സ്വാതന്ത്ര്യത്തോടൊപ്പം പിറവിയെടുത്ത തീരാപകയുടെ ചരിത്രം; ഇന്ത്യക്കും പാകിസ്താനുമിടയിലെന്ത്? :അനന്യലക്ഷ്മി ബി.എസ്

സ്വാതന്ത്ര്യത്തോടൊപ്പം പിറവിയെടുത്ത തീരാപകയുടെ ചരിത്രം; ഇന്ത്യക്കും പാകിസ്താനുമിടയിലെന്ത്?  :അനന്യലക്ഷ്മി ബി.എസ്
സ്വാതന്ത്ര്യത്തോടൊപ്പം പിറവിയെടുത്ത തീരാപകയുടെ ചരിത്രം; ഇന്ത്യക്കും പാകിസ്താനുമിടയിലെന്ത്? :അനന്യലക്ഷ്മി ബി.എസ്
Share  
2025 May 31, 01:05 AM
school

സ്വാതന്ത്ര്യത്തോടൊപ്പം പിറവിയെടുത്ത തീരാപകയുടെ ചരിത്രം; ഇന്ത്യക്കും പാകിസ്താനുമിടയിലെന്ത്?


:അനന്യലക്ഷ്മി ബി.എസ്


ഇടതും വലതും രണ്ടു തുണ്ടുകൾ മുറിച്ചു മാറ്റിയാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയത്‌. ലോകം ഉറങ്ങി കിടന്ന ആ അർധരാത്രിയിൽ, കാലങ്ങൾ നീണ്ട അടിച്ചമർത്തലുകളിൽ നിന്ന് രാജ്യം മോചിതയായതിന്റെ ആഹ്ളാദത്തിലായിരുന്നു ഓരോ ഇന്ത്യക്കാരും. എന്നാൽ ആ ആഹ്ളാദത്തിന്റെ പ്രഭ കെടുത്തുന്ന കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. സ്വാതന്ത്ര്യലബ്ദിയോടൊപ്പം ഇന്ത്യയിൽ നിന്നും കിഴക്കൻ പാകിസ്താനെന്നും പടിഞ്ഞാറൻ പാകിസ്താനെന്നും രണ്ട് തുണ്ടുകൾ മുറിച്ചു മാറ്റപ്പെട്ടു. അന്നുമുതല്‍ ലോകം കണ്ടത് ചരിത്രത്തിലെ ഏറ്റവും വലിയ പലായനങ്ങളിൽ ഒന്ന്. മതാടിസ്ഥാനത്തിൽ പിളർന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും പലായനം ചെയ്തു. അവരിൽ ചിലർക്ക് ആ യാത്ര മുഴുമിപ്പിക്കാൻ പോലുമായില്ല. 1947-ൽ സ്വാതന്ത്ര്യത്തോടൊപ്പം പിറവിയെടുത്തത് പതിറ്റാണ്ടുകളായി ഇന്നും തുടരുന്ന തീരാ പകയുടെ ചരിത്രം കൂടിയായിരുന്നു. അന്നു തുടങ്ങി ഇപ്പോഴും തുടർന്നു പോരുന്ന ശത്രുതയാണ് പലപ്പോഴെന്ന പോലെ അടുത്തിടെ പഹൽഗാമിലും നമ്മൾ കണ്ടത്. പല യുദ്ധങ്ങളായും,രക്തം ചിന്തിയ ഭീകരാക്രമണങ്ങളായും ലോകം സാക്ഷ്യം വഹിച്ചതും.


ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രം ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ വേർതിരിവും അരക്ഷിതാവസ്ഥയുമാണ് സൃഷ്ടിച്ചത്. 1905-ൽ വൈസ്രോയിയായിരുന്ന ഏൾ കഴ്‌സൺ ബംഗാളിനെ സാമുദായികാടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കാൻ ശ്രമം നടത്തി. എന്നാൽ മതേതരത്വം തകർത്ത് ദേശീയ പ്രസ്ഥാനത്തെ ദുർബലമാക്കാനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്കാർ ഈ തീരുമാനത്തെ എതിർത്തു. പക്ഷേ പതിയെ ബ്രിട്ടീഷ് തന്ത്രം ഇന്ത്യയിൽ വേരുറയ്ക്കുക തന്നെ ചെയ്തു. സ്വാതന്ത്ര്യത്തെ കുറിച്ച് മതാടിസ്ഥാനത്തിലുള്ള വ്യത്യസ്ത രാഷ്ട്രീയദാർശനികതകൾ ഉയർന്നു വന്നു.1930-കളിൽ സിന്ധി രാജവംശമാണ് തങ്ങൾക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്ന ആവശ്യം ആദ്യമുയർത്തുന്നത്.......

നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസിന് സ്വാതന്ത്രലബ്ധിക്ക് ശേഷവും ഇന്ത്യ ഐക്യത്തോടെ മതേതര രാഷ്ട്രമായി തുടരണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മുസ്ലീം ലീഗ് നേതാവ് മുഹമ്മദലി ജിന്നയ്ക്ക് ഭിന്നാഭിപ്രായമായിരുന്നു. ദ്വിരാഷ്ട്ര സിദ്ധാന്തം ഇന്ത്യൻ ജനതയ്ക്ക് മുന്നിൽ അവതരിപ്പിച്ച ജിന്ന പാകിസ്താനു വേണ്ടി വാദിച്ചു. ഒരു കാലത്ത് ഇന്ത്യയുടെ അഖണ്ഡതയിൽ അടിയുറച്ച് വിശ്വസിച്ച് അതിനു വേണ്ടി വാദിച്ച ജിന്ന തന്നെയാണ് ദ്വിരാഷ്ട്രത്തിന് വേണ്ടി മുൻകൈ എന്നത് മറ്റൊരു വിരോദ്ധാഭാസം. അങ്ങനെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരു രാഷ്ട്രശരീരത്തിന്റെ ഭാഗമായിരിക്കാൻ പാടില്ല എന്ന മതദേശീയബോധത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ മുറിഞ്ഞു.രണ്ട് സ്വതന്ത്രരാഷ്ട്രങ്ങളായി.

പൊട്ടിത്തെറികളൊന്നുമില്ലാതെ അയൽക്കാർ സൗഹൃദത്തിൽ കഴിയുമെന്ന ധാരണ തെറ്റി. ഒരേ ചരിത്ര പൈതൃകത്തിന്റെ അവകാശികളായിട്ടും ഒരേ സാമൂഹിക സാഹചര്യങ്ങളുടെ ഉത്പന്നങ്ങളായിട്ടും ഇന്ത്യ-പാക് ബന്ധം എല്ലാ കാലത്തും കടന്നു പോയത് സംഘർഷങ്ങളിലൂടെയായിരുന്നു. ആ വൈരത്തിന് മൂലകാരണമായത് ‌ഭൂമിയിലെ പറുദീസയും. കശ്മീർ. കശ്മീരിനെചൊല്ലി ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായത് മൂന്നു യുദ്ധങ്ങളും എണ്ണമറ്റ യുദ്ധസമാന സാഹചര്യങ്ങളും.

സ്വാതന്ത്ര്യപൂർവ ഇന്ത്യയിൽ 562-ഓളം നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. അവയ്ക്ക് പ്രത്യേക അധികാരങ്ങളുമുണ്ടായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോൾ ഒട്ടുമിക്ക നാട്ടുരാജ്യ ഇന്ത്യയുടെ ഭാഗമായി. ഇതിൽ ജൂനാഗഢും ജമ്മു ആൻഡ് കശ്മീരും ഹൈദരാബാദും സ്വതന്ത്രമായി നിലകൊള്ളാമെന്ന നിലപാടിലെത്തി.

വിഭജനത്തിൽ തീരുമാനമാകാതെ മാറ്റിവെച്ച അജൻഡയാണ് പാകിസ്താനെ സംബന്ധിച്ച് കശ്മീർ. പാകിസ്താൻ എന്ന രാഷ്ട്രത്തിന്റെ പൂർണതയ്ക്ക് കശ്മീർ അത്യന്താപേക്ഷിതമാണെന്നാണ് അവരുടെ വാദം. എന്നാൽ കശ്‌മീർ തങ്ങളുടെ അവിഭാജ്യ ഘടകമാണെന്ന വാദമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.

ഇന്ത്യ-പാകിസ്താൻ യുദ്ധം- 1947

1947 ഒക്ടോബറിൽ കശ്‌മീർ വിമോചനത്തിനായി വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശത്തുനിന്നുള്ള പഷ്തൂൺ പടയാളികൾ ശ്രീനഗറിനെ ലക്ഷ്യമാക്കി നീങ്ങി. പിന്നാലെ ഭരണാധികാരിയായിരുന്ന രാജാ ഹരിസിങ്ങ് ഇന്ത്യയുടെ സഹായം തേടി. സഹായത്തിനു മറുപടിയായി കാശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുകയും ചെയ്തു. ഇന്ത്യൻ-ബ്രിട്ടീഷ് സംയുക്ത സൈന്യം പാകിസ്താൻ ആക്രമണത്തെ പരാജയപ്പെടുത്തുകയും ഐക്യരാഷ്ട്രസമിതിയുടെ നേതൃത്വത്തിൽ 1949 ജനവരി 1-ന് യുദ്ധ വിരാമസന്ധി ഒപ്പിടുകയും ചെയ്‌തു. കശ്മീർ ആക്രമണം പാകിസ്‌താനെ സംബന്ധിച്ച് വിജയവും പരാജയവുമാണെന്ന് പറയാം. കശ്മീരിന്റെ മൂന്നിലൊന്നുഭാഗം തങ്ങളുടെ കൈയിലൊതുക്കാൻ കഴിഞ്ഞു എന്നതാണ് വിജയം.1948 യുദ്ധ ത്തിലെ 'സീസ് ഫയർ ലൈനാണ്' പിന്നീട് ലൈൻ ഓഫ് കൺട്രോൺ ആയി മാറിയത്.

