
പരിസ്ഥിതി വീക്ഷണം വിവേകമുള്ളതാകണം
:സത്യൻ മാടാക്കര .
സാക്ഷരൻ, ബുദ്ധിജീവി, പുരോഗമനവാദി, ജനാധിപത്യപൗരൻ എന്നൊക്കെ പറയുമ്പോൾ തന്നെ സകലവിധ മാലിന്യങ്ങളും നിറഞ്ഞതാണ് മനുഷ്യ ലോകത്തിന്റെ ഇന്നത്തെ ജീവിതാവസ്ഥ. പൊതു സമൂഹത്തിലെ ആദർശ ലോകവും ജീവിതത്തിലെ ജീർണ്ണതയും നമ്മൾ പരിശോധിക്കേണ്ടതുണ്ട്. ഒരുറവയിലെ ജലാനുഭവമല്ല പൈപ്പുവെള്ളത്തിന്റേത്. ഒരു ഫാക്ടറിയിലെ ഒച്ചപ്പാടല്ല ചെറുതെന്നലിന്റേത്. എല്ലാ ജലാശയങ്ങളും സംസ്കാരത്തെ നല്കുന്നു. ഒരു നദി വറ്റുമ്പോൾ അതിനോട് ബന്ധപ്പെട്ട എല്ലാം നശിക്കുന്നു. മരുവൽക്കരണത്തിൽ ഇല്ലാതായ ചൈനയിലെമഞ്ഞനദിയുടെ കഥ അങ്ങനെയാണല്ലോ! 4200 കൊല്ലം മുമ്പ് പ്രകൃതിയുടെ താളം തെറ്റലിൽ വലിയൊരു സംസ്കാരമാണ് ലോകത്തിൽ നിന്നു അപ്രത്യക്ഷമായത്. വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'സ്റ്റേറ്റ് ഓഫ് ദ വേൾഡ് 2005 'നല്കുന്ന സൂചനകൾ ആശങ്കാജനകമാണ്. ഗ്രീൻലാന്റിലെ മഞ്ഞ് ഉരുകിയാൽ കടലിലെ ജലനിരപ്പ് ഏഴ് മീറ്റർ വരെ ഉയരാം എന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ഇത് ലോകത്തുള്ള തീരദേശ പട്ടണങ്ങളെയാകെ വെള്ളത്തിലാക്കും. ഏഷ്യയുടെ അരിയുല്പാദന കേന്ദ്രങ്ങൾ പൂർണ്ണമായി ജലത്തിനടിയിലാകും. കടലിലെ ജലനിരപ്പ് ഒരു മീറ്റർ ഉയർന്നാൽ തന്നെ ബംഗ്ലാദേശിന്റെ കൃഷിഭൂമിയിലെ പലതും വെള്ളത്തിനടിയിലാകും. അമേരിക്കയിലെ കൊളറാഡോ നദി വളരെ അപൂർവ്വമായി മാത്രമാണ് കടലിൽ ഒഴുകിയെത്തുന്നത്. വേനലിൽ സിന്ധുവും ഗംഗയും കടലിൽ എത്തുന്നില്ല. നൈലിന്റെ കുറച്ചു വെള്ളം മാത്രമാണ് ഇപ്പോൾ കടലിൽ ഒഴുകിയെത്തുന്നത്. വൻകരയും കടലും തമ്മിലുള്ള ഏകതാനത തകരുന്നു. കാടുകളുടെ മേലുള്ള സാമ്പത്തിക ആവശ്യവും ഓരോ ദിവസവുംകൂടിക്കൂടി വരുന്നു. മരങ്ങൾ വെട്ടിമാറ്റുമ്പോൾ ലോകത്ത് 80 ലക്ഷം ഹെക്ടർ കാടില്ലാതാകുന്നു. ഇതോടൊപ്പം രാസ വ്യവസായങ്ങൾ സൃഷ്ടിക്കുന്ന അപകടകരമായ മാലിന്യങ്ങൾ ഏറെ ഗൗരവപ്പെട്ടതാകുന്നു.മഹാത്മാ ഗാന്ധി പറഞ്ഞതു പോലെ" മണ്ണിനെ വേണ്ടവിധം പരിപാലിക്കാൻ മറക്കുന്നത് നമ്മെത്തന്നെ സ്വയം മറക്കുന്നതിന് തുല്യമാണ്"

