അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ വളരുന്ന ഭാഷാമലിനീകരണത്തിന് നിയന്ത്രണം വേണ്ടേ ?
സാങ്കേതികവിദ്യ മനുഷ്യജീവിതത്തെ മാറ്റിമറിച്ച കാലമാണിത്. ആശയവിനിമയത്തിന്റെ വേഗതയും വ്യാപ്തിയും അതിരളവുകളില്ലാത്ത വിധം വർധിച്ചു. ഒരു കാലത്ത് ഒരു പത്രത്തിന്റെ എഡിറ്റർക്കുള്ള കത്തുകളിൽ ഒതുങ്ങിയിരുന്ന അഭിപ്രായപ്രകടനങ്ങൾ ഇന്ന് നിമിഷ ങ്ങൾക്കകം ആയിരക്കണക്കിന് ആളുകളിലേക്കാണ് എത്തുന്നത്. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക വിഷയങ്ങളിൽ തുറന്ന സംവാദ ങ്ങൾക്ക് സോഷ്യൽ മീഡിയ വലിയൊരു വേദി ഒരുക്കിയെന്നത് നിഷേധിക്കാനാവാത്ത യാഥാർഥ്യമാണ്.
പക്ഷേ, ഈ സ്വാതന്ത്ര്യത്തിന്റെ മറുവശത്ത് വളർന്നുവരുന്ന അത്യന്തം അപകടകരമായസാംസ്‌കാരിക ജീർണ്ണതയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
സോഷ്യൽ മീഡിയയിലെ കമന്റ് ബോക്സുകൾ അഭിപ്രായപ്രകടനത്തിനുള്ള വേദിയാണോ, അതോ വ്യക്തിവൈരാഗ്യങ്ങളും അസഭ്യപ്രയോഗങ്ങളും നീട്ടിതുപ്പാനുള്ള തുപ്പൽ കോളാമ്പികളോ?
ഇഷ്ടപ്പെടാത്ത ഒരു വാർത്ത വന്നാൽ, ഇഷ്ടമില്ലാത്ത ഒരു വ്യക്തി അഭിപ്രായം പറഞ്ഞാൽ, രാഷ്ട്രീയ നിലപാട് തനിക്കു വിരുദ്ധമായാൽ—പിന്നെ കമന്റ് ബോക്സിൽ ഭാഷയുടെ എല്ലാ അതിരുകളും ലംഘിക്കുന്ന ഒരു വിഭാഗത്തെ കാണാം.
മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ എഴുതാൻപോലും വശമില്ലാതെ തെറിപ്രയോഗം നടത്തുന്നവരുടെ അംഗസംഖ്യയും ചെറുതല്ല .വിമർശനത്തിന്റെ സ്ഥാനത്ത് തെറിവിളി. വിയോജിപ്പിന്റെ സ്ഥാനത്ത് വ്യക്തിഹത്യ. സംവാദത്തിന്റെ സ്ഥാനത്ത് അസഭ്യമായ അധിക്ഷേപം.
ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഭാഷാമലിനീകരണമാണ്.സാംസ്കാരിക ജീർണ്ണതയാണ് ,സെപ്റ്റിക്ടാങ്ക് തുറന്നപോലുള്ള നാറ്റം .
വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണ്. ഒരാളുടെ അഭിപ്രായത്തോട് ശക്തമായി വിയോജിക്കാം. അയാളുടെ നിലപാടിനെ യുക്തിപൂർവം ചോദ്യം ചെയ്യാം. ആവശ്യമെങ്കിൽ കടുത്ത വിമർശനം നടത്താം. എന്നാൽ വിമർശനം വ്യക്തിയെ അപമാനിക്കുന്നിടത്തേക്ക് താഴുമ്പോൾ അതിന് ജനാധിപത്യത്തിന്റെ മഹത്തായ അവകാശവുമായി ബന്ധമില്ലാതാകുന്നു.
പൊതുവേദിയിൽ സംസാരിക്കുമ്പോൾ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. എഴുത്തിനും അതേ മര്യാദ ബാധകമാണ്. സ്ക്രീനിന്റെ മറവിൽ ഇരിക്കുന്നതുകൊണ്ട് സാമൂഹിക ഉത്തരവാദിത്തത്തിൽ നിന്ന് ഒരാൾക്ക് ഒഴിഞ്ഞുമാറാനാകില്ല.
ഇന്ന് ചിലർ കമന്റ് ബോക്സുകളെ തുപ്പൽ കോളാമ്പികളാക്കി മാറ്റിയിരിക്കുന്നു.
