
സംഘർഷങ്ങൾ
റിപ്പോർട്ട് ചെയ്യുമ്പോൾ
:മുരളി തുമ്മാരുകുടി
ഇൻഡോ-പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ ശ്രദ്ധിക്കുന്നു.
താല്പര്യവും അറിവും ഉള്ള വിഷയം ആണെങ്കിലും ഈ വിഷയത്തെ പറ്റി എഴുതുന്നതിന് പരിമിതികൾ ഉണ്ട്.
എന്നാൽ ഈ വിഷയം നമ്മുടെ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നതിനെ പറ്റി കുറച്ചു കാര്യങ്ങൾ പറയാതെ വയ്യ.
രണ്ടു രാജ്യങ്ങൾ തമ്മിൽ ഉള്ള സംഘർഷമാണെന്ന് ഔചിത്യം പോലും കാണിക്കാതെ, ഒരു ക്രിക്കറ്റ് മത്സരം റിപ്പോർട്ട് ചെയ്യുന്ന തരത്തിൽ ഉള്ള ആവേശവും കമന്ററിയും ആണ്. ഒന്നോടൊന്നു മത്സരിച്ച്. ഫാക്ട് ചെക്കിങ്ങ് ഒന്നുമില്ല, എവിടെനിന്നോ ഒക്കെ വരുന്ന വിഷ്വലുകൾ, പലപ്പോഴും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവ, ചിലതൊക്കെ അനിമേഷനും നിർമ്മിതബുദ്ധിയും കൊണ്ട് നിർമ്മിച്ചവ.
ഇതൊന്നും വിഷയമല്ലാത്ത തരത്തിൽ ടി ആർ പി നോക്കി ആഞ്ഞു തള്ളുന്ന അവതാരകർ.
ആദ്യത്തെ ആവേശത്തിന് ശേഷം അല്പം ഓവർ ആയി എന്ന് ചാനലുകൾക്ക് തന്നെ തോന്നി എന്ന് തോന്നുന്നു.
സർക്കാരിന്റെ നിർദ്ദേശങ്ങൾ വന്നതും കാര്യമാകാം. രണ്ടാണെങ്കിലും ആവേശവും തള്ളലും ഒന്ന് കുറഞ്ഞിട്ടുണ്ട്.
പക്ഷെ കൂടുതൽ വിഷമിപ്പിച്ചത് മുൻ നിരയിൽ നിന്നും കണ്ട ഒരു ക്ലിപ്പ് ആണ്. ഒരു ഹെൽമെറ്റ് പോലും ധരിക്കാതെ ഒരാൾ മൊബൈൽ ഫോൺ നോക്കി റിപ്പോർട്ട് ചെയ്യുന്നു, സമീപത്ത് ഷെൽ വന്നു വീഴുന്നു.
സംഘർഷമേഘലകളിലെ റിപ്പോർട്ട് ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ്. മുകളിൽ നിന്നും താഴെ നിന്നും വശത്തുനിന്നും ഒക്കെയായി പല അപകട സാദ്ധ്യതകൾ ഉണ്ട്. അതിനൊക്കെ തയ്യാറെടുത്തിട്ട് വേണം അവിടെ റിപ്പോർട്ടിംഗിന് പോകാൻ. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ പലതുണ്ട്. കറണ്ടില്ലെങ്കിലും കമ്മ്യൂണിക്കേഷൻ നിലനിർത്താൻ വേണ്ട സംവിധാനങ്ങൾ വേണം, ജേർണലിസ്റ്റ് ആണെന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ ഉള്ള അടയാളങ്ങൾ വേണം.
ഇതൊന്നും ഇല്ലാതെ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ പോകുന്നത് പോലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നത് അപകടമാണ്, ആത്മഹത്യാപരമാണ്, മണ്ടത്തരമാണ്.
സാധാരണഗതിയിൽ ഒരു സ്ഥാപനം അവിടുത്തെ ജീവനക്കാരെ അപകടം ഉള്ള സാഹചര്യത്തിലേക്ക് പറഞ്ഞുവിടുമ്പോൾ ഒരു "ഡ്യൂട്ടി ഓഫ് കെയർ" ഉണ്ട്. അത്യാവശ്യമെങ്കിൽ മാത്രം വേണം അത് ചെയ്യാൻ.
അങ്ങനെ ചെയ്യുമ്പോൾ വേണ്ട എല്ലാ പരിശീലനം, വ്യക്തി സുരക്ഷാ ഉപകരണങ്ങൾ, കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ, ആവശ്യത്തിൽ കൂടുതൽ പണം ഒക്കെ കൊടുത്തിട്ട് വേണം. കണ്ടിടത്തോളം ഇത്തരം പരിശീലനമോ സുരക്ഷാ ഉപകരണങ്ങളോ ഒന്നും കൊടുത്ത മട്ടില്ല.