" ആഗോളവൽക്കരണം ഏറ്റവും കൂടുതൽ മുറിവേല്പിച്ചത്പ്രകൃതിയെ, അമ്മമാരെ, കൃഷിക്കാരെ, ചെറുകിട തൊഴിലാളികളെയൊക്കെയാണ്. ഗാന്ധിയൻ ജീവിത രീതിയുംസാമ്പത്തികാസൂത്രണവുമെല്ലാം വ്യാപകമായി ബഹുമാനിക്കപ്പെട്ടുവെങ്കിലും ഒരിക്കലും സ്വീകരിക്കപ്പെട്ടില്ല. ഈ നഗരവൽക്കരണ, വ്യവസായവൽക്കരണപാത അത്ര അനിവാര്യമെന്നു തോന്നി.' അതിനു വേണ്ടി ത്യാഗ്യം സഹിക്കേണ്ടവരെല്ലാം ത്യാഗം സഹിക്കണം' അവർ പറഞ്ഞു. അങ്ങനെ നമ്മൾ വമ്പൻ അണക്കെട്ടുകളും വ്യവസായ കോംപ്ലക്സുകളുമെല്ലാം ഉണ്ടാക്കി. കർഷകരുടെയും മീൻപിടുത്തക്കാരുടെയും ആദിവാസികളുടെയും ദളിതുകളുടെയും ചെലവിൽ . അവരുടെ സമ്മതമോ പങ്കാളിത്തമോ ചോദിക്കുന്നത് പോകട്ടെ അവരെ ആസൂത്രണത്തിൽ പങ്കാളികളാക്കാനോ നമ്മൾ തയ്യാറായില്ല.
അതു തന്നെ തുടർന്നു പോയപ്പോൾ ആ നിശ്ശബ്ദ ഭൂരിപക്ഷത്തിന് തങ്ങളുടെ ശബ്ദം ഉയർത്തേണ്ടിവന്നു. അത് തെരുവുകളിൽ വെറുതെ ഉയർന്ന ശബ്ദമായിരുന്നില്ല. ജീവിതത്തിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ തന്നെയായിരുന്നു. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും ഈ അവകാശങ്ങൾ നിഷേധിക്കാൻ കഴിയില്ല. പൊരുതാനുള്ള അവകാശം മാത്രമല്ല വിഭവങ്ങൾക്ക വേണ്ടിയുള്ള അവകാശം, ഉൽ പാദനമാർഗങ്ങൾക്കു മേലുള്ള അവകാശം"
(മേധാ പട്കർ,ആഗോളവൽക്കരണ കാലത്തെ ജനാധിപത്യം)