മനസ്സിൽ തോന്നുന്ന എന്തും എഴുതിവിടുക, അമർഷം തീരുന്നവരെ ആരെയും എന്തും വിളിക്കുക, വ്യക്തിപരമായ അധിക്ഷേപം നടത്തു ക.ഇതൊക്കെ ഒരു സ്വാഭാവിക ഡിജിറ്റൽ പെരുമാറ്റമായി മാറുന്നുണ്ടെങ്കിൽ അതിനെ സമൂഹം നിസ്സാരമായി കാണരുത്.അധികാരികൾ കണ്ണടക്കരുത് .
ഏറ്റവും ആശങ്കാജനകമായ കാര്യം മറ്റൊന്നാണ്.
ഈ ഭാഷ കുട്ടികൾ കാണുന്നു.മനസ്സിലുറപ്പിക്കുന്നു .സംസാരത്തിൽ നാക്കുളുക്കാതെ ഉപയോഗിക്കുന്നു ....
നമ്മുടെ വീടുകളിൽ മുതിർന്നവരുടെ മുന്നിൽ പറയാൻ പോലും മടിക്കുന്ന വാക്കുകൾ ഇന്ന് കുട്ടികളുടെ വിരൽത്തുമ്പിലെത്തുകയാണ്. സോഷ്യൽ മീഡിയയിൽ ആവർത്തിച്ച് കാണുന്ന അസഭ്യപ്രയോഗങ്ങൾ ക്രമേണ സാധാരണ ഭാഷയുടെ ഭാഗമാണെന്ന തെറ്റിദ്ധാരണ പുതിയ തലമുറയിൽ സൃഷ്ടിച്ചേക്കാം. ഭാഷയുടെ സംസ്കാരവും സാമൂഹിക പെരുമാറ്റത്തിന്റെ അതിരുകളും ഇങ്ങനെ പതുക്കെ മങ്ങിപ്പോകുമ്പോൾ അതിന്റെ പ്രത്യാഘാതം ഭാവിതലമുറയുടെ ചിന്തയിലും പെരുമാറ്റത്തിലും പ്രതിഫലിക്കാതിരിക്കില്ല.
നാം അഭിമാനത്തോടെ പറയുന്ന ‘സാംസ്കാരിക കേരളം’, ‘പ്രബുദ്ധ കേരളം’ എന്ന വിശേഷണങ്ങൾ ഡിജിറ്റൽ ഇടങ്ങളിലും അർഥവത്താകേണ്ടതുണ്ട്.
ഇവിടെയാണ് നമ്മുടെ സാംസ്കാരിക രംഗത്തുള്ളവരോടും അധ്യാപകരോടും എഴുത്തുകാരോടും സാമൂഹിക പ്രവർത്തകരോടും ഒരു ചോദ്യം ഉയരുന്നത്...
ഇത്തരം ഭാഷാമലിനീകരണം ഇത്ര വ്യാപകമാകുമ്പോഴും നമ്മുടെ സാംസ്കാരിക നായകർ നാവനക്കാതെ മൗനം പാലിക്കേണ്ട വിഷയമാണോ ഇത്? ബഹുമാനപ്പെട്ട നമ്മുടെ സാംസ്കാരിക മന്ത്രിക്ക് ഇതിലൊന്നും തോന്നുന്നില്ലേ ?
സമൂഹത്തിലെ തെറ്റായ പ്രവണതകളെ ചോദ്യം ചെയ്യേണ്ടത് നിയമ സംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല. സാംസ്കാരിക നേതൃത്വത്തിനും മാധ്യമങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്.
അതേസമയം, നിയന്ത്രണത്തിന്റെ ആവശ്യകതയും തള്ളിക്കളയാനാവില്ല.
കുറ്റകരമായ അധിക്ഷേപം, ഭീഷണി, വ്യക്തിഹത്യ, നിരന്തരം നടത്തുന്ന സൈബർ അധിക്ഷേപം തുടങ്ങിയവയ്ക്കെതിരെ നിലവിലുള്ള നിയമങ്ങൾ കാര്യക്ഷമമായി നടപ്പാക്കണം. ആവശ്യമായിടത്ത് ‘ഓപ്പറേഷൻ തൂഫാൻ’ മാതൃകയിലുള്ള ദ്രുതവും ശക്തവുമായ നിയമനടപടികൾ സ്വീകരിക്കണം. നിയമലംഘനം ആവർത്തിക്കുന്ന അക്കൗണ്ടുകൾക്കെതിരെ പ്ലാറ്റ്ഫോം തലത്തിലും നിയമപരമായും ശക്തമായ നടപടികൾ വേണം. ഗുരുതരമായ കേസുകളിൽ അക്കൗണ്ട് നിയന്ത്രണം, നീക്കം ചെയ്യൽ, നിയമനടപടി എന്നിവയ്ക്ക് വ്യക്തമായ സംവിധാനമുണ്ടാകണം.
