"നാം എത്തിച്ചേർന്നിരിക്കുന്ന ലോകം മാത്രമല്ല നമുക്ക് എത്തിച്ചേരാവുന്ന ലോകം എന്നു വിളിച്ചു പറയുകയാണ് കലയുടെ ധർമ്മം. ജീവിതത്തിന്റെ മറ്റൊരു സാധ്യത എന്നും അത് മനുഷ്യന്റെ മുമ്പിൽ വെക്കുന്നു. "
-പ്രൊഫ: എം.എൻ.വിജയൻ
മദ്ധ്യവർഗ്ഗത്തിനിടയിൽ സംഭവിച്ച മാറ്റം പൗരനെന്ന നിലയിൽ നിന്ന് ഉപഭോക്താവ് എന്ന തലത്തിലേക്ക് വളരുന്നു. ഇന്ത്യയിലെ മദ്ധ്യവർഗ്ഗം പൗരബോധത്തിൽ കാണിക്കുന്ന ഉദാസീനത ഗൗരവമായി കണ്ടില്ലെങ്കിൽ നാളെയുടെ സമൂഹ സൃഷ്ടിയിൽ ദുരിത ജീവിതം മാത്രമാവും ബാക്കിപത്രം. ആഗോള വൽക്കരണം, സോഷ്യൽ മീഡിയ ആധുനികത തേടി മായിക ലോകത്തിലമരുമ്പോൾ സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളാണ് മൂടി വെക്കപ്പെടുന്നത്. രാഷ്ട്രീയത്തിനു സമൂഹത്തിലുള്ള സ്വാധീന ശക്തി കുറയുന്നതും സാമൂഹ്യ സുരക്ഷിതത്വം പൗരന്മാരിൽ നിന്ന് അകലുന്നതും ഗൗരവ രീതിയിൽ കാണണം. അഴിമതി, അധികാര ദുർവിനിയോഗം, സ്വജനപക്ഷപാതം, അസമത്വം നിലനില്കുന്നിടത്ത് വിപണിയുടെ വാരിപ്പിടുത്തം സാധാരണക്കാരന് എന്ത് ഗുണമാണ് ചെയ്യുക. പരിഷ്കാരങ്ങളുടെ ആവേശം കൊള്ളൽ മാത്രമല്ല ആധുനിക പൗര സമൂഹം. സാമൂഹ്യ തുല്യത, അവസര സമത്വം അതിന്റെ മുദ്രകളാകുന്നു. പക്ഷേ, ഇടത്തരക്കാരൻ പാഞ്ഞു പിടിക്കുന്ന പരിഷ്ക്കാര ജീവിതക്രമത്തിൽ അതിന്റെ ശക്തി മെല്ലെ.. മെല്ലെ കുറയുന്നു.
പി.കുഞ്ഞിരാമൻ നായർ ഒരു ഇസത്തിന്റെയും പിൻഗാമിയായി നടന്നിട്ടില്ല. അതുകൊണ്ട് അത്തരത്തിലൊരു ആർഭാട ആഘോഷിക്കൽ നടന്നിട്ടില്ല. എന്നാൽ കവി എന്ന നിലയിൽ പി ക്കുള്ള സ്ഥാനം മലയാളത്തിൽ എന്നും നിലനില്ക്കുന്നതാണ്. കയ്പുകളുടെ കേരള പ്പാട്ടുകാരനായിരുന്നു കുഞ്ഞിരാമൻ നായർ. ആ കവിതകളിൽ കേരളത്തിലെ പൂക്കളും കിളികളും കുന്നും പുഴയും കടലും പ്രണയവും നിറഞ്ഞു നിന്നു. അത് വായിച്ചവർ ആ കവിതകൾ കൊണ്ടാടി. ബൊഹീമിയൻ ജീവിതത്തിന്റെ ഈ മുത്തച്ഛൻ മലയാള കവിതയിൽ അക്ഷരചിഹ്നമായി. ദിവ്യപരിവേഷമല്ല അനുസരണക്കേടിന്റെ, ചോദ്യങ്ങൾ നിറഞ്ഞ കലഹ വഴിയാണ് പി യും കവിതകളും തേടിയത്.
സാമൂഹ്യനീതിക്രമത്തിന്റെ തകർച്ചയിൽ മനം നൊന്ത് ധാരാളം കവിതകൾ അദ്ദേഹം എഴുതി. അതൊക്കെ വല്ലാതെ വേദനിപ്പിക്കുന്ന പുതിയ പരിസ്ഥിതിയിൽ വീണ്ടും വീണ്ടും വായിക്കാം.
"ഉഷ്ണിച്ചു വാ പൊളിക്കുന്ന പാടം
നീറുന്ന വൻമല
സ്വൈര്യമില്ലാത്ത ഭവനം പോലെയായ്
വറ്റും ജലാശയം "
"മാന്യരാമസ്സുഹൃത്തുക്കളൊത്തു നീ
മാതൃഭാഷയിൽപ്പാടിയുണരുമോ?
മാന്യ രാമസ്സുഹൃത്തുക്കളൊത്തു നീ
മാതൃഭാഷയിൽ നേടിയുയരുമോ?
ഉച്ചമായുള്ളലിഞ്ഞു ചോദിക്കയാ -
ണുൽ ഗ്ഗതിക്കു കൊതിക്കുന്ന വിണ്ഡലം".
അന്തരിച്ച സംവിധായകൻ ജോൺ എബ്രഹാമിന്റെ വാക്കുകൾ ഓർത്തു പോകുന്നു.
"ഇന്നത്തെ പരിതസ്ഥിതിയിൽ ജനം എന്തു കൊടുത്താലും വാങ്ങും. വിഷം കൊടുത്താൽ പോലും. വിനോദ മൂല്യങ്ങളുടെ പേരിലാണ് ഈ ആത്മീയ കശാപ്പ് നടത്തിവരുന്നത്. ഉത്തരവാദിത്വമുള്ള ഒരു കലാകാരനും ജനങ്ങൾക്ക് വിഷം കൊടുക്കില്ല. ഉത്തരവാദിത്വമുള്ള ഒരു മനുഷ്യനും സമൂഹ ചേതനയെ തമസ്ക്കരിക്കുന്ന ഏർപ്പാടിന് കൂട്ടുനില്ക്കാനാവില്ല. "
പി.കെ. ബാലകൃഷ്ണൻ എന്ന എഴുത്തുകാരന്റെ വാക്കുകൾ ഇപ്പോഴും നിലനില്കുന്നു.
" പ്രകൃതി നമുക്ക് തന്നിട്ടുള്ളതിൽ സർവ്വ പ്രധാനമായ സിദ്ധിയാണല്ലോ സാമാന്യ ബോധം. മറ്റെന്തൊക്കെ കഴിവുകളുണ്ടെങ്കിലും സാമാന്യ ബോധം സജീവമായി വർത്തിക്കാത്ത മനുഷ്യ സ്വഭാവം, ബ്രേക്കില്ലാത്ത വാഹനം പോലെ വിനാശകാരിയായിത്തീരുന്നു. രാജ്യത്തെയും സമുദായത്തെയും ബാധിക്കുന്ന പൊതു പ്രശ്നങ്ങൾ ചർച്ച ചെയ്യുമ്പോൾ ഈ വലിയ സത്യം നാം വിസ്മരിക്കുന്നതായാണ് കാണുന്നത്. "
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group















