മലയാള നോവൽ സാഹിത്യത്തിന് അടിത്തറയിട്ട ഉന്നത പ്രതിഭ;
മുത്തച്ഛനെ ഓർക്കുമ്പോൾ
: മീരാപ്രതാപ്
മലയാള സാഹിത്യ ചരിത്രത്തിൽ ഒരു നോവലിന്റെ ഘടനയും ലക്ഷ്യബോധവുമായി ആദ്യം കടന്നുവന്ന കൃതിയുടെ രചയിതാവാണ് അപ്പു നെടുങ്ങാടി (1862–1933). മലയാളത്തിന്റെ എക്കാലത്തെയും ഒരാളായിരുന്ന, ക്രാന്തദർശിയും ബഹുമുഖപ്രതിഭയുമായിരുന്ന റാവു ബഹദൂർ ടി.എം. അപ്പു നെടുങ്ങാടിയെക്കുറിച്ച് ഓർക്കുമ്പോൾ ഏതൊരു കൊച്ചുമകൾക്കാണ് അഭിമാനമില്ലാത്തത്!
'കുന്ദലത': മലയാള നോവലിന്റെ പ്രാരംഭം
1887-ൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽ നിന്ന് പുറത്തിറ ങ്ങിയ അദ്ദേഹത്തിന്റെ 'കുന്ദലത' എന്ന കൃതി, മലയാളത്തിലെ ആദ്യത്തെ നോവലായി പല സാഹിത്യ വിമർശകരും ചരിത്രകാരന്മാരും കണക്കാക്കുന്നു.
അപ്പു നെടുങ്ങാടി തൻ്റെ കൃതിയുടെ മുഖവുരയിൽത്തന്നെ രചനയുടെ ലക്ഷ്യം വ്യക്തമാക്കിയത്, വായനയെ ഒരു വിനോദോപാധിയായി ജനകീയവൽക്കരിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തെയാണ് എടുത്തു കാണിക്കുന്നത്:
'ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങള്‍ക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാല്‍ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകള്‍ക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായി ത്തീരുക.'
കേരളവർമ്മ വലിയകോയിത്തമ്പുരാൻ, പി. ഗോവിന്ദപ്പിള്ള, ഉള്ളൂർ എസ്. പരമേശ്വരയ്യർ, എം.പി. പോൾ തുടങ്ങിയ പ്രമുഖർ 'കുന്ദലത' യെ മലയാള നോവലുകളുടെ പ്രാരംഭകനായി അംഗീകരിച്ചിട്ടുണ്ട്. കാര്യകാരണബദ്ധമായ ഇതിവൃത്തം, പരിണാമഗുപ്തി എന്നിവയിൽ ഈ കൃതി വിജയിച്ചു എന്ന് നിരൂപകർ വിലയിരുത്തുന്നു.
'കുന്ദലത' പാശ്ചാത്യ സാഹിത്യത്തോടുള്ള അദ്ദേഹത്തിൻ്റെ കടപ്പാടും സൂചിപ്പിക്കുന്നുണ്ട്. ഷേക്‌സ്പിയറുടെ 'സിംബലിൻ', വാൾട്ടർ സ്കോട്ടിന്റെ 'ഐവാൻഹോ' എന്നിവയുമായി ഇതിവൃത്തത്തിലും കഥാപാത്രങ്ങളിലും നോവലിന് സാമ്യമുണ്ടെന്ന് എം.പി. പോൾ നിരീക്ഷിച്ചിട്ടുണ്ട്. കൂടാതെ, സംസ്കൃത കാവ്യങ്ങളോടുള്ള അദ്ദേഹത്തിൻ്റെ അഭിരുചി 'രഘുവംശ'ത്തിലെ ദിലീപവർണ്ണനയുമായി ഇതിലെ യോഗീശ്വരവർണ്ണനയ്ക്കുള്ള ബന്ധത്തിലൂടെയും പ്രകടമാണ്.
നോവൽ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനകം കേരളവർമ്മ 'കേരളപത്രി ക'യിൽ പ്രശംസിച്ചു. തുടർന്ന്, സി.പി. അച്യുതമേനോൻ 'വിദ്യാവിനോദി നി'യിൽ മണ്ഡനനിരൂപണം എഴുതിയതും, തിരുകൊച്ചി-മലബാർ ഭാഗങ്ങളിലെ സ്കൂളുകളിൽ ഈ കൃതി പാഠപുസ്തകമായതും അപ്പു നെടുങ്ങാടിയുടെ ആദ്യസംരംഭത്തിന് ലഭിച്ച വലിയ അംഗീകാരങ്ങളാണ്. മലയാള കഥാസാഹിത്യത്തിന് ആധുനികമായ രൂപം നൽകിയ ആദ്യ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന് സാഹിത്യചരിത്രത്തിൽ സുപ്രധാന സ്ഥാനമുണ്ട്.
