നാട്ടുകൂട്ടായ്‌മയിൽ മീത്തലെ മുക്കാളി
അടിപ്പാതസംരക്ഷണ സമിതിസമരം തുടരുന്നു
ചോമ്പാല :ഏറെ ശുഭപ്രതീക്ഷയോടെ കാത്തിരുന്ന ദേശീയപാതാവികസനം എന്ന ബ്രഹത്കർമ്മപദ്ധതിയെ നാട്ടുകാർ സഹർഷം സ്വാഗതം ചെയ്യുന്നു .
അഴിയൂർ വെങ്ങളം ദേശീയ പാത 6 വരിയാക്കിക്കൊണ്ടുള്ള വികസനപ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുകൊണ്ടിരിക്കുന്നതിനിടയിലും ദേശീയപാതാവികസനം ജനജീവിതം താറുമാറാക്കുന്ന അവസ്ഥയിലേക്കാണോ പോകുന്നതെന്ന ഭയാശങ്കയിലാണ് സമീപവാസികളായ ഇവിടുത്തെ നാട്ടുകാർ . .
പാതയുടെ രണ്ടു വശങ്ങളിൽ രണ്ടുലോകം .രണ്ട് ജനത ,ഈ നിലയിലാവുമോ ?
ദേശീയപാതയുമായി ബന്ധപ്പട്ട ഇടങ്ങളിൽ നിലവിലുണ്ടായിരുന്ന വാഹനസഞ്ചാര സ്വാതന്ത്ര്യങ്ങൾക്ക് ഗണ്യമായതോതിൽ ഗതിമാറ്റവും നിയന്ത്രണങ്ങളും പ്രതീക്ഷിക്കാവുന്നതുമാണ് .
ചോമ്പാല മൽസ്യബന്ധനതുറമുഖത്തിൻറെ വ്യാവസായിക പ്രധാന്യത്തിനും ചോമ്പാൽ പാതിരിക്കുന്നിലെ ജനജീവിതത്തിനും ദേശീയപാത വികസനം ശാപമായി മാറുമോ എന്ന ഭീതിയിലാണ് നാട്ടുകാർ .
ചോമ്പാല ഹാർബ്ബറിൻറെ പ്രവേശനകവാടം എന്ന് പറയാവുന്നത് മീത്തലെ മുക്കാളിയിലെ ദേശീയപാതയിൽ നിന്ന് .
ദിവസേന ചെറുതും വലുതുമായ നൂറുക്കണക്കിന് വാഹനങ്ങൾ നിമിഷങ്ങളുടെ ഇടവേളകളികളിലായിരിക്കും ഹാർബ്ബർ റോഡിലൂടെ കടന്നുപോവുക .
നാടിൻറെ നാനാഭാഗത്തിനിന്നും ചില്ലറ മീൻ വിൽപ്പന തൊഴിലാക്കിയ എണ്ണമറ്റ ആളുകൾ മോട്ടോർ സൈക്കിളിലും ,ഓട്ടോറിക്ഷകളിലും ,ഗുഡ്‌സ് ഓട്ടോകളിലും സൈക്കിളിലും, തലച്ചുമടായും, ബക്കറ്റുകൾ കൈയ്യിൽ തൂക്കിയും ഉപജീവനത്തിനായി സഞ്ചരിക്കുന്നത് മീത്തലെ മുക്കാളിയിൽ നിന്നും തുടങ്ങുന്ന ഹാർബ്ബർ റോഡിലൂടെ നേഷണൽ ഹൈവേ മുറിച്ചുകടന്നുകൊണ്ട് .
തൊട്ടടുത്ത ഒഞ്ചിയം കുന്നുമ്മക്കര പഞ്ചായത്തിലെ പലവീടുകളിലും സൈക്കിളിൽ ദിവസേന മീൻ എത്തിക്കുന്നത് മീത്തലെ മുക്കാളിയിലെ ദേശീയപാത മുറിച്ചുകടന്ന് ഒഞ്ചിയം പഞ്ചായത്തിലെ വിശാലമായ റോഡിലൂടെ .
ഈ റോഡിലൂടെ കണ്ണൂക്കര ഭാഗത്തേക്കും സുഗമമായി സഞ്ചരിക്കാനാകും . പാതിരിക്കുന്നിലെ ജനങ്ങൾ ആശ്രയിക്കുന്നതാവട്ടെ മുക്കാളിയിലെ പഴയറോഡിൽ സ്ഥിതിചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളെ.
റോഡ് മുറിച്ചു കടക്കാനാവാതെ എങ്ങിനെ അവിടെയെത്തും ?
ചോമ്പാല യിലെ പാതിരിക്കുന്നിനുമുണ്ട് ചരിത്രസ്‌മൃതികളുണർത്തുന്ന ഒരുപാട് കാര്യങ്ങൾ .
ജർമ്മനിയിൽ നിന്നും മലയാളക്കരയിലെത്തി മലയാളികളുമായി ഇഴുകിയും ഇടപഴകിയും ഇവിടുത്തെ നാട്ടുഭാഷയായ മലയാളം എഴുതാനും വായിക്കാനും വശമാക്കിയതിന് പുറമെ മലയാളികൾക്ക് ആദ്യമായി ഒരു മലയാളം നിഘണ്ടു തയ്യാറാക്കി സമർപ്പിക്കുകയും ചെയ്‌ത ഡോ .ഹെർമ്മൻ ഗുണ്ടർട്ട് 1845 ൽ സ്ഥാപിച്ചതാണ് പാതിരിക്കുന്നിലെ കുന്നുമ്മൽ സ്‌കൂൾ .
