സമുദ്രം മുതൽ വനം വരെ: ബിജു കാരക്കോണത്തിന്റെ പ്രകൃതി പാഠങ്ങൾ

സമുദ്രം മുതൽ വനം വരെ: ബിജു കാരക്കോണത്തിന്റെ പ്രകൃതി പാഠങ്ങൾ
സമുദ്രം മുതൽ വനം വരെ: ബിജു കാരക്കോണത്തിന്റെ പ്രകൃതി പാഠങ്ങൾ
Share  
2025 Jun 08, 12:52 PM
SANTHI

സമുദ്രം മുതൽ വനം വരെ: ബിജു കാരക്കോണത്തിന്റെ പ്രകൃതി പാഠങ്ങൾ

പ്രകൃതിയും വന്യജീവികളും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് കാഴ്ചകളിലൂടെ സംസാരിക്കുന്ന പ്രശസ്ത പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം, 2025 ലെ ലോക സമുദ്ര ദിനത്തിന്റെ പ്രമേയമായ "അതിശയം: നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തുക" എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. മൂന്ന് പതിറ്റാണ്ടുകളായി ക്യാമറയുമായി പ്രകൃതിയുടെ പിന്നാലെ സഞ്ചരിക്കുന്ന ഈ മനുഷ്യൻ, തന്റെ അനുഭവങ്ങളിലൂടെ പങ്കുവെക്കുന്ന ഉൾക്കാഴ്ചകൾ

samudram

പ്രകൃതിസ്നേഹികൾക്ക് ഒരു പുതിയ ദിശാബോധം നൽകുന്നു.

 ജൂൺ 8 ന് ലോകമെമ്പാടും ലോക സമുദ്ര ദിനം ആഘോഷിക്കുമ്പോൾ, ഫ്രാൻസിലെ നീസിൽ നടക്കുന്ന യുഎൻ ഓഷ്യൻ കോൺഫറൻസിന് മുന്നോടിയായി, സമുദ്രത്തിന്റെ പ്രാധാന്യത്തെയും അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ലോകം കൂടുതൽ ബോധവാന്മാരാകേണ്ടതുണ്ടെന്ന് ബിജു കാരക്കോണം ഓർമ്മിപ്പിക്കുന്നു. "സമുദ്രമില്ലാതെ നമുക്ക് നിലനിൽപ്പില്ല," അദ്ദേഹം പറയുന്നു. ഭൂമിയുടെ 70 ശതമാനത്തിലധികം ഭാഗവും സമുദ്രമാണ്. കോടിക്കണക്കിന് ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണിത്. കാലാവസ്ഥാ നിയന്ത്രണം, ഓക്സിജൻ ഉത്പാദനം, ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം എന്നിവയെല്ലാം സമുദ്രത്തിന്റെ സംഭാവനകളാണ്.



biju

കൊച്ചിയിലെ കപ്പൽച്ചേതവും പ്ലാസ്റ്റിക് ഭീഷണിയും ഈ വർഷം "നമ്മെ നിലനിർത്തുന്നതിനെ നിലനിർത്തുക" എന്ന പ്രമേയത്തിൽ ലോക സമുദ്ര ദിനം ആചരിക്കുമ്പോൾ, കൊച്ചിയിലെ MSC ELSA 3 കപ്പൽച്ചേതം കേരള-തമിഴ്നാട് തീരപ്രദേശങ്ങളിൽ സൃഷ്ടിച്ച പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ബിജു കാരക്കോണം ഗൗരവകരമായ ആശങ്കകൾ പങ്കുവെക്കുന്നു. കപ്പൽച്ചേതം മൂലം തീരത്തടിഞ്ഞ പ്ലാസ്റ്റിക് നർഡിൽസുകൾ ഇന്ത്യയുടെ സമുദ്ര പരിസ്ഥിതിക്ക് പുതിയൊരു വെല്ലുവിളിയാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഈ ചെറിയ തരികൾക്ക് നേരിട്ട് വിഷാംശം ഇല്ലെങ്കിലും, അവ വിഷവസ്തുക്കളെ ആഗിരണം ചെയ്യുകയും സമുദ്രജീവികൾക്ക് ദോഷകരമായി മാറുകയും ചെയ്യുന്നു.


