
ഒരുകാലത്ത് വനംവകുപ്പുതന്നെ നമ്മുടെ കാടുകളിൽ ആഘോഷമായി വെച്ചുപിടിപ്പിച്ച യൂക്കാലിയും അക്കേഷ്യയുമൊക്കെ നാശകാരികളാണെന്നു പിന്നീട് തിരിച്ചറിഞ്ഞതാണ്
അധിനിവേശസസ്യങ്ങൾ നമ്മുടെ കാടിനും ഭൂപ്രകൃതിക്കും ഉണ്ടാക്കുന്ന നാശം പരക്കേ അറിവുള്ളതാണ്. വയനാടൻ കാടുകളിൽ മഞ്ഞക്കൊന്ന എന്ന അധിനിവേശസസ്യം ഉണ്ടാക്കിവെച്ചിട്ടുള്ളത് ചില്ലറ ദോഷമല്ല. കോഴിക്കോട് കേന്ദ്രമായുള്ള ‘പൃഥ്വി റൂട്ട്’ എന്ന കൂട്ടായ്മയിലെ അംഗങ്ങൾ അടുത്തകാലത്തായി എല്ലാ വാരാന്ത്യങ്ങളിലും ചുരംകയറി വയനാടൻകാട്ടിലെത്തും. എന്തിനെന്നോ? മഞ്ഞക്കൊന്നനിർമാർജനമാണു ദൗത്യം. കത്തികൊണ്ടു തൊലി ചീകിമാറ്റി, മണ്ണിട്ടുമൂടി മഞ്ഞക്കൊന്നമൂലമുള്ള വിനാശം അവസാനിപ്പിക്കാനാണ് യുവതീയുവാക്കളുടെ സംഘം ഉന്നമിടുന്നത്. എന്നാൽ, ദൗത്യം അത്ര എളുപ്പമല്ലെന്നാണു കഴിഞ്ഞദിവസം ‘മാതൃഭൂമി’യുമായി അനുഭവങ്ങൾപങ്കിട്ട ‘പൃഥ്വി റൂട്ട്’ മുഖ്യരക്ഷാധികാരി രഞ്ജിത് രാജ് പറഞ്ഞത്: ‘‘ഒന്നു വെട്ടിയാൽ പത്തിടത്തു മുളച്ചുവരും മഞ്ഞക്കൊന്ന. തോൽചീകി ഉണക്കാൻനോക്കുന്ന മരത്തിൽനിന്നുതന്നെ കാറ്റും മൃഗങ്ങളുംവഴി വിത്തുവിതരണം നടക്കും. ആദ്യം വന്നപ്പോൾ 75 മരങ്ങളാണു തോൽചീകി ഉണക്കിയത്. ഇന്നു പക്ഷേ, വയനാട് വന്യജീവിസങ്കേതമാകെ മഞ്ഞക്കൊന്ന പടർന്നുകഴിഞ്ഞു.
ഉൾക്കാട്ടിൽവരെയെത്തി. മറ്റു മരങ്ങളെ വളരാൻ അനുവദിക്കാത്ത യൂക്കാലിമരങ്ങളെയും മറികടന്ന് പടരുകയാണ്.’’ അധിനിവേശസസ്യങ്ങളുടെയൊന്നും നിർമാർജനം അത്ര എളുപ്പമല്ല എന്നതാണു യാഥാർഥ്യം.