ബാസൽ ഇവാൻജെലിക്കൽ മിഷ്യൻ അപ്പർ പ്രൈമറിയുടെ ചുരുക്കപ്പേരായ ബി ഇ എം യു പി സ്‌കൂൾ .കൃസ്ത്യൻ മുള്ളർ വനിതാകോളേജ് ,ക്രിസ്തീയസഭയുടെ അനാഥാലയം ,സെമിത്തേരി അങ്ങിനെ നീളുന്നു പാതിരിക്കുന്നിലെ പ്രാധാന്യങ്ങൾ .
ഒഞ്ചിയം കുന്നുമ്മക്കര തുടങ്ങിയ സമീപപഞ്ചായത്തുകളിൽ നിന്നും എത്രയോ കുട്ടികൾ മീത്തലെ മുക്കാളിയിലെ ദേശീയപാത മുറിച്ചുകടന്നായിരുന്നു ഹാർബ്ബർ റോഡിലൂടെ കുന്നുമ്മൽ സ്‌കൂളിലെത്തികൊണ്ടിരുന്നത് .
ഒപ്പം തൊട്ടടുത്തുള്ള കൃസ്ത്യൻ മുള്ളർ വനിതാകോളേജിലും .
മുൻകാലങ്ങളിലെ ദേശീയപാതയുടെ നിർമ്മാണഘട്ടങ്ങളിൽ ഇവിടെ മീത്തലെ മുക്കാളിയിൽ ഓവുചാൽ എന്നുപറയാവുന്ന ഒരുതുരങ്കം അടിപ്പാത എന്ന ഓമനപ്പേരിട്ട് റോഡിനടിയിലൂടെ നിർമ്മിച്ചിരുന്നു.
പരിസരത്തെ ഒട്ടുമുക്കാൽ മാലിന്യങ്ങളും ചെളിക്കുളവുമായിത്തീർന്ന ഈ തുരങ്കം സാമൂഹ്യബോധമുള്ള ആനിക്ക ശിവദാസനെപ്പോലുള്ള ഒരുകൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്‌മയിൽ ശുചീകരണം നടത്തിയതുകൊണ്ട് തന്നെ അത്യാവശ്യഘട്ടങ്ങളിൽ പ്രായമായവർക്കും കൊച്ചുകുട്ടികളടക്കമുള്ള വിദ്യാർത്ഥികൾക്കും ഗർഭിണികൾക്കും മറ്റു ശാരീരിക അവശതകളുള്ളവർക്കുമെല്ലാം ഈ അടിപ്പാത ഏറെ ആശ്വാസവും അപകടരഹിതമായ യാത്രാസൗകര്യര്യം ഉറപ്പാക്കിരുന്നുവെന്നത് പരമാർത്ഥം
അഴിയൂർ പഞ്ചായത്തിലെ പന്ത്രണ്ട്,പതിമൂന്ന് വാർഡുകൾ തീരദേശമേഖലകൂടിയാണ് .
ചരിത്രപ്രസിദ്ധമായ ബീച്ചുമ്മപള്ളി ,ശ്രീനാരായണഗുരു പഠനകേന്ദ്രം ,ശ്രീനാരായണ എൽ പി സ്‌കൂൾ .പുരോഗന വായനശാല .2 അങ്കൻവാടികൾ ,ഫിഷറീസ് കോളനി ,അഞ്ച് ഐസ് ഫാക്റ്ററികൾ , ചോമ്പാല ഹാർബ്ബർ ഇതിനെല്ലാറ്റിനും പുറമെ ചോമ്പാൽ ഹാർബ്ബറിൻറെ വടക്കുഭാഭാഗത്തെ പ്രകൃതിമനോഹരമായ
കടലോരത്തെ ഹരിതകാന്തിയുടെ കാണാക്കാഴ്ചകളിലേയ്ക്ക് പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും ഒറ്റക്കും കൂട്ടമായും എത്തുന്ന സഞ്ചാരപ്രിയരുടെ എണ്ണവും ചെറുതല്ല .
അവധൂത മാത സമാധിമണ്ഡപം ,ചോമ്പാൽ ഭഗവതി ക്ഷേത്രം തുടങ്ങിയ ആരാധനാലയങ്ങൾ ഈ വാർഡുകളിലാണുള്ളത്
പൊതുവെ ക്ഷേത്രങ്ങളും പള്ളികളും കൃസ്ത്യൻ ദേവാലയവും ശ്രീനാരായണ മഠവും അയ്യപ്പക്ഷേത്രവും എല്ലാം കൂടി ഭക്തിയുടെ , ഭക്തരുടെ നല്ല കൂട്ടായ്‌മയുടെവിളനിലാം കൂടിയാണ് ഇവിടം ഈ ഗ്രാമപ്രദേശം.
ദേശീയപാത വികസനം ഇവിടുത്തെ നാട്ടുകൂട്ടായ്‌മക്കും സഞ്ചാരസ്വാതന്ത്ര്യത്തിനും സമ്പർക്ക വിലക്കായിമാറൂമോ എന്നഭയാശങ്കയിലാണ് നാട്ടുകാർ .
നിലവിലുള്ള അടിപ്പാത നിലനിർത്തണമെന്ന ആവശ്യവുമായി മെയ് 12 നു വൈകുന്നേരം 5 മണിയ്ക്ക് മീത്തലെ മുക്കാളിയിൽ മീത്തലെ മുക്കാളി അടിപ്പാത സംരക്ഷണസമിതി വിപുലമായ നിലയിൽ യോഗം ചേരുകയുണ്ടായി .കക്ഷിരാഷ്ട്രീയഭേദമില്ലാതെ വന്ദ്യവയോധികരും അമ്മമാരുമടങ്ങുന്ന ജനക്കൂട്ടം .
വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group