ഗാന്ധി സ്‌മൃതികളുമായി
കസ്‌തൂർബാ ചോമ്പാലയിലെത്തി
ഗാന്ധിചിത്രങ്ങളുടെ അപൂർവ സമാഹാരം
ശ്രീനാരായണ എൽ പി സ്കൂളിന് കൈമാറി
ചോമ്പാല: ശ്രീനാരായണ എൽ പി സ്കൂളിലെ മുൻ പ്രധാന അധ്യാപകനും പ്രമുഖ ഗാന്ധിയനുമായിരുന്ന കേളപ്പൻ മാസ്റ്ററുടെ സ്മരണാർത്ഥം, അദ്ദേഹത്തിന്റെ മകളും എൻ.ഐ.ടി. കോഴിക്കോട് പ്രൊഫസറുമായ പ്രൊഫ. കസ്തൂർബ, വിദ്യാലയത്തിന് ഗാന്ധിചിത്രങ്ങളുടെ അപൂർവ്വ ശേഖരം കൈമാറി. കേളപ്പൻ മാസ്റ്റർ ദീർഘകാലം പ്രവർത്തിച്ച ചോമ്പാല ശ്രീനാരായണ എൽ പി സ്കൂളിനാണ് 50-ൽ അധികം വരുന്ന ഈ ചിത്രങ്ങളുടെ സമാഹാരം ലഭിച്ചത്.ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് ഇവർ.
ഒക്ടോബർ 29-ന് വിദ്യാലയത്തിൽ നടന്ന ചടങ്ങ് കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ കെ കെ എൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ പഠന കേന്ദ്രം പ്രസിഡണ്ട് എം വി ജയപ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപകൻ കെ പി പ്രീജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
. മഹാത്മാ ഗാന്ധിയുടെ വിവിധ കാലങ്ങളിലുള്ള സുപ്രധാന സംഭവങ്ങൾ നോക്കിക്കാണാൻ വിദ്യാർത്ഥികൾക്ക് അപൂർവ്വാവസരമാണിവിടെ കൈവന്നതെന്ന് സ്കൂൾ മാനേജർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ
അഭിമാനപൂർവ്വം പറഞ്ഞു .ചടങ്ങിൽ സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളിൽ പലരും
പങ്കാളികളായി, കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ മുൻ വൈസ് ചാൻസലരും ചരിത്രകാരനുമായ ഡോ .കെ കെ എൻ കുറുപ്പിനൊപ്പം സദസ്സിലെ കൊച്ചു വിദ്യാർത്ഥികൾക്കൊപ്പം ചേർന്നിരുന്ന് ഫോട്ടോ എടുക്കാനും അവർ താൽപ്പര്യം കാട്ടി.
പ്രമുഖ സാഹിത്യകാരൻ സത്യൻ മാടാക്കര, ദിവാകരൻ ചോമ്പാല (മീഡിയ ഫേസ് കേരള ), സ്കൂൾ മാനേജർ കുഞ്ഞികൃഷ്ണൻ മാസ്റ്റർ, അബ്ദുൽ ഗഫൂർ, വി കെ ഹഫ്സത്ത് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. സിഷ ടീച്ചർ നന്ദി രേഖപ്പെടുത്തി.
കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം ദേശീയ ഗാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
സത്യസന്ധതയുടെ പ്രകാശഗോപുരം: ചോമ്പാലക്കാരുടെ പ്രിയങ്കരൻ - കേളപ്പൻ മാസ്റ്റർ
:ദിവാകരൻ ചോമ്പാല
ഗാന്ധിസം എന്നത് കേവലം ഒരു രാഷ്ട്രീയ തത്വശാസ്ത്രമല്ല, മറിച്ച് ധാർമ്മികവും മതപരവും സാമൂഹികപരവുമായ നിരവധി ആശയങ്ങളെ സമന്വയിപ്പിച്ച ഒരു പ്രായോഗിക ആദർശവാദമാണ്. മഹാത്മാഗാന്ധിയുടെ ആദർശങ്ങളെയും തത്വചിന്തകളെയും വിശദീകരിക്കുന്ന ഈ പ്രസ്ഥാനം, എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കുക എന്നതിലാണ് ഊന്നൽ നൽകുന്നത്.
'സത്യത്തെ മുറുകെ പിടിക്കുക' എന്ന് അർത്ഥം വരുന്ന 'സത്യാഗ്രഹം', അന്യായത്തിനും അടിച്ചമർത്തലിനും എതിരെ അഹിംസയിലൂടെ പോരാടാനുള്ള മാർഗ്ഗമാണ്.