ഇന്ത്യ-പാകിസ്‌താൻ യുദ്ധം- 1965

കശ്മീരിനെ ചൊല്ലിയുള്ള 17 ദിവസത്തെ രണ്ടാമത്തെ യുദ്ധമാണ് 1965-ൽ നടന്നത്. കശ്‌മീരിൽ കടന്നുകയറി. ജനങ്ങൾക്കിടയിൽ ഇന്ത്യാവിരുദ്ധവികാരം സൃഷ്ടിക്കാനുള്ള പാകിസ്‌താന്റെ തന്ത്രമായ ഓപ്പറേഷൻ ജിബ്രാൾട്ടറിന്റെ തകർച്ചയിൽനിന്നാണ് യുദ്ധം ആരംഭിക്കുന്നത്.

അന്നത്തെ പാകിസ്താൻ വിദേശകാര്യ മന്ത്രി സുൾഫിക്കർ അലി ഭൂട്ടോയുടെ നേതൃത്വത്തിലായിരുന്നു പാകിസ്താൻ ഓപ്പറേഷൻ ജിബ്രാൾട്ടറിന് പദ്ധതിയിട്ടത്. പ്രത്യേക പരിശീലനം നൽകിയ നാൽപ്പതിനായിരത്തോളം പേരെ അണിനിരത്തി ആസാദ് കശ്മീർ റെഗുലർ ഫോഴ്‌സ് രൂപീകരിച്ചു. 1960-കളുടെ തുടക്കത്തിൽ 700 മില്യൺ ഡോളറിന്റെ സൈനിക സഹായം അമേരിക്ക പാകിസ്താന് നൽകിയിരുന്നു.ഇതായിരുന്നു ഇന്ത്യയേക്കാളും എണ്ണത്തിൽ കുറഞ്ഞ പാക് സൈന്യത്തിന്റെ ധൈര്യം.1962-ലെ ഇന്ത്യ ചൈന യുദ്ധത്തിൽ ഇന്ത്യൻ സൈന്യം ദുർബലമായി എന്ന ധാരണയും പാകിസ്താനുണ്ടായിരുന്നു.ഇതെല്ലാം കൊണ്ടാണ് പാകിസ്താൻ ഓപ്പറേഷൻ ജിബ്രാൾട്ടറിന് ഇറങ്ങി പുറപ്പെട്ടത്.

1965 ഓഗസ്റ്റിൽ ആസാദ് കശ്മീർ റെഗുലർ ഫോഴ്‌സ് സൈനികർ പ്രദേശവാസികളായി വേഷം മാറി കശ്മിരിൽ നുഴഞ്ഞുകയറി. കലാപം സൃഷ്ടിച്ചാൽ കശ്മീരികൾ ഇന്ത്യൻ ഭരണകൂടത്തിനെതിരെ തിരിയുമെന്നും അങ്ങനെ കശ്മീരിന്റെ നിയന്ത്രണം പാകിസ്താന് ലഭിക്കുമെന്നുമായിരുന്നു പദ്ധതി. പക്ഷേ കശ്മീരികളെ പറ്റിയുള്ള മുൻധാരണയിൽ പാകിസ്താന് തെറ്റുപറ്റി. അവരുടെ ശ്രമത്തെ കശ്മീരികൾ പ്രോത്സാഹിപ്പിച്ചില്ല എന്നു മാത്രമല്ല ഇന്ത്യൻ ആർമിക്ക് നുഴഞ്ഞുകയറ്റക്കാരെ കുറിച്ച് വിവരം നൽകുകയും ചെയ്തു. ഇതിനു തിരിച്ചടിയായി ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് അധീന കശ്മീരിൽ ആക്രമണം നടത്തി. ഇതാണ് 1965-ലെ യുദ്ധത്തിൽ കലാശിച്ചത്.

