ചോമ്പലയിൽ ഫിഷിങ് ഹാർബർ വേണമെന്ന നാട്ടുകാരുടെ ചിരകാല ആവശ്യം യാഥാർഥ്യമായത് 1991-ൽ പി.വി. നരസിംഹ റാവു മന്ത്രിസഭയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര കൃഷി, സഹകരണം, ഫിഷറീസ് മന്ത്രിയായിരുന്ന കാലത്താണ്.
ചോമ്പാലക്കാരനായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലിലൂടെ യാഥാർഥ്യമായ ഈ പദ്ധതി ഇന്ന് ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ഉപജീവനമാർഗമാണ്. എന്നാൽ വർഷങ്ങളായി വികസനം മുടങ്ങിക്കിടക്കുന്ന ഹാർബറിന് പുതുജീവൻ നൽകാൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് മുല്ലപ്പള്ളി.
ചോമ്പാല ഫിഷിങ് ഹാർബറിന്റെ സമഗ്ര വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശനും ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിനും നിവേദനം നൽകി.
മലബാറിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിലൊന്നായ ചോമ്പാല ഫിഷിങ് ഹാർബർ 5000-ലേറെ തൊഴിലാളികളുടെയും 1200ഓളം നാടൻ വള്ളങ്ങളുടെയും മോട്ടോർ ബോട്ടുകളുടെയും ആശ്രയകേന്ദ്രമാണ്. മത്സ്യബന്ധന മേഖലയുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ട നിരവധി കുടുംബങ്ങളുടെ ഉപജീവനവും ഹാർബറിനെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
1991-ൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര കൃഷി, സഹകരണം, ഫിഷറീസ് മന്ത്രിയായിരുന്ന കാലത്താണ് ചോമ്പലയിൽ ഫിഷിങ് ഹാർബർ എന്ന നാട്ടുകാരുടെ ദീർഘകാല ആവശ്യം യാഥാർഥ്യത്തിലേക്ക് നീങ്ങിയത്. പിന്നീട് 1999-ൽ ഹാർബർ പ്രവർത്തനം ആരംഭിച്ചു. എന്നാൽ കഴിഞ്ഞ പത്ത് വർഷമായി ഹാർബറിന്റെ വികസന പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയിട്ടില്ലെന്നാണ് പരാതി.
ഡ്രഡ്ജിങ് അടിയന്തരമായി വേണം
ഹാർബറിന്റെ ഇന്നത്തെ പ്രധാന പ്രശ്നങ്ങളിലൊന്ന് തീരത്തും പ്രവേശനഭാഗത്തും അടിഞ്ഞുകൂടിയ ചെളിയും മണലുമാണ്. ഇതുമൂലം വള്ളങ്ങൾക്കും മോട്ടോർ ബോട്ടുകൾക്കും സുഗമമായി തീരമണയുന്നതിനും പുറത്തേക്ക് പോകുന്നതിനും ബുദ്ധിമുട്ട് നേരിടുന്നു.
പത്ത് വർഷമായി അടിഞ്ഞുകൂടിയ ചെളിയും മണലും അടിയന്തരമായി നീക്കം ചെയ്ത് ഡ്രഡ്ജിങ് നടത്തണമെന്നാണ് മുല്ലപ്പള്ളിയുടെ പ്രധാന ആവശ്യം. ഇതോടൊപ്പം ഹാർബറിന്റെ തെക്കും വടക്കും ഭാഗങ്ങളിലെ ജട്ടി നിർമാണം പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യസൗകര്യവും അടിസ്ഥാന സൗകര്യങ്ങളും വേണം
പേരിന് മാത്രമായി പ്രവർത്തിക്കുന്ന ആരോഗ്യ സബ് സെന്ററിൽ പകൽ സമയത്തെങ്കിലും ഡോക്ടറുടെ സേവനം ഉറപ്പാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളും തൊഴിലാളികളും ഉൾപ്പെടെ ദിവസേന നിരവധിപേർ എത്തുന്ന ഹാർബറിൽ അടിസ്ഥാന ആരോഗ്യസൗകര്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
കുടിവെള്ളം, ശൗചാലയം, വൈദ്യുതി, സി.സി.ടി.വി. തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഹാർബറിൽ അടിയന്തരമായി ഉറപ്പാക്കണം. ഹാർബറിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പാക്കുന്നതിനുള്ള സ്ഥിരം സംവിധാനവും വേണം.
നൂറുകണക്കിന് വാഹനങ്ങൾക്ക് ഗതാഗതസൗകര്യം
മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് ദിവസേന നൂറുകണക്കിന് ലോറികളും ടെംപോകളും മറ്റ് വാഹനങ്ങളും ഹാർബറിലെത്തുന്നുണ്ട്. എന്നാൽ ഇവയ്ക്ക് സുഗമമായി എത്തിച്ചേരാനും മത്സ്യം കയറ്റി പുറത്തേക്ക് പോകാനും ആവശ്യമായ ഗതാഗതസൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.
ഹാർബറിലെ തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനും മത്സ്യവിപണനവും ചരക്കുനീക്കവും സുഗമമാക്കുന്നതിനും വാഹനങ്ങൾക്ക് ആവശ്യമായ പ്രവേശന-പുറത്തേക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ഉടൻ റിപ്പോർട്ട് നൽകാൻ നിർദേശം
മുല്ലപ്പള്ളി രാമചന്ദ്രൻ നൽകിയ നിവേദനത്തിന് ഫിഷറീസ് മന്ത്രി വി.ഇ. അബ്ദുൽ ഗഫൂറിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമാണ് ഉണ്ടായത്. ഹാർബറിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ ഹാർബർ എൻജിനീയറിങ് ഡിപ്പാർ ട്ട്മെന്റിനോട് ആവശ്യപ്പെട്ടതായി മന്ത്രി ടെലിഫോണിലൂടെ മുല്ലപ്പള്ളി രാമചന്ദ്രനെ അറിയിച്ചു.
വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സ്വപ്നമായിരുന്ന ഹാർബർ യാഥാർഥ്യമാക്കുന്നതിൽ പങ്കുവഹിച്ച മുല്ലപ്പള്ളി തന്നെ, ഇന്ന് അതിന്റെ വികസനത്തിനായി വീണ്ടും ഇടപെടുന്നത് ചോമ്പാലയുടെ മത്സ്യബന്ധന മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
മത്സ്യത്തൊഴിലാളികളുടെ ഉപജീവനം കൂടുതൽ സുരക്ഷിതമാക്കുന്നതിനും മത്സ്യബന്ധന മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ചോമ്പാല ഹാർബറിന്റെ വികസനം അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ യാണ് മുല്ലപ്പള്ളിയുടെ ഇടപെടൽ. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് ഇതോടെ വീണ്ടും ചലനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികളും ഹാർബറിനെ ആശ്രയിക്കുന്ന തൊഴിലാളികളും പ്രദേശവാസികളും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































