ദൃശ്യങ്ങളുടെയും ശബ്ദങ്ങളുടെയും കൃത്യമായ കൊറിയോഗ്രഫിയിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ തന്നെ അപൂർവ്വവും അതിമനോഹരവുമായ ഒരു ആഘോഷവും ആചാരവുമാണ് തൃശൂർ പൂരം.
തൃശൂരിലുളളവരുടെ ഒരു വികാരവും മൊത്തം മലയാളികൾക്ക് അഭിമാനവുമാണ് പൂരം.
നന്നായി ഡോകുമെന്റ് ചെയ്താൽ ലോക പൈതൃകപ്പട്ടികയിൽ എളുപ്പത്തിൽ എത്താവുന്ന ഒന്ന്, പണ്ടേ എത്തേണ്ട ഒന്ന്.
അല്പം കൂടി പ്ലാനിങ്ങോടെ നടത്തുകയും മാർക്കറ്റ് ചെയ്യുകയും ചെയ്താൽ ലോകപ്രശസ്തമാകാവുന്നതും ലോകത്തെവിടെനിന്നും ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കാൻ പറ്റുകയും ചെയ്യുന്ന ഒന്ന്.
പക്ഷേ അടുത്ത കുറച്ചു കാലങ്ങൾ ആയി, ഓരോ വർഷവും ഓരോ പ്രശ്നങ്ങളും, നിയന്ത്രണങ്ങളും വാഗ്വാദങ്ങളും ആയി പൂരത്തിന്റെ പ്രഭ കുറഞ്ഞു വരികയാണ്.
ഈ വർഷം പൂരം പകുതി വഴി നിറുത്തി വക്കുകയും രാത്രി നടക്കേണ്ട വെടിക്കെട്ട് പകൽ ആവുകയും ചെയ്തതോടെ ശോഭ ഏറെ കുറഞ്ഞു.
ഇതിന് ഏറെ കാരണങ്ങൾ ഉണ്ട്. വലിയ ആൾക്കൂട്ടം നിയന്ത്രിക്കാനുളള പ്രശ്നങ്ങൾ, ഏറെ ആനകളെ നിയമം അനുസരിച്ചും സുരക്ഷിതമായും എഴുന്നിള്ളിക്കുന്നതിലെ പ്രശ്നങ്ങൾ, കരിമരുന്ന് പ്രയോഗത്തിലെ സുരക്ഷാ പ്രശ്നങ്ങളും നിയന്ത്രണങ്ങളും.
ഇന്നലത്തെ പ്രശ്നത്തിന്റെ പേരിൽ പോലീസിനെ ഒറ്റയടിക്ക് കുറ്റപ്പെടുത്തുക എളുപ്പമാണ്. പക്ഷെ ഏതെങ്കിലും തരത്തിൽ ഒരു സുരക്ഷാ വിഷയം അവിടെ ഉണടായിരുന്നെങ്കിൽ പിന്നെ നമ്മൾ ഒക്കെ അതിൻ്റെ പേരിലാകും അവരെ കുറ്റപ്പെടുത്തുന്നത്.
പുറ്റിങ്ങലിൽ വെടിക്കെട്ട് അപകടം ഉണ്ടായ അന്ന് വൈകീട്ട് ചാനൽ ചർച്ചകളിൽ എന്നോടുൾപ്പടെ ചോദിച്ച ചോദ്യം ഇത് "പോലീസിന്റെ വീഴ്ച്ച ആണോ ജില്ലാ ഭരണകൂടത്തിൻ്റെ വീഴ്ച ആണോ" എന്നാണ്. ഒരു വിഷയത്തിന്റെ അടിസ്ഥാന കാരണങ്ങൾ മനസിലാക്കുക നമ്മുടെ ശീലമല്ല. ആരെയെങ്കിലും ഉടൻ കുറ്റവാളി ആക്കുക, അമ്പലക്കമ്മിറ്റിയെ അറസ്റ്റ് ചെയ്യുക, സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ സസ്‌പെൻഡ് ചെയ്യുക, ഇതൊക്കെ കണ്ടാലേ നമ്മുടെ കലി അടങ്ങൂ. അതുകൊണ്ടാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ പ്രതികരിക്കുന്നത്.
അതേ സമയം എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോഴോ ഉണ്ടാകും എന്ന് കരുതുമ്പോഴോ അതങ്ങ് നിരോധിക്കാം എന്നൊരു പൊതുരീതിയും നമുക്കുണ്ട്. ഏറെ തെറ്റാണ്. പുറ്റിങ്ങലിൽ അപകടം ഉണ്ടായ അന്ന് മിക്കവാറും ആളുകൾ "വെടിക്കെട്ട് കേരളത്തിൽ ഒട്ടാകെ നിരോധിക്കണം" എന്ന് അഭിപ്രായപ്പെട്ടിരുന്നു. പൊതുബോധവും അന്ന് അതിന്റെ കൂടെ ആയിരുന്നു.
പക്ഷെ അതിമനോഹരമായ ഒരു കലയാണ് കരിമരുന്നു പ്രയോഗം, ലോകത്തിൽ എത്രയോ ഇടങ്ങളിൽ എത്രയോ വലിയ കരിമരുന്നു പ്രയോഗങ്ങൾ സുരക്ഷിതമായി നടക്കുന്നു. കരിമരുന്ന് പ്രയോഗം യൂണിവേഴ്സിറ്റികളിൽ പോലും പഠിപ്പിക്കുന്നു. അപ്പോൾ ആണ് ഡസൻ കണക്കിന് യൂണിവേഴ്സിറ്റികളും നൂറിലേറെ എഞ്ചിനീയറിങ്ങ് കോളേജിലും ആയിരത്തോളം പൊളി ടെക്നിക്കും ഐ ടി ഐ യും ഒക്കെ ഉണ്ടായിട്ടും ഒരു സ്ഥലത്തു പോലും കരിമരുന്നു പ്രയോഗം പഠിപ്പിക്കാത്ത നാട്ടിൽ നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന ഈ നൈപുണ്യം ഇല്ലാതാക്കുന്ന തീരുമാനം എടുക്കാൻ നാം എടുത്തു ചാടുന്നത്.
തൃശൂർ പൂരത്തെ സുരക്ഷിതമായി നടത്താനും, നമ്മുടെ അഭിമാനമായി, ലോകത്തിന്റെ പൈതൃകമായി നൂറ്റാണ്ടുകളോളം നില നിർത്താനും ലോകമെമ്പാടുമുള്ള ആളുകളെ ഇങ്ങോട്ട് ആകര്ഷിക്കാനുമുള്ള ശ്രമങ്ങൾ ആണ് നമ്മൾ നടത്തേണ്ടത്.
ഇത് സാധ്യമാണ്, നമ്മുടെ ഒത്തൊരുമിച്ചുള്ള ശ്രമം മാത്രം മതി.
-മുരളി തുമ്മാരുകുടി
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group