കശ്മീരിലെ നിയന്ത്രണരേഖയിൽ മാത്രമല്ല, രാജസ്ഥാൻ, ഗുജറാത്ത് മേഖകളിലേക്കും യുദ്ധം വ്യാപിക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം നടന്ന ഏറ്റവും വലിയ ടാങ്ക് യുദ്ധമാണ് 1965-ൽ ഉണ്ടായത്. കശ്മീർ പ്രശ്നം ഉയർത്തിക്കൊണ്ടുവന്ന് ഭരണത്തുടർച്ച ആഗ്രഹിച്ച പാക് സൈനിക ഭരണാധികാരി അയൂബ് ഖാന്റെ തകർച്ചയുടെ തുടക്കം കൂടിയായിരുന്നു ഈ ഈ യുദ്ധം. യുദ്ധത്തിലെ പാകിസ്‌താന്റെ പരാജയം മുഖ്യ ആയുധമാക്കി വിദേശകാര്യമന്ത്രിയായിരുന്ന സുൾഫിക്കർ അലി ഭൂട്ടോ, അയൂബ് വിമർശകനായി മാറുകയും 1967-ൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി രൂപീകരിക്കുകയുമുണ്ടായി

യുദ്ധം ഇരു രാജ്യങ്ങളുടെയും ആയുധബലം, യുദ്ധക്ഷമത എന്നിവയുടെ പരീക്ഷണം കൂടിയായി മാറി പാകിസ്‌താനെ സംബന്ധിച്ച് തങ്ങളുടെ സൈനികശക്തിയിലെ വിള്ളലുകൾ തുറന്നുകാട്ടിയ യുദ്ധം ഇന്ത്യയെ സംബന്ധിച്ചും നിർണായകമായിത്തീർന്നു. ഇന്ത്യൻ സൈനിക ഉപകരണങ്ങളുടെ പിന്നാക്കാവസ്ഥ, ആധുനിക കമ്യൂണിക്കേഷൻ ഉപകരണങ്ങ ളുടെ അപര്യാപ്തത, നാവിക, ആകാശ യുദ്ധത്തിനാവശ്യമായ അന്തർവാഹിനികൾ, കപ്പലുകൾ, പോർ വിമാനങ്ങൾ എന്നിവയുടെ അപര്യാപ്തത തുടങ്ങിയവ സൈന്യത്തിൻ്റെ ആധുനീകരണം അനിവാര്യമാക്കിത്തീർത്തു. ഇരു രാജ്യങ്ങളും സോവിയറ്റ് യൂണിയന്റെ മധ്യസ്ഥതയിൽ 1966 ജനവരി 10 ന് ഒപ്പുവെച്ച താഷ്ക്കന്റ് ഉടമ്പടി തങ്ങളുടെ യുദ്ധനേട്ടങ്ങൾ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇരുസൈന്യവും 1949-ലെ വെടിനിർത്തൽ രേഖയിലേക്ക് പിൻവാങ്ങാൻ ഉടമ്പടി ആവശ്യപ്പെട്ടു. ഈ യുദ്ധത്തെ പൊതുവിൽ ഇന്ത്യയുടെ വിജയവും പാകിസ്‌താന്റെ പരാജയവുമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇന്ത്യ-പാകിസ്‌താൻ യുദ്ധം- 1971

കിഴക്കൻ പാകിസ്താന്റെ അതായത് ഇപ്പോഴത്തെ ബംഗ്ലാദേശിന്റെ ജനാധിപത്യപരമായ അവകാശങ്ങളോടുള്ള നിഷേധാത്മക നിലപാടുകളിൽനിന്നാണ് അവാമി ലീഗിന്റെ

വളർച്ചയും പിന്നീട് സ്വതന്ത്ര ബംഗ്ലാദേശ് വാദവുമായി പരിണമിച്ചത്. ബംഗ്ലാദേശ് സ്വാതന്ത്ര്യസമര ത്തിൽ ഇന്ത്യ കിഴക്കൻ ബംഗാളിന് അനുകൂലമായിരുന്നു. പാകിസ്താൻ കിഴക്കൻ പാകിസ്താനെ ആക്രമിച്ചതിനു പിന്നാലെയാണ് 1971-ൽ ഇന്ത്യ യുദ്ധത്തിൽ‌ പ്രവേശിച്ചത്. പാകിസ്താനെ വിഭജിക്കുന്നതിലൂടെ കിഴക്കൻ ബംഗാളിൽ നിന്നുണ്ടാകാമായിരുന്ന സൈനികനീക്ക ങ്ങളെ തന്ത്രപരമായി ഒഴിവാക്കാൻ ഇന്ത്യയ്ക്കായി. മാത്രമല്ല ഇന്ത്യൻ സൈനിക വിന്യാസം പശ്ചിമ മേഖലയിൽ കൂടുതൽ ശക്തമാക്കാനും സാധിച്ചു.

സിയാച്ചിൻ യുദ്ധം- 1984

1949-ലെ വെടിനിർത്തൽ ഉടമ്പടി അനുസരിച്ച് കശ്മീരിൽ ഇന്ത്യ-പാകിസ്‌താൻ അതിർത്തി, കാർഗിലിന് വടക്കുവശത്തേക്ക് പോയിന്റ് NJ 9842 വരെ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സിയാച്ചിൻ മഞ്ഞുമലയുടെ അടിവാരത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. സിംല കരാറിലും സിയാ ച്ചിനെക്കുറിച്ചുള്ള പ്രസ്‌താവങ്ങളി ലും അത് ഇന്ത്യയുടെ ഭാഗമാണ് എന്ന് വ്യക്തമാക്കപ്പെടുന്നില്ല.

