1980-ൽ ചോമ്പാലയിൽ ഹെലികോപ്റ്ററിൽ ഇറങ്ങി, മൈതാനത്ത് തടിച്ചുകൂടിയ ജനസാഗരത്തെ സാക്ഷിയാക്കി ഇന്ദിരാഗാന്ധി പറഞ്ഞു: “മുല്ലപ്പള്ളി എനിക്ക് പുത്രതുല്യനാണ്.
നിങ്ങൾ അദ്ദേഹത്തെ പാർലമെന്റിലേക്കയക്കണം...”
നാട്ടുകാരുടെ മുന്നിൽ വെച്ച് പുത്രനിർവിശേഷമായ വാത്സല്യത്തോടെ എന്നെ ചേർത്തുനിർത്തി പറഞ്ഞ ഈ വാക്കുകൾ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും ത്രസിപ്പിക്കുന്നൊരു ഓർമ്മയാണ്മുപ്പത് പിന്നിട്ട യുവാവായിരുന്നു അന്ന് ഞാൻ. യൂത്ത്‌കോൺഗ്രസിന്റെ സംസ്ഥാനപ്രസിഡന്റായിരുന്ന എന്റെ കന്നിമത്സരമായിരുന്നു.
മുമ്പ് രണ്ടുതവണ വടകരമണ്ഡലത്തിൽ വിജയിച്ച കെ.പി. ഉണ്ണികൃഷ്ണനോട് പക്ഷേ, എനിക്ക് അടിയറവ് പറയേണ്ടിവന്നു.
കോൺഗ്രസിലെ ഇടതുപക്ഷ ആശയക്കാരൻ എന്നു പേര്‌കേട്ട ഉണ്ണികൃഷ്ണൻ മറുചേരിയിലേക്ക് മാറി കോൺഗ്രസ് (യു) സ്ഥാനാർഥിയായിട്ടായിരുന്നു അന്ന് പോരാട്ടം. പല പരിമിതികളും നേരിട്ടു. കോൺഗ്രസിന് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ട അവസരമായിരുന്നു. ഒാൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുപ്പ് ചെലവിനായി എനിക്ക് അന്ന് തന്നത് വെറും 42,000 രൂപയായിരുന്നു.
ആ തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം ആറുമാസം കഴിഞ്ഞ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ഏവർക്കും അദ്‌ഭുതമുണ്ടാക്കിയ മറ്റൊരു സംഗതിയുണ്ടായി. പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ തോറ്റ ആര്യാടൻമുഹമ്മദിനെ എ.കെ. ആന്റണി തൊഴിൽവകുപ്പ് മന്ത്രിയാക്കി. സി. ഹരിദാസിനെ മാറ്റി നിലമ്പൂരിൽ ആര്യാടനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു. കോൺഗ്രസിലെ എ വിഭാഗവും കമ്യൂണിസ്റ്റ് പാർട്ടിയും ഒന്നിച്ച ഉശിരൻ തിരഞ്ഞെടുപ്പ്. തോട്ടംതൊഴിലാളികളുമായി ബന്ധപ്പെട്ട മേഖലയിൽ ആര്യാടൻ കരുത്തനായ സ്ഥാനാർഥിയായിരുന്നു.
ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥിലിസ്റ്റുമായി കെ. കരുണാകരൻ ഇന്ദിരാഗാന്ധിയെ കാണാൻ ഡൽഹിയിലേക്ക് തിരിച്ചു. അതിനുമുമ്പേ എന്നോടും ഡൽഹിയിലേക്ക് വരാൻ ഇന്ദിര ആവശ്യപ്പെട്ടിരുന്നു.
സി.പി.എമ്മിന്റെ പിന്തുണയോടെ മന്ത്രിയായ ആര്യാടൻ അനായാസേന ജയിക്കുന്ന മണ്ഡലമാണ് അതെന്ന് സ്ഥാനാർഥിപ്പട്ടിക നൽകിക്കൊണ്ട് കരുണാകരൻ പറഞ്ഞു. “ആർ വി ഗോയിങ് ടു ഫൈറ്റ് എ ലൂസിങ് ബാറ്റിൽ “-നെറ്റിചുളിച്ചുകൊണ്ട് ഇന്ദിരാഗാന്ധി ചോദിച്ചു.
കരുണാകരൻ ഉറച്ചുതന്നെ പറഞ്ഞു- “യെസ് മാഡം.” ഉടനെ ഇന്ദിരാഗാന്ധി പേനയെടുത്ത് താഴെനിന്ന് മുകളിലേക്ക് വരച്ച് ലിസ്റ്റ് വെട്ടി, ഒരു ആരോമാർക്കിട്ട് എന്റെ പേർ എഴുതി. എന്നിട്ട് എന്നെ ചൂണ്ടി കരുണാകരനോട് പറഞ്ഞു- “ഹീ ഈസ് കൺടസ്റ്റിങ് ദിസ് ഇലക്‌ഷൻ” .
അവിടെ എന്റെ സാന്നിധ്യംതന്നെ ഇഷ്ടപ്പെടാതിരുന്ന കെ. കരുണാകരന് അത് ഒട്ടും തൃപ്തിയായിരുന്നില്ല.
വാസ്തവത്തിൽ ഞാനും ആ സീറ്റ് മോഹിക്കുകയോ, മത്സരിക്കാൻ താത്‌പര്യം പ്രകടിപ്പിക്കുകയോ ചെയ്തിരുന്നില്ല. മത്സരം കടുപ്പിക്കാൻ ഞാൻ വേണമെന്ന ഒരു ചിന്ത ഇന്ദിരാഗാന്ധിക്കുണ്ടായത് എന്നോടുള്ള വാത്സല്യംകൊണ്ടു മാത്രമായിരുന്നില്ല, യുവനേതൃത്വത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിലപാട്കൊണ്ടുകൂടിയായിരുന്നു.
‘ജയിച്ചാലും തോറ്റാലും ഈ ഉപതിരഞ്ഞെടുപ്പ് നിങ്ങളെ കൂടുതൽ ശ്രദ്ധേയനാക്കു’മെന്ന ഇന്ദിരാജിയുടെ വാക്കുകൾ ഇപ്പോഴും എന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. (courtesy: mathrubhumi )
കല ,സാഹിത്യം ,ആത്മീയം .ബിസിനസ്സ് ,വിദ്യാഭ്യാസം ,സയൻസ് & ടെക്‌നോളജി ,ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി ....മുടങ്ങാതെ ഓൺലൈനിൽ
വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group