റേഷൻ അരി സാധാരണ ഒരു ഭക്ഷ്യധാന്യം മാത്രമല്ല. അർഹരായ മനുഷ്യരുടെ അടുക്കളയിൽ ഒരു നേരത്തെ ഭക്ഷണത്തിന് ആശ്രയിക്കാവുന്ന പൊതുസംവിധാനത്തിന്റെ അവകാശമാണ് അത്.
ആ അരി ഗോഡൗണിൽ നിന്ന് വഴിതിരിച്ച് കരിഞ്ചന്തയിലെ ത്തിക്കുകയും, രൂപവും പേരും മാറ്റി ബ്രാൻഡഡ് അരിയായി വീണ്ടും പൊതുവിപണിയിൽ വിൽക്കുകയും ചെയ്യുന്നുവെങ്കിൽ അത് വെറും സാമ്പത്തിക തട്ടിപ്പായി മാത്രം കാണാനാവില്ല. പൊതുജനങ്ങളുടെ അവകാശത്തോടുള്ള കടുത്ത വഞ്ചന കൂടിയാണത്.
പാറശ്ശാലയിൽ ഭക്ഷ്യവകുപ്പ് നടത്തിയ പരിശോധനയിൽ 6,000 കിലോ റേഷൻ അരി പിടികൂടിയെന്ന വാർത്ത അതുകൊണ്ടുതന്നെ അങ്ങേയറ്റം ഗൗരവമുള്ളതാണ്. വീടുകളിലെ അടുക്കളയിലും കുളിമുറിയിലും വരെ ചാക്കുകളിൽ അരി സൂക്ഷിച്ചിരുന്നതായും, പുറത്ത് നിന്നുള്ളവരുടെ പ്രവേശനം തടയാൻ രണ്ട് രാജപാളയം നായ്ക്കളെ വളർത്തിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള റേഷൻ സാധനങ്ങൾ വിവിധ വാഹനങ്ങളിലൂടെ അതിർത്തി കടത്തിയെത്തിച്ചിരുന്നതായും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വിരോധാഭാസമുണ്ട്.
കെട്ടിടത്തിന് കാവൽ നിൽക്കാൻ രാജപാളയം നായ്ക്കൾ.
പക്ഷേ പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് കാവൽ നിൽക്കേണ്ട മനുഷ്യർ എവിടെ?
രാജപാളയം നായ്ക്കൾ ധൈര്യത്തിനും ജാഗ്രതയ്ക്കും പേരുകേട്ടവയാണ്. അവയ്ക്ക് ഏൽപ്പിച്ച കാവൽ അവ നിർവഹിച്ചിരിക്കാം. എന്നാൽ മനുഷ്യർക്ക് ഏൽപ്പിച്ച ഉത്തരവാദിത്വം മനുഷ്യർ തന്നെ ദുരുപയോഗം ചെയ്യുന്ന അവസ്ഥയാണെങ്കിൽ അതാണ് യഥാർത്ഥ ദുരന്തം.
കഴിഞ്ഞ ഒരാഴ്ചത്തെ പരിശോധനയിൽ 62 ടൺ അരിയും നാല് ടൺ ഗോതമ്പും പിടിച്ചെടുത്തതായാണ് റിപ്പോർട്ട്. എട്ട് ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും സാധനങ്ങൾ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഏകദേശം 2,500 ടൺ റേഷൻ അരി കരിഞ്ചന്തയിലേക്ക് കടത്തിയിട്ടുണ്ടാകാമെന്ന സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗത്തിന്റെ സംശയവും ഉയർന്നതായും വാർത്തകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇത് ശരിയാണെങ്കിൽ, ചോദ്യം ചെയ്യേണ്ടത് ഏതാനും വ്യക്തികളെ മാത്രമല്ല.
ഇത്രയും വലിയ അളവിലുള്ള റേഷൻ അരി എങ്ങനെ സംവിധാനത്തിന്റെ കണ്ണുവെട്ടിച്ച് പുറത്തേക്ക് പോയി?
