ആശ സമരത്തെ സമീപിച്ച രീതി തെറ്റി ,
പ്രതിപക്ഷ ഉപനേതാവ് സി.പി.ഐ.ക്ക്
വേണമെന്ന ആവശ്യം ന്യായം
തിരഞ്ഞെടുപ്പുതോൽവിക്ക് ശേഷം ജില്ലാകൗൺസിൽ യോഗങ്ങളുടെ വിലയിരുത്തലുകൾ മിക്കവാറും പൂർത്തിയായപ്പോൾ പാർട്ടിക്കുള്ളിൽ നടക്കുന്ന വിമർശനങ്ങളെക്കുറിച്ച് മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിൻ്റെ ചോദ്യങ്ങളോട് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിക്കുന്നു
? കനത്ത പരാജയമാണല്ലോ നേരിട്ടത്. തോൽവിയുടെ കാരണം വിലയിരുത്തിയോ
കനത്ത പരാജയമാണെന്നതിൽ തർക്കമില്ല. കാരണം പഠിച്ചുവരുകയാണ്. ഇത്രയും വലിയ പരാജയമാവുമ്പോൾ കാരണം കലവറയില്ലാതെ, ആഴത്തിൽ പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും. നികത്തേണ്ട പാളിച്ച നികത്തും.
? മുന്നണിയിലെ മുഖ്യകക്ഷി എന്ന നിലയിൽ സി.പി.എം. ആണല്ലോ ആദ്യം തിരുത്തേണ്ടത്. അവരും ഇതേരീതിയിൽ തിരുത്തുമോ
സി.പി.എമ്മിന്റെ കാര്യം പറയേണ്ടത് ആ പാർട്ടിയാണ്. സി.പി.എം. വെറുതെ പറയുകയല്ല. തിരുത്തേണ്ടത് തിരുത്താനുള്ള ആർജ്ജവവും രാഷ്ട്രീയശേഷിയും സംഘടനാശേഷിയും സി.പി.എമ്മിനുണ്ട്. സി.പി.എമ്മും ഇതേരീതിയിൽ ചെയ്യുമെന്നാണ് കരുതുന്നത്.
? പിണറായി വിജയനെതിരേ സി.പി.ഐ. യോഗങ്ങളിൽ രൂക്ഷവിമർശനമുണ്ടായെന്ന് വാർത്തകളുണ്ടല്ലോ
പാർട്ടി യോഗങ്ങളിൽ വിമർശനം ഉണ്ടാവാറുണ്ട്. വിമർശനം വിലക്കിയിട്ടില്ല. ഏതെങ്കിലും വ്യക്തിപരം ഒന്നും പറയരുത് എന്ന നിയന്ത്രണരേഖയൊന്നുമില്ല. എന്നെക്കുറിച്ചും വിമർശനമുണ്ടായിട്ടുണ്ട്. വിമർശനം ദോഷമായി കാണുന്നില്ല.
? പിണറായി പ്രതിപക്ഷനേതൃസ്ഥാനം ഒഴിയണമെന്ന ആവശ്യം പാർട്ടി യോഗങ്ങളിൽ ഉയർന്നിരുന്നോ
പ്രതിപക്ഷനേതാവിനെ നിശ്ചയിക്കാനുള്ള അവകാശം സി.പി.എമ്മിന്റേതാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ അവരാണ് ആ കാര്യം തീരുമാനിക്കേണ്ടത്. സി.പി.എമ്മിന്റെ രാഷ്ട്രീയഅവകാശത്തിൽ സി.പി.ഐ. തലവെക്കില്ല. ഞങ്ങൾ കാണുന്നതുപോലെയല്ലെന്ന് അവർ കാര്യങ്ങളെ നോക്കിക്കാണുമെന്നെ് പറയാനാവില്ല. മുൻപ് വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ കൊണ്ടുപോയതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഞാൻ പറഞ്ഞത്, ‘എന്റെ കാറിൽ കയറ്റിയിട്ടില്ല’ എന്നാണ്. അടുത്തദിവസം പിണറായി വിജയൻ പ്രതികരിച്ചത് ‘ബിനോയ് വിശ്വമല്ലല്ലോ പിണറായി വിജയൻ’ എന്നാണ്. വീണ്ടും മാധ്യമപ്രവർത്തകർ എന്നോട് പ്രതികരണം തേടി. അപ്പോഴാണ് ഞാൻ പറഞ്ഞത്, ‘ശരിയാണ് പിണറായിയല്ല ബിനോയ്, രണ്ടും രണ്ടുപേരാണ്, രണ്ട് പാർട്ടിയാണ്, രണ്ട് വ്യക്തിത്വങ്ങളാണ്’ എന്നാണ്.
? ആശാവർക്കർമാരുടെ സമരത്തെ നേരിട്ട രീതി വലിയ അവമതിപ്പുണ്ടാക്കി എന്ന് ഇപ്പോൾ എല്ലാവരും പറയുന്നു. എന്തുകൊണ്ട് അന്ന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുത്തില്ല.
ആ സമരത്തെ ഒരു ഇടതുപക്ഷ സർക്കാർ ഇങ്ങനെയായിരുന്നില്ല സമീപിക്കേണ്ടിയിരുന്നത് എന്നാണ് സി.പി.ഐ. കാണുന്നത്. ഒരു സി.പി.ഐ. നേതാവ് സമരത്തെ തെറ്റായ വാക്കുകളിലൂടെ പരാമർശിച്ചപ്പോൾ അത് ശരിയായില്ല എന്ന് ഞങ്ങൾ പറഞ്ഞു. സി.പി.ഐ. ഒരിക്കലും ആശാസമരത്തെ തള്ളിപ്പറഞ്ഞിട്ടില്ല. സമരം തീർക്കാൻ ഇടപെടുകയും ചെയ്തു. പക്ഷേ, വിജയമുണ്ടായില്ല.
