
അനുഭവസാക്ഷ്യം:
ആധുനിക കാലത്തെ
പരസ്യവിദ്യയും വഞ്ചനയും
:ദിവാകരൻ ചോമ്പാല
ഒരു കാലത്ത് ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്താനുള്ള ഉപാധി മാത്രമായിരുന്ന പരസ്യം ആധുനിക ഡിജിറ്റൽ യുഗത്തിൽ വഞ്ചനയുടെയും തട്ടിപ്പിന്റെയും പുതിയ മുഖം സ്വീകരിച്ചിരിക്കുന്നു. സാധാരണക്കാരുടെ ആഗ്രഹങ്ങളെയും മോഹങ്ങളെയും ചൂഷണം ചെയ്ത് പണമുണ്ടാക്കാൻ ലക്ഷ്യമിടുന്ന പല പരസ്യങ്ങളും "അനുഭവസാക്ഷ്യം" എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
പണ്ടുകാലത്ത് ഒരു കുപ്പി മരുന്ന് "മറ്റെല്ലാ ചികിത്സകളും ഫലിക്കാതെ വരുമ്പോൾ" ഉപയോഗിക്കാനുള്ള നിർദ്ദേശത്തിലൂടെ ഉപഭോക്താവിന്റെ വിശ്വാസം നേടിയെങ്കിൽ, ഇന്നത്തെ സോഷ്യൽ മീഡിയ അതിനെ മറ്റൊരു തലത്തിലേക്ക് ഉയർത്തി. ഇവിടെ ശാസ്ത്രീയ അടിത്തറയില്ലാത്ത പല കാര്യങ്ങളും സത്യമെന്ന വ്യാജേന പ്രചരിക്കുന്നു.
ഡിജിറ്റൽ തട്ടിപ്പിന്റെ പുതിയ മുഖങ്ങൾ
നൂതന സാങ്കേതിക വിദ്യകൾ തട്ടിപ്പുകാർക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുന്നു.
"നോട്ടിരട്ടിപ്പ്, വെള്ളിമൂങ്ങ, ഇരുതലമൂരി " തുടങ്ങിയ പഴയ തട്ടിപ്പുകൾക്ക് പുറമെ ഇന്ന് "ഫിഷിംഗ്, ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പ്, റൊമാൻസ് സ്കാംസ്, വായ്പാ തട്ടിപ്പ്" തുടങ്ങി നിരവധി തട്ടിപ്പുകൾ അരങ്ങുവാഴുന്നു. ഈ തട്ടിപ്പുകാർക്ക് അനുസരിച്ചുള്ള പല കുപ്പായങ്ങളും ഇന്ന് ലഭ്യവുമാണ്.
സോഷ്യൽ മീഡിയയിൽ കണ്ട ഒരു പരസ്യം തന്നെ ഉദാഹരണം: "കൈത്തണ്ടയോളം വലുപ്പമുള്ള മരത്തിന്റെ കമ്പുകൾ വെട്ടിമാറ്റുന്ന അരിവാൾ കത്തി." ഈ പരസ്യം കണ്ട് 600 രൂപ മുടക്കി ഒരു കത്തി വാങ്ങിയ അനുഭവം എനിക്കുണ്ട്. എന്നാൽ, ആ അരിവാൾക്കത്തി ഉപയോഗിച്ച് ഒരു പുല്ലുപോലും മുറിക്കാൻ കഴിഞ്ഞില്ലെന്നതാണ് സത്യം.ഓൺലൈനിൽ ഞാൻ ഓർഡർ കൊടുത്തത് അനുഭവസാക്ഷ്യം വീഡിയോ കണ്ടതുകൊണ്ടാണ് .ഈ കറക്കുകമ്പനിയുടെ മുതലാളി ഉത്തരേന്ത്യൻ നഗരത്തിൽ എവിടെയോ സുഖലോലുപനായി കഴിയുന്നുണ്ടാകും .