നൂറ് ചാക്ക് അരി റേഷൻ കടകളിലേക്ക് അയയ്ക്കുമ്പോൾ 200 മുതൽ 400 കിലോ വരെ അരി ചോർത്തപ്പെടുന്നതായി പരിശോധനയിൽ കണ്ടെത്തി യെന്ന റിപ്പോർട്ടും അതീവ ഗൗരവമുള്ളതാണ്. ഗോഡൗൺ ജീവനക്കാരിൽ ചിലരും ഗതാഗതവുമായി ബന്ധപ്പെട്ട ചിലരും ഇതിൽ പങ്കാളികളാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്.
ഇതെല്ലാം കൃത്യമായ അന്വേഷണത്തിലൂടെ തെളിയിക്കേണ്ട കാര്യങ്ങളാണ്. എന്നാൽ ആരോപണം പോലും ഉയരുന്ന തരത്തിൽ സംവിധാനത്തിൽ വിള്ളലുണ്ടെങ്കിൽ അതിന് ഉത്തരവാദികളായവരെ കണ്ടെത്തേണ്ടത് സർക്കാരിന്റെ കടമയാണ്.
അതിലും വിചിത്രമായ മറ്റൊരു കാര്യം; സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തത.
ഗോഡൗണുകളിൽ വ്യക്തമായ ദൃശ്യങ്ങൾ പകർത്താൻ ശേഷിയുള്ള സി.സി.ടി.വി സംവിധാനമില്ലെന്നും, റേഷൻ അരിയുമായി പോകുന്ന ലോറികളിൽ ജി.പി.എസ് സംവിധാനം പൂർണമായി നടപ്പാക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. ചില വാഹനങ്ങളിൽ ജി.പി.എസ് ഉണ്ടെങ്കിലും അത് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നില്ലെങ്കിൽ, സംവിധാനം സ്ഥാപിച്ചതിന്റെ പ്രയോജനം എന്താണ്?
ഒരു വശത്ത് കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഡിജിറ്റൽ സംവിധാനങ്ങൾ സ്ഥാപിക്കുന്ന കാലം. മറുവശത്ത് പൊതുജനങ്ങളുടെ ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന ചരക്കിന്റെ സഞ്ചാരം പോലും ഫലപ്രദമായി നിരീക്ഷിക്കാനാ കാത്ത സാഹചര്യം. ആരുടെ പിൻബലത്തിലാണ് ഈ കൊള്ളക്കച്ചവടം നടക്കുന്നത് ? വിരൽ ചൂണ്ടിചോദിക്കുന്ന പൊതുസമൂഹത്തനോട് ആരാണ് മറുപടി പറയേണ്ടത് ?
ഇവിടെ കുറവ് സാങ്കേതികവിദ്യയുടേതാണോ, അതോ ഉത്തരവാ ദിത്വ ബോധത്തിന്റേതാണോ?
റേഷൻ അരി തമിഴ്‌നാട്ടിലെ മില്ലുകളിൽ എത്തിച്ച് മിനുക്കിയും പാക്ക് ചെയ്തും വിവിധ ബ്രാൻഡുകളുടെ പേരിൽ വിപണിയിലെത്തിക്കുന്നുവെന്ന റിപ്പോർട്ടും ഗൗരവത്തോടെ പരിശോധിക്കണം. ഒരു പൊതുവിതരണ സംവിധാനത്തിലെ അരി എങ്ങനെ സ്വകാര്യ ബ്രാൻഡിന്റെ രൂപത്തിൽ വീണ്ടും വിപണിയിലെത്തുന്നു എന്നത് ഉപഭോക്താവിന്റെ ആരോഗ്യത്തി ന്റെയും ഭക്ഷ്യസുരക്ഷയുടെയും വിഷയമാണ്.
പാവപ്പെട്ടവന്റെ അവകാശം ചാക്കിലാക്കി, ബ്രാൻഡിന്റെ ലേബൽ ഒട്ടിച്ച് ലാഭമാക്കുന്ന ക്രിമിനൽ ബുദ്ധി !
അത് ബുദ്ധിയല്ല; പൊതുസമൂഹത്തോടുള്ള പൊറുക്കാൻ വയ്യാത്ത കൊടും വഞ്ചനയാണ്.