എല്ലാവരുടെയും പുരോഗതി എന്നർത്ഥം വരുന്ന 'സർവ്വോദയം', സ്വയംഭരണത്തെ സൂചിപ്പിക്കുന്ന 'സ്വരാജ്', സമ്പന്നർ തങ്ങളുടെ സമ്പത്ത് സമൂഹത്തിനായി ഉപയോഗിക്കുന്ന 'ട്രസ്റ്റിഷിപ്പ്' തുടങ്ങിയ തത്വങ്ങളാണ് ഗാന്ധിസത്തിന്റെ കാതൽ.
ഈ ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിച്ച് പൊതു സമൂഹത്തിൽ തികഞ്ഞൊരു ഗാന്ധിയനായി മാതൃകാപരമായി ജീവിച്ച ഒരു വ്യക്തി ചോമ്പാലയിൽ ഉണ്ടായിരുന്നു.
അദ്ദേഹം മറ്റാരുമല്ല, ആയിക്കര കിഴക്കയിൽ മഹാത്മാസദനിൽ കേളപ്പൻ മാസ്റ്റർ എന്ന ഗാന്ധിയൻ ആയിരുന്നു. ചോമ്പാലക്കാരുടെയിടയിൽ അദ്ദേഹം 'ഗാന്ധി' എന്നറിയപ്പെട്ടു.
മുക്കാളിയിലെ ഗാന്ധി രൂപം
ഏകദേശം 75 വർഷങ്ങൾക്കുമുമ്പ് കുട്ടിക്കാലം മുതൽ ഞാൻ അദ്ദേഹത്തെ മുക്കാളിയിൽ കണ്ടുതുടങ്ങിയതാണ്.
സദാസമയവും ഗാന്ധിത്തൊപ്പി തലയിൽ വെച്ചും ഖദർ ജുബ്ബയും ഖദർ വസ്ത്രങ്ങളും ധരിച്ചും നാട്ടിടവഴികളിലൂടെ നടന്നുപോകുന്ന അദ്ദേഹത്തെ കാണുന്നത് കുട്ടികളായ ഞങ്ങൾക്ക് വലിയ കൗതുകമായിരുന്നു. നാട്ടുകാരുടെ പ്രിയങ്കരനായ, താടിക്കാരൻ കേളപ്പൻ മാസ്റ്റർ ഒരു അധ്യാപകൻ കൂടിയായിരുന്നു.
അദ്ദേഹത്തിന് ശ്രീ മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവ് ശ്രീ. മുല്ലപ്പള്ളി ഗോപാലൻ, ചിത്രകാരൻ കൊയിലോത്ത് കുഞ്ഞിക്കണ്ണക്കുറുപ്പ് തുടങ്ങിയവരുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്നു.ചിത്രകാരൻ കുഞ്ഞിക്കണ്ണക്കുറുപ്പിൻ്റെയും മറ്റും നേതൃത്വത്തിൽ അക്കാലത്ത് പ്രവർത്തിച്ചിരുന്ന ചർക്കാ ക്ലാസിൽ പലരും പങ്കെടുത്തിരുന്നു. ഡോ .കെ കെ എൻ കുറുപ്പിൻ്റെ സഹോദരി സരോജിനി ചർക്കാ ക്ലാസിയിൽ പങ്കെടുത്ത് നൂലുണ്ടാക്കി അഞ്ചണ നേടിയ കഥ കുറുപ്പ് സാർ പറഞ്ഞതും ഞാനോർക്കുന്നു
പഴയകാലത്ത് ഡോക്ടർമാർ ഇല്ലാത്ത മുക്കാളിയിൽ, എന്റെ അച്ഛൻ ചോയി വൈദ്യർ പലപ്പോഴും ചികിത്സക്കായി കേളപ്പൻ മാസ്റ്ററുടെ വീട്ടിൽ പോകാറുണ്ടായിരുന്നു. മുക്കാളിയിൽ അച്ഛൻ നടത്തിയിരുന്ന ആയുർവേദ ഔഷധശാലയിൽ അദ്ദേഹം മിക്ക ദിവസങ്ങളിലും വന്നിരുന്ന് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നതും ഞാനിപ്പോഴും ഓർക്കുന്നു.
