ദേശീയപാത 66-ൻ്റെ വികസനം പൂർത്തിയാകുന്നതോടെ തലശ്ശേരി-വടകര പാതയിലെ ചരിത്രപ്രസിദ്ധമായ മുക്കാളി ടൗൺ ശാന്തമായ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
പോയകാലങ്ങളിൽ കണ്ണൂർ-കോഴിക്കോട് പാതയിലെ വണ്ടികളുടെ നിരന്തരമായ തിരക്കും പുകയും ബഹളവും അനുഭവിച്ച മുക്കാളിക്ക്, പുതിയ ബൈപാസ് വരുന്നതോടെ അല്പം ആശ്വാസവും സമാധാനവും കൈവന്നിരിക്കുന്നു.
ടൗണിൻ്റെ നടുവിലൂടെയുള്ള ഗതാഗതത്തിരക്ക് ഒഴിയുന്ന ഈ വേളയിൽ, മുക്കാളി ടൗണിലെ അയ്യപ്പക്ഷേത്ര പരിസരം പ്രകൃതിരമണീയമായ നിലയിൽ സൗന്ദര്യവൽക്കരിക്കാനും ജനങ്ങൾക്ക് ഒത്തുകൂടാനുള്ള ഒരു സായാഹ്ന കേന്ദ്രമാക്കി (Plaza / Park) മാറ്റാനുമുള്ള അധികാരികളുടെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ് . എന്നാൽ, ഈ വികസന പദ്ധതികൾ നടപ്പിലാക്കുമ്പോൾ നമ്മൾ വിസ്മരിക്കരുതാത്ത ഒന്നുമുണ്ട്—മുക്കാളിയുടെ ആത്മാവായ റോഡരികിലെ ആ കൂറ്റൻ തണൽമരങ്ങളെ..ഈ പദ്ധതിയുടെ ജീവാത്മാവായിത്തീരേണ്ട പടുകൂറ്റൻ തണൽ മരങ്ങളെ .എത്രയോ വർഷങ്ങൾക്ക് മുൻപ് അത് നട്ടുവളർത്തിത്തിയ സ്റ്റേഷനറികച്ചവടക്കാരൻ നാണു, അടക്ക തേങ്ങ കശുവണ്ടി മൊത്തമായെടുക്കുന്ന രാഘവൻ തുടങ്ങിയവരെ കൃതജ്ഞതാനിര്ഭരമായ മനസ്സോടെ നമ്മൾ ഓർക്കേണ്ടതാണ് .മുക്കാളി കാപ്പിനടുത്ത് ഇന്നുകാണുന്ന തടിയൻ അറബിപ്പുളി മരം നട്ടത് കെ .ഇ .കുഞ്ഞിരാമൻ എന്നഹോട്ടലുകാര ൻ ,ഏകദേശം 65വർഷങ്ങൾക്ക് മുൻപ് .സഹായിയായി കളരിക്കുന്നുമ്മൽ ആണ്ടിഏട്ടൻ .കാരോക്കിയിൽ കടുങ്ങോൻ മാസ്റ്റർ ,എം .ഒ ,കൃഷ്ണൻ അങ്ങിനെ ചിലരെല്ലാം വട്ടംകൂടി നിന്നു ആ വൃക്ഷതൈ നടുന്ന രംഗം ഞാൻ മറന്നിട്ടില്ല .
ശിഖരങ്ങൾ വെട്ടിമാറ്റിയിട്ടും ''ഉയരും ഞാൻ നാടാകെ പടരും ഞാൻ നാടാകെ ഒരുപുത്തനുയിർ നാട്ടിനേകിക്കൊണ്ടുയരും വീണ്ടും " ' എന്ന നിലയിൽ തലയെടുപ്പോടെ ഞെളിഞ്ഞു നിൽക്കുന്നു ആ കൂറ്റൻ മരം. പുതിയതളിർപ്പുകളോടെ .....,...
പച്ചപ്പോടെ പുതിയകാലത്തെ വരവേൽക്കാൻ ....