? വിവാദമായ ‘രക്ഷാപ്രവർത്തന’ത്തിൽ എസ്.ഐ.ടി. അന്വേഷണം നടക്കുകയാണല്ലോ. സംഭവത്തിൽ വീഴ്ചയുണ്ടായി എന്നാണല്ലോ റിപ്പോർട്ട്
റിപ്പോർട്ട് കണ്ടിട്ടില്ല. എന്തായാലും ആ സംഭവം ഒഴിവാക്കേണ്ടതായിരുന്നു. പ്രതിപക്ഷത്തിന് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അറസ്റ്റോ മറ്റ് നടപടികളിലൂടെയോ നിയന്ത്രിക്കേണ്ടതായിരുന്നു. എന്നാൽ, വളരെ തെറ്റായ രീതിയിലാണ് ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തത്. ഈടുറ്റ സർക്കാരിനെക്കുറിച്ച് അത് മതിപ്പല്ല, അവമതിപ്പാണ് ഉണ്ടാക്കിയത്.
? ഇപ്പോഴും യു.ഡി.എഫ്. സർക്കാർ അവർക്ക് 3000 രൂപ വർദ്ധിപ്പിച്ചുകൊടുത്തതിനെ അംഗീകരിക്കുന്നുണ്ടോ
അത് ആശ്വാസപകരുന്ന നല്ല തീരുമാനമാണ്. എന്നാൽ, അവർ നൽകിയ വാഗ്ദാനം ഇതായരുന്നില്ല. അവർ മറന്നു. എങ്കിലും വർദ്ധന ആശ്വാസകരമാണ്.
? പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സി.പി.ഐ. ഗൗരവമായാണോ ആവശ്യപ്പെട്ടത്. ഇത് എൽ.ഡി.എഫ്. യോഗത്തിൽ ഉന്നയിച്ചിട്ടില്ല എന്ന് മുന്നണി കൺവീനർ പറഞ്ഞല്ലോ
ഈ ആവശ്യം ഗൗരവത്തിൽതന്നെയാണ് ഉന്നയിച്ചത്. മുന്നണിയോടൊപ്പമെന്നതുപോലെ സി.പി.ഐ.-സി.പി.എം. ചർച്ച നടക്കാറുണ്ട്. അവിടെയാണ് ഉപനേതാവ് സ്ഥാനം കിട്ടിയേതീരൂ എന്ന് ആവശ്യപ്പെട്ടത്. എൽ.ഡി.എഫ്. യോഗത്തിൽ ഇത് ഉന്നയിക്കണമെന്ന് സി.പി.ഐ. നേതൃത്വമാണ് ആവശ്യപ്പെട്ടത്. ഉഭയകക്ഷിതലത്തിൽ കൈകാര്യം ചെയ്യുമെന്നാണ് പറഞ്ഞത്. എൽ.ഡി.എഫിൽ വിഷയമില്ലെന്ന കൺവീനർ ടി.പി. രാമകൃഷ്ണന്റെ വാദം സാങ്കേതികംമാത്രം. ശരിയല്ല. എന്നാൽ, സി.പി.എം. നേതൃത്വം ആവശ്യപ്പെട്ടതുകൊണ്ടാണ് എൽ.ഡി.എഫ്. യോഗത്തിൽ ഉന്നയിക്കാതിരുന്നത്. ആ നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു.
? രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചതിനെ വിമർശിക്കുന്നതിൽ അടിസ്ഥാനമില്ലെന്നാണല്ലോ മുഖ്യമന്ത്രി പറയുന്നത്.
ജനങ്ങളുടെ വോട്ടവകാശം ഉറപ്പുവരുത്താൻ ഭരണഘടനാപരമായി ചുമതലയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവാദിത്വം പാലിക്കുന്നില്ല. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടെ താല്പര്യം സംരക്ഷിക്കാനാണ് കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിച്ചത്. ആ നയം കേരളത്തിലും നടപ്പാക്കിയ ഉദ്യോഗസ്ഥനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ. അങ്ങനെയാളെ സെക്രട്ടറി പദവിയിൽ വെക്കുമ്പോൾ അവിടെ നിയമം മാത്രം നോക്കിയാൽ പോരാ. നിയമനം നിയമപരമായി ശരിയായിരിക്കാം. രാഷ്ട്രീയമായും ധാർമികമായും ശരിയാണോ എന്ന് യു.ഡി.എഫ്. ചിന്തിച്ചില്ല.
തിരഞ്ഞെടുപ്പുകഴിഞ്ഞ് വോട്ടെണ്ണലിനുമുൻപായി സൗകര്യവിമാനത്തിൽ നടത്തിയ മംഗളൂരു സന്ദർശനം എന്തിനായിരുന്നു എന്ന് വി.ഡി. സതീശൻ വ്യക്തമാക്കണം.
ആരെ കാണാനാണ് പോയതെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഇങ്ങനെ ചോദ്യങ്ങളേറെയാണ്. അവയ്ക്ക് ഉത്തരം നൽകതെഏറെക്കാലം പോകാൻ യു.ഡി.എഫ്. സർക്കാരിന് കഴിയില്ല
.(മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസ് നടത്തിയ അഭിമുഖത്തിൽനിന്ന്.)
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group



















