മകന്‍ അച്ഛനേക്കാള്‍ പ്രശസ്തനും വലിയവനും ആകണമെന്നാണ് ഏതൊരു പിതാവിന്റെയും ആഗ്രഹം. അപ്പോഴാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമായെന്നു തോന്നുക. ഇതെഴുതുന്നയാള്‍ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇതേപോലെ ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ആശംസിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു പ്രശസ്ത വാസ്തുശില്‍പ്പിയായിരുന്ന പെരുന്തച്ചന്‍. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ പൊതുവേ അദ്ദേഹം അറിയപ്പെടുന്നതും ചിത്രീകരിക്കപ്പെടുന്നതും സ്വന്തം മകന്റെ വളര്‍ച്ചയില്‍ അസൂയമൂത്ത് അവനെ ഇല്ലാതാക്കിയ ദുഷ്ട കഥാപാത്രമായിട്ടാണ്. എന്നാല്‍ ഇത് ചരിത്രത്തോട് നീതി പുലര്‍ത്തുന്ന ഒന്നായി ഇതേവരെ എനിക്ക് തോന്നിയിട്ടില്ല. കാരണമുണ്ട്. അതറിയാന്‍ കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിന്റെ ചരിത്രത്തിലൂടെ ഒന്ന് കണ്ണോടിക്കണം.
കൊട്ടാരക്കര മഹാഗണപതിയും അദ്ദേഹത്തിന്റെ ഇഷ്ടവഴിപാടായ ഉണ്ണിയപ്പവും ലോകപ്രസിദ്ധമാണ്. ഒരുപക്ഷേ, അമ്പലപ്പുഴ പാല്‍പ്പായസത്തോളമോ അല്‍പ്പം കൂടുതലോ ആണ് ഉണ്ണിയപ്പത്തിന്റെ പ്രസിദ്ധി. അതിനേക്കാള്‍ കൂടുതലാണ് ഗണപതി ക്ഷേത്രസന്നിധിയില്‍ കൊട്ടാരക്കര തമ്പുരാന്‍ ജന്മം കൊടുത്ത കഥകളിയുടെ ലോകപ്രശസ്തി. കൂടുതലായി ഈ ക്ഷേത്രത്തെപ്പറ്റി അറിയാതെയും പഠിക്കാതെയും ആദ്യമായി അവിടെ എത്തിച്ചേരുന്ന ഒരാള്‍ക്ക് അപ്പോഴാണ് മനസ്സിലാകുക, അവിടത്തെ പ്രധാന പ്രതിഷ്ഠ ഗണപതിയുടെ പിതാവായ പരമശിവന്റേതാണെന്ന്. ശരിക്കും അത് കിഴക്കേക്കര മഹാദേവ ക്ഷേത്രമായാണ് അറിയപ്പെട്ടിരുന്നത്, അങ്ങനെയാണ് താനും. ആദ്യം അവിടെ കിഴക്കോട്ടു ദര്‍ശനമായി മഹാദേവനും പടിഞ്ഞാറോട്ട് പാര്‍വതിയും വടക്ക് പടിഞ്ഞാറായി സുബ്രമണ്യനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗണപതി കൂടി ഇല്ലാതെ എങ്ങനെ കൈലാസം എന്ന കുടുംബം പൂര്‍ണ്ണമാകും? ആ കുറവാണ്, പ്ലാവിന്‍ തടിയില്‍ താന്‍ പണി ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന ഗണപതി വിഗ്രഹം തെക്ക് കിഴക്കായി പ്രതിഷ്ഠിച്ചത് വഴി പെരുന്തച്ചൻ നികത്തിയത്.
.
ഈ വിഗ്രഹപ്രതിഷ്ഠയ്ക്കായി പെരുന്തച്ചന്‍ സമീപിച്ചത് കിഴക്കേക്കര ക്ഷേത്ര നടത്തിപ്പുകാരെ ആയിരുന്നില്ല. പടിഞ്ഞാറ്റിന്‍കര ക്ഷേത്ര തന്ത്രിയെ ആയിരുന്നു. എന്നാല്‍ ഇവിടെ പ്രാധാന്യം മഹാദേവ പ്രതിഷ്ഠയ്ക്കാണെന്ന് വ്യക്തമാക്കി അദ്ദേഹം പെരുന്തച്ചനെ നിരാശനാക്കി തിരിച്ചയയ്ക്കുകയാണുണ്ടായത്. തുടര്‍ന്നദ്ദേഹം കിഴക്കേക്കര ക്ഷേത്രത്തിലെത്തി തന്റെ ആഗ്രഹം അറിയിക്കുകയും തന്ത്രി സമ്മതം മൂളുകയും ചെയ്യുകയാണുണ്ടായത്. അവിടെയും പ്രധാന പ്രതിഷ്ഠ ഗണപതിയുടെ പിതാവായ പരമേശ്വരന്‍ തന്നെ ആണെങ്കിലും മകന്‍ കൂടുതല്‍ പ്രശസ്തനായതിനു കാരണം പെരുന്തച്ചന്‍ എന്ന മഹാശില്‍പ്പിയുടെ വചനങ്ങള്‍ ആയിരുന്നു. ക്ഷേത്ര പുരോഹിതന്‍ തയ്യാറാക്കിയ ഉണ്ണിയപ്പം അഞ്ചോ ആറോ എണ്ണം കോര്‍ത്തെടുത്ത് ‘കൂട്ടപ്പം’ ആയി നിവേദിച്ച ശേഷം പെരുന്തച്ചന്‍ ഇങ്ങനെ അനുഗ്രഹം ചൊരിഞ്ഞു‘ മകന്‍ അച്ഛനേക്കാള്‍ പ്രശസ്തനാകട്ടെ’. ആ വാക്കുകള്‍ അതേപോലെ ഫലിക്കുകയും ചെയ്തു. ഇങ്ങനെ ആഗ്രഹിക്കാനും പ്രാര്‍ഥിക്കാനും സന്മനസ്സുള്ള പെരുന്തച്ചന്‍ സ്വന്തം മകന്റെ വളര്‍ച്ചയില്‍ അസൂയയുള്ളവനായി അവനെ ഇല്ലാതാക്കിയെന്ന് സാമാന്യബുദ്ധിയുള്ള ആരും തന്നെ വിശ്വസിക്കില്ല.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
8714910399വാർത്തകളും വിശേഷങ്ങളും മുടങ്ങാതെ ലഭിക്കാൻ വാട്സ്‌ആപ്പ് ഗ്രൂപ്പിൽ അംഗം ആവുക
Join WhatsApp Group