എന്നിരിക്കേയാണ്, മറ്റൊരു അധിനിവേശവില്ലനായ യൂക്കാലിപ്റ്റ്‌സിനെ വീണ്ടും വരണമാല്യമണിയിക്കാനുള്ള കേരള വനംവികസന കോർപ്പറേഷ(കെ.എഫ്.ഡി.സി.)ന്റെ നീക്കത്തിന് വനംവകുപ്പുമേധാവി അനുമതിനൽകിയിരിക്കുന്നത്. ഒരുകാലത്ത് വനംവകുപ്പുതന്നെ നമ്മുടെ കാടുകളിൽ ആഘോഷമായി വെച്ചുപിടിപ്പിച്ച യൂക്കാലിയും അക്കേഷ്യയുമൊക്കെ നാശകാരികളാണെന്നു പിന്നീട് തിരിച്ചറിഞ്ഞതാണ്. വെള്ളം വലിച്ചെടുത്തും പച്ചപ്പുനശിപ്പിച്ചും ഈ മരങ്ങൾ കാടിന്റെ സ്വഭാവികതയെ തകർക്കുന്നെന്നു മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ ഹെക്ടർകണക്കിനു വനഭൂമിയിൽനിന്ന് ഇവ നീക്കംചെയ്തിരുന്നു. പകരം നാടൻമരങ്ങൾ വെച്ചുപിടിപ്പിച്ച് വനത്തിന്റെ സ്വാഭാവികത തിരിച്ചുപിടിക്കാനും ശ്രമമുണ്ടായി. യൂക്കാലിയും അക്കേഷ്യയും സമാനവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചിടങ്ങളിൽ ചോലകൾ വറ്റുകയും പുൽമേടുകൾ നശിക്കുകയുംചെയ്തിരുന്നു. ഈ മരങ്ങൾ വേരോടെ പിഴുതുകളയുകയും ഇവയുടെ വിത്തും തൈകളും നശിപ്പിക്കുകയുംചെയ്തപ്പോൾ പലയിടത്തും മുമ്പുണ്ടായിരുന്ന പുൽച്ചെടികളും മരങ്ങളും വളർന്നുപൊങ്ങി. ചോലകൾ പുനരുജ്ജീവിക്കുകയുംചെയ്തു.
യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017-ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2021-ൽ വനനയം പ്രഖ്യാപിച്ചപ്പോൾ ഇത്തരം മരങ്ങൾ നശിപ്പിച്ച് പകരം തദ്ദേശീയവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാൻ തീരുമാനിച്ചു. 2017-ലെ ഉത്തരവിനും 2021-ലെ വനനയത്തിനും കടകവിരുദ്ധമായാണ് വനഭൂമിയിൽ വീണ്ടും യൂക്കാലി നടാനുള്ള ഇപ്പോഴത്തെ നീക്കം. പെരിയാർ കടുവസങ്കേതത്തിൽപ്പോലും യൂക്കാലി നടാൻപോകുന്നെന്നാണു വിവരം. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കെ.എഫ്.ഡി.സി.യുടെ നിലനിൽപ്പിന്റെ പ്രശ്നമെന്നനിലയിലാണ് അനുമതി നൽകുന്നതെന്ന് അധികൃതർ പറയുന്നു. ഇപ്പോഴും യൂക്കാലിത്തോട്ടങ്ങൾ പരിപാലിക്കുന്നുണ്ടെന്നും ഘട്ടംഘട്ടമായി നിർത്താനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നു. ഉള്ളവതന്നെ ഘട്ടംഘട്ടമായിട്ടെങ്കിലും നിർത്താനാണ് ആത്മാർഥമായി ഉദ്ദേശിക്കുന്നതെങ്കിൽ, പുതിയവ നട്ടുപിടിപ്പിക്കുന്നതിനെ എങ്ങനെ സാധൂകരിക്കാനാകും എന്ന ചോദ്യം അവശേഷിക്കുന്നു. കെ.എഫ്.ഡി.സി.യുടെ വാണിജ്യപരമായ നിലനിൽപ്പിനുവേണ്ടി കാടിന്റെ നിലനിൽപ്പിനെ ചോദ്യമുനയിലാക്കുന്നതിലെ യുക്തിയും സംശയാസ്പദമാണ്. പ്രകൃതിയോടും പച്ചപ്പിനോടുമുള്ള വെല്ലുവിളിയാണത്.വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷത്തിന്റെ പശ്ചാത്തലത്തിലും വനംവകുപ്പിന്റെ തീരുമാനം നിർഭാഗ്യകരമാണ്. കാടിനുള്ളിൽ ജലവും പച്ചപ്പും അന്നവും ഇല്ലാതാകുന്നതുകൊണ്ടാണു വന്യജീവികൾ പലപ്പോഴും നാട്ടിലിറങ്ങുന്നത്. വെള്ളവും തീറ്റയുംതേടി മാനും കാട്ടുപോത്തും ഉൾപ്പെടെയുള്ളവ നാട്ടിലിറങ്ങിയാൽ പിന്നാലെ കടുവയും പുലിയും ഇറങ്ങും. മനുഷ്യ-വന്യജീവി സംഘർഷം സംസ്ഥാനദുരന്തമായി സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണു വനംവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനമെന്നതാണു വൈരുധ്യം. ഈ തീരുമാനം സങ്കുചിതവും ദീർഘദൃഷ്ടിയില്ലാത്തതുമാണ്.( കടപ്പാട് :മാതൃഭൂമി )
Media Face Kerala
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group