
ഭക്ഷ്യ കൃഷിയുടെ പ്രസക്തി
സത്യൻ മാടാക്കര.
കൃഷിയിലൂടെ പ്രാദേശിക സ്വയം പര്യാപ്തത ആർജ്ജിക്കുന്നതിലൂടെ നമുക്ക് വിഷമില്ലാത്ത ഭക്ഷ്യ ഉല്പനങ്ങൾ നട്ടു വിളവെടുക്കാനാവും. പക്ഷെ, എന്തിനും മാർക്കറ്റ് (ചന്ത ) ആശ്രയിക്കുന്ന നമ്മൾക്ക് അതിനൊന്നും സമയം ഇല്ല. സ്വന്തം വീട്ടുവളപ്പിൽ കറിവേപ്പില, പച്ചമുളക്, തക്കാളി, വെണ്ട, ചേന, ചേമ്പ് എന്നിവയൊക്കെ പണ്ട് കൃഷി ചെയ്തിരുന്നു. ഇന്നത് പച്ചക്കറിക്കടകളെ ആശ്രയിക്കുന്നിടത്ത് എത്തിയിരിക്കുന്നു. നമുക്കാവശ്യമായ പച്ചക്കറി, അരി തുടങ്ങിയവക്ക് മറ്റു സംസ്ഥാനങ്ങളെ ആശ്രയികേണ്ട ഗതിയിലെത്തിയിരിക്കുന്നു. ഒരു ദിവസം ഇറക്കുമതി നിലച്ചാൽ എല്ലാം താറുമാറാകും. വയലുകൾ പലതും തരിശായി കിടക്കുന്നു. പറമ്പുകൾ കാടുമൂടിയിരിക്കുന്നു. കൃഷി ചെയ്താൽ പഴയത് പോലെ ഗുണം ഇല്ലെന്ന് കർഷകർ പറയുന്നു. എന്നാൽ അവനവന് വേണ്ടത് വിഷമില്ലാതെ ഉല്പാദിപ്പിക്കാനായാൽ പല രോഗങ്ങളും മുളയിൽ തന്നെ ഇല്ലാതാക്കാനാവും.
പ്രമുഖ പരിസ്ഥിതി പ്രവർത്തകയും ഗവേഷകയുമായ ഡോ. വന്ദന ശിവ എഴുതിയത് ഓർമ്മ വരുന്നു. "അന്നം മനുഷ്യാവകാശം" എന്ന തലക്കെട്ടിലാണ് ആ ലേഖനം വന്നത്. അതിലെ വിഷയം എന്നും പ്രസക്തി അർഹിക്കുന്നു.
"മനുഷ്യന്റെ പ്രാഥമികാവശ്യവും അവകാശവുമാണ് ആഹാരം. തങ്ങളുടേയും ഭാവി തലമുറയുടേയും നിലനില്പിനായി അത് ഉല്പാദിപ്പിക്കാനും ഉപയോഗിക്കാനും പങ്കു വഹിയ്ക്കാനുമുള്ള അവകാശം എല്ലാ മനുഷ്യ ജീവികൾക്കുമുണ്ട്. ഈ അടിസ്ഥാന അവകാശം അംഗീകരിക്കുന്നവയാകണം എല്ലാ നിയമ നിർമ്മാണങ്ങളും ചട്ടങ്ങളും. അന്തർദ്ദേശീയ വാണിജ്യവ്യാപാര പ്രക്രിയകളുടെ പേരിലോ മറ്റേതെങ്കിലും കാരണത്താലോ അത് നിഷേധിക്കാൻ പാടില്ല.