1984 മുതൽ ഇന്ത്യ-പാകിസ് താൻ സേനകൾ സിയാച്ചിന്റെ അവ കാശത്തെച്ചൊല്ലി കലഹിക്കാറുണ്ട്. ഏകദേശം 6000 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്ത് ഇരു രാജ്യങ്ങളും തങ്ങളുടെ സേനകളെ വിന്യസിച്ചിരുന്നു. ഇന്ത്യ യുടെ 'ഓപ്പറേഷൻ മേഘദൂത്' (1984) സിയാച്ചിനിലെ പാകിസ് താൻ സ്വാധീനം പൂർണമായും ഒഴിവാക്കി. ഈ വിജയത്തോടെ ഏ കദേശം 2600 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ഇന്ത്യയ്ക്ക് അധീന മായിത്തീർന്നു.

ഓപ്പറേഷൻ ബ്രാസ് ‌ടാക്‌സ്

1972-ലെ സിംല കരാറിനുശേഷം 1998-ലെ രണ്ടാം അണുപരീക്ഷണം വരെയുള്ള കാലഘട്ടം പൊതുവേ പാകിസ്താൻ-ഇന്ത്യ ബന്ധത്തിൽ ഊഷ്‌മളത സ്യഷ്ടിക്കാനായില്ലെങ്കിലും സ്ഥിരതയുണ്ടാക്കാൻ സഹായിച്ചിരുന്നു. ഇതേസമയം സൈനിക സാമ്പത്തിക വളർച്ച യുടെ പ്രതിഫലനമെന്നോണം ദക്ഷിണേഷ്യയിലെ നിർണായക സൈനിക-രാഷ്ട്രീയ ശക്തിയായി വളരാനും മറ്റു രാജ്യങ്ങളെക്കൊണ്ട് ഇതിനെ അംഗീകരിപ്പിക്കാനുമുള്ള ശ്രമങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നു. ആയുധശക്തിയുടെ വളർച്ച, പ്രതി രോധമേഖലയിലെ ആധുനീകര ണം, നാവികസേനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ അധികരിച്ച സാന്നിധ്യം, സ്പേസ് മിസൈൽ സാങ്കേതികവിദ്യയിൽ കൈവരിച്ച നേട്ടങ്ങൾ, അയൽപക്ക രാജ്യങ്ങളി ലേക്കുള്ള ഇന്ത്യൻ മൂലധനത്തിന്റെ ഒഴുക്ക് തുടങ്ങിയവ 'ശക്തമായ ഇന്ത്യ' എന്ന ധാരണ സൃഷ്ടിക്കാൻ പര്യാപ്തമായി.

1986-87 കാലത്തെ ഓപ്പറേഷൻ ബ്രാസ്‌ടാക്‌സ് ഇന്ത്യയുടെ ഉയർ ന്ന സാങ്കേതികവിദ്യാ പ്രകടനമാ യും പാകിസ്‌താനുള്ള മുന്നറിയിപ്പായും കണക്കാക്കാവുന്നതാണ്. ഏകദേശം 6 ലക്ഷത്തിലധികം കര-നാവിക സൈനികർ പലവിധത്തിലുള്ള പടക്കോപ്പുകളുമായി രാജസ്ഥാൻ മരുഭൂമിയിൽ പാകിസ്താൻ അതിർത്തിയോട് നൂറ് കിലോമീറ്റർ അടുത്ത് നടത്തിയ സൈനികാഭ്യാസം പാകിസ്‌താനെ പ്രകോപിപ്പിക്കാനുള്ളതായിരുന്നു.

കാർഗിൽ യുദ്ധം- 1999

കശ്‌മീർ പ്രശ്ന‌ത്തെ അധികരിച്ചുള്ള മൂന്നാമത്തെ യുദ്ധമാണ് 1999 മെയ് മാസംമുതൽ ജൂലായ്‌ വരെ നടന്നത്. മുൻ യുദ്ധങ്ങളിൽ നിന്നും കാർഗിൽ വ്യത്യസ്തമാകുന്നത് പാകിസ്‌താൻ സൈന്യത്തിന്റെ പരസ്യ പിന്തുണയോടെയുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റമുണ്ടായതിനാലാണ്. പാകിസ്താൻ സൈന്യത്തിന് ഓപ്പറേഷനിൽ പങ്കില്ല എന്ന വാദം തെളിവുകൾ സഹിതം ഇന്ത്യ നിഷേധിക്കുകയുണ്ടായി. കാർഗിൽ യുദ്ധത്തിൽ, ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 527 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും 1363 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പാകിസ്താൻ ഭാഗത്തുനിന്നും 357 മുതൽ 453 പേർ മരിക്കുകയും 665 പേർക്ക് പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

