
മഹാത്മാ ഗാന്ധിയും ഫലസ്തീനും: അഹിംസയുടെ രാഷ്ട്രീയ ജാഗ്രത
:സത്യൻ മാടാക്കര
ജീവിതം മുഴുവൻ അഹിംസയുടെ വിളക്കായ മഹാത്മാ ഗാന്ധി, കേവലമൊരു ചരിത്രപുരുഷനായി ഒതുങ്ങുന്നില്ല. ഇന്നും ലോകം നേരിടുന്ന ഏറ്റവും സങ്കീർണ്ണമായ പ്രശ്നങ്ങളിലൊന്നായ ഫലസ്തീൻ സമാധാന വിഷയത്തിൽ ഗാന്ധിയൻ ചിന്തകൾക്ക് നിർണ്ണായകമായ പ്രസക്തിയുണ്ട്.ചർക്കയിൽ നിന്ന് ഒലീവിലയിലേക്കും പ്രാവിൻ ചിഹ്നത്തിലേക്കും ലോകം ശ്രദ്ധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അകറ്റി നിർത്തലല്ല, അടുപ്പിച്ചു ചേർത്തുപിടിക്കലാണ് വിവേകം.
കുട്ടികളുടെ കൊലക്കളവും ആത്മാവിന്റെ നിലവിളിയും
യുദ്ധത്തിന്റെ ഭീകരത എല്ലാ കാലത്തും മരണങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. എന്നാൽ, ഫലസ്തീനിന്റെ മണ്ണ് കുഞ്ഞുങ്ങളുടെ കൊലക്കളമായി മാറുമ്പോൾ, അത് കേവലം ഒരു രാഷ്ട്രീയ സംഭവമായി അവസാനിക്കുന്നില്ല. ഏത് മനുഷ്യന്റെ ഉള്ളിലാണ് കരച്ചിൽ ഉണ്ടാകാത്തത്? ഇത്, യുദ്ധത്തിനെതിരായ ആത്മാവിന്റെ നിലവിളിയാണ്. ഈ നിലവിളി കേൾക്കാൻ, വർഗ്ഗീയ ലഹള കത്തിപ്പടർന്ന ഇടങ്ങളിലെത്തി സമാധാനം നിലനിർത്തിയ ഗാന്ധിജിയുടെ മാർഗ്ഗമാണ് വഴികാട്ടിയാകേണ്ടത്.
ഫലസ്തീൻ പ്രശ്നം ഇരയും ഇരപിടിയനും തമ്മിലുള്ള സംവാദമായി ചുരുങ്ങുമ്പോൾ, അവിടെ ഒരു ജനാധിപത്യ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ലോകം ആവശ്യപ്പെടുന്നത് നേതാക്കൾക്ക് മാത്രം വിട്ടുകൊടുത്ത ജീവിതമല്ല, മറിച്ച് വോട്ട് ചെയ്യുന്ന ഓരോ പൗരനും രാഷ്ട്രീയ അഭിപ്രായവും ധാർമ്മിക ചോദ്യവും നീതിയിലേക്കുള്ള നിലനില്പിനായുള്ള നിലപാടും ഉണ്ടാകുക എന്നതാണ്. 'എതിര് പറയുക, അത് ജനങ്ങളുടെ പ്രത്യാശയാക്കി വളർത്തുക' എന്നതാണ് ജനാധിപത്യ ജാഗ്രത. ഈ ജാഗ്രതയെ കെടാത്ത ഉമിത്തീയാക്കി നിലനിർത്തുന്നതാണ് രാഷ്ട്രധർമ്മം.

ഗാന്ധിയും ഗോഡ്‌സെയും: സമകാലിക ഭൂപടത്തിൽ
എൻ.വി. കൃഷ്ണവാരിയരുടെ കവിതയിലെ വരികൾ ഈ വൈരുദ്ധ്യം കൃത്യമായി വരച്ചുകാട്ടുന്നു:
"അരി വാങ്ങുവാൻ ക്യൂവിലെത്തിക്കി നില്ക്കുന്നൂ ഗാന്ധി, അരികേ കൂറ്റൻ കാറി -ലേറി നീങ്ങുന്നൂ ഗോഡ്സേ."
ഗാന്ധിജിയുടെ ആശയങ്ങളെയും ലാളിത്യത്തെയും തള്ളിക്കളഞ്ഞ് ഗോഡ്‌സെയും സവർക്കറും വീണ്ടും രാഷ്ട്രീയ ഭൂപടത്തിൽ ശക്തമാകുമ്പോൾ, ഗാന്ധിയെ ഏറ്റവും മുൻവശത്ത് നിർത്തിയുള്ള പൊതുപ്രവർത്തനം ജനാധിപത്യ ഇന്ത്യയുടെ നിലനിൽപ്പിന് ഒരു രാഷ്ട്രീയ ആവശ്യമായി മാറുകയാണ്.
ഗാന്ധിജി ചൊല്ലി നടന്ന സമാധാനത്തിന്റെ ഗാനം – "രഘുപതി രാഘവ രാജാറാം... ഈശ്വർ അള്ളാ തേരേ നാം, സബ്ഹ കോ സന്മതി തേ ഭഗവാൻ" – 1946-ലെ കത്തുന്ന ബംഗാളിന്റെ അന്തരീക്ഷത്തിൽ മാത്രമല്ല, വെടിമരുന്ന് മണക്കുന്ന ഫലസ്തീനിന്റെ തെരുവുകളിലും പാടാനുള്ളതാണ്. ഈ ഗാനം എല്ലാ സമാധാന പ്രേമികളെയും ആകർഷിക്കുന്ന കാവ്യനീതിയാണ്.
മാനുഷികതയ്ക്കു വേണ്ടിയുള്ള ഐക്യദാർഢ്യം
അധിനിവേശത്തെ കേവലം സംസ്കാര സംഘർഷമായി കാണാതെ, വലുത് ചെറുതിനെ വിഴുങ്ങുന്ന പ്രക്രിയയായി നോക്കിക്കാണണം. നാടും വീടും സംസ്കാരവും നിലനിർത്താൻ ഫലസ്തീനിൽ കുരുതിയാവുന്ന കുഞ്ഞുങ്ങളെ കണ്ട് നമ്മൾ ചോദ്യം ഉയർത്തുന്നില്ലെങ്കിൽ, പുറത്തുവരാത്ത ചോദ്യം ഉള്ളിലൊതുക്കി മരിക്കുന്നതിന് തുല്യമാകും.
മാനുഷികതയില്ലാത്ത പ്രയോജനവാദത്തിന്റെ കടന്നുകയറ്റത്തെ ഗാന്ധി എന്നും എതിർത്തിരുന്നു. അതുകൊണ്ട് തന്നെ, മഹാത്മാ ഗാന്ധിയുടെ ആർഭാടരഹിതമായ അഹിംസാ പ്രാർത്ഥന ഹൃദയത്തിൽ സ്വീകരിച്ചുകൊണ്ട്, മാനുഷികതയ്ക്കു വേണ്ടി നമുക്ക് ഗാന്ധിക്കൊപ്പം ഫലസ്തീൻ ജനതയ്ക്കുള്ള ഐക്യദാർഢ്യം ഉയർത്തിപ്പിടിക്കാം. ഗാന്ധി ചിന്തയിൽ പുതിയ കാറ്റും വെളിച്ചവും കടന്നുവരുന്നതാണ് ഈ കാലഘട്ടത്തിലെ നമ്മുടെ അഭിലാഷം.



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group