സോഷ്യൽ ഫോറസ്ട്രി മരങ്ങൾ വെട്ടിമാറ്റാൻ
അഴിയൂർ പഞ്ചായത്ത് അനുമതി നൽകരുത്
ചോമ്പാല : തലമുറകൾക്ക് തണലും തണുപ്പും പച്ചപ്പും പകർന്നുനിൽക്കുന്ന സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിലെ മുക്കാളിയിലെ വഴിയോരങ്ങളിലും പുറമ്പോക്ക് ഭൂമികളിലും നട്ടുവളർത്തിയ മരങ്ങൾ സംരക്ഷിക്കണമെന്നും, അവ മുറിച്ചുമാറ്റാനുള്ള യാതൊരു നീക്കത്തിനും പഞ്ചായത്ത് അനുമതി നൽകരുതെന്നും പ്രമുഖ ചരിത്രകാരനും പരിസ്ഥിതി പ്രവർത്തകനും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസിലറും സർവ്വോപരി നാട്ടുകാരനുമായ ഡോ. കെ.കെ. എൻ. കുറുപ്പ് ആവശ്യപ്പെട്ടു.
അഴിയൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സോഷ്യൽ ഫോറസ്ട്രി വനംവകുപ്പ് നട്ടുപിടിപ്പിച്ച വൻമരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നതായി സൂചനകളുണ്ടെന്നും, പ്രത്യേകിച്ച് മുക്കാളിയിലെ ‘ടേക്ക് എ ബ്രേക്ക്’ വികസനത്തിന്റെ പേരിൽ മരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം ഉണ്ടായാൽ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹംആവശ്യപ്പെട്ടു .
1970-കളിലും 1980-കളിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ നട്ടുവളർത്തിയ മരങ്ങളാണ് ഇന്ന് പല പ്രദേശങ്ങളിലും തണൽമരങ്ങളായി തലയുയർത്തി നിൽക്കുന്നത്. വർഷങ്ങളെടുത്ത് വളർന്ന ഇത്തരം മരങ്ങൾ സാമ്പത്തിക നേട്ടത്തിന്റെയോ നിർമ്മാണ പ്രവർത്തനങ്ങളുടെയോ പേരിൽ വെട്ടിമാറ്റുന്നത് പ്രകൃതിയോടും വരും തലമുറയോടുമുള്ള അനീതിയാണെന്ന് ഡോ. കുറുപ്പ് ചൂണ്ടിക്കാട്ടി.
മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ച് പ്രദേശവാസികളായ നിരവധി പേർ തന്നെ സമീപിച്ചിട്ടുണ്ടെന്നും, പരിസ്ഥിതി പ്രവർത്തകൻ എന്ന നിലയിൽ വിഷയം ഗൗരവത്തോടെ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമാനുസൃത നടപടികൾ പാലിക്കണം
പൊതുവഴികളിലോ സർക്കാർ അധീനതയിലുള്ള സ്ഥലങ്ങളിലോ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ബന്ധപ്പെട്ട നിയമനടപടികൾ പാലിക്കേണ്ടതുണ്ടെന്ന് ഡോ. കുറുപ്പ് പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്ത് വനംവകുപ്പിന് അപേക്ഷ സമർപ്പിക്കുകയും തുടർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് നൽകുന്ന അനുമതിയുടെ അടിസ്ഥാനത്തിൽ മാത്രമേ മരം മുറിക്കുന്ന നടപടികളിലേക്ക് കടക്കാവൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകൂർ അനുമതികളില്ലാതെ പൊതുസ്ഥലങ്ങളിലെ സോഷ്യൽ ഫോറസ്ട്രി മരങ്ങൾ മുറിച്ചുമാറ്റുന്നത് നിയമലംഘനത്തിന് ഇടയാക്കുമെന്നും, അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനൊപ്പം പോലീസിനെയും വിവരമറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനധികൃത മരംമുറിക്കലുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി നൽകാനും താൻ ഒരുങ്ങുകയാണെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് അറിയിച്ചു.
ഇത് വെറും മരങ്ങളല്ല; ഒരു തലമുറയുടെ ഹരിതസ്മരണകൾ
നമ്മുടെ മുൻതലമുറ മണ്ണിൽ നട്ടുവളർത്തിയ മരങ്ങൾ ഇന്ന് വെറും മരങ്ങളല്ല; കാലത്തിന്റെ ചൂടിൽ മനുഷ്യർക്കും പക്ഷികൾക്കും ചെറുജീവികൾക്കും അഭയവും തണലും നൽകുന്ന ജീവന്റെ തണൽത്തുരുത്തുകളാണ്. വികസനത്തിന്റെ പേരിൽ ഒരു മരം വെട്ടിമാറ്റുന്നത് എളുപ്പമാണ്. എന്നാൽ അതേ വലുപ്പത്തിലും അതേ പച്ചപ്പിലും മറ്റൊരു മരം വളർന്നുവരാൻ പതിറ്റാണ്ടുകൾ വേണ്ടിവരും.
ഇന്ന് നമുക്ക് തണലേകുന്ന ഈ മരങ്ങൾ നട്ടുപിടിപ്പിച്ച പല നന്മമനസ്സുകളും ഇതിനകം മൺമറഞ്ഞുപോയിട്ടുണ്ടാകാം. അവർ നട്ടുവളർത്തിയ പച്ചപ്പിന്റെ തണലിലാണ് നാം ഇന്നും ജീവിക്കുന്നത്. അതുകൊണ്ടുതന്നെ മണ്ണിൽ നന്മയുടെ വിത്തുകൾ സമർപ്പിച്ച് മൺമറഞ്ഞുപോയ ആ നന്മമനസ്സുകളെ വരും തലമുറ കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടത് ഇത്തരം മരങ്ങളെ സംരക്ഷിച്ചുകൊണ്ടായിരിക്കണം എന്നും ഡോ. കുറുപ്പ് പറഞ്ഞു.
സോഷ്യൽ ഫോറസ്ട്രിയുടെ ഭാഗമായി നട്ടുവളർത്തിയ മരങ്ങൾ
പൊതുസമൂഹത്തിന്റെ ഹരിതസമ്പത്താണെന്നും അവ സംരക്ഷിക്കാൻ അധികൃതരും ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ഒരുമിച്ച് മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസനം വേണം; പക്ഷേ വികസനത്തിന്റെ പേരിൽ പച്ചപ്പ് ഇല്ലാതാക്കിക്കൊണ്ടാകരുത് .
കോൺക്രീറ്റിന് ഇടയിലും ഒരു മരം ബാക്കിവെക്കാനുള്ള വിവേകമാണ് നാളെയുടെ തലമുറയ്ക്ക് നാം നൽകേണ്ട ഏറ്റവും വലിയ ഹരിതസമ്മാനം എന്നും ഡോ. കെ.കെ.എൻ. കുറുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു
വികസനം വേണം; പക്ഷേ വികസനത്തിന്റെ പേരിൽ പച്ചപ്പ് ഇല്ലാതാക്കിക്കൊണ്ടാകരുത് .
കോൺക്രീറ്റിന് ഇടയിലും ഒരു മരം ബാക്കിവെക്കാനുള്ള വിവേകമാണ് നാളെയുടെ തലമുറയ്ക്ക് നാം നൽകേണ്ട ഏറ്റവും വലിയ ഹരിതസമ്മാനം എന്നും ഡോ. കെ.കെ.എൻ. കുറുപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