കാർഗിലിനു ശേഷം ഇന്ത്യയും പാകിസ്താനും തമ്മിൽ നേരിട്ടുള്ള യുദ്ധങ്ങളുണ്ടായിട്ടില്ല. എങ്കിലും യുദ്ധത്തിലേക്ക് നയിക്കാമായിരുന്ന ധാരാളം സംഭവ വികാസങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് 2001 ഡിസംബർ 13-ൽ നടന്ന പാർലമെന്റ് ആക്രമണവും 2008 നവംബർ 26-ൽ നടന്ന മുംബൈ ആക്രമണവും 2016 സെപ്റ്റംബറിൽ നടന്ന ഉറി ആക്രമണവും 2019-ലെ പുൽവാമയും ഏറ്റവും പുതുതായി കഴിഞ്ഞ ഏപ്രിലിൽ നടന്ന പഹൽഗാം ആക്രമണവും. ‌‌ഇതിനൊക്കെ പാകിസ്താന്റെ ഭീകരകേന്ദ്രങ്ങൾ തകർത്ത് ഇന്ത്യ മറുപടി പറഞ്ഞിട്ടുമുണ്ട്.

2001 ഡിസംബർ 13-ന് പാർലമെന്റിൽ ശീതകാല സമ്മേളനം നടക്കുമ്പോഴായിരുന്നു പാർലമെന്റ് മന്ദിരത്തിനു നേരെ ആഭ്യന്തര വകുപ്പിന്റെ സ്റ്റിക്കർ പതിച്ച കാറിലെത്തിയ അഞ്ചംഗ ഭീകരർ ആക്രമണം നടത്തിയത്‌. ലഷ്‌കർ-ഇ-ത്വയിബ, ജെയ്ഷ്-ഇ-മുഹമ്മദ്, ഭീകരസംഘടനകളായിരുന്നു ആക്രമണത്തിനു പിന്നിൽ.

സംശയം തോന്നിയതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കാർ തടഞ്ഞതിനു പിന്നാലെ പുറത്തിറങ്ങിയ സംഘം വെടിയുതിർക്കുകയായിരുന്നു. നൂറിലധികം എം.പി.മാരാണ് ആ സമയം പാർലമെന്റിലുണ്ടായിരുന്നത്. അരമണിക്കൂറോളം നീണ്ട വെടിവെയ്പ്പിനൊടുവിൽ ആക്രമണം നടത്തിയ അഞ്ച് ഭീകരരും എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും പാർലമെന്റിലെ ഉദ്യാനപാലകനുമുൾപ്പടെ 15 പേരാണ് കൊല്ലപ്പെട്ടത്.

ലഷ്‌കർ-ഇ-ത്വയിബയും ജെയ്ഷ്-ഇ-മുഹമ്മദും സംയുക്തമായി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും അഞ്ച് ഭീകരരും പാകിസ്താൻ പൗരന്മാരാണെന്നും പിന്നീടു നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. പിന്നാലെ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് നേതാവ് അഫ്‌സൽ ഗുരു, ഷൗക്കത്ത് ഹുസൈൻ, ഇയാളുടെ ഭാര്യ അഫ്‌സാൻ ഗുരു, എസ്.എ.ആർ ജിലാനി എന്നിവർ അറസ്റ്റിലായി.

പാർലമെന്റ് ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ പരാക്രം. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ ആയിരക്കണക്കിന് സൈനികരെ വിന്യസിച്ചു. 1971-നു ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസങ്ങളിൽ ഒന്നായിരുന്നു ഇത്. യുദ്ധത്തിലേക്ക് കടന്നില്ലെങ്കിലും, ഓപ്പറേഷൻ പരാക്രം ഇന്ത്യയുടെ സൈനിക നിലപാടിലും പ്രതിരോധ സൂചനകളിലും ഒരു സുപ്രധാന മാറ്റത്തെ അടയാളപ്പെടുത്തി.‌

ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു 2008 നവംബർ 26-ന് നടന്ന മുംബൈ ഭീകരാക്രമണം. നവംബർ 26-ന് കഫ്പരേഡിലെ മച്ചിമാർ കോളനിയിൽ ബോട്ടിൽ വന്നെത്തിയ പത്തംഗ സംഘമാണ് മുംബൈ നഗരഹൃദയത്തിൽ അക്രമം അഴിച്ചുവിട്ടത്. രണ്ട സംഘങ്ങളായി തിരിഞ്ഞ് കൊളാബയിലെ ഹോട്ടൽ താജ്മഹൽ,നരിമാൻ ഹൗസ്,ലിയോപോൾഡ് കഫേ ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തി. അന്ന് കൊല്ലപ്പെട്ടത് 160-ലേറെ പേർ.

ആക്രമണത്തെ നയതന്ത്രപരമായാണ് ഇന്ത്യ നേരിട്ടത്. പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകളെയും അവരുടെ നേതാക്കളെയും ഉപരോധിക്കാൻ ഇന്ത്യ ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള വേദികൾ ഉപയോഗിച്ചു.

