
വേങ്ങേരിയോ
ഇതു തലശ്ശേരിയോ?
:ദിവാകരൻ ചോമ്പാല
കോഴിക്കോടൻ ഹലുവ പോലെ, തലശ്ശേരി ദംബിരിയാണി പോലെ, വടകര മുറുക്ക് പോലെ നാട്ടുപെരുമയോടൊപ്പം ചേർന്ന മറ്റൊരു പേരാണ് വേങ്ങേരിവഴുതിന.

വേങ്ങേരി വഴുതിന നട്ടുവളർത്തിയവർക്കറിയാം അതിൻറെ കോഴിക്കോടൻ രുചിപ്പെരുമയും അഴകും എന്താണെന്ന്.
നീണ്ടുമെലിഞ്ഞ മിനുമിനുത്ത ഈ വയലറ്റ് സുന്ദരി പച്ചക്കറി വിഭവം എന്ന നിലയിൽ മാത്രമല്ല ആകർഷണീയമായ ആരാമസുന്ദരി കൂടിയാണെന്നതിൽ തർക്കമുണ്ടാവില്ല തീർച്ച.
വർഷങ്ങൾക്കുമുൻപേ വേങ്ങേരി വഴുതിന ഞങ്ങളുടെ വീട്ടുപറമ്പിലെ പച്ചക്കറി തോട്ടത്തിൽ ഇടംപിടിച്ചിരുന്നു.

വടകര ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിനടുത്തുള്ള തിയോസഫിക്കൽ സൊസൈറ്റി കെട്ടിടത്തിന് മുന്നിൽ പുഷ്പഫല സസ്യങ്ങൾ വിതരണം ചെയ്യുന്ന ശ്രീവത്സം നഴ്സറി ഉടമ വത്സേട്ടനാണ് ആദ്യമായി വേങ്ങേരി വഴുതനയുടെയും കൊമ്പൻ വെണ്ടയുടെയും ഉണ്ട വഴുതിനയുടെയും വിത്തുകൾ ഫ്രീ ആയി തന്നത്.
അതിൽ പാതിയും ഞാൻ പലർക്കും സൗജന്യമായി കൊടുത്തു.

നട്ടുനനച്ചു വളർന്നുയർന്ന് ഫലസമൃദ്ധിയോടെ പ്രൗഢോജ്വലമായ നിലയിൽ കായ്കൾ താങ്ങിൽ തൂങ്ങി ഞാന്നു നിൽക്കുന്ന കാഴ്ച ഏറെ മനോഹരം.
വീട്ടാവശ്യത്തിനും വീട്ടിൽ എത്തുന്നവർക്കും അയലത്തുകാർക്കും വഴിയാത്രക്കാർക്കും വരെ ആവശ്യമുള്ളവർക്ക് വഴുതിനകൾ പറിച്ചെടുക്കാനുള്ള സ്വാതന്ത്ര്യവും ഞാൻ സന്തോഷപൂർവ്വം നൽകിയിരുന്നു.

എത്തിപ്പിടിച്ചു പറിക്കാൻ മാത്രം വിളവും ഉണ്ടാകും സദാസമയവും. ഒന്നു രണ്ടു വർഷങ്ങൾക്കുമുൻപ് എങ്ങനെയോ ആ ചെടികളെല്ലാം രോഗം വന്നു നശിച്ചുപോയി.
പിന്നീട് അൽപ്പം വേങ്ങേരി വഴുതിന വിത്തിനുവേണ്ടി ഞാൻ പലരോടും തിരക്കിയെങ്കിലും ലഭിച്ചില്ല.
രണ്ട് മൂന്ന് മാസങ്ങൾക്കുമുമ്പ് തലശ്ശേരി ഒവി റോഡിലൂടെ വാഹനത്തിൽ കടന്നു പോകുമ്പോൾ ചിത്രവാണി ടാക്കീസ് ഉണ്ടായിരുന്നതിന് തൊട്ടടുത്ത റോഡരികിൽ കണ്ട പൂച്ചെടി വില്പനക്കാരനോട് വേങ്ങേരി വഴുതന വിത്തിനായിതിരക്കി.

