ചോമ്പാലയുടെയും മുക്കാളിയുടെയും വീടകങ്ങളിൽ ഇന്ന് ഗ്യാസ് സിലിണ്ടറുകൾക്കായുള്ള കാത്തിരിപ്പിന്റെ വിലാപമാണ്.
പാചകവാതകം മുടങ്ങിയതോടെ ഹോട്ടലുകൾ അടഞ്ഞു; പണിയെടുത്ത് തളർന്നുവരുന്നവന്റെ വയറും മനസ്സും ഒരുപോലെ പൊള്ളുന്നു. തീവില കൊടുത്ത് ഇൻഡക്ഷൻ കുക്കറുകൾ വാങ്ങാൻ പുതുതലമുറ പരക്കം പായുമ്പോൾ, എന്റെ ഓർമ്മകൾ ചെന്നുനിൽക്കുന്നത് കരിപുരണ്ട ചുവരുകളുള്ള, എന്നാൽ സ്നേഹം പുകയുന്ന പഴയകാലത്തെ ആ അടുക്കളപ്പുരകളിലാണ്.
സ്നേഹഗന്ധമുള്ള പുകച്ചുരുളുകൾ
ആധുനികതയുടെ മിനുസമുള്ള 'മോഡുലർ കിച്ചണുകൾ' ഇന്ന് ഒരു സിലിണ്ടറിന്റെ അഭാവത്തിൽ ജീവനറ്റ കൂടാരങ്ങളായി മാറിയിരിക്കുന്നു. പ്രമുഖ എഴുത്തുകാരൻ സത്യൻ മാടാക്കര നിരീക്ഷിച്ചതുപോലെ, വിറകടുപ്പിൽ നിന്നുയരുന്ന പുകയ്ക്കും കനലിനും സ്നേഹത്തിന്റെ ഒരു പ്രത്യേക ഗന്ധമുണ്ട്.
അത് വെറുമൊരു പാചകശാലയല്ല, ഒരു വീടിന്റെ ഹൃദയമിടിപ്പായിരുന്നു. മണ്ണുകുഴച്ച് മെഴുകി മിനുക്കിയ ആ പഴയ അടുപ്പുകൾക്ക് മുന്നിലിരുന്ന് ഊതിക്കത്തിക്കുമ്പോൾ കണ്ണിൽ നിറയുന്ന പുകക്ക് പണ്ടൊക്കെ അതിജീവനത്തിന്റെ ഈണമായിരുന്നു.
എന്റെ വീട്ടിൽ എത്രയോ കാലമായി ചോറുണ്ടാക്കുന്നത് മാത്രം രണ്ടാമത്തെ അടുക്കളയിൽ .
പരിഷത്തിന്റെ പരിഷ്കരിച്ച പുകയില്ലാത്ത വിറകടുപ്പിലാണ്. മറ്റുകാര്യങ്ങളെല്ലാം ഗ്യാസ് അടുപ്പിൽ .ആധുനിക ഉപകരണങ്ങൾ പലതുണ്ടെങ്കിലും, പറമ്പിലെ ഉണക്കമടലും വിറകും ചേർന്ന് പാകം ചെയ്യുന്ന ഭക്ഷണത്തിന്റെ രുചി മറ്റൊരു യന്ത്രത്തിനും നൽകാനാ വില്ല.കിട്ടുന്ന വെണ്ണീർ പറമ്പിലെ തെങ്ങിന് വളമായും പോകും .
അട്ടവും ഉറികളും കരുതലുകളുടെ കലവറ :
എൺപത് വർഷങ്ങൾക്കു മുൻപുള്ള ആ അടുക്കളക്കാഴ്ചകൾ ഇന്നും ഒരു ചലച്ചിത്രം പോലെ കണ്മുന്നിലുണ്ട്. അടുപ്പിന് പിന്നിലായി പാത്രങ്ങൾ, ചെറിയ ഉരുളിപോലുള്ളവ വെക്കാൻ വീതികൂട്ടി നിർമ്മിച്ച തിണ്ണ. മുകളിൽ കഴുക്കോലിൽ ചൂടി മെടഞ്ഞുണ്ടാക്കിയ 'ഉറി'. ആ ഉറിയിലെ മൺകലങ്ങളിൽ സൂക്ഷിച്ച ചക്കക്കുരുവും, മാങ്ങാത്തൊലിയും, ഉണക്കച്ചെമ്മീനും, വാട്ടുകപ്പയും പഞ്ഞമാസത്തെ വിശപ്പടക്കാനുള്ള കരുതലായിരുന്നു. അടുക്കളയുടെ ചുവരുകളിൽ പറ്റിപ്പിടിച്ച കരിപ്പാളികൾ അവിടുത്തെ കനലണയാത്ത അടുപ്പിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു.
ജനലുകളില്ലാത്ത ആ ഇരുട്ടുമുറിയിൽ അമ്മമാരുടെ വിയർപ്പും സ്നേഹവും കലർന്ന് വെന്തുപാകമായത് ഒരു തലമുറയുടെ കരുത്തായിരുന്നു.
അടുക്കളയിലിരുന്ന് ഭകഷണം കഴിക്കുമ്പോളായിരിക്കും നാട്ടുകാര്യങ്ങൾ പലതും ചുരുളഴിയുക .
