
'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
ഇന്ന് മനുഷ്യരാശി നേരിടുന്ന ഒരു വെല്ലുവിളി പരിസ്ഥിതിയെ അവഗണിച്ചുകൊണ്ടുള്ള വികസനമാണ്. ലോകജനസംഖ്യ ദിനംപ്രതി വർധിച്ചുവരുന്നു.
എന്നാൽ പ്രകൃതിവിഭവങ്ങൾ അതനുസരിച്ചു വർധിക്കുന്നില്ലെന്നുമാത്രമല്ല, കുറഞ്ഞുവരുകയും ചെയ്യുന്നു. പ്രകൃതിയുടെ സുസ്ഥിതി അവഗണിച്ചുകൊണ്ടുള്ള വികസനം വ്യാപകമായ മലിനീകരണത്തി വഴിയൊരുക്കും.
ഇക്കാലത്ത് ഫാക്‌ടറികളും വാഹനപ്പെരുപ്പവും ശുദ്ധവായുവിന്റെ ലഭ്യത വളരെ കുറച്ചിരിക്കുന്നു
. നദികളും സമുദ്രവും മാലിന്യങ്ങൾകൊണ്ട് നിറഞ്ഞു.
കീടനാശിനികളുടെയും രാസവളങ്ങളുടെയും അമിതമായ ഉപയോഗം കൃഷിസ്ഥലങ്ങളെ വിഷലിപ്‌തമാക്കി. മനുഷ്യൻ കാടുകൾ വെട്ടിത്തെളിച്ചു.
കുളങ്ങളും കാവുകളും മിക്കവാറും നശിച്ചു. നല്ലഭക്ഷണവും നല്ലവെള്ളവും നല്ലവായുവും കിട്ടാതായി. ഇതൊക്കെ കാരണം പരിസ്ഥിതിപ്രശ്നം ഇന്ന് അതിരൂക്ഷമായിരിക്കുകയാണ്.
ഇന്ന് മാനവരാശിക്കുമുന്നിലുള്ള ഏറ്റവുംവലിയ ഭീഷണി മൂന്നാംലോകയുദ്ധമല്ല, മനുഷ്യന്റെ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തികൾമൂലമുള്ള പ്രകൃതിയുടെ താളംതെറ്റലാണ്.
കുറച്ചുവർഷങ്ങൾക്കുമുൻപ് കോവിഡ് കാരണം നീണ്ടകാലത്തെ ലോക്‌ഡൗൺ നടപ്പാക്കിയപ്പോൾ പ്രകൃതിയുടെ നഷ്‌ടപ്പെട്ട താളലയം കുറേയൊക്കെ വീണ്ടെടുക്കാൻകഴിഞ്ഞു.
മലിനീകരണം കുറഞ്ഞു. പ്രകൃതി ആനന്ദിച്ചു.
ബഹിരാകാശത്തുനിന്നെടുത്ത ചിത്രങ്ങളിൽപ്പോലും ഭൂമിയിലുണ്ടായ നല്ലമാറ്റം വ്യക്തമായി കാണാമായിരുന്നു. ലോക്‌ഡൗൺ കാലം എങ്ങനെയായിരുന്നെന്ന് പ്രകൃതിയോടുചോദിച്ചാൽ, വളരെക്കാലത്തിനുശേഷമുള്ള ഏറ്റവുംനല്ല കാലഘട്ടം എന്നായിരിക്കും പ്രകൃതിനൽകുന്ന മറുപടി.
പ്രകൃതി അഭിവൃദ്ധിപ്പെടാൻ മനുഷ്യരെ തടവിലാക്കണമെന്ന സാഹചര്യമുണ്ടാകരുത്. മനുഷ്യരിൽ ധർമബോധമുണരുകയും അവർ സ്വാർഥത കുറയ്ക്കുകയുംചെയ്‌താൽ, പ്രകൃതിക്കും മനുഷ്യനും ഒരുപോലെ നന്മയുണ്ടാകും. മനുഷ്യനടക്കമുള്ളജീവജാലങ്ങൾക്ക് ജീവിക്കാൻ ഭൂമിയെന്ന ഒരു ഗ്രഹംമാത്രമേയുള്ളൂ അതിന് പകരംവെക്കാൻ മറ്റൊന്നില്ല.