ആക്രമണങ്ങളുടെ മുഖ്യസൂത്രധാരനായ ഹാഫിസ് സഈദ് ഉൾപ്പെടെയുള്ള പ്രധാന വ്യക്തികളെ ആഗോള ഭീകരരായി പ്രഖ്യാപിക്കാൻ ഇന്ത്യ സമ്മർദം ചെലുത്തി. പാകിസ്ഥാനെ Financial Action Task Force-ന്റെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്ന് ഇന്ത്യ വാദിച്ചു, ഇത് പാകിസ്ഥാന്റെ ധനകാര്യ സ്ഥാപനങ്ങൾക്ക് കർശനമായ നിരീക്ഷണവും ഭീകരവാദ ധനസഹായം തടയാൻ രാജ്യത്തിന് മേൽ അന്താരാഷ്ട്ര സമ്മർദ്ദവും വർധിപ്പിച്ചു. എൻ ഐ എയുടെ രൂപീകരണത്തിന് കാരണമാകുന്നതും മുംബൈ ആക്രമണമാണ്.

2016 സെപ്റ്റംബർ 18ന് ജമ്മു-കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനിക താവളത്തിൽ നടന്ന ഭീകരാക്രമണത്തിൽ 19 സൈനികരാണ് വീരമൃത്യു വരിച്ചത്. ഉറി നഗരത്തിൽ സൈന്യത്തിന്റെ 12-ബ്രിഗേഡ് ആസ്ഥാനത്തിന് മീറ്ററുകൾ അകലെയുള്ള ഭരണകാര്യ ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. ക്യാമ്പിൽ വിശ്രമിക്കുകയായിരുന്ന ജവാന്മാരുടെ കൂടാരങ്ങൾക്കെതിരെ ഭീകരർ ഗ്രനേഡുകൾ എറിയുകയായിരുന്നു. ആക്രമണം നടന്ന് കൃത്യം പത്ത് ദിവസത്തിനുശേഷം സെപ്തംബർ 29ന് ഉറി ആക്രമണത്തിന് ഇന്ത്യ തിരിച്ചടിച്ചു. പാക് അധീന കശ്മീരിലെ ഭീകരതാവളങ്ങളിൽ നിയന്ത്രണരേഖ മറികടന്നാണ് സൈന്യം മിന്നലാക്രമണം നടത്തിയത്സെപ്തംബർ 29ന് അർധരാത്രിയോടെ നടത്തിയ ആക്രമണത്തിൽ 38 ഭീകരരേയും രണ്ട് ജവാന്മാരേയുമാണ് സൈന്യം വധിച്ചത്.

ഉറിയുടെ മുറിവുണങ്ങുന്നതിനും മുൻപേയായിരുന്നു പുൽവാമയിലെ ആക്രമണം. 2019 ഫെബ്രുവരി 14ന് കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്ക് നേരെയാണ് ആക്രമണുണ്ടായത്. അവന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വച്ച് സ്‌ഫോടകവസ്തുക്കൾ നിറച്ച ഒരു മഹീന്ദ്ര സ്‌കോർപിയോ, സൈനിക വാഹനവ്യൂഹത്തിലേക്ക് അക്രമി ഇടിച്ചു കയറ്റുകയായിരുന്നു. പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ്‌ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. മനുഷ്യബോംബായിരുന്ന ആദിൽ അഹമ്മദ് ദർ എന്ന തീവ്രവാദിയുടെ വീഡിയോയും അവർ പുറത്തു വിട്ടിരുന്നു.

പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ബാലാകോട്ട് വ്യോമാക്രമണം. പുൽവാമയ്ക്ക് പന്ത്രണ്ട് ദിവസങ്ങൾക്കിപ്പുറം ഫെബ്രുവരി 26നായിരുന്നു ഇന്ത്യ വ്യോമാക്രമണം നടത്തിയത്. പുലർച്ചെ മൂന്നേമുക്കാൽ മുതൽ 21 മിനിട്ട് നീണ്ടുനിൽക്കുന്നതായിരുന്നു ആക്രമണം. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമായിരുന്നു ബാലാകോട്ടിലേത്. ഇന്ത്യൻ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോർവിമാനങ്ങൾ കശ്മീരിലെ നിയന്ത്രണരേഖ കടന്ന് ആക്രമണം നടത്തി. അന്ന് റിപ്പോട്ട് ചെയ്തനുസരിച്ച് പന്ത്രണ്ട് മിറാഷ് 2000 വിഭാഗത്തിൽപ്പെട്ട പോർ വിമാനങ്ങളിൽനിന്നായി ഏകദേശം 1000 കിലോ ബോംബുകൾ പാക് അധീനതയിലുള്ള നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങൾക്ക് മേൽ പെയ്തു. ഏകദേശം 21 മിനിട്ട് സമയം നീണ്ടു നിന്ന ആക്രമണത്തിൽ 350 ഭീകരർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇന്ത്യയുടെ ഹൃദയം തകർത്തുകൊണ്ടായിരുന്നു പഹൽഗാമിൽ 26 ജീവനുകൾ പാക് ഭീകരർ എടുത്തത്. ഏപ്രിൽ 22-ന് ഉച്ചതിരിഞ്ഞാണ് പഹൽഗാമിലെ ബൈസരൺവാലിയിൽ രാജ്യം നടുങ്ങിയ ഭീകരാക്രമണമുണ്ടാകുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ജെയ്‌ഷേ മുഹമ്മദ് ഏറ്റെടുത്തു. നയതന്ത്രതലത്തിലായിരുന്നു പാകിസ്താന് ഇന്ത്യ ആദ്യം മറുപടി നൽകിയത്.

