കോഴിക്കോട്: വന്ദേമാതരത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കണമെന്നും, രാഷ്ട്രനിർമ്മാണത്തിന് പരസ്പര ധാരണയും സൗഹാർദ്ദവുമാണ് ആവശ്യമെന്നും പ്രമുഖ ചരിത്രകാരൻ ഡോ. കെ.കെ.എൻ. കുറുപ്പ്. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ പ്രശസ്തമായ 'ആനന്ദമഠം' എന്ന നോവലിലെ ഗാനമാണ് വന്ദേമാതരം. പതിനെട്ട്, പത്തൊൻപത് നൂറ്റാണ്ടുകളിൽ ബംഗാളിലെ നവാബ് ഭരണത്തിനും അവരുടെ സെമീന്ദാരി ചൂഷണങ്ങൾക്കുമെതിരെ കാർഷിക സമൂഹവും ഹൈന്ദവ സന്യാസിമാരും നടത്തിയ പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കൃതി രചിക്കപ്പെട്ടത്.
1757-ന് ശേഷം കമ്പനി ഭരണത്തിനും നവാബ് ഭരണത്തിനും കീഴിൽ ബംഗാളിലെ കർഷക സമൂഹം കടുത്ത പട്ടിണിയിലേക്കും ദുരിതത്തിലേക്കും തള്ളവിട്ടു. ഇത്തരം ചൂഷണങ്ങൾക്കെതിരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കാർഷിക കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ആ സമയത്താണ് 'ആനന്ദമഠം' എന്ന നോവലും അതിലെ ഗാനവും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് വലിയ ഊർജ്ജം പകരുന്നത്. ഇന്നത്തെ ബംഗ്ലാദേശ് ഉൾപ്പെടുന്ന ബംഗാൾ മേഖലയിലും 'ഭാരത് മാതാ കീ ജയ്' വിളികൾക്കൊപ്പം ഈ ഗാനം വലിയ ആവേശത്തോടെയാണ് ജനങ്ങൾ ഏറ്റുപാടിയിരുന്നത്.
എന്നാൽ, ഒരു ദേശീയ സമരകാലത്ത് വ്യത്യസ്തങ്ങളായ ആശയങ്ങളും മുദ്രാവാക്യങ്ങളും ഉയർന്നു വരുന്നത് സ്വാഭാവികമാണ്. ഒരു ഗാനത്തിന്റെ മുഴുവൻ വരികളും ഇന്ന് ഉപയോഗിക്കണമെന്നില്ല. രവീന്ദ്രനാഥ ടാഗോർ പോലും ഇതിലെ ചില വരികളുടെ കാര്യത്തിൽ മാറ്റിചിന്തിച്ചിരുന്നു. ദേശീയത രൂപപ്പെട്ടു വരുന്ന കാലഘട്ടമായിരുന്നു അത്. 1921-ൽ സുരേന്ദ്രനാഥ് ബാനർജി എഴുതിയ ഗ്രന്ഥത്തിന്റെ പേര് തന്നെ 'എ നേഷൻ ഇൻ ദി മേക്കിങ്' (A Nation in the Making) എന്നായിരുന്നു. പിന്നീട് ഐക്യരാഷ്ട്രസഭയുടെ (UN) യോഗത്തിൽ വിജയലക്ഷ്മി പണ്ഡിറ്റ് അടങ്ങുന്ന ഇന്ത്യൻ സംഘം 'ജനഗണമന'യാണ് ദേശീയഗാനമായി അവതരിപ്പിച്ചത്.
സ്വാതന്ത്ര്യസമരകാലത്ത് 'നാലണയുടെ കത്തിവാങ്ങി കുത്തിവാങ്ങും പാകിസ്ഥാൻ' എന്ന് മുദ്രാവാക്യം വിളിച്ചവർ പോലും പിന്നീട് ഇന്ത്യയുടെ നല്ല പൗരന്മാരായി ജീവിച്ച ചരിത്രമാണുള്ളത്. അതിൽ തെറ്റുകാണാൻ കഴിയില്ല. അതിനാൽ, ചരിത്രപരമായ പശ്ചാത്തലം മനസ്സിലാക്കി, ഒരു വിഭാഗത്തിന് പൂർണ്ണമായി ഉൾക്കൊള്ളാൻ പ്രയാസമുള്ള വരികൾ ഒഴിവാക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നത് രാഷ്ട്രത്തിന്റെ ഐക്യത്തിനും നിർമ്മാണത്തിനും നല്ലതാണെന്ന് ഡോ. കെ.കെ.എൻ. കുറുപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