മനുഷ്യനില്ലെങ്കിലും പ്രകൃതി നിലനിൽക്കും. പക്ഷേ പ്രകൃതിയില്ലാതെ മനുഷ്യന് നിലനിൽപ്പില്ല എന്ന സത്യം നമ്മൾ ഒരിക്കലും വിസ്മരിക്കരുത്.
ഭാരതത്തിൽ നമ്മുടെ പൂർവികർ പ്രകൃതിസംരക്ഷണത്തിന് ഏറെ പ്രാധാന്യംനൽകിയിരുന്നു.
അവർ പ്രകൃതിയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു.
അതുകാരണം 'നിങ്ങൾ വൃക്ഷങ്ങളെ പൂജിക്കുന്നവരല്ലേ' എന്നുപറഞ്ഞ് കളിയാക്കുന്നവരുണ്ട്.
എന്നാൽ, വൃക്ഷങ്ങൾ മനുഷ്യരാശിക്കുചെയ്യുന്ന സേവനമോർത്താൽ നമ്മൾ അറിയാതെ വൃക്ഷങ്ങൾക്കുമുന്നിൽ ആദരത്തോടെ തലകുനിച്ചുപോകും.
, എയിംസ് ആശുപത്രിയിൽനിന്ന് അത്ര ദൂരത്തല്ലാത്ത ഒരു ദ്വീപിൽ പലരും നഗരത്തിൽനിന്നുള്ള മാലിന്യങ്ങൾ നിക്ഷേപിച്ചിരുന്നു.
അവിടത്തെ മണ്ണെടുത്തുപരിശോധിച്ചപ്പോൾ അത് വിഷമയമായിരുന്നു. ഒരുസംഘം പരിസ്ഥിതിപ്രവർത്തകർ ആ ദ്വീപുമുഴുവൻ വൃത്തിയാക്കി അവർ അവിടെ രാമച്ചവും മറ്റുവൃക്ഷങ്ങളും വെച്ചുപിടിപ്പിച്ചു. മരങ്ങൾ വളർന്നു. മൂന്നുവർഷംകഴിഞ്ഞ് വീണ്ടും അവിടെയുള്ള മണ്ണെടുത്ത് പരിശോധിച്ചപ്പോൾ അതിൽ വിഷാംശം ഒട്ടുമില്ലെന്ന് കണ്ടെത്താൻകഴിഞ്ഞു രാമച്ചത്തിന്റെയും മറ്റുവൃക്ഷങ്ങളുടെയും വേരുകൾക്ക് മണ്ണിനെ ശുദ്ധീകരിക്കാൻകഴിയുമെന്നാണ് ഇത് തെളിയിക്കുന്നത്. ഈ കണ്ടെത്തൽ അന്താരാഷ്ട്ര സയൻസ് മാസികകളിൽ പ്രസിദ്ധീകരിച്ചിരുന്നു.
സാങ്കേതികവിദ്യക്കും മനുഷ്യപ്രയത്നത്തിനുംപോലും ചെയ്യാൻകഴിയാത്ത കാര്യങ്ങളാണ് വൃക്ഷലതാദികൾ പ്രകൃതിക്കുവേണ്ടിയും നമുക്കുവേണ്ടിയും ചെയ്യുന്നത്.
അതിനുള്ള നമ്മുടെ നന്ദിയാകണം പ്രകൃതിസംരക്ഷണവും പ്രകൃതിയോടുള്ള ആരാധനയും പ്രകൃതിയെ സ്നേഹിക്കുകയും പരിപാലിക്കുകയുംചെയ്യുന്ന സംസ്‌കാരം ഇളംതലമുറകളിൽ വളർന്നുവരട്ടെ, അതിനായി നമുക്കേവർക്കും ഒത്തൊരുമിച്ച് ശ്രമിക്കാം.
(courtesy:mathrubhumi )






വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group