അനുസ്മരണചടങ്ങിലെ സാന്നിധ്യം
മഹത്തായ വ്യക്തിത്വങ്ങൾ വിസ്മരിക്കപ്പെടരുത്.
ഈ അടുത്ത് ഒക്ടോബർ 11-ാം തീയതി അദ്ദേഹത്തിന്റെ നൂറ്ററുപത്തഞ്ചാം ജന്മവാർഷികമായിരുന്നു. ടി.എം. അപ്പുനെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് പാളയത്ത് (കല്ലായ് റോഡ്) കാലിക്കറ്റ് മെട്രോ സൊസൈറ്റി ഹാളിൽ വച്ച് നടന്ന അനുസ്മരണ ചടങ്ങ് വളരെ ഭംഗിയായി നടന്നു.
ട്രസ്റ്റിൻ്റെ ക്ഷണം സ്വീകരിച്ച് ഞാനും (അപ്പു നെടുങ്ങാടിയുടെ പുത്രി വി.എം. പാർവതിയമ്മയുടെ പൗത്രി) എൻ്റെ ഭർത്താവ് അഡ്വ. പ്രതാപനും ചടങ്ങിൽ പങ്കെടുക്കുകയുണ്ടായി.
ടി.എം. അപ്പു നെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ ചെയർമാനായ ശ്രീ ബാബുരാജ് ആയിരുന്നു ചടങ്ങിന്റെ അദ്ധ്യക്ഷൻ. മുഖ്യാതിഥിയായിരുന്ന, മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് ശ്രീ കെ. കെ. അജിത് കുമാർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. അപ്പു നെടുങ്ങാടി രചിച്ച 'കുന്ദലത' എന്ന ആദ്യ മലയാള നോവലിനെ കുറിച്ചും, അദ്ദേഹം വൈവിധ്യമാർന്ന കർമ്മമേഖലകളിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ചുമുള്ള മുഖ്യാതിഥിയുടെ പ്രസംഗം ഗംഭീരമായിരുന്നു. മുത്തശ്ശൻ പണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ കാഴ്ചവച്ച പ്രശംസനീയമായ പ്രവർത്തനങ്ങളെക്കുറിച്ചും, തുടങ്ങിയ സംരംഭങ്ങളെക്കുറിച്ചും എനിക്ക് സംസാരിക്കാനുള്ള ഭാഗ്യമുണ്ടായി.
ട്രസ്റ്റിന്റെ മഹത്തായ പ്രവർത്തനങ്ങൾ
കോഴിക്കോട്ടെ അപ്പു നെടുങ്ങാടി മെമ്മോറിയൽ ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ വളരെ ശ്ലാഘനീയമാണ് എന്ന് എടുത്തുപറയാതെ വയ്യ. ആ മഹദ് വ്യക്തിയുടെ സാഹിത്യ-സാമൂഹിക-വിദ്യാഭ്യാസ മേഖലകളിലെയും മറ്റ് മേഖലകളിലേയും സംഭാവനകളെക്കുറിച്ച്, വരുന്ന തലമുറകളെ ബോധവൽക്കരിക്കാനും, അവർക്ക് പ്രചോദനവും പ്രോത്സാഹനവും നൽകാനും, വിവിധ കാരുണ്യപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനും ട്രസ്റ്റ് ഏറെ പരിശ്രമിക്കാറുണ്ട്.
ട്രസ്റ്റിൻ്റെ ജീവനാഡികളായ ശ്രീ ബാബുരാജും, മാനേജിംഗ് ട്രസ്റ്റി ശ്രീ ലക്ഷ്മീദാസും, ശ്രീ ബാലമുരളിയും മറ്റു ഭാരവാഹികളും അംഗങ്ങളും തീർച്ചയായും അഭിനന്ദനാർഹരാണ്. അവരുടെ പ്രവർത്തനങ്ങളിൽ വർഷങ്ങളായി ഞാനും ഞങ്ങളുടെ കുടുംബാംഗങ്ങളിൽ കുറച്ച് പേരും ഭാഗഭാക്കാകാറുണ്ട്.
മുത്തശ്ശന് സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ട്
കൊച്ചുമകളുടെ പ്രണാമം
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group













_h_small.jpg)