എന്നാൽ ഇന്ന് വ്യാവസായീകരണത്തിന്റെയും ആഗോളീകരണത്തിന്റെയും വർദ്ധിച്ചു വരുന്ന സമർദ്ദത്തിൽ കാർഷിക, ഭക്ഷ്യ മേഖലയിലുണ്ടായിക്കൊണ്ടിരിക്കുന്ന വരേണ്യവർഗ നീരാളിപ്പിടുത്തം മനുഷ്യരാശിയുടെ ഭാവി തന്നെ അപകടത്തിലാക്കായിരിക്കുന്നു. യുഗങ്ങളായി മനുഷ്യരെ തീറ്റിപ്പോറ്റിയിരുന്നത് ചെറിയ സമൂഹങ്ങൾ ഒറ്റക്കും കൂട്ടായും പുലർത്തിപ്പോന്ന കാർഷിക വൃത്തിയിലൂടെ വിജയകരമായി കൊയ്തെടുത്ത ഭക്ഷ്യവസ്തുക്കൾ കൊണ്ടാണ്. പ്രകൃതിയുടെ പാരിസ്ഥിതിക സുസ്ഥിതിക്ക് വിഘാതമുണ്ടാക്കാതെ നിലനിന്നു പോന്ന ആ കാർഷിക സബ്രദായത്തെ ആകത്തന്നെ ബഹുരാഷ്ട്ര കുത്തകകൾ അട്ടിമറിച്ചിരിക്കുന്നു. സങ്കേതിക വിദ്യയുടെ പിൻബലത്തിൽ ഏകവിള കൃഷിയും വിഷലിപ്ത - വള കീടനാശിനി കയറ്റുമതി ലക്ഷ്യമാക്കിയ ഉല്പാദനവും വഴി കാർഷിക മേഖല ഇന്ന് ഏതാണ്ട് പൂർണമായി വാണിജ്യ ശക്തികളുടെ പിടിയിലമർന്നു കഴിഞ്ഞു.
കാർഷിക രംഗത്തെ ഈ പുത്തൻ പ്രവണതകൾഭക്ഷ്യ മേഖലയുടെ സുരക്ഷിതത്വത്തിന് വൻ ഭീഷണി ഉയർത്തിയിരിക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, പോഷക മൂല്യം, പൊതുജനാരോഗ്യം, പരമ്പരാഗത ജീവിതോപാധികൾ (കൃഷി, കൃഷിയനുബന്ധ മേഖലകളിൽ ) പ്രാദേശിക തനതു സംസ്കാരം തുടങ്ങിയവയെ പ്രതികൂലമായി ബാധിക്കുന്നതാണ് ഈ പ്രതിഭാസം. കോടിക്കണക്കിന് കർഷകരെ ഇത് കടക്കെണിയിൽ കുടുക്കി. തലമുറകളെ തീറ്റിപ്പോറ്റിയ കർഷകനെ മണ്ണിൽ നിന്നു അകറ്റി. ഭൂമിയിൽ അവൻ ആരുമല്ലാതായി. ഈ അന്യതാ ബോധം ദാരിദ്ര്യവും പട്ടിണിയും തൊഴിലില്ലായ്മയും ഭവനരാഹിത്യവും വർദ്ധിപ്പിക്കാൻ ഇടയാക്കി.നിസ്സഹായരായ കർഷകർ സ്വയം ജീവനൊടുക്കാൻ നിർബന്ധിതരായി.
മനുഷ്യന്റേയും മണ്ണിന്റേയും മാത്രമല്ല, പ്രപഞ്ചത്തിന്റെ തന്നെയും നിലനില്പിനെ അപകടപ്പെടുത്തുന്നതാണ് വിനാശകരമായ ഈ പരിവർത്തനം. മണ്ണും മനുഷ്യനുമായി അനാദികാലം മുതൽ നില നിന്നു പോന്ന ആത്മീയ ബന്ധത്തെ അറുത്തു മുറിക്കുന്നതാണ് വാണിജ്യവൽക്കരണത്തിന്റെ പുതിയ തത്വശാസ്ത്രം മനുഷ്യന് കൃഷിയും ഭക്ഷ്യോൽപ്പാദനവും അവന്റെ പ്രാണന്റെ ഭാഗമാണ്. അതുമായി ബന്ധപ്പെട്ടതാണ് മനുഷ്യ സംസ്കാരത്തിന്റെ ഓരോ കണികയും. മനുഷ്യ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്ന ചങ്ങലയാണ് കാർഷികവൃത്തി. മനുഷ്യ സമൂഹത്തിന്റെ ചരിത്രവും സംസ്കാരവും സാമ്പത്തിക സ്ഥിതിയുമെല്ലാം അതുമായി കെട്ടുപിണഞ്ഞു കിടക്കുന്നു.