"പ്ലാസ്റ്റിക് തരികൾ ഇത്രയധികം അളവിൽ തീരത്തടിയുന്നത് ഇന്ത്യയിൽ ആദ്യത്തെ പ്രധാന സംഭവമാണ്," ബിജു പറയുന്നു. ഹോങ്കോംഗ് (2012), ദക്ഷിണാഫ്രിക്ക (2017), നോർവേ (2023), ഇംഗ്ലണ്ട് (2025) എന്നിവിടങ്ങളിലും സമാനമായ ചോർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021-ൽ ശ്രീലങ്കൻ തീരത്തുണ്ടായ എംവി എക്സ്-പ്രസ് പേൾ കപ്പൽ അപകടം ചരിത്രത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് മലിനീകരണ ദുരന്തമായിരുന്നു. ഇത്തരം സംഭവങ്ങൾ തടയാൻ ശക്തമായ അന്താരാഷ്ട്ര നിയന്ത്രണങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറയുന്നു.


വനങ്ങളിലെ പ്ലാസ്റ്റിക് ഭീഷണി: ഒരു ഫോട്ടോഗ്രാഫറുടെ കാഴ്ചപ്പാട്


കടലിൽ മാത്രമല്ല, കാടുകളിലും പ്ലാസ്റ്റിക് മാലിന്യം ഒരു വലിയ ഭീഷണിയാണെന്ന് ബിജു കാരക്കോണം തന്റെ അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നു. വനപ്രദേശങ്ങളിൽ താൻ നടത്തിയ യാത്രകളിൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ജീവികളെ കുടുക്കുകയും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. "കഴുത്തിൽ പ്ലാസ്റ്റിക് വളയങ്ങൾ കുടുങ്ങി ശ്വാസം മുട്ടുന്ന പക്ഷികൾ, പ്ലാസ്റ്റിക് വലകളിൽ കുടുങ്ങി നീന്താൻ കഴിയാതെ വരുന്ന കടലാമകൾ, പ്ലാസ്റ്റിക് കവറുകൾ ഭക്ഷണമാണെന്ന് തെറ്റിദ്ധരിച്ച് വിഴുങ്ങി രോഗബാധിതരായ മൃഗങ്ങൾ," ഇവയെല്ലാം തന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണെന്ന് അദ്ദേഹം പറയുന്നു.


ഈ കാഴ്ചകൾ തന്നെ ആഴത്തിൽ സ്വാധീനിച്ചുവെന്നും, ഫോട്ടോഗ്രാഫി കേവലം മനോഹരമായ ചിത്രങ്ങൾ പകർത്തുന്നതിലുപരി സാമൂഹിക ഉത്തരവാദിത്തം കൂടിയാണെന്ന് തന്നെ പഠിപ്പിച്ചുവെന്നും ബിജു പറയുന്നു. ഈ ചിത്രങ്ങളിലൂടെ ആളുകളിലേക്ക് പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഒരു തവണ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, പ്ലാസ്റ്റിക് കുപ്പികൾ, പ്ലാസ്റ്റിക് ബാഗുകൾ എന്നിവയാണ് കാടുകളിലും കടൽത്തീരങ്ങളിലും താൻ ഏറ്റവും കൂടുതൽ കണ്ടിട്ടുള്ള മാലിന്യങ്ങൾ.




