സ്വതന്ത്ര ഫീഡർ അനുവദിച്ചാൽ പതിറ്റാണ്ടുകളുടെ ദുരിതത്തിന് അറുതി; സാങ്കേതിക നിർദേശങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രൻ
ചോമ്പാല: അഴിയൂർ മേഖലയെ വർഷങ്ങളായി അതി രൂക്ഷമായ നിലയിൽ അലട്ടുന്ന വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തെത്തി.
വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ മന്ത്രി അഡ്വ. സണ്ണിജോസഫ് ചോമ്പാലയിലെ മുല്ലപ്പള്ളിയുടെ വസതിയിലെത്തിയ വേളയിലാണ് അഴിയൂർ സെക്ഷനിലെ വൈദ്യുതി വിതരണത്തിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി വിശദമായ നിവേദനം കൈമാറിയത്.
അഴിയൂർ മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളായി അനുഭവിക്കുന്ന വൈദ്യുതി മുടക്കത്തിനും വിതരണപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം കാണാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ചോമ്പാല സ്വദേശിയായതിനാൽ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തനിയ്ക്ക് നേരിട്ട് അറിയാമെന്നും, മുൻ സർക്കാരിന്റെ കാലത്ത് നിരവധി വാഗ്ദാനങ്ങൾ നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ ഫലപ്രദമായ നടപടികളൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം വിമർശനാത്മകമായ നിലയിൽ ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയിലെ വടകര ഡിവിഷനിലെ മുട്ടുങ്ങൽ സബ് ഡിവിഷന് കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി. അഴിയൂർ സെക്ഷൻ നിലവിൽ ഏകദേശം 13,000 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന സെക്ഷനാണ്. 30 കിലോമീറ്റർ 11 കെ.വി. ലൈനും 200 കിലോമീറ്ററിലധികം ലോ ടെൻഷൻ ലൈനുകളും നിരവധി ട്രാൻസ്ഫോർമറുകളും ഉൾപ്പെടുന്ന വിപുലമായ വിതരണ ശൃംഖലയാണ് ഇവിടെ പ്രവർത്തിക്കുന്നത്.
എന്നാൽ, അഴിയൂർ സെക്ഷന് സ്വന്തമായി സ്വതന്ത്ര (ഇൻഡിപെൻഡന്റ്) ഫീഡർ ഇല്ലാത്തതാണ് നിരന്തര വൈദ്യുതി മുടക്കിന്റെ പ്രധാന കാരണമെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. നിലവിൽ ഓർക്കാട്ടേരി 220 കെ.വി. സബ് സ്റ്റേഷനിൽ നിന്നുള്ള തുരുത്തിമുക്ക്, ഒഞ്ചിയം, മടപ്പള്ളി എന്നീ ഫീഡറുകളിലൂടെയാണ് അഴിയൂരിലേക്ക് വൈദ്യുതി എത്തുന്നത്. ഈ ഫീഡറുകൾ ഓർക്കാട്ടേരി, മുട്ടുങ്ങൽ ഉൾപ്പെടെയുള്ള മറ്റ് സെക്ഷനുകൾ കടന്നാണ് അഴിയൂരിലെത്തുന്നത്. അതിനാൽ ആ പ്രദേശങ്ങളിൽ ഉണ്ടാകുന്ന ചെറിയ തകരാറുകൾ പോലും അഴിയൂർ മേഖലയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളെ ഇരുട്ടിലാക്കുന്ന സാഹചര്യമാണുള്ളത്.
പ്രത്യേകിച്ച് വേനൽക്കാലത്ത് വൈദ്യുതി ആവശ്യകത കുത്തനെ ഉയരുമ്പോൾ ഫീഡറുകൾ അമിതഭാ രത്തിലാകുകയും തുടർച്ചയായി ട്രിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇതുമൂലം വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ചെറുകിട വ്യവസായങ്ങൾ എന്നിവയുടെ പ്രവർത്തനം സാരമായി തടസ്സപ്പെടു ന്നതോടൊപ്പം ജനങ്ങളുടെ ദൈനംദിന ജീവിതവും ദുരിതത്തിലാകുകയാണെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പ്രശ്നപരിഹാരത്തിനുള്ള സാങ്കേതിക മാർഗങ്ങളും നിവേദനത്തിൽ വിശദമായി നിർദേശിച്ചിട്ടുണ്ട്. പാനൂർ 110 കെ.വി. സബ് സ്റ്റേഷനിൽ നിന്ന് അഴിയൂർ അതിർത്തിയിലെ മോന്താലിലേക്ക് അഞ്ച് കിലോമീറ്റർ ഭൂഗർഭ കേബിൾ (UG Cable) സ്ഥാപിക്കുകയോ, അല്ലെങ്കിൽ ഓർക്കാട്ടേരി സബ് സ്റ്റേഷനിൽ നിന്ന് കോറോത്ത് റോഡ് ഭാഗത്തേക്ക് എട്ട് കിലോമീറ്റർ ഭൂഗർഭ കേബിൾ സ്ഥാപിക്കുകയോ ചെയ്താൽ അഴിയൂർ സെക്ഷനായി പ്രത്യേക ഇൻഡിപെൻഡന്റ് ഫീഡർ യാഥാർഥ്യമാക്കാൻ കഴിയുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരമൊരു ഫീഡർ നിലവിൽ വന്നാൽ മറ്റ് സെക്ഷനുകളിലെ തകരാറുകൾ അഴിയൂരിലെ വൈദ്യുതി വിതരണത്തെ ബാധിക്കില്ലെന്നും, വൈദ്യുതി മുടക്കുകൾ ഗണ്യമായി കുറയുകയും ഭാവിയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വിലയിരുത്തി.
അഴിയൂരിലെ പതിറ്റാണ്ടുകളായുള്ള വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനായി പ്രത്യേക ഫീഡർ സ്ഥാപിക്കുന്ന പദ്ധതിക്ക് ആവശ്യമായ ഫണ്ട് അനുവദിച്ച് എത്രയും വേഗം ഭരണാനുമതി നൽകണമെന്ന് മന്ത്രി സണ്ണി ജോസഫിനോട് ഗൃഹസനദർശനത്തിടയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ അഭ്യർഥിച്ചു.
അഴിയൂരിലെ വൈദ്യുതി പ്രശ്നം പരിഹരിക്കുന്നതിന് മുല്ലപ്പള്ളി രാമചന്ദ്രൻ നേരിട്ട് ഇടപെട്ടത് പ്രദേശവാസികൾക്കിടയിൽ വലിയ പ്രതീക്ഷയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. വർഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന ഈ വിഷയത്തിൽ സർക്കാർ എത്രയും വേഗം അനുകൂല തീരുമാനം കൈക്കൊള്ളുമെന്ന ശുഭ പ്രതീക്ഷിയിലാണ് പ്രതീക്ഷയിലാണ് കക്ഷിഭേധം മറന്ന നിലയിൽ അഴിയൂരിലെ ജനങ്ങൾ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














































