
ഗാന്ധിഫെസ്റ്റ്: ആധുനിക ലോകത്ത്
ഗാന്ധിയുടെ പ്രസക്തി ചർച്ചയായി
; വടകര ടൗൺഹാളിൽ ജനത്തിരക്ക്
വടകര : ഗാന്ധിജി ജീവിച്ചിരിക്കെ വടകരയിൽ എത്തിയത് 1934 ജനുവരി 14-ന്. അന്നത്തെ ഓർമ്മകൾ തുടിക്കുന്ന വടകരയിൽ വീണ്ടും ഗാന്ധിജിയെത്തി. വാക്കായും വരയായും ആശയങ്ങളായും...
വടകര ഗാന്ധിഫെസ്റ്റിന്റെ രണ്ടാംദിനത്തിൽ ടൗൺഹാളിൽ നിറഞ്ഞത് ഗാന്ധിജിമാത്രം. രാമചന്ദ്രഗുഹ, ശബ്‌നം ഹാശ്മി, ഡോ. എം.എസ്. ജോൺ, ഡോ. ബസവരാജ് എൻ.അക്കി, എം.എൻ. കാരശ്ശേരി എന്നിവരിലൂടെ ഗാന്ധിയൻ ആദർശങ്ങളും ജീവിതവും വടകര മനംനിറഞ്ഞ് കേട്ടു. അൻവർ അലിയുടെ ‘ഗാന്ധിത്തൊടൽമാല’യിലൂടെ ഗാന്ധിയൻജീവിതം കവിതയായി പെയ്തിറങ്ങി. സാഹിത്യത്തിലെ ഗാന്ധിയെക്കുറിച്ച് സംവാദം. വി.ടി. മുരളി, ചെങ്ങന്നൂർ ശ്രീകുമാർ, ആതിര കൃഷ്ണൻ എന്നിവർ നേതൃത്വംനൽകിയ ഗാനാഞ്ജലിയോടെ രണ്ടാം ദിവസത്തെ പരിപാടികൾ സമാപിച്ചു.
തുടക്കം കാർട്ടൂൺ പ്രദർശനത്തോടെ രണ്ടാംദിവസത്തെ പരിപാടികൾ ആരംഭിച്ചത് കാർട്ടൂൺ പ്രദർശനത്തോടെയായിരുന്നു. ‘ഗാന്ധി ഇൻ കാർട്ടൂൺസ്’ എന്നപേരിലുള്ള പ്രദർശനം ഡോ.സുധീഷ് കോട്ടേമ്പ്രം ഉദ്ഘാടനംചെയ്തു. ഗാന്ധി കഥാപാത്രമായ ലോകപ്രശസ്ത കാർട്ടൂണുകളാണ് പ്രദർശനത്തിലുള്ളത്. നൂറോളം കാർട്ടൂണുകളുണ്ട്. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. രമേഷ് രഞ്ജനം, രഞ്ജിത്ത് കാരാട്ട് എന്നിവർ സംസാരിച്ചു. ആദ്യസെഷനിൽ ‘ഗാന്ധിയും ആധുനികലോകവും’ എന്ന വിഷയത്തിൽ ഡോ. എം.എസ്. ജോൺ പ്രഭാഷണം നടത്തി. കെ. വിജയൻപണിക്കർ അധ്യക്ഷതവഹിച്ചു. പി. പ്രദീപ്കുമാർ, ടി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ‘എന്തുകൊണ്ട് ഗാന്ധി’ എന്ന വിഷയത്തിൽ ഡോ. ഇ.വി. രാമകൃഷ്ണൻ, കെ.വി. സജയ്, ഡോ. പി.പി. രവീന്ദ്രൻ എന്നിവർ പങ്കെടുത്ത സംവാദം. കെ.ടി. ദിനേശ് മോഡറേറ്റായി. പി. ലിജീഷ് സ്വാഗതവും അഡ്വ. ബൈജു രാഘവൻ നന്ദിയും പറഞ്ഞു. ‘ഗാന്ധിയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തിൽ ശബ്‌നം ഹാശ്മി നടത്തിയ പ്രഭാഷണവും വടകരയ്ക്ക് വേറിട്ട അനുഭവമായി. ഡോ. ടി. അപർണ അധ്യക്ഷതവഹിച്ചു. പ്രശാന്തി പറമ്പത്ത്, വിമല കളത്തിൽ എന്നിവർ സംസാരിച്ചു. പിന്നാലെയാണ് രാമചന്ദ്രഗുഹയും എസ്. ഗോപാലകൃഷ്ണനും തമ്മിലുള്ള അഭിമുഖം നടന്നത്.

മാതൃഭൂമിയുടെ രണ്ട് പുസ്തകങ്ങൾ പ്രകാശനംചെയ്തു ഗാന്ധിഫെസ്റ്റിന്റെ രണ്ടാംദിനം മാതൃഭൂമിയുടെ രണ്ട് ഗാന്ധിപുസ്തകങ്ങൾ പ്രകാശനംചെയ്തു. ഡോ. സിബി കെ. ജോസഫ്, ഡോ. ബസവരാജ് എൻ. അക്കി എന്നിവർചേർന്ന് രചിച്ച 1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനം, മഹാത്മാഗാന്ധിയുടെ പ്രഥമ അധ്യക്ഷതയുടെ സചിത്രവിവരണം എന്ന പുസ്തകം എം.എം.എൻ. കാരശ്ശേരി കെ.പി. അമ്മുക്കുട്ടിക്ക് നൽകി പ്രകാശനംചെയ്തു. പി. ഹരീന്ദ്രനാഥിന്റേതാണ് പരിഭാഷ. ചരിത്രവ്യക്തി: നാല് സംഭാഷണങ്ങൾ (രാമചന്ദ്രഗുഹ/എസ്. ഗോപാലകൃഷ്ണൻ) എന്ന പുസ്തകം ഇരുവരുടെയും സാന്നിധ്യത്തിൽ ശബ്‌നം ഹാശ്മി പ്രകാശനംചെയ്തു. ഇ.വി. ലിജീഷ് ഏറ്റുവാങ്ങി.പുസ്തകങ്ങൾ ടൗൺഹാളിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ ലഭിക്കും. മറ്റ് പുസ്തകങ്ങളുടെ പ്രദർശനവും ഇവിടെയുണ്ട്..


വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group