മനുഷ്യനും മൃഗങ്ങളും: സഹവർത്തിത്വത്തിന്റെ ആവശ്യകത


മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്ന പ്രശ്നത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, ബിജുവിന്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമാണ്. "ഭക്ഷണമാണ് അവയുടെ പ്രശ്നം, അത് സാധ്യമാക്കിയാൽ പ്രശ്നങ്ങൾ തീരും," അദ്ദേഹം പറയുന്നു. ആദിവാസി സമൂഹം മൃഗങ്ങളുമായി കാര്യമായ പ്രശ്നങ്ങളില്ലാതെ സഹകരിച്ച് കഴിയുന്നുണ്ടെന്നും, ഒറ്റപ്പെട്ട സംഭവങ്ങൾ എക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. വന്യമൃഗ പദവി ഉണ്ടായിട്ടും നാട്ടിൽ ജനിച്ചുവളർന്ന പാമ്പുകളും കുരങ്ങുകളും പന്നികളും കാട്ടിൽ ജീവിക്കില്ലെന്നും, പിടികൂടി കാട്ടിലേക്ക് വിടുന്ന പതിവ് ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും ബിജു അഭിപ്രായപ്പെടുന്നു.


പ്ലാസ്റ്റിക് മലിനീകരണത്തിന് പുറമെ സമുദ്രം നേരിടുന്ന മറ്റൊരു പ്രധാന ഭീഷണി അമിത മത്സ്യബന്ധനമാണ്‌ അത് മത്സ്യസമ്പത്ത് ക്രമാതീതമായി കുറയുന്നതിന് ഇത് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം, സമുദ്രത്തിലെ താപനില വർദ്ധിക്കുകയും അമ്ലത കൂടുകയും ചെയ്യുന്നത് പവിഴപ്പുറ്റുകൾക്കും മറ്റ് സമുദ്രജീവികൾക്കും ദോഷകരമായി ബാധിക്കുന്നു. തീരദേശ വികസനവും മലിനീകരണവും, കണ്ടൽക്കാടുകൾ, പവിഴപ്പുറ്റുകൾ തുടങ്ങിയ പ്രധാന ആവാസ വ്യവസ്ഥകളെ ഇത് നശിപ്പിക്കുന്നു. മനുഷ്യരിൽ വർധിച്ചുവരുന്ന ഹോർമോണുകളുടെ അമിത ഉപയോഗം സമുദ്രത്തിലെ ജീവജാലങ്ങൾ നേരിടുന്ന പുതിയൊരു ഗുരുതര ഭീഷണായാണ്. നമ്മുടെ കക്കൂസ് മാലിന്യങ്ങൾ വഴി ജലാശയങ്ങളിലൂടെ കടലിലേക്ക് എത്തിച്ചേരുന്ന ഹോർമോണുകൾ സമുദ്രജീവികളിൽ ജനിതക മാറ്റങ്ങൾക്ക് കാരണമാകുമെന്നും, ഇത് വലിയൊരു വിപത്തിന്റെ തുടക്കമാണെന്നും ബിജു മുന്നറിയിപ്പ് നൽകുന്നു.




 

whatsapp-image-2025-06-08-at-10.59.52_fe455a5b

ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ തന്റെ ചിത്രങ്ങളിലൂടെ പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദോഷകരമായ സ്വാധീനം സമൂഹത്തിൽ എത്തിക്കാൻ കഴിയുമെന്ന് ബിജു ഉറച്ചുവിശ്വസിക്കുന്നു. "പതിനായിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഒരു ചിത്രത്തിന്," അദ്ദേഹം പറയുന്നു. പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന സ്ഥലങ്ങൾ, ദുരിതമനുഭവിക്കുന്ന ജീവികൾ, മാലിന്യം വൃത്തിയാക്കുന്ന സന്നദ്ധ പ്രവർത്തകർ എന്നിവരുടെ ചിത്രങ്ങളെടുത്ത് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാൻ അദ്ദേഹം ശ്രമിക്കുന്നു.