ഇത് വെറുമൊരു ഉദാഹരണം മാത്രം, ഇത്തരം അനുഭവങ്ങൾ പലർക്കുമുണ്ടാവാം.മനുഷ്യന്റെ വിശ്വാസത്തെയും പ്രതീക്ഷകളെയും മുതലെടുക്കുന്ന പരസ്യങ്ങളാണ് ഇതിൽ ഏറെപ്രാധാനം ';
കാർഷിക വിളവിൽ ഹോമിയോപ്പതി: ഒരു ശാസ്ത്രീയ വിലയിരുത്തൽ അനിവാര്യം
"കേവലം 10 രൂപയിൽ താഴെ ചിലവിൽ ഹോമിയോ മരുന്ന് കൊണ്ട് വർഷങ്ങളായി കായ്ക്കാത്ത പപ്പായമരം അടിമുടി കായ്ക്കുന്നു" എന്ന തരത്തിലുള്ള പരസ്യങ്ങൾ വിശ്വാസത്തിൻറെ പുതിയ തലങ്ങൾ സൃഷ്ടിക്കുന്നു. മാവും പ്ലാവും റമ്പൂട്ടാനും ചാമ്പയും സപ്പോട്ടയുമടക്കമുള്ള ഫലവൃക്ഷങ്ങൾക്കൊക്കെയും മികച്ച റിസൽട്ട് ലഭിക്കുന്നതായി പല കര്‍ഷകരും സാക്ഷ്യപ്പെടുത്തുന്നതായി വീഡിയോസഹിതം പരസ്യങ്ങൾ .
പൂക്കാൻ വൈകുന്ന മരങ്ങളെ സമൃദ്ധമായി പൂക്കാൻ പ്രേരിപ്പിക്കുന്നു, കായപൊഴിച്ചിൽ തടഞ്ഞ് മികച്ച വിളവ് ഉറപ്പാക്കുന്നു. കൂടാതെ കേടില്ലാത്ത, മികച്ച തൂക്കമുള്ള കായകൾ ലഭിക്കുകയും ചെയ്യുന്നു. ഹോമിയോ ഔഷധം നിങ്ങളെ സഹായിക്കും. മികച്ച വിളവ്, കൂടുതൽ ലാഭം, കുറഞ്ഞ ചെലവ് ...
കൃഷിയിൽ പരമാവധി ആദായം ലഭിക്കാൻ ആഗ്രഹിക്കുന്നകർഷകർക്ക് ഇതിൽപ്പരം സന്തോഷം വേറെന്തുവേണം
ഒരു ചെടിക്ക്/മരത്തിന് 10 രൂപയിൽതാഴെ മാത്രമേ ചിലവ് വരുന്നുള്ളൂ.
യേശുക്രിസ്‌തു കാനായിലെ കല്യാണത്തിന് വെള്ളംപലരൂപത്തിൽ പലഭാവത്തിൽ വീഞ്ഞാക്കിയ അത്ഭുതം പോലെ, ഹോമിയോ മരുന്ന് ഉപയോഗിച്ച് വിളവില്ലാത്ത മരങ്ങളിൽ കായ്‌ഫലമുണ്ടാക്കാൻ സാധിക്കുമെന്ന പ്രചാരണം സോഷ്യൽ മീഡിയകളിൽ പെരുമഴപോലെ പെയ്തിറങ്ങുന്നു . പലതലങ്ങളിൽ നിന്നും .

എന്നാൽ ഈ പരസ്യങ്ങൾ സത്യത്തിൽ നിന്ന് എത്രയോ അകലെയാണെന്ന് ചിന്തിക്കുന്നവരും വിമർശിക്കുന്നവരും എണ്ണത്തിലേറെ.
ചെടികളുടെയും മരങ്ങളുടെയും വിളവ് വർദ്ധിപ്പിക്കാൻ ഹോമിയോ മരുന്നുകൾക്ക് കഴിവുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ടോ ?.
കാർഷിക ഹോമിയോപ്പതിയെക്കുറിച്ച് വ്യാപകമായ ഗവേഷണങ്ങൾ നടന്നതായി അറിവുണ്ടോ ?.
