നാളെ ഗുരുപൂർണ്ണിമ !
"എന്റെ വിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം എന്നെ ഓർക്കുമ്പോൾ, ഞാൻ പഠിപ്പിച്ച പാഠങ്ങളെയാണോ ഓർക്കുക... അതോ ഞാൻ ജീവിച്ച മാതൃകയെയാണോ? "
ഒരു യഥാർത്ഥ അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക ഇന്ന് രാത്രി ഉറങ്ങാൻ കിടക്കുംമ്പോൾ ഇങ്ങിനെ ചിന്തിക്കുമെന്നുറപ്പ് !
ഗുരുപൂർണ്ണിമ ഒരു കലണ്ടർ ദിനമല്ല; അത് ഭാരതത്തിന്റെ ആത്മാവിൽ കൊത്തിവെച്ച ഒരു സംസ്കാരമാണ്. ഗുരുവെന്ന പദവിയെ ദൈവതുല്യമായി കണ്ട ഒരു ജനതയുടെ കൃതജ്ഞതാദിനം. അതുകൊണ്ടാണ് നമ്മുടെ പൂർവ്വീകർ ഗുരുവിനെ ബ്രഹ്മാവായും വിഷ്ണുവായും മഹേശ്വരനായും വിശേഷിപ്പിച്ചത്. അറിവ് നൽകുന്നവൻ ഒരു തൊഴിൽ ചെയ്യുന്നയാളല്ല; മനുഷ്യനെ രൂപപ്പെടുത്തുന്ന ശിൽപിയാണ് എന്ന തിരിച്ചറിവായിരുന്നു ആ മന്ത്രത്തിന്റെ ആത്മാവ്.
ഒരു കുട്ടിയുടെ ആദ്യസ്വപ്നങ്ങൾക്ക് ചിറകുവയ്ക്കുന്നത് അധ്യാപകനാണ്. അക്ഷരങ്ങൾ മാത്രമല്ല, ജീവിതവും എഴുതാൻ പഠിപ്പിക്കുന്നവനാണ് ഗുരു. അതുകൊണ്ടുതന്നെ മാതാപിതാക്കളെ കഴിഞ്ഞാൽ ഒരു കുട്ടി ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് തന്റെ അധ്യാപകനെയാണ്. ആ വിശ്വാസത്തിന്റെ അടിത്തറയിലാണ് വിദ്യാലയങ്ങളും, ആ വിശ്വാസത്തിന്റെ മേൽക്കൂരയിലാണ് നമ്മുടെ സമൂഹവും നിലകൊള്ളുന്നത്.
എന്നാൽ ഈ ഗുരുപൂർണ്ണിമയിൽ കേരളത്തിന്റെ മനസ്സിൽ ചില അസ്വസ്ഥമാക്കുന്ന ചോദ്യങ്ങൾ ഉയരുകയാണ്.
ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട് ചില അധ്യാപികമാരുടെ പേരുകൾ വാർത്തകളിൽ പ്രത്യക്ഷപ്പെടുന്നു. ഒരാൾ അറസ്റ്റിലാകുന്നു. തുടർന്ന് മറ്റൊരാളുടെ പേര്. വീണ്ടും മറ്റൊരാൾ. നിയമം അതിന്റെ വഴിക്ക് സഞ്ചരിക്കട്ടെ. കുറ്റം കോടതി തെളിയിക്കുന്നതുവരെ ആരെയും കുറ്റവാളിയെന്നു മുദ്രകുത്താനാവില്ല. എന്നാൽ, അധ്യാപകസമൂഹത്തിന്റെ പേര് ഇത്തരം വാർത്തകളിൽ പോലും പ്രത്യക്ഷപ്പെടുന്നത് ഒരു സമൂഹ ത്തിന്റെ മനസ്സാക്ഷിയെ ഉണർത്താൻ പോന്ന സംഭവമാണ്.
അങ്ങേയറ്റം മ്ലേച്ഛമായ ,മലീമസമായ ചീഞ്ഞുനാറ്റമാണ് അക്ഷരമുറ്റ ങ്ങളിലുണ്ടായത്,സംഭവം ഒറ്റപ്പെട്ടതാണെങ്കിലും ഈ നാറ്റം നാടൊട്ടുക്കും പടർന്നുകയറിയിരിക്കുന്നു .
കാരണം, ഒരു അധ്യാപകൻ/ അധ്യാപിക സർക്കാർ ശമ്പളം വാങ്ങുന്ന ജീവനക്കാർ മാത്രമല്ല; ഒരു തലമുറയുടെ സ്വഭാവം രൂപപ്പെടുത്തി എഴുതുന്ന എഴുത്തുകാരനാണ്.
അധ്യാപകന്റെ കൈയിൽ ചോക്ക് മാത്രമല്ല, ഒരു രാജ്യത്തിന്റെ നാളെയുമുണ്ട്.
