ചോമ്പാല വടകര ബ്ലോക്ക് പഞ്ചായത്ത് വനിതാ-ശിശു വികസന കാര്യാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏറാമല ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിലെ 85-ാം നമ്പർ അംഗൻവാടി കഴിഞ്ഞ 23 വർഷമായി അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്നതായി പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു . വണ്ണാറത്ത് അമ്പലത്തിന് മുൻവശത്തുള്ള ഈ അംഗൻവാടിയിലേക്ക് സുരക്ഷിതമായ വഴിയോ കുടിവെള്ള സൗകര്യമോ ഇല്ലാത്തതിനാൽ കുട്ടികളും രക്ഷിതാക്കളും ദിവസേന ദുരിതം അനുഭവിക്കുകയാണെന്ന് ജനകീയ സമിതി ആരോപിച്ചു.
അംഗൻവാടിയിലെത്താൻ കാട്ടുവള്ളികൾ പടർന്നുകയറിയ മരങ്ങൾക്കിടയിലൂടെയുള്ള കുത്തനെയുള്ള ഊട് വഴി മാത്രമാണ് ആശ്രയം. ഇഴജന്തുക്കളുടെ ഭീഷണി നിലനിൽക്കുന്ന ഈ വഴിയിലൂടെ കുട്ടികളെ എത്തിക്കേണ്ടി വരുന്നത് രക്ഷിതാക്കളെ ഭീതിയിലാഴ്ത്തുകയാണ്. മുമ്പ് നിർമ്മിച്ചിരുന്ന സ്റ്റെപ്പിൽ കെട്ടിടാവശിഷ്ടങ്ങൾ തള്ളിയിട്ടതിനാൽ അംഗൻവാടിയിലേക്കും തിരിച്ചും സഞ്ചരിക്കുന്നത് ഏറെ ദുഷ്‌കരമായി രിക്കുകയാണ്.
നിലവിൽ ഒമ്പതോളം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, പ്രായമായവർക്കുള്ള രക്തസമ്മർദ്ദ-ഷുഗർ പരിശോധന, ആരോഗ്യവകുപ്പിന്റെ വിവിധ പരിപാടികൾ, വാർഡ് തല യോഗങ്ങൾ എന്നിവ സാധാരണയായി ഈ അംഗൻവാടിയിലാണ് നടത്തേണ്ടത്. എന്നാൽ ഗർഭിണികൾക്കും വയോജനങ്ങൾക്കും അംഗൻവാടിയിലെത്താൻ കഴിയാത്തതിനാൽ സമീപവാസികളുടെ വീടുകളിലാണ് ഇത്തരം പരിപാടികൾ ഇപ്പോൾ സംഘടിപ്പിക്കുന്നത്.
സമീപകാലത്ത് പ്രദേശവാസികൾ സ്വന്തം നിലയിൽ കവുങ്ങ് ഉപയോഗിച്ച് താൽക്കാലിക കൈവരി സ്ഥാപിച്ചാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും സുരക്ഷയൊരുക്കിയത്. അതേസമയം, 21-ാം വാർഡിലെ 70 ശതമാനം റോഡുകളുടെ നിർമ്മാണം പൂർത്തിയായതായി മുൻ വാർഡ് മെമ്പർ അവകാശപ്പെടുമ്പോഴും, വണ്ണാറത്ത് കളരിക്കുന്ന് റോഡിൽ കഴിഞ്ഞ 25 വർഷമായി ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പഞ്ചായത്തിന്റെ കുടിവെള്ള പൈപ്പ് ലൈൻ ഈ ഭാഗത്തേക്ക് എത്തിച്ചിട്ടുണ്ടെങ്കിലും അംഗൻവാടിക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചിട്ടില്ല. മുമ്പ് കുഴൽക്കിണർ നിർമ്മിക്കാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും വാഹനമെത്താൻ വഴിയില്ലാത്തതിനാൽ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നു. ഇതോടെ അംഗൻവാടി ടീച്ചറും ആയയും സമീപത്തെ കിണറുകളിൽ നിന്ന് വെള്ളം ശേഖരിച്ചാണ് ആവശ്യങ്ങൾ നിറവേറ്റുന്നത്.
അംഗൻവാടിക്ക് സമീപം കാട് പിടിച്ച പറമ്പുകളും ആഴമുള്ള കുളവും നിലനിൽക്കുന്നതിനാൽ അപകടഭീഷണിയും രൂക്ഷമാണ്. കുറുക്കൻ, മുള്ളൻപന്നി ഉൾപ്പെടെയുള്ള വന്യജീവികളും ഇഴജന്തുക്കളും പതിവായി എത്തുന്ന പ്രദേശമാണിതെന്ന് നാട്ടുകാർ പറയുന്നു. സംരക്ഷണഭിത്തിയില്ലാത്ത വലിയ കുളവും മഴക്കാലത്ത് നിറയുന്നതിനാൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വർധിക്കുകയാണ്.
പ്രവേശനോത്സവത്തിന് മുന്നോടിയായി മറ്റ് അംഗൻവാടികളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കാറുണ്ടെങ്കിലും ഈ അംഗൻവാടി വർഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. വൃത്തിയുള്ള ശൗചാലയമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇവിടെ ഇല്ല. ജില്ലയിലെ മിക്ക അംഗൻവാടികളും ക്രാഡിൽ അംഗൻവാടികളായി ഉയർന്ന നിലവാരത്തിലേക്ക് മാറിയപ്പോൾ ഈ കേന്ദ്രം വികസനത്തിന്റെ പരിഗണനയ്ക്കു പുറത്തായിരിക്കുകയാണെന്നും ജനകീയ സമിതി കുറ്റപ്പെടുത്തി.
മെച്ചപ്പെട്ട റോഡ്, കുടിവെള്ളം, സുരക്ഷാ സംവിധാനങ്ങൾ, സംരക്ഷണഭിത്തി, ശുചിത്വ സൗകര്യങ്ങൾ എന്നിവ അടിയന്തരമായി ഒരുക്കി ഈ അംഗൻവാടിയെ മാതൃകാ അംഗൻവാടിയായി വികസിപ്പിക്കണമെന്ന് പ്രദേശത്തെ ജനകീയ സമിതി പ്രവർത്തകർ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കുന്നു . അല്ലാത്തപക്ഷം ഏത് നിമിഷവും ഗുരുതരമായ അപകടം സംഭവിക്കാവുന്ന സാഹചര്യമാണിവിടെയെന്നും അവർ മുന്നറിയിപ്പ് നൽകി.
വീഡിയോ കണ്ടാലും
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