നിലവിലുള്ള ഹോമിയോപ്പതി മരുന്നുകളിൽ, തന്മാത്രകളുടെ അളവ് വളരെ കുറവായതുകൊണ്ട് അത് എങ്ങനെയാണ് ചെടികളിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതെന്നതിന് ശാസ്ത്രീയ വിശദീകരണം വല്ലതും ഇക്കൂട്ടരുടെ കയ്യിലുണ്ടോ ?
കേരള കാർഷിക സർവകലാശാല പോലുള്ള സ്ഥാപനങ്ങളിലെ ഉന്നസ്ഥാനീയരും കാർഷികഗവേഷകരും ഈ വിഷയത്തിൽ ഔദ്യോഗികമായനിലയിൽ അന്വേഷണം നടത്തി കർഷകരെ ബോധ്യപ്പെടുത്തുമെങ്കിൽ അതൊരനഗ്രഹമായിരിക്കും തീർച്ച.
പാവപ്പെട്ട കർഷകരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരാൻ തന്ത്രശാലികൾക്ക് അവസരമൊരുക്കരുത്...
സംസ്ഥാന കൃഷി മന്ത്രിയുടെയും കാർഷിക ഗവേഷണ കേന്ദ്രം ഉന്നതാധികാരികളുടെയും ശ്രദ്ധ ഈ പരസ്യ പ്രചാരണത്തിലേക്ക് എത്തേണ്ടിയിരിക്കുന്നു.
ഈ പറയുന്ന വസ്തുതകൾ ശരിയാണെങ്കിൽ ഈ ഹോമിയോ കൃഷി വിദഗ്ധരെ ദേശീയ പുരസ്‌കാരം നൽകി പ്രധാനമന്ത്രി ആദരിക്കേണ്ട താണെന്ന് ആഗ്രഹിച്ചാൽ തെറ്റാകുമോ ?
എന്നാൽ സംഗതി മറിച്ചാണെങ്കിൽ, കർഷകരുടെ വിശ്വാസം ചൂഷണം ചെയ്‌തുകൊണ്ടുള്ള തട്ടിപ്പുകൾക്ക് തടയിടാനും അധികൃതർക്ക് കഴിയണം.
ഒന്നും രണ്ടും കമ്പനികളല്ല ഈ രംഗത്ത് ചുവടുറപ്പിച്ചത് .
പരമ്പരാഗത അറിവുകളുടെ ദുരുപയോഗം
ആധുനികതയുടെയും ശാസ്ത്രത്തിന്റെയും പിൻബലത്തിൽ പ്രചരിക്കുന്ന ഇത്തരം പരസ്യങ്ങൾ, നമ്മുടെ പുരാതനമായ അറിവുകളെയും ദുരുപയോഗം ചെയ്യുന്നുണ്ട്.
"വൃക്ഷായുർവേദം, അഗ്നിഹോത്രം" തുടങ്ങിയ മഹത്തായ സമ്പ്രദായങ്ങളെ ഈ പ്രചാരണങ്ങൾക്ക് മറയാക്കുന്നു.
സസ്യങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിനുള്ള ഒരു പ്രാചീന ശാസ്ത്രമാണ് വൃക്ഷായുർവേദം. ജൈവവളങ്ങളുടെ ഉപയോഗവും ഇത് നിർദ്ദേശിക്കുന്നു.
അതേപോലെ, അഗ്നിഹോത്രം പരിസ്ഥിതി ശുദ്ധീകരണത്തിനും മാനസികാരോഗ്യത്തിനും സഹായിക്കുന്ന ഒരു വൈദിക ആചാരമാണ്.
ഇവയൊന്നും കേവലം പണം തട്ടാനുള്ള കുറുക്കുവഴികളല്ല, മറിച്ച് പ്രകൃതിയെയും മനുഷ്യനെയും ബന്ധിപ്പിക്കുന്ന ആഴമേറിയ തത്വങ്ങളാണ്.
ഈ മഹത്തായ അറിവുകളെ ലാഭേച്ഛയോടെ ഉപയോഗിക്കുന്നത് അവയുടെ പരിശുദ്ധിയെ ഇല്ലാതാക്കുന്നു.