ഇവിടെ രാജപാളയം നായ്ക്കളെ പരിഹസിക്കേണ്ട സാഹചര്യമില്ല. അവയ്ക്ക് നൽകിയ കാവൽ അവ നിർവഹിച്ചു. പരിഹാസത്തിന് അർഹരാകുന്നത്, പൊതുസംവിധാനത്തിന്റെ ദൗർബല്യങ്ങൾ മുതലെടുത്ത് അനധികൃത ലാഭം നേടാൻ ശ്രമിക്കുന്ന മനുഷ്യരുടെ മനോഭാവവും അതിന് സഹായം ലഭിക്കുന്ന സാഹചര്യങ്ങളുമാണ്
രാജപാളയം നായ്ക്കളുടെ വിശേഷബുദ്ധിപോലും
ഇല്ലാത്ത മനുഷ്യബുദ്ധി!
എന്നാൽ അതിനപ്പുറം ഒരു ചോദ്യംകൂടിസമൂഹംചോദിക്കേണ്ടിയിരിക്കുന്നു .ഈ കൊള്ള കള്ളക്കച്ചവടത്തിന് പിന്നിൽ ആരൊക്കെയാണ്?
എവിടെ നിന്നാണ് അരി ചോർന്നത്?
ആരാണ് കടത്തിയത്?
ആരാണ് മില്ലുകളിൽ എത്തിച്ചത്?
ആരാണ് ബ്രാൻഡഡ് ഉൽപ്പന്നമാക്കി മാറ്റിയത്?
ഒടുവിൽ ആരാണ് അത് വിപണിയിലെത്തിച്ചത്?
ചാക്കുകൾ പിടിച്ചെടുക്കുന്നതിൽ മാത്രം അന്വേഷണം അവസാനിക്കരുത്. ചാക്കിന്റെ ഉറവിടം മുതൽ വിപണിയിലെത്തിയ വഴിവരെ മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരണം.
ഓപ്പറേഷൻ തൂഫാൻ പോലെ ....
റേഷൻ അരി സംരക്ഷിക്കേണ്ടത് ഒരു വകുപ്പിന്റെ മാത്രം ഉത്തരവാദി ത്വമല്ല. അത് പൊതുസമൂഹത്തിന്റെ ഭക്ഷ്യാവകാശം സംരക്ഷിക്കുന്ന ഭരണപരമായ ബാധ്യതയാണ്.
രാജപാളയം നായ്ക്കൾ കാവൽനിന്നുകൊണ്ട് റേഷൻ അരി പുറത്തേക്ക് പോകാൻ കഴിഞ്ഞുവെങ്കിൽ, കൂടുതൽ സുതാര്യതയും കർശനമായ നിരീക്ഷണവും ഉത്തരവാധിത്വവും മറുപക്ഷത്തുനിന്നു ഉണ്ടായി ല്ലെന്നു വ്യക്തം ...
കൂടുതൽ സുതാര്യതയും കർശനമായ നിരീക്ഷണവും ഉത്തരവാദികളോ ടുള്ള വിട്ടുവീഴ്ചയില്ലാത്ത നടപടിയും മാനുഷ്യപ്രയത്നവുമാണ് ഇനി ഉണ്ടാകേണ്ടത്.
പൊതുജനങ്ങളുടെ അന്നം കവർന്ന് സമ്പാദിക്കുന്ന ലാഭത്തിന് ഒരു ബ്രാൻഡിന്റെ പേരും മതിയാകില്ല; അതിന് സമൂഹത്തിന്റെ മുന്നിൽ കൈകെട്ടിനിന്നു മറുപടി പറയേണ്ടിവരും.അവർമാത്രമല്ല അവർക്ക് തണലൊരുക്കിയവരും വരെ ...... ( ചിത്രം :പ്രതീകാത്മകം )
:ദിവാകരൻ ചോമ്പാല
(സംസ്ഥാന കോർഡിനേറ്റർ
ഭക്ഷ്യശ്രീ ബഹുജന സംഘടന )
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group
















































_h_small.jpg)