aq

 സോഷ്യൽ മീഡിയ കാമ്പെയ്നുകൾ, പരിസ്ഥിതി ബോധവൽക്കരണ യാത്രകൾ, സെമിനാറുകൾ, ഫോട്ടോ പ്രദർശനങ്ങൾ എന്നിവയിലൂടെ താൻ ഈ സന്ദേശം കൂടുതൽ പേരിലേക്ക് എത്തിക്കാറുണ്ടെന്ന് ബിജു പറയുന്നു. പ്രകൃതി, പരിസ്ഥിതി, വന്യജീവി എന്നീ വിഷയങ്ങളിൽ ഇതുവരെ 89 ഫോട്ടോഗ്രാഫി പ്രദർശനങ്ങളും അൻപതോളം ലേഖനങ്ങളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. ക്യാമറ ഒരു ശക്തമായ ഉപകരണമാണെന്നും, വിഷ്വൽ മീഡിയ ഉണ്ടാക്കുന്ന സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം അടിവരയിടുന്നു.

പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടലുകൾ ഉണ്ടാക്കിയ നാശം ബിജുവിനെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. മുതിർന്ന തലമുറയ്ക്ക് ഇത്തരം കാര്യങ്ങളിൽ താൽപ്പര്യം കുറവാണെന്ന് മനസ്സിലാക്കിയ അദ്ദേഹം, കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നാൽ മാത്രമേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന് തിരിച്ചറിഞ്ഞു. ഇതിനായി Child Empowerment Trust എന്ന NGO യുമായി ചേർന്ന് BET for a better world എന്ന ആശയം സമൂഹത്തിൽ എത്തിക്കാൻ അദ്ദേഹം പ്രവർത്തിക്കുന്നു.


 BET എന്നത് ബട്ടർഫ്ലൈസ് ആൻഡ് ബീസ് (B), എലിഫന്റ് (E), ടൈഗർ (T) എന്നിവയുടെ ചുരുക്കരൂപമാണ്. എല്ലാ ജീവജാലങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പ്രതീകം മാത്രമാണിത്. "നല്ല ഭൂമി, നല്ല വായു, നല്ല ഭക്ഷണം, ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും വരുന്ന തലമുറകൾക്കും ലഭിക്കുവാൻ അതിജീവനത്തിനായി ഒരു പന്തയം," ഇതാണ് BET മുന്നോട്ട് വെക്കുന്ന ആശയം.


ഇവിടെ വിജയം എല്ലാവരുടേതുമാകുന്നു. ഭൂമിയുടെ അവകാശികൾ മനുഷ്യർ മാത്രമല്ലെന്ന സത്യം അടുത്ത തലമുറയ്ക്ക് പകർന്നു നൽകുകയും അവരെ നല്ല മനുഷ്യരായി വളർത്തിയെടുക്കുകയും ചെയ്താൽ മാത്രമേ ലോകത്തെ വലിയൊരു നാശത്തിൽ നിന്ന് തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂ എന്ന് ബിജു കാരക്കോണം ഓർമ്മിപ്പിക്കുന്നു. പ്രകൃതിയിൽ രാഷ്ട്രീയം ഇടപെടാൻ പാടില്ലെന്നും, പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്താനുള്ള കഴിവ് പ്രകൃതിക്ക് തന്നെയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.


 "നാം പ്രകൃതിക്ക് എന്താണോ കൊടുക്കുന്നത് അത് തന്നെ നമുക്ക് തിരികെ ലഭിക്കുമെന്ന് നാം ഇപ്പോഴും ഓർക്കുന്നത് നല്ലതാണ്," ബിജു കാരക്കോണം തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു.

Photo: Biju Karakkonam


2_3_vinyl_mannan-(1)
nishanth-thoppil-award-kochi-ichc
manna-vipin-mbi-clt_1749367287
MANNAN
kodkkasda rachana
AYR
AYU
AYU
AYUR

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും കേരളത്തിലെ ആദ്യത്തെ ഫോട്ടോഗ്രാഫി പാർക്ക്
mannan
santhigiry