
വേടനെ ആർക്കാണ് പേടി !
:സത്യൻ മാടാക്കര .
അരിക് വല്കരിക്കപ്പെട്ടവർക്ക് വേടനെ പേടിക്കേണ്ടതില്ല. അടിച്ചമർത്തപ്പെട്ട ചരിത്രം, ദലിതരോട് കാണിച്ച അനീതി, സാമൂഹിക അസമത്വം എന്നിവയാണ് വാക്കും, വരികളും ചേർത്ത് വേടൻ ചടുല താളത്തിൽ അവതരിപ്പിക്കുന്നത്. പിന്നെയാർക്കാണ് വേടനെ പേടി!
ജാതി വരേണ്യതക്ക് പൊങ്കാലയിടുന്നവർക്കാണ് അയാൾ ആഘാതമേല്പിക്കുന്നത്. ബ്രാഹ്മണിക്കൽ സാമുഹ്യ ഘടനയിലെ മേൽത്തട്ടും - കീഴ്ത്തട്ടുമാണയാൾ തുറന്നു കാണിക്കുന്നത്. അത് ആ വിശ്വാസം മുറുകെപ്പിടിക്കുന്നവർക്ക് സഹിക്കില്ല. അതിനാൽ വേടനോടുള്ള പ്രതികാര ചെളിവാരിയെറിയൽ ഇനിയും തുടരും. അപരനോടുള്ള സ്നേഹത്തിന്റെ ഈ തീപ്പൊരി യൗവ്വനം മറ്റെല്ലാ വിയോജിപ്പുകളും മാറ്റി വെച്ച് നമ്മൾ കൂടെ നിന്ന് പ്രോസാഹിപ്പിക്കേണ്ടതുണ്ട്. ജാതി വരേണ്യതയുടെ പ്രത്യയ ശാസ്ത്രത്തെ വാക്കുകളിലൂടെ നേരിടുന്ന ധീരത ഹിന്ദുത്വം തീരെ സഹിക്കില്ല എന്നുറപ്പാണ്.
മറ്റെല്ലാറ്റിനുമുപരി കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വേടനെ സംരക്ഷിക്കേണ്ടതുണ്ട്.
അയാളുടെ നേരെ നടക്കുന്ന പ്രതിഷേധവും അക്രമവും നേരിടേണ്ടതുണ്ട്. ഈ സഹയാത്രാ മനോഭാവമാണ് ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന നമുക്ക് ചെയ്യാൻ കഴിയുന്ന പൗരത്വ വിശാലത.
നോക്കൂ,ആ വരികൾ എത്ര സുതാര്യമായി സത്യം പറഞ്ഞു വെക്കുന്നു.
"ഉത്തമരെല്ലാം കല്ലെറിഞ്ഞേ
കല്ലു കൊണ്ടെന്റെ മുഖം മുറിഞ്ഞേ
ആ കല്ല് പെറുക്കി ഞാൻ
പാത വിരിച്ചതിൽ
വില്ലുവണ്ടിയേറി പായുമ്പോളെന്നുടെ
തലപ്പാവിനെന്ത് തിളക്കം
തലപ്പാവിനെന്ത് തിളക്കം
എന്റെ തലപ്പാവിനെന്ത് തിളക്കം"
വേടന്റെ പാട്ടും റാപ്പ് സംഗീതവും അത് വിശദമായി പഠിച്ചവർ എഴുതട്ടെ. നമുക്ക് പാരമ്പര്യ വാദത്തിന്റെ മാടമ്പിത്തരം ചുട്ടെരിക്കുന്ന തീപ്പാറുന്ന ഒച്ചയെ വിശ്വസിക്കാം.ആ വിശ്വാസത്തിലൂടെ വേടനെ സ്വീകരിക്കാം. യാതൊരു മറയുമില്ലാതെ ജീവിതവും പാട്ടും വേടൻ എടുത്തു പെരുമാറി ജനസമുദ്രത്തിന്റെ കണ്ണിലുണ്ണിയാവുന്നതിന്റെ പിന്നിൽ ആകർഷണം മാത്രമല്ല കീഴാള രാഷ്ട്രീയ വീറിന്റെ ചുവടുകൾ കൂടിയുണ്ടെന്ന് നമ്മൾ തിരിച്ചറിയണം. കലയ്ക്ക് സമൂഹത്തെ വശീകരിക്കാനും പരിവർത്തനത്തിൽ താങ്ങാവാനും കഴിയുമെന്നു വിശ്വസിക്കുന്നവർ വേടനെ എതിർക്കില്ല. വികാരവിക്ഷോഭം നിറഞ്ഞ റാപ്പ് അതുകൊണ്ട് തന്നെ ജനം സ്വീകരിക്കുന്നു.(പ്രത്യേകിച്ച് യുവാക്കൾ)
2020ൽ 25 വയസ്സുള്ള വേടൻ യൂ ട്യൂബിലാണ് തന്റെ ആൽബം പുറത്താക്കിയത്.( വോയ്സ് ഓഫ് ദ് വോയ്സ് ലെസ് ) . അതിൽ കീഴാളരുടെ ദരിദ്ര ജീവിതവും അതിജീവനവും അടങ്ങിയിരുന്നു.ആ ഗാനത്തിലൂടെ വേടൻ പോപ്പുലറായി.

" നീർനിലങ്ങളിൽ അടിമയാരുടമയാര്
നിലങ്ങളായിരം വേലിയിൽ തിരിച്ചതാര്
തിരിച്ച വേലിയിൽ കുലം മുടിച്ചതെത്ര പേര്
മുതുകു കൂനി തലകൾ
താണു മിനിയും എത്ര നാള്
നീ പിറന്ന മണ്ണിൽ
നിന്നെ കണ്ടാൽ വെറുപ്പ്
പണിയെടുത്ത മേനി
വെയിൽ കൊണ്ടേ കറുപ്പ്
നിന്റെ ചാളയിൽ എരിയുന്നില്ല അടുപ്പ് . "
വേടന്റെ തുറന്നു പറച്ചിലാണ് റാപ് മ്യൂസിക് സ്വീകരിച്ചത്.അത് ഒരിക്കലും മുഖ്യധാരാ ഇടങ്ങൾ തേടിയില്ല.ജനതയുടെ ആവിഷ്കാരമായി തന്റെ സംഗീതത്തെ പ്രതിഷ്ഠിച്ച് വേടൻ സാമ്പ്രദായിക കുത്തകവല്ക്കരണത്തെ വലിച്ചു കീറി. വരേണ്യരെ അരികുവല്ക്കരിച്ചവരെക്കുറിച്ചെഴുതിയ ഗാനം ഉറക്കം കെടുത്തിയതിൽ അതിശയിക്കാനൊന്നുമില്ല. ഇന്ത്യൻ സാഹചര്യങ്ങളുടെ മുൻഗാമി ചരിത്രം (ചാതുർവർണ്ണ്യം മുതൽ ഹിന്ദുത്വവരെ ) പരിശോധിച്ചാൽ അതിന്റെ ഗ്രാഫ് തെളിയും., വേടൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയുo ആളല്ല. എന്നാൽ അതിലെ രാഷ്ട്രീയം അംബേദ്ക്കർ മുതൽ അയ്യങ്കാളി വരെ സാമൂഹ്യ നവോത്ഥാനത്തിൽ പിന്തുടർന്ന പാതയുടെ കീഴാളത പങ്കിടുന്നു




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group