എന്നാൽ ഇവിടെ ഒരു കാര്യം പ്രത്യേകം ഓർക്കേണ്ടതായുണ്ട് .
നിയന്ത്രണം എന്നത് അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമർത്തലാകരുത്.കൂച്ച് വിലങ്ങിടുന്നതാകരുത് .
സർക്കാരിനെ വിമർശിക്കാം. രാഷ്ട്രീയ നേതാക്കളെ വിമർശിക്കാം. മാധ്യമപ്രവർത്തകരെ വിമർശിക്കാം. സാമൂഹിക പ്രവർത്തകരുടെ നിലപാടുകളെ ചോദ്യം ചെയ്യാം. ആരുടെയും അഭിപ്രായത്തോട് വിയോജിക്കാം. പക്ഷേ വിമർശനത്തിന് യുക്തിയുണ്ടാകണം; ഭാഷയ്ക്ക് മാന്യതയുണ്ടാകണം; വിയോജിപ്പിന് സംസ്കാരമുണ്ടാകണം.ചാനചർച്ചകളിൽ കാണുന്ന ചിലരുടെ ഭാവഹാവാദികളും
ശരീരഭാഷയും ആക്രോശവും കാണുപ്പോൾ ''ഇവനൊക്കെ ഏത് കാട്ടുമാക്കാനാണെന്ന'' തോന്നലേ പ്രേക്ഷർക്കുണ്ടാകൂ .
അഭിപ്രായസ്വാതന്ത്ര്യം എന്തും വിളിച്ചുപറയാനുള്ള ലൈസൻസല്ല.
ഡിജിറ്റൽ സാക്ഷരത എന്നത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പഠിക്കുന്നതിൽ മാത്രം ഒതുങ്ങരുത്. എന്ത് എഴുതണം, എന്ത് എഴുതരുത്, ഒരു വാക്ക് മറ്റൊരാളുടെ ജീവിതത്തിൽ എന്ത് ആഘാതമുണ്ടാക്കും, നിയമപരമായ അതിരുകൾ എവിടെയാണ്, സാമൂഹിക ഉത്തരവാദിത്തം എന്താണ് ഇതെല്ലാം പുതിയ തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്.
സോഷ്യൽ മീഡിയ നമ്മുടെ സമൂഹത്തിന്റെ കണ്ണാടിയാണ്. ആ കണ്ണാടിയിൽ പ്രതിഫലിക്കുന്നത് നമ്മുടെ വ്യക്തിത്വവും ഭാഷയും സംസ്കാരവും മനോഭാവങ്ങളുമാണ്.
അതുകൊണ്ട് കമന്റ് ബോക്സുകൾ തുപ്പൽ കോളാമ്പികളല്ല, ആശയങ്ങളുടെ സംവാദവേദികളാകണം.
വിയോജിപ്പുകൾ ഉണ്ടാകട്ടെ. കടുത്ത വിമർശനങ്ങളും ഉണ്ടാകട്ടെ. പക്ഷേ അതിനൊപ്പം ഭാഷയുടെ സംസ്കാരവും മനുഷ്യനോടുള്ള ബഹുമാനവും നിലനിൽക്കണം.
വാക്കുകൾക്ക് നിയന്ത്രണം വേണമെന്നല്ല; വാക്കുകൾക്ക് ഉത്തരവാദിത്തം വേണമെന്നാണ് പറയേണ്ടത്.
വരുംതലമുറയ്ക്ക് നാം കൈമാറേണ്ടത് വെറുപ്പിന്റെ ഭാഷയല്ല, തെറിപ്രയോഗങ്ങളുടെ നീണ്ട പട്ടികയല്ല സംവാദത്തിന്റെ സംസ്കാരമാണ്. അതിനായി ഭരണകൂടവും നിയമസംവിധാനവും സാംസ്കാരിക സമൂഹവും മാധ്യമങ്ങളും ഓരോ സോഷ്യൽ മീഡിയ ഉപയോക്താവും സ്വന്തം ഉത്തരവാദിത്തം തിരിച്ചറിയേണ്ട സമയം ഇതാണ്.
ഇല്ലെങ്കിൽ, നമ്മുടെ കൈയിലെ സാങ്കേതികവിദ്യ വളരുമ്പോഴും നമ്മുടെ ഭാഷയും സംസ്കാരവും പിന്നോട്ടുപോകുന്ന ഒരു വിചിത്രകാലത്തിന്റെ സാക്ഷികളായി നാം മാറിയേക്കാം.
:ദിവാകരൻ ചോമ്പാല
ചിത്രം: പ്രതീകാത്മകം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