മലയാളത്തിൽ ഒരു പഴമൊഴിയുണ്ട്:
"മോന്തായം വളഞ്ഞാൽ അറുപത്തി നാലും വളയും."
വിദ്യാഭ്യാസത്തിന്റെ അടിത്തറയിൽ വിള്ളൽ വീണാൽ സമൂഹത്തിന്റെ ഗോപുരം ഒരുനാൾ കുലുങ്ങും. അതുകൊണ്ടാണ് വിദ്യാലയങ്ങളെ "വിദ്യയുടെ ആലയം" എന്ന് വിളിച്ചത്.
ആ ആലയത്തിന്റെ വിശുദ്ധി യിലേക്ക് ലഹരിയുടെ നിഴൽപോലും വീഴാൻ പാടില്ല.
സാക്ഷരതയുടെ വെളിച്ചം ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിച്ച നാടാണ് കേരളം. "ദൈവത്തിന്റെ സ്വന്തം നാട്" എന്ന വിശേഷണത്തേക്കാൾ അഭിമാനത്തോടെ നാം പറയുന്നത് "വിദ്യാഭ്യാസത്തിന്റെ സ്വന്തം നാട്" സാക്ഷരതയുടെ നാട് എന്നാണ് . അങ്ങനെയുള്ള കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷരമുറ്റങ്ങളുടെ സമീപത്തുപോലും ലഹരി മാഫിയയുടെ നിഴലാട്ടം ഉണ്ടാകുന്നു എന്ന ചിന്ത തന്നെ ഹൃദയഭേദകമാണ്.
ഏറ്റവും വലിയ നഷ്ടം കുട്ടികൾക്കാണ്.
കാരണം, ലഹരി ഒരു വിഷവസ്തു മാത്രമല്ല; അത് സ്വപ്നങ്ങളുടെ കൊലയാളിയാണ്. ഒരു കുട്ടിയുടെ ഭാവിയെ, കുടുംബത്തിന്റെ പ്രതീക്ഷയെ, ഒരു സമൂഹത്തിന്റെ നാളെയെ പതുക്കെ ഇല്ലാതാക്കുന്ന മൗനഭീകരതയാണ്.
അറിവ് പകർന്നുകൊടുക്കേണ്ട കൈകൾ തന്നെയാണ് ലഹരിയുടെ വഴികൾ തുറക്കുന്നതെന്ന സംശയം പോലും ഉയരുന്നത് വിദ്യാഭ്യാസത്തിന്റെ വിശുദ്ധിക്ക് മേൽ പതിക്കുന്ന കറുത്ത നിഴലാണ്.
എന്നാൽ, ഈ വേദനയ്ക്കിടയിലും നാം മറക്കാൻ പാടില്ലാത്ത ഒരു മഹാസത്യമുണ്ട്.
കേരളത്തിലെ ലക്ഷക്കണക്കിന് അധ്യാപകർ ഇന്നും നിശ്ശബ്ദമായി ചരിത്രം സൃഷ്ടിക്കുന്നവരാണ്. സ്വന്തം ശമ്പളത്തിൽ നിന്ന് വിദ്യാർത്ഥികൾക്ക് പുസ്തകം വാങ്ങിക്കൊടുക്കുന്നവർ, വിശന്ന കുട്ടിക്ക് ഭക്ഷണം എത്തിക്കുന്നവർ, രാത്രിയിലും ഫോൺ വിളിച്ച് പഠിപ്പിക്കുന്നവർ, മാതാപിതാക്കളേക്കാൾ കരുതലോടെ കുട്ടികളെ ചേർത്തുപിടിക്കുന്നവർ... അങ്ങനെയുള്ള അനേകം ഗുരുക്കന്മാരുടെ ത്യാഗത്തിലാണ് ഈ സമൂഹം ഇന്നും നിലകൊള്ളുന്നത്.
അവരാണ് അധ്യാപക സമൂഹത്തിന്റെ യഥാർഥ മുഖം.കാവൽ മാലാഖമാർ ,ദൈവതുല്യർ .
എന്നാൽ, ഒരു കള്ളനാണയം മതി ഒരു നാണയക്കെട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്യാൻ. അതുപോലെ, അപൂർവം ചിലരുടെ വീഴ്ചകൾ ആ മഹത്തായ സമൂഹത്തിന്റെ നെറ്റിയിൽ അനാവശ്യമായ കളങ്കം ചാർത്തുന്നു. അതാണ് ഏറ്റവും വലിയ ദുഃഖം.
ഇത് കുറ്റപ്പെടുത്തലിന്റെ സമയമല്ല; ആത്മപരിശോധനയുടെ സമയമാണ്.