രണ്ടായിരത്തി പതിമൂന്നിൽ "ദുരന്ത സാഹചര്യങ്ങളിൽ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യേണ്ടത്" എന്നതിനെ പറ്റി കേരളത്തിലെ പത്രപ്രവർത്തകർക്ക് ഒരു പരിശീലനം നൽകിയാൽ നന്നായിരിക്കും എന്ന് ഞാൻ അന്ന് പ്രസ്സ് അക്കാദമി ചെയർമാൻ ആയിരുന്ന എൻ പി രാജേന്ദ്രനോടും ഡിസാസ്റ്റർ മാനേജമെന്റ് അതോറിറ്റിയിലെ KKerala State Disaster Management Authority - KSDMAശേഖറിനോടും SSekhar Lukose Kuriakoseപറഞ്ഞു. രണ്ടുപേരും ഉടൻ സമ്മതിക്കുകയും ചെയ്തു. ശ്രീ കേശവ് മോഹൻ KKeshav Mohanഡിസാസ്റ്റർ മാനേജ്‌മന്റ് അക്കാദമിയിൽ (@ILDM) പരിശീലനം സംഘടിപ്പിച്ചു.
എല്ലാ വിഷ്വൽ പ്രിന്റ് മാധ്യമങ്ങളെയും അറിയിച്ചു.
സൗജ്യന്യമായി താമസവും അറേഞ്ച് ചെയ്തു. ഡിസാസ്റ്റർ രംഗത്ത് റിപ്പോർട്ട് ചെയ്ത് പരിചയമുള്ള ഏറെ ആളുകളെ പരിശീലകരായി കൊണ്ടുവരികയും ചെയ്തു. നിർഭാഗ്യവശാൽ ഒരു മാധ്യമത്തിൽ നിന്ന് പോലും ആരും അവിടെ വന്നില്ല.
കുറച്ചു ജേർണലിസം വിദ്യാർത്ഥികളെ ഒക്കെ വിളിച്ചിരുത്തി വിളിച്ചു വരുത്തിയ പരിശീലകരുടെ മുന്നിൽ നാണം കെടാതെ രക്ഷ പെട്ടു.
പക്ഷെ രണ്ടായിരത്തി പതിനെട്ടിൽ കുട്ടനാട്ടിൽ ദുരന്തം റിപ്പോർട്ട് ചെയ്ത ഒരു മാധ്യമപ്രവർത്തകൻ നിർഭാഗ്യവശാൽ മരണപ്പെട്ടു.
അതിന് ശേഷം വീണ്ടും മാധ്യമപ്രവർത്തകർക്ക് വേണ്ടി ഒരു പരിശീലന ക്‌ളാസ്സ് നടത്തി. അന്ന് മുറി നിറച്ചും ആളായിരുന്നു. അമ്പതിലേറെ ജേർണലിസ്റ്റുകൾ എത്തി.
ഞാൻ പറഞ്ഞുവരുന്നത്, സംഘർഷമേഖലകളിൽ ഒക്കെ റിപ്പോർട്ട് ചെയ്യുന്നത് നിസ്സാരമായി കാണരുത്.
അതിനെ പറ്റി അറിയാനും പരിശീലനം നേടാനും വേണ്ടത്ര വ്യക്തി സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാനും ഒക്കെ നിങ്ങളിൽ ഒരാൾക്ക് അപകടം ഉണ്ടാകാൻ വേണ്ടി നോക്കി നിൽക്കേണ്ട ആവശ്യവുമില്ല.
സൂക്ഷിച്ചാൽ ദുഖിക്കേണ്ട. ഒന്ന് രണ്ടു മാർഗ രേഖകൾ ലിങ്കിൽ ഉണ്ട്. അന്താരാഷ്ട്രമായി യുദ്ധ രംഗങ്ങളിൽ ഏറെ പരിചയം ഉള്ള അഞ്ജന AAnjana Sankarഒക്കെ നാട്ടിൽ ഉണ്ട്. അവരുടെ കയ്യിൽ നിന്നൊക്കെ നിർദ്ദേശങ്ങൾ എടുക്കുക.
സുരക്ഷിതരായിരിക്കുക, മാധ്യമപ്രവർത്തകരും മറ്റുള്ളവരും
മുരളി തുമ്മാരുകുടി




വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group