ശുചീകരണത്തിന്റെ സാഹസികപ്പൂരങ്ങൾ
ഓണവും വിഷുവും വരുമ്പോൾ അടുക്കള വൃത്തിയാക്കുന്നത് ഒരു ആഘോഷമായിരുന്നു. തലയും ശരീരവും തുണിയിൽ പൊതിഞ്ഞ്, ഈർക്കിൽച്ചൂലും പഴയ ചട്ടുകവുമായി അമ്മ നടത്തുന്ന ആ ശുചീകരണ യജ്ഞം ഇന്നും കണ്മുന്നിലുണ്ട്.
അട്ടത്തെ കരിപ്പാളികൾ നീക്കം ചെയ്ത് കഴിയുമ്പോൾ, വെളുത്ത നിറമുള്ള അമ്മ ഒരു ആഫ്രിക്കക്കാരിയെപ്പോലെ കറുത്തിട്ടുണ്ടാകും! അതിനുശേഷം കല്ലടുപ്പുകൾ വീണ്ടും മണ്ണും ചാണകവും ചേർന്ന് മെഴുകി മിനുക്കുന്നത് ഒരു ആചാരം പോലെ ഭക്തിനിർഭരമായിരുന്നു.
വിറകുപുരയെന്ന സ്വയംപര്യാപ്തത
ഇടവപ്പാതിയിൽ മഴ തിമിർത്തുപെയ്യുമ്പോൾ അടുപ്പിൽ തീപുകയാൻ വേനലിലുടനീളം വിയർപ്പൊഴുക്കി 'വിറകുപുര' നിറയ്ക്കുന്നത് ഒരു വലിയ കരുതലായിരുന്നു.
മഴയെത്തും മുൻപേ മഴുത്തള്ള തലയ്ക്കുമീതെ ഉയർത്തി പിളർത്തിയെടുക്കുന്ന വിറക് കഷണങ്ങൾ വരാനിരിക്കുന്ന മഴക്കാലത്തെ വിശപ്പടക്കാനുള്ള നിക്ഷേപങ്ങളായിരുന്നു. അന്ന് 'വിറക് കീറാനുണ്ടോ' എന്ന് ചോദിച്ചു വരുന്നവരെ കാത്തുനിൽക്കാതെ, ഒട്ടുമിക്ക വീടുകളിലും മഴുവും അത് ഉപയോഗിക്കാനുള്ള കരുത്തുള്ള കൈകളുമുണ്ടായിരുന്നു.
പരാശ്രയമില്ലാത്ത ആ സ്വയംപര്യാപ്തതയായിരുന്നു നാട്ടുമ്പുറത്തു
കാരുടെ ആത്മബലം. തനിമയുടെ രുചിക്കൂട്ടുകൾ മുക്കാളിയിലെ പപ്പടക്കാരൻ സുന്ദരന്റെ ഉഴുന്ന് പപ്പടം കനലിൽ ചുട്ടെടുത്ത രുചിയോ, കല്ലാമലക്കാരൻ കുങ്കർ കൊണ്ടുവരുന്ന 'കൊഞ്ചൻപരൾ' ഉണക്കച്ചെമ്മീനിന്റെ മണമോ ഇന്നത്തെ വറുത്ത വിഭവങ്ങൾക്ക് നൽകാനാവില്ല.
വൃശ്ചികക്കുളിരിൽ പറമ്പിലെ ഉണക്കച്ചാണ്ടികൾ കൂട്ടിയിട്ട് തീകായാനിരുന്ന ആ സുന്ദര നിമിഷങ്ങൾ അന്ന് ഗ്രാമങ്ങളുടെ ഹരമായിരുന്നു.
പ്രത്യേകം ഡൈനിംഗ് റൂമുകളില്ലാത്ത, കല്യാണസദ്യയ്ക്ക് പോലും പന്തിപ്പായയിൽ നീളത്തിലിരുന്ന് സ്നേഹം പങ്കിട്ടു കഴിച്ചിരുന്ന ആ കാലം നമുക്ക് അന്യമായിരിക്കുന്നു. ഇന്ന് ഗ്യാസ് സിലിണ്ടറിന് മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഈ കാലഘട്ടം നമ്മെ ഒന്ന് ഓർമ്മിപ്പിക്കുന്നുണ്ട്:
"പഴമയുടെ പൊരുൾ തേടിയുള്ള മടക്കം ഒരു പിന്നോട്ടുപോക്കല്ല, മറിച്ച് സ്വയംപര്യാപ്തതയിലേക്കുള്ള ചുവടുവെപ്പാണ്." പുതുതലമുറയ്ക്ക് നാം കൈമാറേണ്ടത് സ്വിച്ചിട്ടാൽ കത്തുന്ന അടുക്കളകൾ മാത്രമല്ല, പ്രകൃതിയെ അറിഞ്ഞും മണ്ണിനെ തൊട്ടും ജീവിക്കാനുള്ള ഈ വലിയ പാഠങ്ങൾ കൂടിയാണ്. കാരണം, കനലണയാത്ത അടുക്കളകളിലേ സ്നേഹം എന്നും വെന്തുപാകമാകൂ.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group