വിദ്യാഭ്യാസ വകുപ്പ് ഈ സംഭവങ്ങളെ ഒറ്റപ്പെട്ട വാർത്തകളായി കാണാതെ ഒരു മുന്നറിയിപ്പായി കാണണം. സ്കൂളുകൾ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ കേന്ദ്രങ്ങളാകണം. അധ്യാപകരുടെ തുടർച്ചയായ പരിശീലനത്തിലും മാനസിക-സാമൂഹിക ഉത്തരവാദിത്തബോധത്തിനും കൂടുതൽ പ്രാധാന്യം നൽകേണ്ടിയിരിക്കുന്നു . പരാതികൾ വന്നാൽ വേഗത്തിലും സുതാര്യമായും അന്വേഷിക്കണം. അക്ഷരമുറ്റങ്ങൾ ഒരു കുട്ടിക്ക് പൂർണ സുരക്ഷിതത്വം നൽകുന്ന ഇടങ്ങളായി തുടരണം.
കാരണം, ഒരു വിദ്യാർത്ഥിക്ക് തന്റെ അധ്യാപകനെ വിശ്വസിക്കാൻ കഴിയാത്ത ദിവസം, ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ പരാജയമായിരിക്കും അത്.
ഈ ഗുരുപൂർണ്ണിമയിൽ നാം പൂക്കൾ അർപ്പിക്കുന്നത് ഗുരുവിന്റെ പാദങ്ങളിൽ മാത്രമല്ല; ഗുരുത്വത്തിന്റെ മഹത്വത്തിനുമാണ്.
അതുകൊണ്ട് ഇന്ന് ഓരോ അധ്യാപകനും സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്:
"എന്റെ വിദ്യാർത്ഥികൾ വർഷങ്ങൾക്കുശേഷം എന്നെ ഓർക്കുമ്പോൾ, ഞാൻ പഠിപ്പിച്ച പാഠങ്ങളെയാണോ ഓർക്കുക... അതോ ഞാൻ ജീവിച്ച മാതൃകയെയാണോ?"
കാരണം, പാഠപുസ്തകത്തിലെ അധ്യായങ്ങൾ ഒരു പരീക്ഷ കഴിഞ്ഞാൽ മറന്നുപോകും. പക്ഷേ, ഒരു നല്ല ഗുരുവിന്റെ ജീവിതം വിദ്യാർത്ഥിയുടെ ഹൃദയത്തിൽ ഒരു ആയുഷ്കാലം മുഴുവൻ പാഠപുസ്തകമായി നിലനിൽക്കും.
ഈ ഗുരുപൂർണ്ണിമയിൽ യഥാർഥ ഗുരുക്കന്മാർക്ക് ഹൃദയത്തിന്റെ പ്രണാമം.
അവരുടെ പ്രകാശം ഒരിക്കലും മങ്ങാതിരിക്കട്ടെ.
ഗുരുവിനെ ആദരിക്കുന്നത് പൂക്കൾ സമർപ്പിച്ചല്ല; ഗുരുവെന്ന പദത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചാണ്.
അക്ഷരമുറ്റങ്ങൾ അറിവിന്റെ വെളിച്ചം മാത്രം പകരുന്ന ദേവാലയങ്ങളായി എന്നും നിലനിൽക്കട്ടെ.
: ദിവാകരൻ ചോമ്പാല
ലഹരിക്കെതിരെ കൈകോർക്കാം":ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
കോഴിക്കോട് നിന്ന് മൂന്ന് അധ്യാപികമാർ ലഹരിക്കേസിൽ അറസ്റ്റിലായ വാർത്ത കേരളത്തെ ഞെട്ടിച്ച ഒന്നാണ്. നേർവഴി കാട്ടേണ്ടവർ തന്നെ രാസലഹരി എന്ന മഹാവിപത്തിനു നമ്മുടെ ഭാവി തലമുറയിലേക്ക് കടന്നുചെല്ലാൻ വഴിയൊരുക്കുന്നു, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. ഇത് അനുവദിച്ചു കൂടാ...
ലഹരി മാഫിയക്കെതിരെ സമൂഹം ഒന്നടങ്കം ശക്തമായ ജാഗ്രത പുലർത്തേണ്ട സമയമാണിത്. പുറത്തുനിന്നുള്ളവർ മാത്രമല്ല, നമ്മോടൊപ്പം ജീവിക്കുന്നവരും പലപ്പോഴും ഇതിന്റെ ഭാഗമാകുന്നുണ്ട് എന്നത് ഏറെ ഗൗരവകരമാണ്.
ഈ സാഹചര്യത്തിൽ മാറ്റങ്ങൾ തിരിച്ചറിയാനും, ജാഗ്രത പാലിക്കാനും, ലഹരി വ്യാപനത്തിനെതിരെ പോലീസിനും അധികാരികൾക്കും വിവരം നൽകാനും നാം ഓരോരുത്തരും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിക്കട്ടെ."ലഹരിക്കെതിരെ
കൈകോർക്കാം" എന്ന സന്ദേശമാണ് കേരളമാകെ സഞ്ചരിച്ച് ബോധവൽക്കരണ പരിപാടികളിൽ പകർന്നുനൽകുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













