തൊട്ടടുത്തു കാണുന്ന ഫൈക്കസ് മരം എത്രയോ വർഷങ്ങൾക്കു മുപ് ഞാൻ എന്റെ വീട്ടിൽ പൂച്ചട്ടിയിൽ വളർത്തിയത് എടുത്തുകൊണ്ടുവന്ന് ഞാൻ നട്ടതാണ് ,സഹായിയായി ചായക്കടയിലെ പവിത്രൻ.
തലമുറകൾ കൈമാറിയ പച്ചപ്പിൻ്റെ കുളിർമ
ഇന്ന് മുക്കാളി ടൗണിൽ എത്തുന്ന ഏതൊരാളുടെയും കണ്ണും മനസ്സും കുളിർപ്പിക്കുന്ന ഒന്നാണ് വഴിനിറയെ പടർന്നുപന്തലിച്ച് നിൽക്കുന്ന മരങ്ങൾ. മറ്റേതൊരു അങ്ങാടിക്കും അവകാശപ്പെടാനാവാത്ത മുക്കാളിയുടെ പാരിസ്ഥിതികപ്പെരുമ !.
എത്രയോ കിളികൾ ചില്ലകളിൽ കൂടൊരുക്കിയും കൊക്കുരുമ്മിയും ഇണചേർന്നും മുട്ടയിട്ടും അടയിരുന്നും ഇര കൊടുത്തുമിരുന്ന മരങ്ങൾ !
പണ്ടുകാലത്തെ ചോമ്പാലപോസ്റ്റ് ഓഫീസ് കെട്ടിടത്തിന് മുന്നിലാണ് ഈ മനോഹരതീരം.
ഒരുപക്ഷേ.ഏഴു പതിറ്റാണ്ടുകൾക്ക് മുൻപ് പ്രകൃതിസ്നേ ഹികളായ നമ്മുടെ പൂർവ്വികരും വ്യാപാരികളും ദീർഘവീക്ഷണത്തോടെ നട്ടുവളർത്തിയവയാണ് ഈ കൂറ്റൻ തടിമരങ്ങൾ. ചില്ലകൾ ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് പടർന്ന്, ആകാശത്ത് പച്ചപ്പുനിറഞ്ഞ ഒരു സ്വാഭാവിക കൂര (Canopy) തന്നെ അവ തീർത്തിരിക്കുന്നു.
ഉഷ്ണതരംഗങ്ങളും ചൂടും കടുക്കുന്ന ഈ കാലഘട്ടത്തിൽ, ഇണങ്ങിനിൽ ക്കുന്ന പോലുള്ള ആ തടിയൻ മരച്ചുവട്ടിൽ നിൽക്കുമ്പോൾ ലഭിക്കുന്ന തണുപ്പും ആശ്വാസവും വാക്കുകൾക്ക് അതീതമാണ്. അത് കേവലം തണൽ മാത്രമല്ല; നമ്മുടെ മുൻതലമുറ നമുക്കായി കരുതിവെച്ച വലിപ്പമേറിയ സ്നേഹവും കരുതലും കുളിരുമ്മയുമാണ് .
വികസനം മരംമുറിച്ചാകരുത്:
അനീതിയാകും വരുംതലമുറയോട്
ടൗൺ സൗന്ദര്യവൽക്കരണത്തിൻ്റെയോ മിനി വയോജന പാർക്ക് നിർമ്മാണത്തിൻ്റെയോ പേരിൽ ഈ പച്ചപ്പ് വെട്ടിമാറ്റപ്പെടാൻ പോകുന്നുവെന്ന ആശങ്ക ഊഹാപോഹമാണെങ്കിലും തികച്ചും ഗൗരവമേറിയതാണ്. ഒരു മരം വെട്ടിമാറ്റാൻ മിനിറ്റുകൾ മതി, എന്നാൽ അത് പടർന്നുപന്തലിച്ച് ഇതുപോലെ നമ്മൾക്ക് തണലേകാൻ പതിറ്റാണ്ടുകൾ വേണം. പൂർവ്വികരുടെ ഓർമ്മകളോട് ചെയ്യുന്ന കടുത്ത അനീതിയായിരിക്കും ഈ മരങ്ങൾ കോടാലിക്ക് ഇരയാക്കുന്നത്.
"പ്രകൃതിയെ നശിപ്പിച്ചുകൊണ്ടുള്ള വികസനം യഥാർത്ഥ വികസനമല്ല, മറിച്ച് വരുംതലമുറയോട് ചെയ്യുന്ന കൊടും അപരാധമാണ്."