വിത്ത് സ്റ്റോക്കില്ല, വേങ്ങേരി വഴുതനയിലൂടെ കുഞ്ഞുതൈകൾ റെഡിയുണ്ടെന്നായി മറുപടി.
കേട്ടപ്പോൾ അതിയായ സന്തോഷം തോന്നി. വിത്തിട്ട് മുളപ്പിച്ച സമയം കളയേണ്ടല്ലോ എന്നതും ആശ്വാസം. ഒരു തൈക്ക് 5 രൂപയോ 10 രൂപയോ മറ്റോ കൊടുത്താണ് ഏതാനും തൈകൾ വാങ്ങിയത്.
എന്തായാലും അഞ്ചിൽ കുറവല്ലെന്ന് ഓർമ്മ.
അടുത്ത നാളിൽ തന്നെ ഇതിന്റെ നടീൽ തുടങ്ങി. ഇവിടുത്തെ പരിസ്ഥിതി പ്രവർത്തകനും ഔഷധസസ്യ പരിപാലകനുമായ പി.കെ. പ്രകാശന്റെ സ്പെഷ്യൽ ചാണകം ഒരു സിമൻറ് ചാക്ക് നിറയെ 500 രൂപ നിരക്കിൽ വാങ്ങി വളപ്രയോഗം തുടങ്ങി.
ഏതാനും ആഴ്ചകൾക്ക് ശേഷം കുന്നുമ്മക്കരയിലെ കൃഷി വിദഗ്ധൻ കണ്ണമ്പ്രത്ത് പത്മനാഭന്റെ ജീവാണുവളം വാങ്ങി അതും കുറെശ്ശ പ്രയോഗിച്ചു.
വളർന്ന് ഉയർന്ന ഇലകൾക്ക് വീതി വെച്ചു പൂവിട്ടു ചെറിയതോതിൽ. പൂവിട്ടു തുടങ്ങിയത് കണ്ട് മനസ്സിലും നീലപ്പൂക്കൾ വിടർന്നു.
ഏതാനും ദിവസങ്ങൾക്കകം വഴുതിന രൂപം പൂണ്ടു കണ്ടതോടെ മനസ്സ് ആകെ തളർന്നു.
മനസ്സിൽ കുരു പൊട്ടിയ നില. കലികയറിയ അവസ്ഥ.
ഇവൻ വേങ്ങേരിയുമല്ല. കോടിയേരിയുമല്ല.

തനിനാടൻ ലോക്കൽ നൂറാം ക്ലാസ്സ് ഉണ്ട വഴുതിന (ചിത്രം കാണുക).
ചെടി വേരോടെ പിഴുതെടുത്ത് ആ നഴ്സറിക്കാരന്റെ മുഖത്തേക്ക് വലിച്ചറിയാനുള്ള പകയും വിദ്വേഷവും ഉള്ളിലൊതുക്കിത്തീർക്കാൻ പറ്റാത്തതുകൊണ്ടാണ് ഇത് എഴുതുന്നത് എന്നത് സത്യം.
മുക്കുപണ്ടം ബാങ്കിൽ പണയം വെച്ച് കാശടിച്ചുമാറ്റുന്നവരെക്കാൾ അധമന്മാരല്ലേ ഇത്തരം ചില ഫൂട്ട്പാത്ത് പൂച്ചെടിവിൽപ്പനക്കാർ?
നമ്മുടെ വിലപ്പെട്ട സമയവും പോയി, പ്രതീക്ഷയും മങ്ങി.
ജൈവപച്ചക്കറി കൃഷിയോടുള്ള പ്രണയവും ഇല്ലാതായിത്തീരും ഇത്തരക്കാരുടെ വലയിൽ കുടുങ്ങിയാൽ. കിലിക്കിക്കുത്തുകാരേക്കാൾ തരികിടക്കാരാണ് ഇവരിൽ ചിലരെങ്കിലും എന്ന് പറയാതെ വയ്യ.
ഏകദേശം 50 വർഷങ്ങൾക്ക് മുൻപ് കോഴിക്കോട് കല്ലായി റോഡിൽ കോളിയോട്ട് നേഴ്‌സറി എന്ന പേരിൽ ഒരു പൂച്ചെടി വില്പന കേന്ദ്രം ഉണ്ടായിരുന്നു. പിൽക്കാലങ്ങളിൽ അത് കാരപ്പറമ്പ ഭാഗത്ത് മാറി.
പലവട്ടം ഞാനവിടെനിന്നും പൂച്ചെടികൾ വാങ്ങിയിട്ടുണ്ട്. നീണ്ടുമെലിഞ്ഞ, അല്പം പ്രായക്കൂടുതലുള്ള ഒരാളായിരുന്നു ഇത് നോക്കി നടത്തിയിരുന്നത്. തികഞ്ഞ സത്യസന്ധൻ. കളവു പറഞ്ഞ് ചെടികൾ വിൽക്കാ ത്ത ശുദ്ധനായ ആ നല്ല മനുഷ്യനെ ഇന്നും ഓർത്തുപോകുന്നു.
അദ്ദേഹം ഇന്നു ജീവിച്ചിരിപ്പുണ്ടാവില്ല തീർച്ച.
ഒരു മാതിരി പൂച്ചെടികളുടെയെല്ലാം ബൊട്ടാണിക്കൽ പേരുകൾ കണ്ടും കേട്ടും ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നായിരുന്നു.
അദ്ദേഹം എവിടത്തുകാരനാണെന്നുപോലും എനിക്കറിയില്ല.
എങ്കിലും നന്മയുടെ പൂമരം എന്ന് ഇപ്പോഴും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് ഇടപെടലുകളിലെ സത്യസന്ധതയുടെ പേരിൽ മാത്രം.

ഇതുപോലൊരാളായാണ് വടകരയിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ അങ്കണത്തിൽ പുഷ്പ ഫല സസ്യങ്ങൾ വിൽപ്പന ചെയ്യുന്ന ശ്രീവത്സം നഴ്സറി ഉടമ വത്സേട്ടൻ.
ഇതൊരു പരസ്യവാചകമല്ല. നേരിൻ്റെ ചില നേർക്കാഴ്ചകൾ, സാക്ഷ്യപ്പെടുത്തലുകൾ മാത്രം.





വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group