പരിസ്ഥിതി സൗഹാർദ്ദം --
"നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കാനായി അതിൽ അവൻ ഉറച്ച പർവ്വതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ പരത്തുകയും ചെയ്തിരിക്കുന്നു.
(വിശുദ്ധ ഖുറാൻ 31:16)
വികസനം എപ്പോഴും ജനജീവിതത്തിൽ നിന്ന് വികസിച്ചു വരേണ്ട ഒന്നാവണം. അല്ലാതെ കെട്ടിവെയ്ക്കുന്ന ഒന്നാവരുത്. ഈയവസരത്തിൽ കൃഷി ശാസ്ത്രജ്ഞനും ജൈവ കൃഷിയുടെ വ്യക്താവുമായ ഡോ.ജി. അഗർവാൾ പറഞ്ഞത്ഓർക്കുന്നു..
" ജൈവ കൃഷിയുടെ അടിസ്ഥാന തത്വം കൂടി നമ്മുടെ അമ്മയാണ് ഭൂമി എന്ന സങ്കല്പമാണ്. അമ്മ എപ്പോഴും ആരോഗ്യവതിയായിരിക്കണം. ആരോഗ്യമുള്ള മണ്ണ് ആരോഗ്യമുള്ള ചെടികൾ ഉണ്ടാക്കും. ആരോഗ്യമുള്ള സസ്യങ്ങൾ ആരോഗ്യമുള്ളഭക്ഷണം തരും. ആരോഗ്യമുള്ള ഭക്ഷണം ആരോഗ്യമുള്ള മനുഷ്യരെ സൃഷ്ടിക്കും. നമ്മൾ അമ്മയെ ആരോഗ്യത്തോടെ നോക്കുക. ബാക്കി അമ്മ നോക്കിക്കോളും.മരങ്ങളും വിളകളും ജന്തുക്കളും തമ്മിൽ പരസ്പര സമന്വയം ഉണ്ടാകണം.
' ഇന്റഗ്രേറ്റസ് ഫാമിംഗ് : എന്നാണ് നമ്മൾ ഇതിനെ വിളിക്കുന്നത്. കാർഷികവിളകൾ ഫലം തരുന്നത് വേനൽ കാലത്താണ്. വരുമാനം എല്ലാ കാലത്തും ലഭിക്കുന്നു. അദ്ധ്വാനം എല്ലാ കാലത്തേക്കും നീളുന്നു.മരങ്ങൾക്കും ചെടികൾക്കും മൃഗങ്ങൾക്കും വളം വേണം. മൃഗങ്ങൾക്കാകട്ടെ ഈ ചെടികളിൽ നിന്നും മരങ്ങളിൽ നിന്നുമാണ് തീറ്റ കിട്ടുന്നത്. മരങ്ങളും വിളകളും മൃഗങ്ങളും തമ്മിൽ സമന്വയമുണ്ടാകുമ്പോൾപ്രകൃതി ചക്രം പൂർണ്ണമാവുന്നു".
മനുഷ്യനും പ്രകൃതിയും ഒന്നിക്കുമ്പോൾ പ്രപഞ്ചത്തെ തിരിച്ചറിയുന്നു. ഹിംസാത്മകതയുടെ പരിസരം മാറുന്നു. അങ്ങനെ മനുഷ്യരുടെ ഉള്ളറിഞ്ഞവരായിരുന്നു മഹാവീരനും, ബുദ്ധനും, ക്രിസ്തുവും, മുഹമ്മദ് നബിയും, നാനാക്കും, ശ്രീരാമകൃഷ്ണനും, വിവേകാനന്ദനും, കബീറും, നാരായണ ഗുരുവും പേരറിയാത്ത നിരവധി അവധൂതന്മാരും ഋഷിമാരും സൂഫികളും. മനുഷ്യരെ അറിയുന്നതിലൂടെ പ്രകൃതിയെ അറിയുക എന്നിടത്ത് അവർ തന്ന അറിവുകൾ ജനസമുഹങ്ങളെ വഴി നടത്തി.
"കടലിനെ നോക്കൂ. സൂക്ഷമാണു തൊട്ട് വൻ തിമിംഗലങ്ങൾ വരെയുള്ള കോടാനുകോടി ജീവികളുടെ പരസ്പരാശ്രിതമായ സമഷ്ടിയാണ് കടൽ. ഒരു സൂക്ഷ്മാണുവിന്റെ തിരോധാനം പോലും കടലിന്റെ ജീവനെ ബാധിക്കുന്നു. തീരദേശത്തെ മനുഷ്യർക്ക് കടലിനെ അറിയാം. കടലിന്റെ ഓരോ ചലനവും തീരദേശക്കാരന്റെ ജീവിതതാളത്തിലുണ്ട്. മിത്തുകളും ഐതീഹ്യങ്ങളും വിശ്വാസ ങ്ങളും കെട്ടുപിണഞ്ഞതാണ് കടലുമായുള്ള അവരുടെ ബന്ധങ്ങൾ.
കടലിലെ കാറും കോളും അവർക്ക് നാഡീസ്പന്ദനം'. കടലുമായി എങ്ങനെ സർഗാത്മകമായി സംവദിക്കാമെന്നും അതിലൂടെ എങ്ങനെ ജീവിതം പുലർത്താമെന്നുമുള്ള നാട്ടറിവ് അവർക്കുണ്ട്. കടലിലെ ഒരു ജീവിയെയും കീഴ്പ്പെടുത്തുന്നതല്ല അവരുടെ ഇടപെടലുകൾ. അവരുടെ മീൻപിടുത്തം കടലും കടൽ ജീവികളുമായുള്ള തികഞ്ഞ സമന്വയമാണ്. സുഖത്തിലും ദു:ഖത്തിലും കടൽ അവർക്കൊപ്പമുണ്ട് "
(കെ. അരവിന്ദാക്ഷൻ )

സൗന്ദര്യാത്മകമായ പ്രപഞ്ച ബോധം അനിവാര്യമായിരിക്കെ നമ്മളെന്നിട്ടും പലതിനോടും രാജിയാകുന്നു. നിശ്ശബ്ദത പ്രതികരണമായി തുടരുന്നു. ജീവജാലങ്ങളുടെ കൊടുക്കൽ വാങ്ങലുകളാണ് മനുഷ്യ ജീവിതം സാർത്ഥകമാക്കുന്നതെന്ന ബോധം അനിവാര്യമായും ഉണ്ടാകണം.
ജീവന്റെ അതിജീവനത്തിനും, നൈരന്തര്യത്തിനും ദോഷങ്ങളെ ശാസ്ത്രീയ കല്പനകളിലൂടെ വിശദമാക്കുന്ന രീതി അവലംബിച്ചേ മതിയാവൂ. അല്ലെങ്കിൽ ദുരിതം നിറഞ്ഞ വഴിയിൽ പിടഞ്ഞു വീഴുന്നവരായി മനുഷ്യർ മാറും.(പ്രളയം വന്നപ്പോൾ അത് നമ്മൾ അഭവിച്ചതാണ്). മണ്ണിനോടൊപ്പം പച്ചപ്പും പുഴയും കാടും മലയും കടലും സൂഷ്മാണുക്കളും നില നിന്നാലേ 'പരിസ്ഥിതിയുടെ ദാർശനികത' എഴുത്തിലും പ്രവർത്തിയിലും നിലനില്ക്കൂ .

ആ 8 കോടി 75 ലക്ഷം തൈകൾ!...
പണമൊഴുക്കിയിട്ടും വളരാത്ത 'മരങ്ങൾ'
https://www.madhyamam.com/environment/environment-day-story-1019793

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group