വേണ്ടത് പ്രകൃതിസൗഹൃദ സൗന്ദര്യവൽക്കരണം (Eco-friendly Beautification)
മുക്കാളിയിൽ സൗന്ദര്യവൽക്കരണം നടപ്പിലാക്കുമ്പോൾ ഒരു മരം പോലും വെട്ടിമാറ്റാതെ, ഈ പച്ചപ്പിനെത്തന്നെ പ്രധാന ആകർഷണമാക്കിക്കൊ ണ്ടുള്ള പദ്ധതികളാണ് ആവിഷ്കരിക്കേണ്ടത്:
ഈ മരങ്ങളില്ലെങ്കിൽ പിന്നെ അവിടെ എന്തിനുകൊള്ളാം ?ആ ശൂന്യതയെ ആർക്കു വേണം ?
മരച്ചുവടുകളിൽ ഇരിപ്പിടങ്ങൾ: നിലവിലുള്ള തണൽമരങ്ങൾക്ക് യാതൊരു കേടുപാടുകളും വരുത്താതെ, അവയുടെ ചുവട്ടിൽ ആകർഷകവും സൗകര്യപ്രദവുമായ ഇരിപ്പിടങ്ങൾ ഒരുക്കാം.കാലാനുസൃതവും മാതൃകാപരവുമായ കാഴ്ചപ്പാടോടെ .
നാച്ചുറൽ പാർക്ക് ഡിസൈൻ:
കോൺക്രീറ്റ് സൗധങ്ങൾക്ക് പകരം, തടികളും പരിസ്ഥിതിസൗഹൃദ വസ്തുക്കളും ഉപയോഗിച്ച് പ്രകൃതിയോട് ചേർന്നുനിൽക്കുന്ന പാർക്ക് ഡിസൈൻ നടപ്പിലാക്കുക.
ലോക്കൽ ഗതാഗതവും സുരക്ഷിതത്വവും: കച്ചവടക്കാരെയും പ്രദേശവാസികളെയും സഹായിക്കുന്ന രീതിയിൽ ലോക്കൽ ബസ്സുകൾക്ക് വന്നുപോകാനും ആളുകൾക്ക് സുരക്ഷിതമായി സായഹ്നങ്ങൾ ചെലവഴിക്കാനും അനുയോജ്യമായ നടപ്പാതകൾ സജ്ജീകരിക്കുക. പഴമയെ നിലനിർത്തിക്കൊണ്ട് .
അധികാരികളുടെ ശ്രദ്ധയ്ക്ക്...
വികസനവും പരിസ്ഥിതി സംരക്ഷണവും പരസ്പരവിരുദ്ധമല്ല, മറിച്ച് കൈകോർത്തു പോകേണ്ടവയാണ്. മറ്റ് പല നഗരങ്ങൾക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വമായ പ്രകൃതി ഭംഗിയാണ് മുക്കാളി ടൗണിനുള്ളത്. അതിനെ ഇല്ലായ്മ ചെയ്തുകൊണ്ടല്ല, മറിച്ച് ആ പച്ചപ്പിനെ നിലനിർത്തിക്കൊണ്ടും സംരക്ഷിച്ചുകൊണ്ടുമാകണം പുതിയ വികസനപദ്ധതികൾ തയാറാക്കേണ്ടത്.
മുക്കാളിയുടെ തണൽമരങ്ങൾ വെട്ടരുതേ...വിനയപൂർവ്വമുള്ള ഒരപേക്ഷയാണ് .
അവ നമ്മുടെ നാടിൻ്റെ ശ്വാസകോശങ്ങളും പെരുമയുമാണ് ! അധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടൽ ഇതിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.പരിസ്ഥിതി സ്നേഹികൾക്ക് സഹിക്കാനാവുന്നതല്ല തീർച്ച.
ചിത്രം : ആർട്ടിസ്റ്റ് പി .വി .കൃഷ്ണൻ
-ദിവാകരൻ ചോമ്പാല
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group

















































