
‘നാടൻ കലവറ’ എന്ന പേരിൽ കബളിപ്പിക്കപ്പെടുന്ന ഉപഭോക്താക്കൾ
:ഡോ .കെ കെ എൻ കുറുപ്പ്
കൊച്ചി: കേരളത്തിന്റെ സാംസ്കാരിക തനിമയും രുചിപ്പെരുമയും വിളിച്ചോതുന്ന ‘നാടൻ കലവറ’ എന്ന പേര് കേട്ടാൽ ആരും ഒന്നു പ്രതീക്ഷിച്ചുപോകും. പക്ഷേ, കാക്കനാട് അത്തരമൊരു കേന്ദ്രത്തിൽനിന്ന് ഓണക്കാലത്ത് എനിക്ക് നേരിട്ട അനുഭവം തികച്ചും നിരാശാജനകമായിരുന്നു.
അവിട്ടം നാളിൽ മൂന്നുപേർക്ക് കഴിക്കാനായി 290 രൂപ മുടക്കി സ്വിഗ്ഗി വഴി വരുത്തിയ മൂന്ന് കഞ്ഞിയും പയറും എന്നെപ്പോലുള്ള സാധാരണക്കാരെ എങ്ങനെയാണ് കബളിപ്പിക്കുന്നത് എന്നതിന് തെളിവാണ്.
പയർ പാക്കറ്റിൽ ആകെ ഉണ്ടായിരുന്നത് പത്തു മണി മാത്രമാണോ എന്ന് ആർക്കും ഫോട്ടോ നോക്കി എണ്ണിനോക്കാം. ഒരു കോപ്പ കഞ്ഞിയും ഏതാനും പയർമണികളും നൽകി ‘നാടൻ കലവറ’ എന്ന പേരിൽ നടക്കുന്ന ഈ കച്ചവടത്തെ എന്തു പേരിട്ട് വിളിക്കണം?
ഗുണനിലവാരവും അത്യാവശ്യം വേണ്ട അളവുമില്ലാത്ത ഇത്തരം ഇടപാടുകൾ ഉപഭോക്താവിനെ വെട്ടിലാക്കുകയാണ്.
പരസ്യങ്ങളിൽ ഒതുങ്ങുന്ന ഓണസദ്യ
ഓൺലൈനിലും അല്ലാതെയും ഓണസദ്യയുടെ പേരിൽ നടക്കുന്ന വൻ പരസ്യ കോലാഹലങ്ങൾ അധികാരികൾ കാണാതെ പോകരുത്.
‘20-ൽ അധികം വിഭവങ്ങൾ’ എന്ന് തകർപ്പൻ പരസ്യം നൽകി 350 രൂപ മുതൽ 500 രൂപ വരെ ഈടാക്കുമ്പോൾ, ഇല, വെള്ളം, ഉപ്പ് എന്നിവയെല്ലാം വിഭവങ്ങളായി എണ്ണി ഉപഭോക്താവിനെ കബളിപ്പിക്കുന്നത് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു.
സാമ്പാറും എരിശ്ശേരിയും പോലുള്ള കറികൾ ഇലയിൽ പലയിടത്തായി വിളമ്പി വിഭവങ്ങളുടെ എണ്ണം ഇരുപതാക്കി മാറ്റുന്ന ഈ കച്ചവടതന്ത്രം സത്യവാങ്മൂലത്തെത്തന്നെ അപ്രസക്തമാക്കുന്നു.
1960-കളിൽ ജലന്ധറിൽ നിന്ന് അഞ്ചു രൂപയുടെ വാച്ച് വാങ്ങാൻ മണിയോർഡർ അയച്ച എന്റെ സഹോദരന് പറ്റിയതിനേക്കാൾ വലിയ അബദ്ധമാണ് കൊച്ചിയിലെ ‘നാടൻ കലവറ’യിൽ നിന്ന് ഓണക്കാലത്ത് എനിക്ക് സംഭവിച്ചത്.
ജൈവപച്ചക്കറിയിലെ തട്ടിപ്പുകൾ
ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ മാത്രമല്ല, ജൈവപച്ചക്കറി എന്ന പേരിലും തട്ടിപ്പുകൾ കേരളത്തിൽ വ്യാപകമാണ്. അമോണിയ പോലുള്ള രാസവളങ്ങൾ ഉപയോഗിച്ച് വളർത്തിയ വെള്ളരിക്ക പോലും ജൈവമെന്ന പേരിൽ കേരളത്തിൽ വിൽക്കാൻ എളുപ്പമാണ്. സർട്ടിഫിക്കറ്റ് നൽകാൻ ആരു മുന്നോട്ടുവരും എന്നതാണ് പ്രധാന ചോദ്യം. പണ്ട് കാലത്ത് ഞാൻ കൃഷി ചെയ്തിരുന്നപ്പോൾ മത്തങ്ങ പോലെ വീർത്തുനിൽക്കുന്ന പാവയ്ക്കയോ വീർത്തു നിൽക്കുന്ന പടവലങ്ങയോ ഉണ്ടായിരുന്നില്ല. ഇത്തരം വ്യാജപ്രവണതകൾക്കെതിരെ പൊതുസമൂഹവും അധികാരികളും ഒരുപോലെ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ശുദ്ധമായ ഭക്ഷണം ജന്മാവകാശം .ഇത് ഓരോ പൗരനും നെഞ്ചിലേറ്റിയെ മതിയാവൂ .
ഭക്ഷ്യശ്രീ എന്ന ബഹുജനകൂട്ടായ്മയുടെ അടിസ്ഥാനലക്ഷ്യവും അതുതന്നെ .
>ഡോ. കെ.കെ.എൻ. കുറുപ്പ്
ചെയർമാൻ,
ഭക്ഷ്യശ്രീ ബഹുജന സംഘടന,
കേരള.

ശുദ്ധമായ ഭക്ഷണം ജന്മാവകാശം

ഏതാനും പയർമണികളും നൽകി ‘നാടൻ കലവറ’ എന്ന പേരിൽ നടക്കുന്ന ഈ കച്ചവടത്തെ എന്തു പേരിട്ട് വിളിക്കണം?



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group