ഖദറിനോടുള്ള സ്നേഹം
കേളപ്പൻ മാസ്റ്ററുടെ ഗാന്ധിയൻ ജീവിതരീതിയുടെ ഒരു ഉദാഹരണം എന്റെ വ്യക്തിപരമായ അനുഭവത്തിലുണ്ട്. ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന എന്നോട്, കൊളരാട് തെരുവിലെ നെയ്ത്തുശാലയിൽ നെയ്‌തെടുക്കുന്ന തുണികൊണ്ട് ഷർട്ടിടാൻ അദ്ദേഹം നിർബന്ധിച്ചു. എന്നാൽ, അച്ഛൻ 'കമ്പനിത്തുണി' കൊണ്ട് കുപ്പായം തുന്നാനായി ഇ.എം. ബാലൻ മേസ്തിരിയെ ഏർപ്പാടാക്കിയെങ്കിലും, ഞാൻ അന്നതിന് വഴങ്ങിയില്ല. അതിനുശേഷം കേളപ്പൻ മാസ്റ്റർ അച്ഛന്റെ മരുന്നുഷാപ്പിൽ വരുമ്പോൾ ഭയം കാരണം ഞാൻ അകലം പാലിച്ച് മാറിനിൽക്കുമായിരുന്നു.
ദേശസ്‌നേഹവും കുടുംബജീവിതവും
ഓരോ ഓഗസ്റ്റ് 15-നും മുക്കാളി സ്കൂളിലെ കൊടിയുയർത്തൽ ചടങ്ങിനും പായസദാനത്തിനും കേളപ്പൻ മാസ്റ്ററുടെ നിറസാന്നിധ്യമുണ്ടായിരുന്നു. പൊതുരംഗത്തെ ഈ സജീവതയോടൊപ്പം അദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതത്തിലെ ചില രംഗങ്ങളും നാട്ടുകാർക്ക് പ്രിയപ്പെട്ടതായിരുന്നു. ഏറെ വൈകി വിവാഹിതനായ കേളപ്പൻ മാസ്റ്റർ നവവധുവിനൊപ്പം വടക്കേ മുക്കാളിയിൽ ബസ്സിറങ്ങിയപ്പോൾ, ആ കൗതുകക്കാഴ്ച കാണാൻ വട്ടംകൂടി നിന്ന നാട്ടുകൂട്ടങ്ങൾക്കിടയിൽ ഞാനും ഉണ്ടായിരുന്നു.
റോസാപ്പൂക്കളോടുള്ള അദ്ദേഹത്തിന്റെ ഇഷ്ടം കാരണം വീട്ടിൽ പലനിറത്തിലുള്ള റോസാച്ചെടികൾ നട്ടുവളർത്തിയിരുന്നു. എൻ്റെ കുട്ടിക്കാലത്ത്, എൻ്റെ അമ്മയ്‌ക്ക് സമ്മാനിക്കാൻ വേണ്ടി അച്ഛൻ അദ്ദേഹത്തിൻ്റെ കൈയ്യിൽ നിന്നും റോസാക്കമ്പുകൾ ശേഖരിച്ചതും എൻ്റെ ഓർമ്മയിലുണ്ട്.
ചോമ്പാൽ ഹാർബറിൽ നിന്ന് അൽപ്പം തെക്കുമാറി കടലോരത്ത് സ്ഥിതിചെയ്യുന്ന ശ്രീനാരായണ എൽ.പി. സ്കൂളിലെ അധ്യാപകനായിരുന്നു കേളപ്പൻ മാസ്റ്റർ. 1975-ൽ അദ്ദേഹം സ്കൂളിൽ നിന്ന് വിരമിച്ചു. തുടർന്ന്, 1993-ൽ ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യ നാരായണി ടീച്ചർ, മക്കളായ മോഹൻദാസ്, പ്രൊഫ. കസ്തൂർബ, ഡോ. കീർത്തിമ എന്നിവർ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് കരുത്ത് പകരുന്നു.
ഗാന്ധിയൻ ആദർശങ്ങളെ ജീവിതത്തിൽ പകർത്തി, എല്ലാ കാര്യങ്ങളിലും സത്യസന്ധതയും ലാളിത്യവും പുലർത്തി ചോമ്പാലയിലെ ജനഹൃദയങ്ങളിൽ സ്നേഹം പിടിച്ചുപറ്റിയ കേളപ്പൻ മാസ്റ്റർ, ചോമ്പാലയുടെ ചരിത്രത്തിൽ എന്നും ഓർമ്മിക്കപ്പെടുന്ന ഒരു പ്രകാശഗോപുരമായി നിലകൊള്ളും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group


















