അഷ്ട (ഇഷ്ട) മുടി കായൽ
: ഡോ : റിജി ജി നായർ
അഷ്ടമുടിക്കായൽ കൊല്ലത്തുകാർക്ക് വെറുമൊരു ജലാശയമല്ല - അഭിമാനമാണ്, ആത്മഹർഷമാണ്, തരളമായ ഹൃദയവികാരമാണ്, അവരുടെ ആശയങ്ങളുടെയും അഭിലാഷങ്ങളുടെയും ആവിഷ്കാരത്തിന്റെയും ആകെത്തുകയാണ്, സ്രോതസ്സാണ്, പ്രതീകമാണ്, ഗ്രഹാതുരത്വമാണ്.
അഷ്ടമുടിക്കായൽ എന്നും കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും അളവറ്റ പ്രചോദനം നല്കിയിട്ടുണ്ട്.
ഒരിക്കലും മറക്കാനാവാത്ത സാഹിത്യ സൃഷ്ടികൾക്ക് ഈ ജലാശയം ഒരിക്കലും വറ്റാത്ത ഉറവയായി.
കാറ്റടിച്ചാൽ കലിയിളകുന്നത് മാത്രമല്ല, കാറ്റ് നിന്നാൽ ഗാനം മൂളുന്നതുമായിരുന്നു അഷ്ടമുടിക്കായൽ കവി ശ്രീകുമാരൻ തമ്പിയുടെ ഭാവനയിൽ.
ഈ കായലിലെ ഓളത്തിന് കൈതപ്പൂവിന്റെ മണവും കണ്ണുനീരിന്റെ ഉപ്പുമാണുള്ളതെന്ന് അദ്ദേഹം എഴുതി
(ചിത്രം: അഷ്ടമുടിക്കായൽ (1978) , സംഗീതം: വി. ദക്ഷിണാമൂർത്തി , ആലാപനം: യേശുദാസ് )
ഈ കായലിന്റെ പശ്ചാത്തലത്തിലാണ് കൊല്ലത്തുകാർ തങ്ങളുടെ സ്നേഹവും ഇഷ്ടവും പ്രേമവും എല്ലാം പരസ്പരം അറിയിക്കുന്നതും പങ്കുവയ്ക്കുന്നതും എന്നു മനസ്സിലാക്കിയ വയലാർ രാമവർമ്മ 1964-ൽ പുറത്തിറങ്ങിയ മണവാട്ടി എന്ന ചിത്രത്തിന് വേണ്ടി രചിച്ച ‘അഷ്ടമുടിക്കായലിലെ, അന്നനട തോണിയിലെ, ചിന്നക്കിളി ശിങ്കാരക്കിളി, ചൊല്ലു നീ, എന്നെ നിനക്കിഷ്ടമാണോ‘ എന്ന മനോഹര ഗാനം രചിച്ചത്. (സംഗീതം: ജി. ദേവരാജൻ, ആലാപനം: യേശുദാസ്, പി. ലീല)
ഈ കായലിന്റെ തീരത്തുള്ള ‘പെരിനാട്’ ജനിക്കുകയും അവിടെത്തന്നെ മരിക്കാൻ ആഗ്രഹിച്ച് ജീവിത സായാഹ്നം ആ കായൽത്തീരത്ത് ചെലവഴിക്കുകയും ചെയ്ത തിരുനെല്ലൂർ കരുണാകരൻ എഴുതിയ
‘കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ‘ എന്ന മനോഹരമായ കവിതയുടെ പശ്ചാത്തലം അഷ്ടമുടിക്കായൽ തന്നെയാണെന്നതിൽ ആർക്കും സംശയം ഉണ്ടാകാൻ വഴിയില്ല.
( ചിത്രം: കാറ്റ് വന്നു വിളിച്ചപ്പോൾ -2001, സംഗീതം: എം. ജി. രാധാകൃഷ്ണൻ , ആലാപനം: കെ. എസ്. ചിത്ര)
അഷ്ടമുടിക്കായലിന്റെ മറ്റൊരു മഹാനായ സന്തതിയാണ് കവി കുരീപ്പുഴ ശ്രീകുമാർ. കായലിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘മുടി എട്ടും കോർത്തു കെട്ടി, വിരൽ നൂറാൽ കാറ്റൊതുക്കി, വിരിഞ്ഞങ്ങനെ നിവർന്നങ്ങനെ കിടക്കുന്നോള്‘ എന്ന മനോഹരമായ കവിത ഒന്നു മൂളുകയെങ്കിലും ചെയ്യാത്ത കവിതാപ്രേമികൾ ഉണ്ടാകുകയില്ല തന്നെ.
'ഫാത്തിമ തുരുത്തിൽ ഒന്നു പോകണം' എന്നു തുടങ്ങുന്ന കുരീപ്പുഴ കവിതയും ഇതേ പശ്ചാത്തലത്തിൽ രചിക്കപ്പെട്ടതാണ്.
ഇങ്ങനെ അറിയുന്നതും അറിയാത്തതുമായ നൂറുകണക്കിന് എഴുത്തുകാരുടെയും സഹൃദയരുടെയും സാഹിത്യകുതുകികളുടെയും പ്രണയഭാജനമാണ് അഷ്ടമുടിക്കായൽ എന്നു പറയാം.
ജലാശയങ്ങളുടെ നാട് എന്നു പേരുകേട്ട കേരളത്തിന്റെ ഏറ്റവും വലിയ അഭിമാനസ്തംഭമാണ് അഷ്ടമുടിക്കായൽ.
ഈ കായലിന്റെ മനോഹാരിത അനുപമവും അന്യാദൃശവും ആണ്.
ഈ കായലിൽ ദൃശ്യമാകുന്ന സൂര്യാസ്തമയത്തിന്റെ ചാരുത മറ്റെങ്ങും ലഭ്യമല്ലെന്ന് തന്നെ പറയാം.
ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം പിടിച്ച ഒന്നാണ് അഷ്ടമുടിക്കായലിലൂടെ കൊല്ലത്തു നിന്നും ആലപ്പുഴയ്ക്കുള്ള ബോട്ട് യാത്ര.
യാത്രാമദ്ധ്യേ, ബോട്ടിലിരുന്നു തന്നെ ചീനവലകളും അവയുടെ പ്രവർത്തനവും കാണാൻ സാധിക്കുന്നുവെന്നതും മറ്റെങ്ങുമില്ലാത്ത പ്രത്യേകതയാണ്.
അറബിക്കടലിന്റെ ഏഴഴകിലും അഷ്ടമുടി കായൽ
കുളിരുനിറച്ച വാണിജ്യ നഗരം... കൊല്ലം..!!
Video courtesy:24News
ആഘോഷനിമിഷങ്ങൾ അനശ്വരമാക്കാൻ .....
അവിസ്‌മരണീയമാക്കാൻ....
പകരം വെക്കാനില്ലാത്ത വേറിട്ടൊരിടം !!
വീഡിയോ കണ്ടാലും
https://www.youtube.com/watch?v=OkaxgUlpXPk
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group