേറെയുണ്ട് . 

പക്ഷേ മനുഷ്യന്റെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കപ്പെടാതെ ശാസ്ത്രസാങ്കേതിക വ്യാവസായിക കാര്യങ്ങളിലുള്ള പുരോഗതികൾ അക്കമിട്ടു നിരത്തിയിട്ട് കാര്യമില്ലെന്ന വസ്തുത പറയാതെ വയ്യ . 

 

മുക്കാളിയുടെ ''ലാൻഡ് മാർക്ക്'' വീഡിയോ കണ്ടാലും 


https://www.youtube.com/watch?v=pPClFz5TfpY

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

8714910399

വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ്‌ ഗ്രൂപ്പിൽ അംഗം ആവുക

Join WhatsApp Group

Related Articles

Thankachan Vaidyar 2