വിള വൈവിധ്യവും പ്രകൃതിയോടു പൊരുത്തപ്പെടുന്ന കൃഷി രീതികളുമാണ് ഇന്ത്യയുടെ ഏറ്റവും മഹത്തായ കാർഷിക പാരമ്പര്യo. വാണിജ്യവൽക്കരണത്തിന്റെ തീവ്രതയിൽ ഇവയും നമുക്ക് കൈമോശം വന്നിരിക്കുന്നു. പോഷക സമൃദ്ധമായ ഭക്ഷ്യവിളകൾ നിഷേധിക്കുന്നിടത്തോളമെത്തിയിരിക്കുന്നു ആഗോള കമ്പനികളുടെ പിടിമുറുക്കം.

പരിസ്ഥിതി സൗഹൃദ കൃഷിരീതികൾ, ചെറു കർഷകരുടെ കൂട്ടായ്മകൾ, വിള വൈവിധ്യ സംരക്ഷണത്തിനുള്ള പരിശ്രമങ്ങൾ, കാർഷിക സംസ്കാരവും ജൈവ വൈവിധ്യവും സംരക്ഷിക്കുന്നതിനുള്ള മുന്നേറ്റങ്ങൾ, പ്രാദേശികമായ ഭക്ഷ്യോല്പാദനത്തിനും വിതരണത്തിനുമുള്ള സംരഭങ്ങൾ, സുരക്ഷിത ഭക്ഷണത്തിനും ഭക്ഷ്യ സുരക്ഷയ്ക്കും വേണ്ടിയുള്ള പോരാട്ടങ്ങൾ എന്നിവയെല്ലാം വിവിധ തലങ്ങളിലും പ്രദേശങ്ങളിലും വ്യത്യസ്ത രൂപങ്ങളിൽ മുളച്ചു വരുന്നുണ്ട്. അത് ബദൽ കാർഷിക സംസ്കാരം സാദ്ധ്യമാണെന്നു മാത്രമല്ല,അതുസംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ആത്യന്തികമായി നമ്മുടെ മുന്നിലുള്ള വഴി ഇതാണ്: കൂടുതൽ വികേന്ദ്രീകൃതവും ജനാധിപത്യപരവും സഹകരണാത്മകവും വാണിജ്യ താല്പര്യ വിമുക്തവുമായ ചെറുകിട ജൈവ കൃഷിയിലേക്ക് മടങ്ങുക. സഹസ്രാബ്ദങ്ങളായി നാം പിന്തുടർന്ന കൃഷിമുറകൾ പൊടി തുടച്ചെടുക്കുക. പ്രാദേശികമായ സ്വയം പര്യാപ്തതയിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക.

വൈവിധ്യം, സമന്വയം, പുനരുപയോഗം എന്നിവയാണ് സുസ്ഥിര കാർഷിക വ്യവസ്ഥയുടെ മുഖമുദ്ര. ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഭക്ഷ്യ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന ഓരോ നയതീരുമാനത്തിലും ചട്ടങ്ങളിലും നിയമങ്ങളിലും സുസ്ഥിര വികസനം മുഖ്യ പരാഗണനയായി മാറണം. "
(ഡോ. വന്ദന ശിവ.
പരിഭാഷ: അജിത് വെണ്ണിയൂർ)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group