ജാഗ്രത പുലർത്തേണ്ടത് അനിവാര്യം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മാന്ത്രികസ്പർശമുള്ള നവമാധ്യമങ്ങളിൽ പരസ്യപ്രചരണം ഒരു കലയായി മാറിയിരിക്കുന്നു.
എന്നാൽ, നന്മയെയും സത്യസന്ധതയെയും അടിസ്ഥാനമാക്കി മാത്രമേ ഒരു സമൂഹത്തിന് മുന്നോട്ട് പോകാൻ കഴിയൂ. ഹോമിയോപ്പതി ചികിത്സയ്ക്ക് 200 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെങ്കിലും, കാർഷിക പുരോഗതിക്കുവേണ്ടി ഡോ.സാമുവൽ ഹാനിമാൻ മരുന്ന് കണ്ടുപിടിച്ചതായി ആരും പറഞ്ഞുകേട്ടിട്ടുമില്ല;
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, സോഷ്യൽ മീഡിയയുടെ വളർച്ചയോടെയാണ് ഈ ചികിത്സാരീതിക്ക് കാർഷികരംഗത്ത് വലിയ പ്രചാരണം ലഭിച്ചത്.
വാട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള വ്യക്തിപരമായ സാക്ഷ്യങ്ങളും അനുഭവകഥകളും അതിവേഗം പ്രചരിക്കുന്നു. ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ശാസ്ത്രീയമായ തെളിവുകൾ ഇല്ലാതിരുന്നിട്ടും, കുറഞ്ഞ ചെലവിൽ വലിയ വിളവ് ലഭിക്കുമെന്നുള്ള വാഗ്ദാനങ്ങൾ കർഷകരെ വല്ലാതെ ആകർഷിക്കുന്നു.
ശാസ്ത്രീയപരമായ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുകയും അതുവഴി ആളുകളിൽ നിന്ന് പണം വാങ്ങുകയും ചെയ്യുന്നത് ഒരുതരം വഞ്ചനയായി കണക്കാക്കാം. ഇത് കർഷകരെ സാമ്പത്തികമായി ചൂഷണം ചെയ്യാനും ശരിയായ ശാസ്ത്രീയരീതികളിൽ നിന്ന് അവരെ അകറ്റാനും സാധ്യതയുണ്ട്. കർഷകർക്ക് മികച്ച വിളവ് ലഭിക്കണമെങ്കിൽ, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാർഷികരീതികൾ, വളങ്ങൾ, കീടനാശിനികൾ എന്നിവ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.
അതിനാൽ, ഇത്തരം അനുഭവസാക്ഷ്യങ്ങളെ തിരിച്ചറിയുകയും അവക്കെതിരെ ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും കടമയാണ്.
അതേസമയം ഈ ഹോമിയോ മരുന്നുകൊണ്ട് പരസ്യത്തിൽ പറയുന്ന തരത്തിൽ വിളവുലഭിക്കുമെന്നു കേരളകാർഷികഗവേഷണകേന്ദ്രം സാക്ഷ്യപ്പെടുത്തുമെങ്കിൽ യാതൊരുപ്രതിഫഫലവും വാങ്ങാതെ ഈ ഹോമിയോ ചെടിചികിത്സയുടെ പ്രചാരകനായി പ്രവർത്തിക്കാൻ ഞാൻ തയ്യാറാണെന്ന് ഉറപ്പുതരുന്നു .
ബഹു .കാർഷികമന്ത്രിയുടെ അടിയന്തിര ശ്രദ്ധയും അന്വേഷണവും വിലയിരുത്തലും ഇക്കാര്യത്തിലു ണ്ടാകുമെങ്കിൽ ലക്ഷക്കണക്കിന് കർഷകർ ചതിക്കുഴിയിൽ വീഴുന്നത് ഒഴിവാകും ,ഇനി മറിച്ചാണ് കാര്യമെങ്കിൽ തല്ലാനോങ്ങിയ കൈകൊണ്ട് തലോടുകയുമാവാം .

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group