1960-ലെ സിന്ധുനദീജലക്കരാർ ഇന്ത്യ മരവിപ്പിച്ചു. അതുകൊണ്ടും അവസാനിച്ചില്ല. പഹൽഗാം ആക്രമണം നടന്ന 15-ാം നാൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. കഴിഞ്ഞ മെയ് 8 ന് അർധരാത്രി 1.05 മുതൽ 1.30 വരെയുള്ള 25 മിനിറ്റിൽ 970 കിലോമീറ്റർ പരിധിയിലുള്ള് പാകിസ്താനിലും പാക് അധിനിവേശ കശ്മീരിലുമായി വ്യാപിച്ചു കിടക്കുന്ന ഭീകരത്താവളങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തി

കരവ്യോമസേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിൽ പാകിസ്താന്റെ ഭീകരശൃംഖലകളെല്ലാം തകർത്തു. 2019-ലെ ബലാക്കോട്ട് സർജിക്കൽ സ്‌ട്രൈക്കിനുശേഷം ഇന്ത്യ നടത്തുന്ന സുപ്രധാന സൈനിക നീക്കങ്ങളിലൊന്നായിരുന്നു ഓപ്പറേഷൻ സിന്ദൂർ. 1971-ലെ യുദ്ധത്തിനു ശേഷം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നടക്കുന്ന ആദ്യ ആക്രമണം കൂടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ അത്യാധുനിക വ്യോമായുദ്ധങ്ങളുപയോഗിച്ചുള്ള ആക്രമണം കരയുദ്ധത്തിലേക്ക് കടക്കുന്നതിന് മുമ്പ് വെടിനിർത്തൽ തീരുമാനമായി. പക്ഷേ വെടിവെപ്പും സൈനിക നടപടികളും നിർത്താൻ ധാരണയായെങ്കിലും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായൊരുക്കിയ അതിർത്തിയിലെ വൻസേനാവിന്യാസം പിൻവലിച്ചിട്ടില്ല.

ഭീകരവാദത്തിനോട് സന്ധിയില്ലെന്ന നിലപാടാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ ഇന്ത്യ വ്യക്തമാക്കിയത്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തോടെ തദ്ദേശീയമായി നിർമിച്ച യുദ്ധോപകരണങ്ങളുടെ ശക്തി ലോകത്തിനുമുന്നിൽ വ്യക്തമാക്കാനും ഇന്ത്യക്ക് കഴിഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്താനെ വിറപ്പിച്ച ഇന്ത്യയുടെ വജ്രായുധം- ബ്രഹ്‌മോസ് ക്രൂയിസ് മിസൈലിൽ താൽപര്യമറിയിച്ച് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിച്ചത്.

ഒളിയുദ്ധത്തെ പ്രതിരോധിക്കാൻ ജനാധിപത്യരാജ്യങ്ങൾക്കുള്ള പരിമിതികൾ മുതലെടുത്തായിരുന്നു പാക് പട്ടാളം ഇക്കാലമത്രയും ഭീകരരെ ഇറക്കി ഇന്ത്യക്കെതിരേ യുദ്ധം ചെയ്തത്. എന്നാൽ ഈ തന്ത്രം ഇനി വിലപോവില്ലെന്ന പ്രഖ്യാപനത്തോടെയായിരുന്നു ഇന്ത്യ പഹൽഗാം ആക്രമണത്തിന് ശേഷം കാര്യങ്ങൾ നീക്കിയത്.

courtesy :mathrubhukmi

whatsapp-image-2025-05-29-at-12.54.38_b35cec19
MANNAN
kodkkasda rachana

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

കാഴ്ച്ചയും കാഴ്ച്ചപ്പാടും 'നമുക്കുപാർക്കാൻ ഒരേയൊരു ഭൂമി ': മാതാഅമൃതാനന്ദമയി
കാഴ്ച്ചയും കാഴ്ച്ചപ്പാടും നമ്മൾ മലയാളികൾ ; മദ്യം നമ്മുടെ സംസ്ക്കാരമല്ല
mannan